തിരുവനന്തപുരം: രമേശ്ചെന്നിത്തല മന്ത്രിസഭയില്‍ ചേരേണ്ടെന്നും ഇനി മുഖ്യമന്ത്രി പദം മാത്രം സ്വീകരിച്ചാല്‍ മതിയെന്നും ഐ ഗ്രൂപ്പ്. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സ്ഥാനത്തു നിന്ന് ഇറക്കി അവസാനത്തെ രണ്ടു വര്‍ഷം രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമാകും ഐ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുക. എന്നാല്‍ ഇപ്പോള്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്ന നിലപാടും അവര്‍ സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ അവസാനത്തെ രണ്ടു വര്‍ഷക്കാലത്ത് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്താനും ഐ ഗ്രൂപ്പ് തീരുമാനിച്ചു.
ഇതിനിടെ കേരളത്തിലെ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കണമെന്ന് ഹൈക്കമാന്‍ന്റ് നിര്‍ദേശിച്ചു. എഐസിസി പുനഃസംഘടനയ്ക്കു മുന്‍പു പ്രശ്നപരിഹാരം ഉണ്ടാകണമെന്നാണ് നിര്‍ദേശം. എഐസിസി പുനഃസംഘടന ഈ മാസം അവസാനം നടത്താനാണ് ആലോചന. അതിനുമുന്‍പ് കേരളത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി ഇന്ന് ദല്‍ഹിയില്‍ സോണിയാഗാന്ധിയുമായി കേരളത്തിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും.
ഉമ്മന്‍ചാണ്ടിക്കെതിരെ തത്ക്കാലം പരസ്യ നീക്കങ്ങള്‍ക്കു തുനിയേണ്ടതില്ലെന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ ധാരണയിലെത്തിയത്. പാര്‍ട്ടിയിലെ ഒന്നാമന് മന്ത്രിസഭയിലെ രണ്ടാമനാകേണ്ട കാര്യമില്ല. ഉപമുഖ്യമന്ത്രി പദവും ആഭ്യന്തരവും വച്ചുനീട്ടിയാലും ഇനി സ്വീകരിക്കില്ല. ഇനി മുഖ്യമന്ത്രിയായി മാത്രമേ ഭരണതലത്തിലേക്കുള്ളൂവെന്നും ചെന്നിത്തല തീരുമാനിച്ചിട്ടുണ്ട്.
ജയ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിലെ തീരുമാനപ്രകാരം രണ്ട് വട്ടം പൂര്‍ത്തിയാക്കിയ പിസിസി അധ്യക്ഷന്മാരോടു 30നു മുന്‍പു മാറാന്‍ ഹൈക്കമാന്‍ന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം എ.കെ. ആന്റണി സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായ ചെറിയ പ്രശ്നം സംസ്ഥാന നേതാക്കള്‍ കൂടുതല്‍ വഷളാക്കിയെന്ന അഭിപ്രായമാണ് ആന്റണിയുടേത്. കണ്ണൂരില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ ആന്റണി ഇന്നു കേരളത്തില്‍ എത്തുന്നുണ്ട്.
കേന്ദ്ര പുനഃസംഘടനയില്‍ എഐസിസി ജനറല്‍ സെക്രട്ടറിയാകാന്‍ താത്പര്യമില്ലെന്നു രമേശ് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കേന്ദ്രത്തിലേക്ക് വരാനുള്ള സാധ്യതയും ഹൈക്കമാന്‍ന്റ് ആരായും. സംസ്ഥാന നേതാക്കള്‍ തന്നെ ചര്‍ച്ച ചെയ്തു പ്രശ്നം പരിഹരിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കേരളത്തില്‍ പ്രശ്ന പരിഹാരത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഹൈക്കമാന്‍ന്റ് ഇടപെടും.
ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശന ചര്‍ച്ചകളാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയത്. ചെന്നിത്തലയെ മനഃപൂര്‍വം അപമാനിക്കുകയായിരുന്നുവെന്ന വികാരം ശക്തമായതോടെ പാര്‍ട്ടിക്കുള്ളില്‍ കലാപം ശക്തമായി. ഉമ്മന്‍ചാണ്ടിക്ക് എതിരെയുള്ള ചെന്നിത്തലയുടെ അഭിമുഖത്തോടെ പ്രശ്നം രൂക്ഷമായി. ഉമ്മന്‍ചാണ്ടിക്കും തനിക്കും ഇനി വെവ്വേറെ വഴികളെന്ന് ചെന്നിത്തല തുറന്നടിച്ചു.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: