റിയാദ്: സൗദി അറേബ്യ വിടുന്നതിന് 75,000 ത്തോളം ഇന്ത്യക്കാര്‍ അപേക്ഷ നല്കി. സൗദി അറേബ്യയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തുന്നതിനായി ഇന്ത്യന്‍ പൗരന്മാര്ക്ക് ആവശ്യമായ അടിയന്തര സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യ ഉടന്‍ പുറപ്പെടുവിക്കും. സൗദി അറേബ്യയില്‍ പുതിയ തൊഴില്‍ നിയമം നിതാഖത്ത് നടപ്പാക്കുന്നതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് സൗദി വിടാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.
ഇന്ത്യന്‍ എംബസിയിലും സൗദിയിലെ മറ്റ് കളക്ഷന്‍ കേന്ദ്രങ്ങളിലും അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്ക് വേണ്ടി അടിയന്തര സര്‍ട്ടിഫിക്കറ്റുകളുടെ രണ്ടാമത്തെ പട്ടികയാണ് ഇന്ത്യന്‍ എംബസി പ്രസിദ്ധീകരിച്ചിരിക്കുന്നത്. റിയാദില്‍ നിന്നും 24,000ത്തോളം പേരും കിഴക്കന്‍ പ്രവിശ്യയില്‍ നിന്നുള്ള 3700 ത്തോളം പേരും അടങ്ങുന്ന രണ്ടാമത്തെ ബാച്ചിനെ നാട്ടിലെത്തിക്കുന്നതിനുള്ള സമയക്രമം ഉടന്‍ പ്രഖ്യാപിക്കും.
ആദ്യ ബാച്ചില്‍ 15,000ത്തോളം അടിയന്തര സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ സൗദി അറേബ്യയിലെ വിവിധ കളക്ഷന്‍ കേന്ദ്രങ്ങളിലാണ് സ്വീകരിച്ചത്. സൗദി അറേബ്യയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിതാഖത്ത് നിയമം ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന ആശങ്ക ശരിവെയ്ക്കപ്പെടുകയാണ്. നിലവില്‍ രണ്ട് ദശലക്ഷത്തില്‍ അധികം ഇന്ത്യക്കാരാണ് സൗദിയില്‍ ജോലി നോക്കുന്നത്.
അതേസമയം, നിതാഖത്ത് പ്രശ്നം പരിഹരിക്കുന്നതിനായി വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ് ഇന്നലെ ജിദ്ദയിലെത്തി. സൗദി വിദേശകാര്യ മന്ത്രി സൗദ് അല്‍ ഫൗസല് രാജകുമാരന്റെ പ്രത്യേക ക്ഷണം അനുസരിച്ചാണ് ഖുര്‍ഷിദ് സൗദി സന്ദര്‍ശിക്കുന്നത്. വിദേശകാര്യ മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഖുര്‍ഷിദ് സൗദി സന്ദര്‍ശിക്കുന്നത്. സുപ്രധാനമായ ഒട്ടേറെ ഉഭയകക്ഷി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പ് വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനിടെ, സൗദിയില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തി അവിടെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കണമെന്ന് കോണ്‍സല്‍ ജനറല്‍ അറിയിച്ചു. വിസ, തൊഴില്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ പുതിയ പാസ്പോര്ട്ടില് ഉള്‍പ്പെടുത്തണമെന്നും അറിയിച്ചിട്ടുണ്ട്.
സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ത്യക്കാര്‍ക്ക് പരമാവധി പ്രയോജനപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കോണ്‍സല്‍ ജനറല്‍ ഫൈസ് അഹമദ് കിഡ്വായി ജിദ്ദയിലെയും പരിസര നഗരങ്ങളിലെയും അംഗീകൃത കമ്മ്യൂണിറ്റി വെല്‍ഫെയര്‍ സമിതി അംഗങ്ങള്‍, സ്കൂള്‍ മേധാവികള്‍ എന്നിവരെ കൂടി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സൗദിയില്‍ ഇളവ് അനുവദിച്ച ജൂലൈ മൂന്നിന് മുമ്പായി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരെപ്പോലും നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് യോഗം വിലയിരുത്തി. സൗദിയിലെത്തിയ വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് സൗദി അധികൃതരുമായി നടത്തുന്ന ചര്‍ച്ചകളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സമയസൗകര്യം ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. മുഴുവന്‍ അപേക്ഷകര്‍ക്കും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്കാന് കഴിഞ്ഞാല്‍ പോലും ഇളവ് കാലയളവില്‍ ഏഴിലൊന്ന് പേരെ മാത്രമേ നാട്ടിലെത്തിക്കാന്‍ സാധിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: