ഇന്ന് പണ്ഡിറ്റ് കറുപ്പന് ജയന്തി
മഹാശയനായ പണ്ഡിറ്റ് കറുപ്പന് മാസ്റ്ററുടെ 129-ാമത് ജന്മദിനമാണ് 2013 മെയ് 24. പ്രതിഭാധനനായ കവിയും ശ്രദ്ധേയനായ സാമൂഹ്യപരിഷ്കര്‍ത്താവുമായിരുന്നു കറുപ്പന് മാസ്റ്റര്‍. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ തൂലിക പടവാളാക്കിയ സാമൂഹ്യപരിഷ്കര്‍ത്താവായിരുന്നു അദ്ദേഹം. പുലയര്‍ തുടങ്ങിയ അധഃസ്ഥിത ജനതയുടെ മോചനത്തിനും ഉന്നമനത്തിനും വേണ്ടി ജീവിതാന്ത്യം വരെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള അപൂര്‍വം മനുഷ്യ സ്നേഹികളില്‍ ഒരാളാണ് കറുപ്പന് മാസ്റ്റര്‍. ആ നിലയിലുള്ള അദ്ദേഹത്തിന്റെ മഹത്വങ്ങള്‍ വേണ്ടവിധം അനാവരണം ചെയ്യപ്പെട്ടിട്ടില്ല.
ജാതീയ ഉച്ചനീചത്വങ്ങളും അയിത്തം തുടങ്ങിയ അനാചാരങ്ങളും ഇല്ലായ്മ ചെയ്യുന്നതിന് എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ കറുപ്പന് മാസ്റ്റര്‍ക്ക് മുമ്പായി മലയാള നാട്ടില്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നു സംശയമാണ്. അതിന് കറുപ്പന് മാസ്റ്റര്‍ തുടക്കം കുറിച്ചുവെന്ന് വ്യക്തമാക്കുന്ന നാഴികക്കല്ലുകളാണ് ‘ജാതിക്കുമ്മി’യും ‘ബാലാകലേശം’ നാടകവും. ‘ജാതിക്കുമ്മി’ പുലയരെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. അത് അവര്‍ ഹൃദിസ്ഥമാക്കുകയും പാടി നടക്കുകയും പതിവായിരുന്നു. ‘ബാലാകലേശം’ നാടകത്തില്‍ കൊച്ചാല്‍ എന്ന പുലയ കഥാപാത്രത്തെക്കൊണ്ട് കുന്നലക്കോല്‍ എന്ന ന്യായാധിപന് ‘ജാതിക്കുമ്മി’യുടെ കുറെ ഭാഗങ്ങള്‍ ചൊല്ലിപ്പിക്കുകയും ചെയ്യുന്നുണ്ട്.
പുലയര്‍ അസംഘടിതരും അശക്തരും അക്ഷരാഭ്യാസമില്ലാത്തവരുമായിരുന്നു. അവരെ സംഘടിപ്പിച്ച് അവകാശബോധമുള്ളവരാക്കിയെങ്കിലേ അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവുകയുള്ളൂ. 1909 ലെ സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂളിലെ പുലയസമ്മേളനത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന ‘കായല്‍ സമ്മേളന’ത്തിന്റെ ഉദ്ദേശ്യം അതായിരുന്നു. അതൊരു വിചിത്രസംഭവമായിരുന്നു. ആരുടെ മസ്തിഷ്കത്തിലാണ് ആ ആശയം ഉദിച്ചത്! ആ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പുലയരല്ലാത്ത ചില പുരോഗമനാശയക്കാരെ ക്ഷണിച്ചിരുന്നു. എന്നാല്‍ അതില്‍ സംബന്ധിച്ചത് കറുപ്പന് മാസ്റ്ററും ടി.കെ.കൃഷ്ണമേനോനും മാത്രമായിരുന്നു. ടി.കെ.കൃഷ്ണ മേനോന് കറുപ്പന് മാസ്റ്റര്‍ക്കൊപ്പം പുലയരുടെ എല്ലാ കാര്യങ്ങളിലും സഹകരിച്ചിരുന്ന ധന്യാത്മാവായിരുന്നു. ‘കായല്‍ സമ്മേളനം’ ആലോചനകള്‍ പൂര്‍ത്തിയാക്കി കായലില്വച്ചുതന്നെ പിരിഞ്ഞുപോയി.
‘കായല്‍ സമ്മേളന’ത്തിനുശേഷം അധികം വൈകാതെ 1084 (കൊ.വ)ല്‍ നടന്ന സംഭവമായിരുന്നു ഇന്നത്തെ സുഭാഷ് പാര്‍ക്കില്‍ നടന്ന കാര്‍ഷിക പ്രദര്‍ശനം. ആ പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ അന്നത്തെ ദിവാനായിരുന്ന ഡബ്ല്യു.ജെ.ഭോര്‍ എന്ന സായ്പും കറുപ്പന് മാസ്റ്ററും സംബന്ധിച്ചിരുന്നു. കറുപ്പന് മാസ്റ്റര്‍ തന്റെ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: “പ്രദര്‍ശനത്തിന് വെച്ചിട്ടുള്ള വിളകള്‍ ഉണ്ടാക്കിയവര്‍ക്ക് പ്രദര്‍ശനം കാണുന്നതിനും സന്തോഷിക്കുന്നതിനും അവസരമില്ല.” ഇതുകേട്ട സായ്പ് കാര്യങ്ങള്‍ അന്വേഷിച്ചു. “അവര്‍ക്ക് ഈ കരയില്‍ കാലുകുത്തുന്നതിന് അവകാശമില്ല;” കറുപ്പന് മാസ്റ്റര്‍ വിശദീകരിച്ചു. “ഇത് അനീതിയാണ്. അവരെങ്ങാനും ഇവിടെ ഉണ്ടെങ്കില്‍ പ്രദര്‍ശനസ്ഥലത്തേക്ക് വരട്ടെ;” സായ്പ് കല്പ്പിച്ചു. കറുപ്പന് മാസ്റ്റര്‍ അവരോട് (പുലയരോട്) പ്രദര്‍ശനവേദിയിലേക്ക് കടന്നുവരാന്‍ നിര്‍ദ്ദേശിച്ചു. അവര്‍ വന്നു. പ്രദര്‍ശനം കണ്ട് സന്തുഷ്ടരായി മടങ്ങിപ്പോയി. കൊച്ചി നഗരത്തിന്റെ സിരാകേന്ദ്രത്തില്‍ പുലയരുടെ കാല് ആദ്യമായി പതിഞ്ഞത് അന്നായിരുന്നു.
ഇതൊരു നാടകമാണെന്നേ ഇന്നുള്ളവര്‍ക്ക് തോന്നുകയുളളൂ. അതേ; അതൊരു നാടകം തന്നെയായിരുന്നു. പുലയരെ കൊച്ചി നഗരത്തിലൂടെ നടത്താന്‍ കറുപ്പന് മാസ്റ്റര്‍ മെനഞ്ഞെടുത്തൊരു നാടകം. ‘കായല്‍ സമ്മേളനം’ ഒരു പ്രതിഷേധപ്രകടനമായിരുന്നു. അതും സാമൂഹ്യപരിഷ്കര്‍ത്താവായ കറുപ്പന് മാസ്റ്ററുടെ ഭാവനയില്‍ വിരിഞ്ഞ ചുവന്നപൂവ് ആയിരുന്നു.
മേല്‍പ്പറഞ്ഞ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു 1909 ല്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂളില്‍ പുലയരുടെ സമ്മേളനം നടന്നത്. പ്രസ്തുത സമ്മേളനത്തില്‍ 1500-ഓളം പുലയര്‍ സംബന്ധിച്ചിരുന്നു. സമ്മേളനത്തിന്റെ എല്ലാ ഏര്‍പ്പാടുകളും കറുപ്പന് മാസ്റ്ററാണ് ചെയ്തത്. ആ സമ്മേളനത്തില്‍ വെച്ചാണ് ‘കൊച്ചി പുലയമഹാജനസഭ’ രൂപീകരിച്ചത്. പിന്നീട് 5 മാസങ്ങള്‍ക്ക് ശേഷം വീണ്ടും അവിടെവെച്ചുതന്നെ ദ്വിതീയ സമ്മേളനം ചേര്‍ന്നു. അത് അലങ്കോലപ്പെടുത്തുന്നതിനുവേണ്ടി സാമൂഹ്യദ്രോഹികള്‍ ആവതു പരിശ്രമിച്ചു. പക്ഷേ, മനുഷ്യാവകാശം സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടിയുള്ള പോരാട്ടങ്ങളെ അതൊന്നും സാരമായി ബാധിച്ചില്ല.
കൊച്ചി പുലയ മഹാജനസഭയുടെ പേര് പില്ക്കാലത്ത് ‘സമസ്ത കൊച്ചി പുലയ മഹാജനസഭ’ എന്ന് ഭേദഗതി ചെയ്യപ്പെട്ടു. ഇതെഴുതുന്നയാള്‍ ‘സമസ്ത കോച്ചി പുലയമഹാജനസഭ’യുടെ 32-ാം നമ്പര്‍ ശാഖാംഗമായിരുന്നു. ഇന്ന് 32-ാം നമ്പര്‍ ശാഖ നിലവിലില്ല.
1909 ല്‍ സ്ഥാപിക്കപ്പെട്ട കൊച്ചി പുലയമഹാജനസഭ (സമസ്ത കൊച്ചി പുലയ മഹാജനസഭ) ഏതാണ്ട് 1948 വരെ നാലുപതിറ്റാണ്ടോളം ഫലപ്രദമായി പ്രവര്‍ത്തിച്ചു. അതിന്റെ സ്ഥാപനോദ്ദേശ്യങ്ങളില് പലതും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞു. വഴി നടക്കാനുള്ള സ്വാതന്ത്ര്യമാണ് ഒരു പ്രധാന നേട്ടം. കോവിലങ്ങളുടേയോ നമ്പൂതിരിമനകളുടെയോ സമീപത്തുള്ള വഴികളൊഴിച്ച് മേറ്റ്ല്ലാ വഴികളിലൂടെയും പുലയര്‍ക്ക് (അധഃസ്ഥിതര്‍ക്ക്) സഞ്ചരിക്കാമെന്നായി. മറ്റൊന്ന് എല്ലാ അധഃകൃത കുട്ടികള്‍ക്കും സ്കൂള്‍ പ്രവേശനം ലഭിച്ചുവെന്നതാണ്. അധഃസ്ഥിതരുടെ സ്കൂള്‍ പ്രവേശനം തുടങ്ങുന്നത് 1910 മുതല്ക്കാണെന്നുള്ളത് ചരിത്രവുമായി അടുത്തുനില്ക്കുന്ന വസ്തുതയാണ്. സംഘടനാ പ്രവര്‍ത്തനങ്ങള്‍കൊണ്ട് പൊതുവില്‍ അജ്ഞതയിലും ആലസ്യത്തിലും അമര്‍ന്നുകഴിഞ്ഞിരുന്ന അധഃസ്ഥിത ജനതയില്‍ ഉണര്‍വും ഉത്സാഹവും കണ്ടുതുടങ്ങി. ഇതെല്ലാം ചെറിയ കാര്യങ്ങളായി കാണാനാവുകയില്ല.
1924 ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ച് കൊച്ചി പുലയമഹാസഭയുടെ ഒരു യോഗം ചേര്‍ന്നു. പ്രസ്തുതയോഗത്തില്‍ വെച്ച് പി.സി.ചാഞ്ചനെ ജന.സെക്രട്ടറിയായും കെ.പി.വള്ളോനെ ജോ.സെക്രട്ടറിയായും തെരഞ്ഞെടുത്തു. അതോടുകൂടി സഭ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു.
1925 ല്‍ കൊച്ചിയില്‍ നിയമനിര്‍മാണസഭ പ്രാബല്യത്തില്‍ വന്നു. അന്ന് വാലസമുദായത്തെ പ്രതിനിധീകരിച്ച് കറുപ്പന് മാസ്റ്ററെയായിരുന്നു നാമനിര്‍ദ്ദേശം ചെയ്തത്. കറുപ്പന് മാസ്റ്റര്‍ തുല്യപ്രാധാന്യത്തോടുകൂടി ധീവരസമുദായത്തിന്റെയും അധഃസ്ഥിത സമുദായത്തിന്റെയും ആവശ്യങ്ങളും ആവലാതികളും സഭയില്‍ ഉന്നയിച്ചു. രണ്ടാംതവണയും നിയമസഭയിലേക്ക് കറുപ്പന് മാസ്റ്ററെ നോമിനേറ്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍, അദ്ദേഹം അത് നിരസിക്കുകയും പുലയസമുദായത്തില്‍നിന്നും ഒരാളെ സഭയിലേക്ക് നോമിനേറ്റ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അങ്ങനെയാണ് പി.സി.ചാഞ്ചന് കൊച്ചി നിയമസഭയിലെ ആദ്യത്തെ അധഃകൃത പ്രതിനിധിയാകുന്നത്. മറ്റൊരു ടേം കൂടി അദ്ദേഹം എംഎല്‍സി ആയി. പി.സി.ചാഞ്ചനെ തുടര്‍ന്ന് രണ്ടുതവണയായി മൂന്ന് ടേം കെ.പി.വള്ളോന്‍ എംഎല്‍സി യായി. കെ.പി.വള്ളോനെ തുടര്‍ന്ന് എംഎല്‍സിയായത് പി.കെ.കൃഷ്ണനായിരുന്നു.
ഇതിനകം സമസ്ത കൊച്ചി പുലയമഹാജനസഭയ്ക്ക് കൂടുതല്‍ വിദ്യാഭ്യാസവും കാര്യശേഷിയും ഉള്ള നല്ലൊരു നേതൃനിര ഉണ്ടായി. പി.കെ.ചാത്തന് മാസ്റ്റര്‍, കെ.കെ.കണ്ണന്, പി.കെ.കൊടിയന്‍, കെ.കെ.മാധവന്, കെ.കെ.ദാക്ഷായണി, പി.വി.ചാത്തുകുട്ടി, ടി.എ.പരമന് എന്നിവരായിരുന്നു പുതിയ നേതൃനിരയിലെ ചിലര്‍. പുലയരെ കൂടുതല്‍ സംസ്കാരവും പരിഷ്കാരവും ഉള്ളവരാക്കാന്‍ അവര്‍ അനവരതം പ്രയത്നിച്ചു. സ്കൂളില്‍ പോകാന്‍ പ്രായമായ കുട്ടികളെയെല്ലാം സ്കൂളില്‍ അയയ്ക്കാന്‍ സാമൂഹികമായ പരിശ്രമം നടത്തി. മാതാപിതാക്കന്മാര് കുട്ടികളെ സ്കൂളില്‍ അയയ്ക്കാന്‍ വിമുഖത കാണിക്കുന്നുവെന്നറിഞ്ഞാല് അവരെ തേടിപ്പിടിച്ച് സാമൂഹികമായി ശിക്ഷിക്കുമായിരുന്നു. ഇതെല്ലാം കൊച്ചിയില്‍ അധഃസ്ഥിതര്‍ക്കിടയില്‍ അഭൂതപൂര്‍വമായ വിദ്യാഭ്യാസ പുരോഗതിക്ക് കാരണമായി.
സംഘടനയുടെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ മദ്യപാനം കര്‍ശനമായി നിരോധിച്ചു. ദുര്‍ദേവതകളെ ആരാധിക്കുന്നതും മന്ത്രവാദം പോലുളള ദുഷ്പ്രവര്‍ത്തികളേയും നിരുത്സാഹപ്പെടുത്തി. മുടി ക്രോപ്പ് ചെയ്ത് ശുചിത്വം പാലിക്കുന്നതിന് പ്രേരണ നല്കി. കുടയും ചെരിപ്പും ഉപയോഗിക്കണമെന്ന് ഉത്ബോധിപ്പിച്ചു. ഈ ദൃശപരിപാടികള് കൊണ്ട് സമസ്ത കൊച്ചി പുലയമഹാജനസഭ പുലയരുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചു.
1928 ല്‍ ആണ് ‘ആചാരഭൂഷണം’ കറുപ്പന് മാസ്റ്റര്‍ പ്രസിദ്ധീകരിക്കുന്നത്. അത് പി.സി.ചാഞ്ചന്, കെ.പി.വള്ളോന്‍ തുടങ്ങിയ മുഴുവന്‍ സമുദായപ്രവര്‍ത്തകരും കയ്യില്‍ കൊണ്ടുനടന്ന വേദപുസ്തകമായിരുന്നു. അധഃസ്ഥിത ജനതയുടെ മുഴുവന്‍ ജീവിതത്തേയും മാറ്റിമറിക്കുന്നതിനുപയുക്തമായ ഇത്തരം ഒരു ഗ്രന്ഥത്തെക്കുറിച്ച് മഹാനായ ഡോ.അംബേദ്കര്‍ പോലും ചിന്തിച്ചിട്ടുണ്ടാവുകയില്ല. മരണം സംഭവിച്ച വീടുകളില്‍ അലമുറയിടുന്നതിനുപകരം ശാന്തിഗീതം ചൊല്ലണമെന്ന് ‘ആചാരഭൂഷണം’ നിര്‍ദ്ദേശിക്കുന്നു. ഇതുപോലെ സാമൂഹ്യപരിഷ്ക്കര്ത്താക്കള്ക്ക് ദിശാബോധം നല്കുന്ന മറ്റൊരു ഗ്രന്ഥം മലയാളത്തിലില്ല.
1948 ഓടുകൂടി സമസ്ത കൊച്ചി പുലയമഹാജനസഭ ഛിന്നഭിന്നമായി. സാമൂഹ്യപരിഷ്ക്കരണത്തിന് ഈ സംഘടനയുടെ ആവശ്യം ഇല്ലാതായതുകൊണ്ടല്ല അങ്ങനെ സംഭവിച്ചത്. ജാതിസംഘടനകളുടെ നിലനില്‍പ്പ് തൊഴിലാളി വര്‍ഗസംഘടനയുടെ വളര്‍ച്ചയ്ക്ക് പ്രതിബന്ധമാണ് എന്ന ആശയമാണ് സമസ്തകൊച്ചി പുലയമഹാജനസഭയെ ഇല്ലാതാക്കിയത്. തൊഴിലാളി വര്‍ഗസിദ്ധാന്തങ്ങള്‍ ഉള്‍ക്കൊണ്ട ചിലര്‍ അകത്തുനിന്നും സഭയെ തകര്‍ക്കുകയായിരുന്നു. തൊഴിലാളി വര്‍ഗ സിദ്ധാന്തക്കാരുടെ പ്രഹരമേറ്റ് ഇല്ലാതായ അപൂര്‍വം സംഘടനകളില്‍ ഒന്നാണ് സമസ്ത കൊച്ചി പുലയമഹാജനസഭ. എന്‍എസ്എസിന്റെയോ എസ്എന്‍ഡിപിയുടെയോ മേല്‍ ഒരു പോറലേല്‍പ്പിക്കാന്‍ പോലും തൊഴിലാളി വര്‍ഗസിദ്ധാന്തക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. അതിശക്തമായ മതസംഘടനകളെ പ്രീണിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് തൊഴിലാളി വര്‍ഗ സിദ്ധാന്തക്കാരും മതേതരവാദക്കാരും. ഇത് അധഃസ്ഥിത ജാതിക്കാര്‍ക്ക് എന്നു മനസ്സിലാക്കും?
കെ.വി.മദനന് (ലേഖകന്‍ മുന്‍ വിദ്യാഭ്യാസ ഡയറക്ടറും വിഎച്ച്പി ദേശീയ വൈസ് പ്രസിഡന്റുമാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: