തിരുവനന്തപുരം: ഉപമുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരില്‍ യുഡിഎഫില്‍ വീണ്ടും കലാപക്കൊടി ഉയരുന്നു. മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാനഘടകത്തില്‍ ദിവസങ്ങളായി നീണ്ടുനിന്ന വിവാദങ്ങള്‍ക്കിടെയാണ് യുഡിഎഫില്‍ പുതിയ പ്രതിസന്ധി. ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കിക്കൊണ്ടുള്ള മന്ത്രിസഭാ പുനഃസംഘടനക്കുള്ള തിരക്കിട്ട ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ആരംഭിച്ചതോടെയാണ് ഘടകകക്ഷികള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയത്. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട നിലപാടുകള്‍ അറിയിക്കാത്തതില്‍ മുന്നണിയിലെ രണ്ടാംകക്ഷിയായ മുസ്ലീംലീഗിന് കടുത്ത അമര്‍ഷമുണ്ട്. സ്ഥാനചലനമുണ്ടാവുമെന്നതിനാല് ഉപമുഖ്യമന്ത്രി പദത്തെ ലീഗ് എതിര്‍ക്കുമെന്നാണ് സൂചന. യുഡിഎഫ് യോഗവും മുസ്ലീം ലീഗ് സെക്രട്ടേറിയറ്റും ഇന്ന് തലസ്ഥാനത്ത് ചേരുന്നുണ്ട്. ഉപമുഖ്യമന്ത്രി പദം സംബന്ധിച്ച ചര്‍ച്ചയാവും ഇരുയോഗങ്ങളിലും മുഖ്യഅജണ്ട. രമേശിന് സ്ഥാനം ലഭിക്കണമെങ്കില്‍ കോണ്‍ഗ്രസ്സിന് കീഴടങ്ങാതെ പറ്റില്ല. ഒരു ലോകസഭാസീറ്റ് കൂടി ലഭിക്കാനുള്ള അവകാശവാദത്തില്‍ അവര്‍ കടുംപിടത്തിലാകും.
കഴിഞ്ഞരാത്രി മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മിലുള്ള ചര്‍ച്ചയില്‍ ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്കാന് ധാരണയായിരുന്നു. എന്നാല്‍ മുന്നണിയില്‍ ആലോചിക്കാതെ ഇങ്ങനെയൊരു കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞതില്‍ ഘടകകക്ഷികള്‍ അതൃപ്തിയിലാണ്. യുഡിഎഫില്‍ ചര്‍ച്ച ചെയ്യാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഏകപക്ഷീയ നിലപാട് സ്വീകരിക്കാനാവില്ലെന്നാണ് ഘടകകക്ഷികളുടെ നിലപാട്. മുസ്ലീംലീഗിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും സിഎംപിയും കോണ്‍ഗ്രസിന്റെ നിലപാടിനോട് വിമുഖത അറിയിച്ചിട്ടുണ്ട്. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്ന കാര്യംയുഡിഎഫില് ചര്‍ച്ച ചെയ്യണമെന്ന് കേരളാ കോണ്‍ഗ്രസ്(എം) ചെയര്മാന് കെ.എം.മാണി പറഞ്ഞു. ചെന്നിത്തല ഉപമുഖ്യമന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലെന്നും മാണി പറഞ്ഞു.
ഉപമുഖ്യമന്ത്രി പദം സംബന്ധിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ അതൃപ്തി അറിയിക്കുമെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ആരും തങ്ങളോട് സംസാരിച്ചിട്ടില്ലെന്ന് ലീഗ് നേതാക്കള്‍ വ്യക്തമാക്കി. പരമ്പരാഗതമായി മന്ത്രിസഭയിലെ രണ്ടാംസ്ഥാനം ലീഗിനാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം കൊടുക്കുമെന്ന വാര്‍ത്ത അല്ഭുതകരമാണ്്. ആരോ ബോധപൂര്‍വം കെട്ടിച്ചമച്ച വാര്‍ത്തയാണിത്. ലീഗിന്റെ സ്ഥാനത്തിന് ചലനം വരുമ്പോള്‍ അത് മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഉപമുഖ്യമന്ത്രിപദം സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പ്രതികരിച്ചു. എല്ലാവരുമായും ആലോചിച്ച് മാത്രമേ ഉപമുഖ്യമന്ത്രി പദം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാനാവു. കോണ്‍ഗ്രസ് മാത്രം തീരുമാനിച്ചാല്‍ അത് യുഡിഎഫിന്റെ തീരുമാനമാവില്ല. ഘടക കക്ഷികളുടെ അഭിപ്രായം കൂടി ആരായണം. ഘടക കക്ഷികളില്‍ അതൃപ്തിയുണ്ടാക്കുന്നത് ഗുണകരമാവില്ലെന്നും മജീദ് പ്രതികരിച്ചു. 20 എംഎല്‍എമാരുള്ള ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമുണ്ടെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് മുന്നണിയില്‍ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രി സഥാനം നല്കാന് ധാരണയായി എന്ന വാര്‍ത്ത മാധ്യമസൃഷ്ടിയായിരുന്നുവെന്നാണ് ഇന്നലെ മുഖ്യമന്ത്രിയുടെ പ്രതികരണം. യുഡിഎഫും ഹൈക്കമാന്റും തീരുമാനിക്കാതെ ഇക്കാര്യം സ്ഥിരീകരിക്കാനാവില്ലെന്ന നിലപാട്കൂടി മുഖ്യമന്ത്രി പറഞ്ഞതോടെ ലീഗിന്റെ നിലപാട് കടുപ്പിക്കുന്നതില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കാണ് ഇപ്പോള്‍ സംശയിക്കപ്പെടുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: