അട്ടപ്പാടി ഇന്ന് ലോകത്തിന്റെ മുഴുവന്‍ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. നവജാത ശിശുക്കളുടെ കൂട്ടമരണം ഭാരതത്തില്‍ മറ്റൊരിടത്തും ഉണ്ടായിട്ടില്ലാത്ത അസാധാരണ സംഭവമാകയാല്‍ അട്ടപ്പാടിയിലേക്ക് മനുഷ്യത്വമുള്ളവരെല്ലാം ആശങ്കയോടെ, അമര്‍ഷത്തോടെ ഉറ്റുനോക്കുന്നു. അടുത്ത കൈക്കുഞ്ഞിനെ ഒരു നോക്കു കണ്ട് പാലൂട്ടി ലാളിക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന അട്ടപ്പാടിയിലെ മാതൃഹൃദയങ്ങളുടെ നൊമ്പരം ഏറ്റുവാങ്ങാന്‍ ആരുണ്ട്? പിഞ്ചുകുഞ്ഞിന്റെ ചേതനയറ്റ ശരീരം കാണാന്‍ വിധിക്കപ്പെട്ടതിന്റെ വേദനയും ഞെട്ടലുമാണവര്ക്ക് ഇപ്പോഴും. അടുത്ത പ്രസവത്തിലെങ്കിലും “ജീവനുള്ള കുഞ്ഞിനെത്തരണമേ, ഈശ്വരാ” എന്ന പ്രാര്‍ത്ഥനയാണെന്നും.
ഇതിനോടകം 42 നവജാത ശിശുക്കള്‍ മരണപ്പെട്ടു. പോഷകാഹാരക്കുറവാണ് കാരണമെന്ന് എല്ലാവരും സമ്മതിക്കുന്നു. എല്ലാവരും കണ്ടുപിടിച്ച കാരണം ഒന്നുതന്നെ. പക്ഷേ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലുള്ളവര്‍ക്ക് മാത്രം എന്തുകൊണ്ട് പോഷകമൂല്യമുള്ള ആഹാരം കിട്ടിയില്ല എന്നും നവജാത ശിശുക്കള്‍ മരണപ്പെടുന്നുവെന്നുമുള്ള കാതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം ഉത്തരവാദിത്വപ്പെട്ടവരാരും നല്‍കുന്നില്ല.
പോഷകാഹാരക്കുറവാണ് കാരണമെങ്കില്‍ അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് അത് നിഷേധിച്ചത് എന്തുകൊണ്ട്? പോഷകാഹാരം കിട്ടാനില്ലാത്ത മറ്റിടങ്ങളില്‍ നവജാത ശിശുക്കള്‍ മരിക്കാറുണ്ടോ? മരണവും പോഷകാഹാരക്കുറവും രണ്ട് വ്യത്യസ്ത സമസ്യകളുടെ ദുരന്ത സംഭവങ്ങളാണ്. അവഗണനയും അവജ്ഞയും സഹിക്കേണ്ടിവന്ന ഒരു ജനതക്ക് ക്ഷമിക്കാവുന്നതിന്റെ അപ്പുറവും ക്ഷമിച്ച് കഴിഞ്ഞതിന് അധികാരി വര്‍ഗ്ഗം നല്കിയ രണ്ടാം വാര്‍ഷിക സമ്മാനമാണ് 42 നവജാത ശിശു ജഡങ്ങള്‍!
സെക്രട്ടറിയേറ്റിന്റെ അകത്തളങ്ങളിലും ഇടനാഴികകളിലും ഉപമുഖ്യനെ വാഴിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുമ്പോഴും രണ്ട് വര്‍ഷത്തെ ഭരണ നേട്ടങ്ങളുടെ വീമ്പ് ഇളക്കി ഗീര്‍വാണ പ്രസംഗങ്ങള്‍ നടത്തുമ്പോഴും അങ്ങകലെ അട്ടപ്പാടിയിലെ മലമടക്കുകളിലും വനാന്തരങ്ങളിലും കഴിയുന്ന മണ്ണിന്റെ മക്കള്‍ ദുര്‍ഗന്ധമുള്ള റേഷനരി ഒരു നേരമെങ്കിലും വേവിച്ച് കഴിച്ച് പട്ടിണി മാറ്റുകയായിരുന്നു. പ്രസവ വേദനയില്‍ പുളഞ്ഞ അമ്മമാര്‍ സ്വന്തം കുഞ്ഞിന്റെ ജഡത്തെ നോക്കി നെഞ്ചത്തടിച്ച് നിലവിളിക്കുകയായിരുന്നു. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം പക്ഷേ വാര്‍ത്തയായില്ല. രമേശ് ചെന്നിത്തലയുടെ ദുഃഖവും നെട്ടോട്ടവും പ്രധാന തലവാചകങ്ങളായി. യൂസഫലിക്ക് കായലോരം മുഴുവന്‍ പതിച്ചു നല്‍കുന്നതിനെക്കുറിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ നടക്കുമ്പോഴും സ്വന്തം ഭൂമി നഷ്ടപ്പെട്ട് പട്ടിണി കിടക്കുന്ന ആദിവാസി സഹോദരരുടെ വിലാപം പുറത്താരും അറിഞ്ഞില്ല. 2500 കോടി രൂപയുമായി നെല്‍പ്പാടം മണ്ണിട്ടുമൂടുവാന്‍ ടിപ്പര്‍ ലോറിയും കുന്നുകള്‍ ഇടിച്ചു നിരത്താന്‍ ജെസിബിയുമായി നില്ക്കുന്ന കെജിഎസ് ഗ്രൂപ്പിന് മിച്ചഭൂമി തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിക്കുന്ന റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഭൂരഹിത ദരിദ്രരായ അട്ടപ്പാടി ആദിവാസി സഹോദരരുടെ വേദന എങ്ങനെ മനസ്സിലാക്കും?
അട്ടപ്പാടിയില്‍ ആദിവാസി സഹോദരങ്ങള്‍ 37,000 പേര് മാത്രമേയുള്ളൂ. 170 ഊരുകളിലായി അവര്‍ കഴിയുന്നു. സമീപകാലത്ത് അവരുടെ ക്ഷേമത്തിനും പുനരുദ്ധാരണത്തിനും വേണ്ടി അഹാഡ്സ് എന്ന പേരില്‍ ഒരു സൊസൈറ്റിയാണ് സമയബന്ധിത ജനപങ്കാളിത്ത പദ്ധതികള്‍ നടപ്പിലാക്കിയത്. വളരെയേറെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ സൊസൈറ്റി നടത്തുകയും അവ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തു. 219 കോടി രൂപയാണ് അഹാഡ്സ് ചെലവഴിച്ചത്.
ആദിവാസി ഊരുകളില്‍ ഊര് വികസന സമിതികള്‍ രൂപീകരിച്ച് അവരിലൂടെയാണ് ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയത്. അമ്മാരെ ചേര്‍ത്ത് തായ്കുല സംഘങ്ങളുണ്ടാക്കി. ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തി. ഇടനിലക്കാരായി മറ്റ് ഏജന്‍സികളോ കോണ്ട്രാക്ടര്മാരോ ഉണ്ടായിരുന്നില്ല. എല്ലാ പദ്ധതികളും അവര്‍ സ്വയം ഏറ്റെടുത്ത് നടപ്പാക്കി.
വളരെയേറെ ജനസമ്മിതി ആര്‍ജിച്ച അഹാഡ്സ് എന്ന സംവിധാനത്തെ വളരെ പെട്ടെന്നാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ജപ്പാന് സഹായം ലഭിക്കാതെ വന്നതുകൊണ്ടും സമയബന്ധിതമായി സംവിധാനമായിരുന്നതുകൊണ്ടുമാണ് പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതെന്ന് അധികൃതര്‍ പറയുന്നു. ജപ്പാന്റെ പണം ഇല്ലെങ്കില്‍ സര്‍ക്കാര്‍ പണം കൊടുത്ത് അഹാഡ്സിനെ നിലനിര്‍ത്തേണ്ടതിന് പകരം ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിട്ട് പ്രവര്‍ത്തനം ശുഷ്ക്കമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് അട്ടപ്പാടി മേഖലയില്‍ ആദിവാസി സമൂഹത്തിന്റെ വികസനം മുരടിപ്പിക്കുകയും മധ്യവര്‍ത്തികളും ലാഭക്കൊതിയന്മാരും രംഗത്തുവരുവാന്‍ ഇടയാക്കുകയും ചെയ്തു.
കോടികളുടെ ആദിവാസി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുക വഴി നല്ലൊരു പങ്ക് ലാഭം കൊയ്തെടുത്തിരുന്ന ഇടനിലക്കാരായ പദ്ധതി നടത്തിപ്പുകാര്‍ അഹാഡ്സ് പിന്മാറിയതോടെ വീണ്ടും രംഗപ്രവേശം ചെയ്തു എന്നതാണ് സമീപകാലത്ത് അട്ടപ്പാടിയില്‍ സംഭവിച്ച ഏറ്റവും ശ്രദ്ധേയമായ മാറ്റം. തന്മൂലം ഒരു വികസന-ക്ഷേമപ്രവര്‍ത്തനങ്ങളിലും ആദിവാസികള്‍ക്ക് പങ്കില്ലാതെയായി. ഉപരിതലത്തില്‍ എന്തു സംഭവിക്കുന്നുവെന്നറിയാന്‍ സംവിധാനമില്ലാതെയായി.
മദ്യനിരോധന മേഖലയായ അട്ടപ്പാടിയിലേക്ക് മദ്യവും മയക്കുമരുന്നും കടന്നുകയറി ആധിപത്യം സ്ഥാപിച്ചതോടെ രോഗവും പട്ടിണിയും ഊരുകളില്‍ പടര്‍ന്നു കയറി. ഉള്‍വനങ്ങളിലെ കഞ്ചാവ് കൃഷിക്കും വ്യാജവാറ്റിനും വേണ്ടി അധോലോക ശക്തികള്‍ ആദിവാസികളെ ദുരുപയോഗം ചെയ്തു. തന്മൂലം ആദിവാസികളുടെ ആരോഗ്യവും പ്രവര്‍ത്തനക്ഷമതയും രോഗപ്രതിരോധ ശേഷിയും ഒരളവുവരെ നഷ്ടപ്പെട്ടു.
തനത് കൃഷി സമ്പ്രദായത്തിലൂടെ വിളയിച്ചെടുത്ത ഭക്ഷ്യധാന്യങ്ങളും വിഭവങ്ങളും ഇപ്പോള്‍ അട്ടപ്പാടിയില്‍ അന്യം നിന്നു. പകരം റേഷന്‍ കടകളിലൂടെ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഗുണമേന്മയില്ലാത്ത ഭക്ഷ്യധാന്യങ്ങളാണ് അവര്‍ ഉപയോഗിക്കുന്നത്. കൃഷിക്ക് ഉപയോഗിച്ചിരുന്ന ഭൂമി നഷ്ടപ്പെടുകയും കൃഷിയെ സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തുകയും സബ്സിഡിയോ മറ്റ് വായ്പയോ ലഭിക്കാതെ വരികയും ചെയ്തതാണ് ഇന്നത്തെ ദുര്യോഗത്തിന്റെ പ്രധാന കാരണം. പരമ്പരാഗതമായ കൃഷിയിലൂടെ പോഷകമൂല്യമുള്ള വിത്തിനങ്ങള്‍ വിളയിപ്പിച്ച് വിളവെടുത്ത പഴയകാലത്തേക്ക് തിരിച്ചുവന്നാലല്ലാതെ പോഷകാഹാരക്കുറവ് മൂലമുണ്ടായിട്ടുള്ള ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല.
വേണ്ടത്ര ആശുപത്രി സൗകര്യങ്ങളില്ലെന്നതാണ് ഏറ്റവും ശോചനീയ അവസ്ഥ. അഗളിയിലുള്ള ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സൗകര്യങ്ങള്‍ വളരെ പരിമിതം. ഒരു ഗൈനക്കോളജിസ്റ്റിന് നിയമിച്ചത് ഇപ്പോള്‍ മാത്രമാണ്. എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും ആരംഭിച്ചും സ്പെഷ്യലിസ്റ്റുകളെ നിയമിച്ചും ഈ ആശുപത്രി പ്രവര്‍ത്തന സജ്ജമാക്കിയാല്‍ രോഗം മൂലം കഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ക്ക് ആശ്വാസമാകും.
സാമ്പാര്‍കോട് ഊരില്‍ ഞാന്‍ കണ്ട കാഴ്ച ഭയഭേദകമായിരുന്നു. തായ്കുല സംഘം പ്രസിഡന്റ് ഭഗവതി പറയുന്നു- “ഞങ്ങളുടെ പാരമ്പര്യം ഞങ്ങള്‍ മറന്നുപോയി. അധികാരികള്‍ ഞങ്ങളെ അവഗണിച്ചു. അടിമകളെപ്പോലെ കഴിയാന്‍ ഞങ്ങള്‍ക്ക് ഇനി മനസ്സില്ല. പീഡനവും ചൂഷണവും ഞങ്ങള്‍ അനുവദിക്കില്ല. കൃഷിക്ക് വായ്പ ചോദിച്ചാല്‍ പട്ടയം കൊണ്ടുവരാന്‍ പറയും. തലമുറകളായി കഴിയുന്ന ഞങ്ങള്‍ക്ക് എവിടെയാണ് പട്ടയം? ഇപ്പോള്‍ ഭൂമിയുമില്ല, വായ്പയുമില്ല, പട്ടയവുമില്ല. ഞങ്ങളുടെ കുഞ്ഞുങ്ങളുമില്ല.” അട്ടപ്പാടി മണ്ണിന്റെ മക്കളുടെ ദൈന്യ കഥ വിവരിക്കാന്‍ ഭഗവതിക്ക് വാക്കുകളില്ല. വികാരവിക്ഷോഭം ആളിപ്പടര്‍ന്നപ്പോള്‍ കൂടെയുണ്ടായിരുന്ന അമ്മമാര്‍ പൊട്ടിത്തെറിച്ചു.
“ആറ്റുനോറ്റു പ്രസവിച്ച അമ്മമാര്‍ക്ക് ചോരക്കുഞ്ഞിന്റെ ജഡം കാണേണ്ടിവരുന്നത് എന്തുകൊണ്ടാണ്? ഈ ദുര്‍ഗതി ഉണ്ടാവാന്‍ ഞങ്ങള്‍ എന്ത് അപരാധം ചെയ്തു?”, കാളിയമ്മയുടെ ചോദ്യം ഹൃദയമുള്ളവരില്‍ ആഞ്ഞുതറക്കുന്നതായിരുന്നു.
“ആദിവാസി നേരംവെളുക്കും മുമ്പ് പണി തുടങ്ങും. എല്ലു മുറിയെ പണിയും. കിട്ടുന്ന കൂലി മദ്യം. ഞങ്ങളെ മുഴുവന്‍ നശിപ്പിക്കാനല്ലേ ഇത്? രണ്ട് ഊരിലെങ്കിലും കൃഷി ചെയ്യണമെന്നുണ്ട്. ഞങ്ങള്‍ പെണ്ണുങ്ങള് അതിന് തയ്യാര്‍. പക്ഷേ പണമില്ല. എന്ത് ചെയ്യും?” തായ്കുല സംഘം സെക്രട്ടറി മരുതിയുടെ ധീരമായ ശബ്ദം.
അട്ടപ്പാടിയുടെ ആവാസ വ്യവസ്ഥ തകര്‍ത്തതാണ് ഇന്നത്തെ ദുരന്തത്തിന് കാരണമെന്ന് ഊരുവാസികളെല്ലാം തുറന്ന് പറയുന്നു. “മണ്ണും മനുഷ്യനും പ്രകൃതിയും ഒത്തുചേര്‍ന്ന തങ്ങളുടെ ജീവിതവ്യവസ്ഥ തകിടം മറിച്ചവര്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്ത”തെന്ന് ടിടിസി പാസായിട്ടും ജോലികിട്ടാത്ത കാളിയമ്മ വ്യക്തമാക്കി.
“ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ശമ്പളം കൂട്ടിക്കൊടുത്താല്‍ അട്ടപ്പാടിയിലെ പ്രശ്നം പരിഹരിക്കില്ല. അട്ടപ്പാടിയിലെ ഞങ്ങള്‍ 35,000 പേരെ നോക്കാന്‍ പ്രത്യേകം മന്ത്രി വരെയുണ്ട്. എന്ത് പ്രയോജനം? പോസ്റ്റ് ഗ്രാഡ്വേഷന് കഴിഞ്ഞ 25 പേര് ഇവിടെയുണ്ട്. ഗ്രാഡ്വേറ്റ് 500 പേരുണ്ട്. ആദിവാസിക്ക് വാച്ചര്‍ പണിയേ കിട്ടൂ. തൊഴിലില്ലാത്ത ഞങ്ങളുടെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ സര്‍ക്കാരിന് എന്തുകൊണ്ട് കഴിയുന്നില്ല? ഊരുകളില്‍ വന്ന് ആരെങ്കിലും ഞങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചോ? മറ്റ് ജില്ലകളില്‍ ഒരു സൈക്കിള്‍ അപകടമുണ്ടായാല്‍ മന്ത്രിമാര്‍ തിരക്കിട്ട് ഓടിച്ചെല്ലുന്നുണ്ടല്ലോ. 42 പിഞ്ചുകുട്ടികള്‍ മരിച്ചിട്ട് മുഖ്യമന്ത്രിക്ക് ഇതുവരെ ഇവിടെ വരാന്‍ സമയം കിട്ടിയില്ല”
ചന്തപ്പന്റെ ചോദ്യം മറ്റൊന്നാണ്. “13 കുട്ടികളെ പ്രസവിച്ച അമ്മമാര്‍ ഇവിടെയുണ്ട്. അവരുടെ ആരുടെയും കുട്ടികള്‍ മരിച്ചില്ലല്ലോ”
അട്ടപ്പാടിയിലേത് സാമൂഹ്യ പ്രശ്നമാണ്. സമഗ്രമായ കര്മപദ്ധതിയിലൂടെയേ അത് പരിഹരിക്കാനാവൂ. ഇച്ഛാശക്തി സര്‍ക്കാരിന് ഉണ്ടാവണം. ആദിവാസികളും തങ്ങളുടെ സഹോദരങ്ങളാണെന്ന വികാരവായ്പും സ്നേഹാദരവും അധികാരികള്‍ക്കുണ്ടാവണം. പദ്ധതിയല്ല, ഇടപെടലും ആര്‍ജ്ജവവുമാണ് ഇന്നാവശ്യം.
കുമ്മനം രാജശേഖരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: