ഓര്‍മ്മകളെ താലോലിക്കുന്നവരാണ് മലയാളികള്‍. നല്ല ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ എപ്പോഴും തല്പരരുമാണ് നമ്മള്. കൂട്ടുകൂടുന്ന സൗഹൃദങ്ങളിലും കുടുംബസദസുകളിലുമൊക്കെ ഓര്‍മ്മകള്‍ ഓടിയെത്തുന്നു. സ്കൂള്‍ ദിനങ്ങള്‍, പ്രണയകാലം, ഓണത്തിന്റെ ആഘോഷങ്ങള്‍, പഴയപാട്ടുകള്‍….അങ്ങനെ നിരവധി ഓര്‍മ്മകള്‍ ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ നിന്ന് എപ്പോഴും ജീവിതത്തിലേക്ക് കടന്നുവരും. ഇപ്പോള്‍ ഓര്‍മ്മകളെക്കുറിച്ച് ഓര്‍ക്കാനിടയാക്കിയത് പുതിയ വിദ്യാലയ വര്‍ഷവും മഴയുമൊക്കെയാണ്.
പ്രതീക്ഷകളോടെയാണ് എപ്പോഴും പുതിയ വിദ്യാലയ വര്‍ഷം കടന്നു വരുന്നത്. പുത്തനുടുപ്പും പുതിയ പുസ്തകങ്ങളുമായി സ്കൂളുകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷകളുടെ ആരവങ്ങളാണ് ഉയര്‍ത്തുന്നത്. മഴക്കാലത്താണ് വിദ്യാലയ വര്‍ഷം ആരംഭിക്കുന്നത്. മഴനനഞ്ഞ് സ്കൂളിലേക്ക് പോകുക എന്നത് കേരളത്തിന്റെ പാരമ്പര്യമാണ്. പുത്തനുടുപ്പും പുതിയ പുസ്തകവുമെല്ലാം മഴനനയ്ക്കും.
ഇതെല്ലാം ഓര്‍മ്മകളാണ്. മഴയുടെ കുളിരുള്ള ഓര്‍മ്മകള്‍. വയല്‍ വരമ്പിലൂടെ മഴയുടെ സംഗീതം ശ്രവിച്ച്, വെള്ളം കാലുകൊണ്ട് തെറ്റിച്ച്, കുടയെ കാറ്റിന് വിട്ടുകൊടുത്ത് സ്കൂളിലേക്ക് പോയ കാലം ഇപ്പോള്‍ ഓര്‍മ്മയില്‍ മാത്രമല്ലെ കാണൂ. ഓരോ പൂതിയ വിദ്യാലയ വര്‍ഷത്തിലും പഴയ സ്കൂള്‍കാലം മനസ്സിലേക്ക് ഓടിയെത്തും. പുതിയ കാലത്തെ സ്കൂള്‍ തുറപ്പും പഠനവും എല്ലാം പഴയകാലവുമായി താരതമ്യം ചെയ്യും. അതും മലയാളിയുടെ സ്വഭാവ വിശേഷമാണ്.
പഴയതിനെ വാനോളം പുകഴ്ത്തുകയും പുതിയതിനെ തള്ളിപ്പറയുകയും ചെയ്യും. പുതിയ ഒരു പാട്ടുകേട്ടാല്‍ ഇതെന്തുപാട്ട്, പണ്ടത്തെ പാട്ടല്ലെ പാട്ട്, എന്നു ചോദിക്കും. ഇപ്പോള്‍ എന്തു സ്കൂള്‍ തുറപ്പ്, പണ്ടല്ലെ അതൊക്കെ ആഘോഷം?
കാര്യമെന്തായാലും നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്നത് വിദ്യാലയങ്ങളാണ്. സ്കൂള്‍കാലത്തെ സൗഹൃദങ്ങളും പ്രവര്‍ത്തനങ്ങളുമൊക്കെ എക്കാലത്തും ഓര്‍മ്മയില്‍ തങ്ങി നില്ക്കും. പിന്നീട് അയവിറക്കാന്‍ എപ്പോഴും അതിനെ മനസ്സിലേക്ക് വിളിച്ചുവരുത്തുകയും ചെയ്യും. സ്കൂളില്‍ പഠിച്ച കാലഘട്ടത്തെ സ്നേഹിക്കാത്തവര്‍ക്ക് മറ്റൊന്നിനെയും സ്നേഹിക്കാന്‍ കഴിയില്ലെന്ന് പറയാറുണ്ട്. സ്കൂളിലേക്ക് പോകുന്നതും സ്കൂള്‍വിട്ട് വരുന്നതും ഇതിനിടയില്‍ സ്കൂളില്‍ ചിലവഴിക്കുന്നതുമായ സമയം ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ഓര്‍മ്മകളാണ്. അതില്‍ നിന്നെല്ലാം വളരെയധികം പഠിക്കാനുമുണ്ടായിരുന്നു. മാവിലെറിഞ്ഞും ആഞ്ഞിലിച്ചക്ക പറിച്ചു തിന്നും വെള്ളത്തില്‍ കളിച്ചും നാടിനെ അറിഞ്ഞുമായിരുന്നു ആ യാത്ര. തുമ്പിയ പിടിച്ച് കുപ്പിയിലിട്ട് ക്രൂരത കാട്ടിയിട്ടുണ്ടെങ്കിലും തുമ്പിയെന്താണെന്ന് കുട്ടിക്കാലത്തു തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു. സ്കൂളിലെത്തിയാല്‍ അധ്യാപകന് ചൊല്ലിത്തരുന്ന പാഠങ്ങളെ പെട്ടെന്ന് മനസ്സിലേക്ക് കുടിയിരുത്താന്‍ കഴിഞ്ഞതും അതിനാലാണ്.
ആദ്യ പാഠം ‘തറ, പറ’ എന്നു പഠിപ്പിച്ചപ്പോള്‍ തറയെന്താണെന്നും പറയെന്താണെന്നും തിരിച്ചറിഞ്ഞു തന്നെയാണ് പഠിച്ചത്. ഉരലും ഉലക്കയും കണ്ടാല്‍ തിരിച്ചറിയാമായിരുന്നു. വള്ളവും വലയും കണ്ടാല്‍ അതെന്താണെന്ന് ഉച്ചത്തില്‍ വിളിച്ചു പറയുമായിരുന്നു. ചക്കയും മാങ്ങയും പുളിയും തേങ്ങയും അടയ്ക്കയും ഒന്നും ആരും പറഞ്ഞു മനസ്സിലാക്കേണ്ടതായി വന്നില്ല. നെല്ലുവിളയുന്നതും കതിരില്‍ അരിമണി നിറയുന്നതുമെല്ലാം തിരിച്ചറിയാനുള്ള ശേഷി ആര്‍ജ്ജിച്ചത് സ്കൂള്‍ പാഠങ്ങളില്‍ നിന്നായിരുന്നില്ല. പരിസരങ്ങളെ അടുത്തറിഞ്ഞതിനാലായിരുന്നു.
ഇതെല്ലാം ഓര്‍മ്മയിലെ നല്ലകാലങ്ങളാണ്. പഴയതിനെയും പുതിയതിനെയും ചേര്‍ത്ത് താരതമ്യപഠനത്തിനോ, പഴയതിന്റെ മെച്ചം പറഞ്ഞ് പുതിയതിനെ ഇകഴ്ത്താനോ അല്ല ശ്രമിക്കുന്നത്. പഴയതിനു പഴയതിന്റെയും പുതിയതിന് പുതിയതിന്റെയും ഗുണമുണ്ടാകുമെന്ന് അറിയാം. ദോഷവുമുണ്ട്. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കുട്ടികള്‍ പഠനവിഷയത്തെക്കുറിച്ചല്ലാതെ ജീവിക്കുന്ന പരിസരത്തെ അറിയുന്നില്ല എന്ന പോരായ്മയാണ് ചൂണ്ടിക്കാട്ടുന്നത്. അത് വലിയ പോരായ്മ തന്നെയാണ്. മാങ്ങയും ചക്കയും തിരിച്ചറിയാന്‍ കഴിയാത്ത കുഞ്ഞുങ്ങളുടെ സമൂഹം നമ്മുടെ നാട്ടില്‍, നഗര ഗ്രാമ വ്യത്യാസമില്ലാതെ വര്‍ദ്ധിച്ചു വരുമ്പോള്‍ അതിനു കുറ്റക്കാര്‍ കുഞ്ഞുങ്ങളല്ലെന്ന് നാം തിരിച്ചറിയണം. ഫ്ലാറ്റിലെ അടച്ചുമൂടപ്പെട്ട മുറിക്കുള്ളില്‍ ജീവിക്കുന്ന അണുകുടുംബത്തിലെ കുട്ടിയെങ്ങനെ പരിസരത്തെ അടുത്തറിയും. ഫ്ലാറ്റ് സംസ്കാരം നഗരത്തിന്റെ മാത്രം പ്രത്യേകതയല്ല. ഗ്രാമങ്ങളും ഫ്ലാറ്റുകളെക്കൊണ്ട് നിറഞ്ഞു തുടങ്ങി. സ്കൂള്‍ ബസ്സില്‍ വീട്ടുപടിക്കല്‍ നിന്ന് സ്കൂളിലേക്കും തിരികെ വീട്ടു പടിക്കലേക്കും സഞ്ചരിക്കുന്ന കുട്ടിക്ക് സ്കൂള്‍ സിലബസില്‍ തന്നെ പഠിക്കാന്‍ ഏറെയുണ്ട്.
തുമ്പിയെയും പശുക്കുട്ടിയെയും പൂമ്പാറ്റകളെയും പൂക്കളെയുമൊക്കെ ടീവിയില്‍ മാത്രം കണ്ടുപരിചയിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകുന്നത് സമൂഹത്തിന്റെ നന്മകളെയും സംസ്കാരത്തെയും അടുത്തറിയാനുള്ള അവസരമാണ്. സഹജീവികളോട് കരുണയില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാനെ ഇത്തരം പഠനം കൊണ്ട് സാധ്യമാകൂ എന്ന് ആ മേഖലയിലുള്ളവര്‍ വിലപിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പാഠ്യപദ്ധതിയില്‍ കമ്പൂട്ടര് ഉള്‍പ്പെടുത്തുന്നതിനാണ് ഏല്ലാപേര്‍ക്കും വ്യഗ്രത. എല്‍കെജി മുതല്‍ തന്നെ കമ്പ്യൂട്ടര്‍ പഠനം തുടങ്ങും. എന്നാല്‍ അരിയുണ്ടാകുന്നതെവിടെയാണെന്ന് ചോദിച്ചാല്‍ അവര്‍ക്കറിയില്ല. പൂക്കളെയും തുമ്പിയെയും തിരിച്ചറിയില്ല. അങ്ങനെ തിരിച്ചറിയാതിരിക്കുന്നതാണ് വലിയകാര്യമെന്നാണ് രക്ഷാകര്‍ത്താക്കളും ചിന്തിക്കുന്നത്. തന്റെ കുഞ്ഞ് ഇംഗ്ലീഷില്‍ നന്നായി സംസാരിക്കുന്നുണ്ടോ എന്നതിലാണ് അവരുടെ ശ്രദ്ധ. മലയാളത്തെ മറന്നു ജീവിക്കുന്നത് അഭിമാനമായി കാണുന്നവര്‍.
മലയാളത്തെ ശ്രേഷ്ഠഭാഷയാക്കി കോടികള്‍ സഹായം കൈപ്പറ്റാന്‍ ഒരുങ്ങി നില്‍ക്കുകയാണ് നമ്മുടെ കൊച്ചു കേരളത്തിലെ ഭാഷാ സ്നേഹികളും അധികാരികളുമെല്ലാം. സഹായം എത്രവേണമെങ്കിലും വന്നോട്ടെ. അത് സ്വീകരിക്കാന്‍ ഇവിടെ ആളുണ്ടാകും. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ അധികം വൈകാതെ മലയാളം സംസാരിക്കാത്തവരെക്കൊണ്ട്, അറിയാത്തവരെക്കൊണ്ട് കേരളം നിറയും. ശ്രേഷ്ഠ ഭാഷ സംസാരിക്കാന്‍ ആളില്ലാത്ത നാടായി നമ്മുടെ കേരളം മാറും.
പുതിയ വിദ്യാലയ വര്‍ഷത്തിലെങ്കിലും ഈ ദുരവസ്ഥ മനസ്സിലാക്കി പദ്ധതികളാവിഷ്ക്കരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് പണ്ടിങ്ങനെയൊരു ഭാഷയിവിടെ ഉണ്ടായിരുന്നു എന്ന് ഓര്‍മ്മകള്‍ മലയാളത്തെക്കുറിച്ച് അയവിറക്കേണ്ടിവരും. മലയാളം പഠിപ്പിക്കാത്ത നിരവധി വിദ്യാലയങ്ങള്‍ ഇവിടെയുണ്ട്.
കേന്ദ്രീയവിദ്യാലയങ്ങളില്‍ ഉള്‍പ്പടെ നിരവധി സ്കൂളുകളില്‍ മലയാളം പറയുന്നതു പോലും വിലക്കിയിട്ടുണ്ട്. ആ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. പഴയ ഓര്‍മ്മകളെ താലോലിച്ചിരിക്കുന്നവര് തങ്ങളുടെ കുട്ടികളെ മലയാളം പഠിപ്പിക്കുകയെങ്കിലും ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കണം. ചക്കയും മാങ്ങയും തുമ്പിയും കുരുത്തോലയും നെല്ലും വാഴയിലയുമെല്ലാം തിരിച്ചറിയാന്‍ കഴിയുന്ന മലയാളിത്തമുള്ള സമൂഹം മരിക്കാതിരിക്കാന്‍ അത് അത്യാവശ്യമാണ്. നന്മ മരിക്കാത്ത കുഞ്ഞുങ്ങളാണ് വളര്‍ന്നു വരേണ്ടത്. അതിന് പ്രകൃതിയെയും ജീവിതത്തെയും തിരിച്ചറിയണം. അതിനു ഇന്നത്തെ പാഠ്യപദ്ധതിയില്‍ പദ്ധതികളില്ലെ. ഓര്‍മ്മകളുടെ സുഗന്ധത്തില്‍ മാത്രം അഭിരമിച്ചിരുന്നാല്‍ നമുക്ക് നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളു. അത് താങ്ങാന്‍ കഴിയുന്നതിനുമപ്പുറമാകും.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: