തിങ്കളാഴ്ച മൂന്നര ലക്ഷം കുരുന്നുകള്‍ അക്ഷരമുറ്റത്തെത്തുന്നത് മലയാളികള്‍ ആഹ്ലാദത്തോടെ ടിവികളില്‍ കണ്ടു. നിഷ്കളങ്കതയുടെ പ്രതിരൂപമായ ഇവരില്‍ ചിലര്‍ കരഞ്ഞും ചിലര്‍ പുഞ്ചിരിച്ചും ചിലര്‍ ആകാംക്ഷയോടെയുമാണ് അമ്മയുടെയോ അച്ഛന്റെയോ കൂടെ സ്കൂളുകളില്‍ എത്തിയത്.
ആ ദൃശ്യങ്ങള്‍ കണ്ടവര്‍ക്കെല്ലാം തങ്ങളുടെ സരസ്വതിനിലയങ്ങളിലേക്കുള്ള ആദ്യയാത്ര ഓര്‍മയിലെത്തി. ഞാന്‍ കരയാതെ, സന്തോഷത്തോടെ, പ്രതീക്ഷയോടെയാണ് സ്കൂളില്‍ പോയത്. അതിന് കാരണം എന്റെ കളിക്കൂട്ടുകാരായ രുഗ്മിണിയും കുഞ്ഞികൃഷ്ണനും മതേക്കിക്കുടി നാരായണനും എല്ലാം ഒപ്പമുണ്ടായിരുന്നതിനാലാണ്. “ഇവളെ ശ്രദ്ധിക്കണേ” എന്ന അപേക്ഷയോടെയാണ് അമ്മ എന്നെ അവരുടെകൂടെ അയച്ചത്. സ്ലേറ്റും പെന്‍സിലും മാത്രമാണ് ഞങ്ങള്‍ക്ക് അന്നുണ്ടായിരുന്നത്.
ഇന്ന് കുട്ടികളെ എതിരേല്ക്കാന് പ്രവേശനോത്സവങ്ങളും ആഘോഷങ്ങളും എല്ലാമുണ്ട്. പുത്തന്‍ ഉടുപ്പിട്ട് തൊപ്പി ധരിച്ച കുഞ്ഞുങ്ങള്‍ പലരും ടിവി ക്യാമറകളെ കൗതുകത്തോടെ നോക്കി. കമ്പ്യൂട്ടര്‍ എന്താണെന്നറിയുമോ എന്ന ചോദ്യത്തിന് ലാപ്ടോപ്പും അറിയാം എന്നവര്‍ ഉത്തരം നല്‍കുന്നത് കേട്ടു. അവരില്‍ എത്രപേരുടെ കയ്യില്‍ മൊബെയില്‍ ഉണ്ടായിരുന്നു എന്തോ!
നിഷ്കളങ്കതയുടെ മുഖംമൂടി അണിഞ്ഞ കുട്ടിക്കുറ്റവാളികളും ഇവര്‍ക്കൊപ്പം സ്കൂളില്‍ എത്തുന്നില്ലേ? കുട്ടിക്കുറ്റവാളികള്‍ കൂടുന്ന കാലമാണിതെന്ന് ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡ് സ്ഥിരീകരിക്കുന്നു. എന്തെല്ലാം കുറ്റങ്ങളാണിവര് ചെയ്യുന്നത്. മനഃശാസ്ത്രജ്ഞര്‍ പറയുന്നത് ഇവരില്‍ ഏറ്റവും പ്രകടമായ കുറ്റം മോഷണമാണെന്നാണ്. സഹപാഠികളുടെ സാധനങ്ങള്‍ മോഷ്ടിക്കുന്ന പ്രവണതയാണധികം. മറ്റൊരു ശീലം സഹപാഠികളെ ദോഹോപദ്രവം ഏല്‍പ്പിക്കുന്നതാണ്. ഇഷ്ടമുള്ള സാധനം മറ്റുള്ള കുട്ടികളുടെ കയ്യില്‍ കണ്ടാല്‍ അത് സ്വായത്തമാക്കുന്നത് യാതൊരു കുറ്റബോധവും ഇല്ലാതെയാണത്രേ.
കുട്ടികള്‍ കുട്ടിക്കുറ്റവാളികളാകുന്നത് മൊബെയില്‍ ഫോണ്‍ കാരണമാണ്. ഇന്ന് അച്ഛനമ്മമാര്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന കളിപ്പാട്ടങ്ങളില്‍ മൊബെയിലുകളുമുണ്ട്. അച്ഛനും അമ്മയും മൊബെയിലില്‍ സംസാരിക്കുന്നത് അനുകരിച്ച് കുട്ടികളും മൊബെയില്‍ അടിമകളാകുന്നു. ക്ലാസില്‍ ചിലര്‍ പറഞ്ഞതുപോലെ അവരില്‍ പലരും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും എല്ലാം ഉപയോഗിക്കുന്നവരാണ്. മൊബെയിലിലും നെറ്റിലും കളികള്‍ കണ്ടോട്ടെ എന്ന് വിചാരിച്ചായിരിക്കാം ഇവ കൊടുക്കുന്നത്. പക്ഷെ കുട്ടികള്‍ മുതിര്‍ന്നവരെക്കാള്‍ വേഗം ഇതിന്റെ ഉപയോഗം പഠിക്കുന്നു. അതിന്റെ എല്ലാ സാധ്യതകളും പ്രയോഗിക്കുന്നു. ഇന്ന് പല കുട്ടികളും മൊബെയില്‍ മോഷ്ടാണക്കളാണത്രേ.
ജീവിതശൈലി മാറിയതോടെയാണ് കുട്ടികളില്‍ സ്വഭാവവൈകല്യങ്ങളും രൂപപ്പെടുന്നത്. മൊബെയിലിലും ഇന്ന് ഇന്റര്‍നെറ്റ് ലഭ്യമാണ്. കുട്ടികള്‍ക്ക് അനുവദനീയമല്ലാത്ത നീലദൃശ്യങ്ങള്‍ കാണാനും അവര്‍ ഈ ഉപയോഗത്തിലൂടെ പഠിക്കുന്നു. ഇടുക്കിയില്‍ ഒരു ആറുവയസുകാരന് മൂന്ന് വയസുകാരിയെ ‘ബലാത്സംഗം’ ചെയ്യാന്‍ ശ്രമിച്ച് കൊന്ന് മരപ്പൊത്തില്‍ ഒളിപ്പിച്ച വാര്‍ത്ത നാം വായിച്ചതാണ്. തന്റെ ചേട്ടന് നീലകാസറ്റ് കാണുന്നത് മറഞ്ഞുനിന്ന് കണ്ടിരുന്ന ആറുവയസുകാരനാണ് ‘എക്സ്പെരിമെന്റ്’ നടത്തി കൊലയാളിയായത്.
ഇന്ന് കുടുംബബന്ധങ്ങള്‍ ശിഥിലമാണ്. ആഡംബര ബഹുലമാണ്. വീട്ടില്‍ സ്വസ്ഥതയോ മൂല്യബോധം വളര്‍ത്താനോ കുടുംബങ്ങള്‍ സമയം കളയാറില്ല. ആവശ്യങ്ങളും അത്യാവശ്യങ്ങളും അനാവശ്യങ്ങളും തിരിച്ചറിയുന്നില്ല. ഉപഭോഗ സംസ്കാരത്തില്‍ അഭിരമിക്കുന്ന മാതാപിതാക്കള്‍ കുട്ടികള്‍ക്ക് തോന്ന്യാസം വാരിക്കോരി കൊടുക്കുമ്പോള്‍ രാജ്യത്ത് പരമദരിദ്രരായ കുട്ടികളും ഉണ്ടെന്നുപോലും അവര്‍ തിരിച്ചറിയുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ ബാഗ് ഈവര്‍ഷവും ഉപയോഗിക്കാന്‍ വിസമ്മതിക്കുന്ന കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്താതെ എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുക്കുന്ന ഒരു മനോഭാവമാണ് ഇന്ന് അധ്യാപകര്‍ക്ക്.
മാലമോഷണവും ബൈക്ക് മോഷണവും മറ്റും ബാലപാഠങ്ങളാകുന്ന കുട്ടിക്കുറ്റവാളികളാണ് പിന്നെ ക്രൈം സിന്‍ഡിക്കേറ്റുകള്‍ ആയി, മാഫികളായി, കൊല്ലും കൊലയും മോഷണവും തൊഴിലാക്കുന്നത്. കുടുംബത്തിന്റെ ഭാഗമാക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കാത്ത കുട്ടികളാണ് ഇന്ന് വഴിപിഴച്ചുപോകുന്ന കുറ്റവാളികള്‍. 10 മൊബെയില്‍ കൈവശമുള്ള കുട്ടിമോഷ്ടാക്കള്‍ ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡിന്റെ മുമ്പില്‍ വന്നിട്ടുണ്ടെന്ന് ബോര്‍ഡ് അംഗമായിരുന്ന ബിറ്റി ജോസഫ് സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ കയ്യിലുള്ളതിനേക്കാള്‍ പുതിയ മൊബെയില്‍ കാണുമ്പോള്‍ അത് കരസ്ഥമാക്കിയാണ് ഇങ്ങനെ പത്തെണ്ണം കൈവശമായത്.
ക്രമേണ ഇവര്‍ ലൈംഗിക കുറ്റങ്ങളും ചെയ്തുതുടങ്ങുന്നു. ആദ്യം ഇവര്‍ സ്വവര്ഗ്ഗരതിക്കാരായാണ് തുടങ്ങുന്നത്. കൊച്ചിക്കടുത്തുള്ള ഒരു ദ്വീപില്‍ കുട്ടികളെ സ്വവര്‍ഗ്ഗരതിക്കായി ഉപയോഗിക്കുന്ന ഒരുകുട്ടം യുവാക്കളെപ്പറ്റിയും വാര്‍ത്തയുണ്ടായിരുന്നു. മറ്റൊരു വസ്തുത ഇവര്‍ മയക്കുമരുന്നു മാഫിയകളുടെ കൈകളിലും എത്തിപ്പെടുന്നു എന്നതാണ്. ‘ഹാന്‍സി’ല്‍ തുടങ്ങി കഞ്ചാവും മയക്കുമരുന്നും ഇവര്‍ ഉപയോഗിക്കുന്നു. സ്കൂള്പരിസരത്ത് ഹാന്‍സ് പോലുള്ള വസ്തുക്കള്‍ വില്‍ക്കരുതെന്നും പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്നും നിയമമുണ്ടെങ്കിലും ഇത് പരിപാലിക്കപ്പെടുന്നില്ല. കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് ദോഷകരമാണ്.
വീട്ടിലും വിദ്യാലയത്തിലുമാണ് കുട്ടികളുടെ സ്വഭാവ രൂപവല്‍ക്കരണം നടക്കുന്നത്. ശിക്ഷ എന്നാല്‍ ബോധനം, പരിശീലനം എന്നാണെന്നോ ശിക്ഷണം എന്നാല്‍ എങ്ങനെ വളര്‍ത്തണമെന്ന പ്രക്രിയയാണെന്നോ ‘അരുത്’ എന്ന് പറയുന്നതിനേക്കാള്‍ എങ്ങനെ എന്നോ കാണിച്ചുകൊടുക്കലാണെന്നോ രക്ഷിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ ഇന്ന് അറിയില്ല, അല്ലെങ്കില്‍ അതവര് മറന്നുപോയിരിക്കുന്നു. സ്നേഹശാസനകള്‍ നല്കി വേണം പ്രോത്സാഹനം നല്‍കേണ്ടത്.
പണ്ട് കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ കുട്ടികള്‍ക്ക് സ്നേഹം നല്കാന് മാതാപിതാക്കള്‍ മാത്രമല്ല, മുത്തശ്ശനും മുത്തശ്ശിയും അമ്മായിയും ചേച്ചിമാരും എല്ലാം ഉണ്ടായിരുന്നു. പക്ഷിമൃഗാദികളെക്കാണ്ട്, വീട്ടിലെ മൃഗങ്ങള്‍ക്ക് നല്കുന്ന സ്നേഹപരിലാളനം കണ്ട്, പ്രകൃതിയോടിണങ്ങി ജീവിച്ച കാലം ഇന്ന് അസ്തമിച്ചു. ഗ്രാമങ്ങള്‍ ഇല്ലാതെ ഫ്ലാറ്റുകളില്‍ വളരുന്ന കുട്ടികള്‍ക്ക്, അച്ഛനും അമ്മയും ജോലിക്ക് പോകുമ്പോള്‍ അനുഭവിക്കുന്ന അനാഥത്വവും അവരെ സ്വഭാവവൈകല്യങ്ങള്ക്കടിമയാക്കുന്നു.
ഒരു കനേഡിയന്‍ യൂണിവേഴ്സിറ്റി 15,000 ഗര്‍ഭിണികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ കണ്ടത് ഗാര്‍ഹികപീഡനം അനുഭവിക്കുന്ന അമ്മമാര്‍ പ്രസവിക്കുന്ന കുട്ടികളിലും മാനസിക വൈകല്യത്തിന് സാധ്യതയുണ്ട് എന്നാണ്. കേരളം മദ്യപരുടെ തലസ്ഥാനവും ഗാര്‍ഹിക പീഡന സംസ്ഥാനവും ആണ്. മദ്യപര്‍ സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്യുന്നു! ലൈംഗിക സംതൃപ്തിയില്ലാത്ത സംഭോഗത്തിലൂടെ ജനിക്കുന്ന കുട്ടികളിലും മാനസിക വൈകല്യം ഉണ്ടാകുമത്രെ.
കുട്ടികളുടെ മാനസിക സംഘര്‍ഷം പരിഹരിക്കപ്പെടാതെ, മനസ്സിലെ മുറിവുകളുണങ്ങാതെ, വ്യക്തിവൈകല്യങ്ങള്‍ക്ക് ഇരകളാകുമ്പോള്‍ അവര്‍ ക്രൂരരും പീഡകരും ആയി മാറുന്നു. മലയാളി കുട്ടികളാണ് ഇന്ന് കേരളത്തിലും പുറത്തും ഏറ്റവുമധികം റാഗിംഗ് ചെയ്യുന്നത്. കുട്ടികളെ അനാവശ്യമായി ശിക്ഷിച്ചു വളര്‍ത്തിയാലും അവര്‍ ശിക്ഷകരും പീഡകരുമാകുമത്രെ. അമര്‍ഷവും പ്രതികാരവും വിദ്വേഷവും എല്ലാം അക്രമവാസന വളര്‍ത്തുന്നു.
അണുകുടുംബങ്ങളാണ് പുതിയ തലമുറയെ സാമൂഹ്യവിരുദ്ധരായി വളരാന്‍ കാരണമാകുന്നത്. കുട്ടികള്‍ എന്തുകൊണ്ടിങ്ങനെയായി എന്ന് ചോദിച്ച് മനഃശാസ്ത്രജ്ഞരെ സമീപിക്കുന്ന രക്ഷിതാക്കള്‍ ഇന്ന് വര്‍ധിക്കുകയാണ്. തങ്ങള്‍ ഏത് വിധമാണ് കുട്ടികളെ വളര്‍ത്തുന്നത് എന്ന് അവര്‍ ആത്മപരിശോധന നടത്തുകയാണ് വേണ്ടത്. സ്കൂളിലായാലും തെറ്റുകള്‍ക്ക് കുട്ടികളെ അടിക്കുന്നത് പിഞ്ചുമനസുകളില്‍ മുറിവേല്ക്കുമെന്നത് അംഗീകരിക്കപ്പെട്ട സത്യമാണ്. കുരുന്നുമനസ്സുകളില് ഭീതി വിതയ്ക്കാത്ത ബാലസൗഹൃദ സ്കൂളുകള്‍ സൃഷ്ടിക്കപ്പെടണം. തല്ലുന്നതും തള്ളുന്നതും ക്ലാസില്‍ മറ്റ് കുട്ടികളുടെ മുന്നില്‍ അവഹേളിക്കപ്പെടുന്നതും ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിക്കുന്നു. സുപ്രീംകോടതി പോലും സ്കൂളില്‍ സൗഹൃദപരമായ അന്തരീക്ഷം വേണമെന്ന് ബോധിപ്പിക്കുന്നു.
ഇന്ത്യയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ നയം രൂപപ്പെടുത്തിയിട്ടുണ്ട്. ശിക്ഷകള്‍ പഠനവൈമുഖ്യവും ഭയവും മറ്റ് മാനസിക പ്രശ്നങ്ങളും സൃഷ്ടിക്കുമെന്നതിനാലാണിത്. അക്രമവാസനകളുടെ കാരണംതന്നെ സ്കൂളുകളില്‍ ഏല്ക്കുന്ന മാനസികക്ഷതങ്ങളാണ്. ചെയ്ത തെറ്റിന് സമാനമായതാണ് ശിക്ഷാനടപടികളും. പഠനത്തോടും അധ്യാപകരോടും സമൂഹത്തോടും ഭയവും വെറുപ്പും പ്രതികരണചിന്തയും രൂപപ്പെടുമ്പോള്‍ കുട്ടികള്‍ അക്രമവാസനയുള്ളവരും പീഡകരും ആകുന്നു. നൈരാശ്യവും ശൂന്യതാബോധവും കുട്ടികളില്‍ ജനിക്കാതെ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. സ്നേഹരാഹിത്യം മദ്യ-മയക്കുമരുന്നിന് അടിമയാക്കുക മാത്രമല്ല, ആത്മഹത്യയിലേക്ക് പോലും നയിക്കുന്നു. പാരമ്പര്യം, വൈയക്തിക പ്രകൃതം (Temperement), സാഹചര്യങ്ങളുടെ സ്വാധീനം എല്ലാം പെരുമാറ്റ ദൂഷ്യങ്ങള്‍ക്ക് കാരണമാണ്. നഴ്സറിക്ലാസിലെ പീഡനം പോലും മാനസിക വൈകൃതത്തിന് കാരണമാണ്.
സ്നേഹത്തിന് മുന്‍തൂക്കം നല്കി, സമ്മാനങ്ങള്‍ പ്രോത്സാഹനമാക്കി കുട്ടികളെ പഠിപ്പിക്കാനും ശിക്ഷ കുട്ടിയെ അധ്യാപകരില്‍നിന്നും സമൂഹത്തില്‍നിന്നും അകറ്റും. പഠനത്തില്‍നിന്നും അകറ്റും. സ്നേഹവും സഹാനുഭൂതിയും അധ്യാപകഗുണങ്ങളായിരിക്കണം. വീട്ടിലും വിദ്യാലയത്തിലും സ്നേഹവും സുരക്ഷാബോധവും പ്രോത്സാഹനവും ലഭിക്കുന്ന കുട്ടികള്‍ നല്ല വ്യക്തികളും മനുഷ്യസ്നേഹികളുമായി സമൂഹത്തിന് മുതല്‍ക്കൂട്ടാകും. സ്നേഹരാഹിത്യം അവരെ കുറ്റവാളികളാക്കും.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: