കൊച്ചി: സംസ്ഥാനത്തെ ചികിത്സ തട്ടിപ്പുകള്‍ നിയമസഭാ സമിതിയുടെ മുന്നിലേക്ക്. ഹൃദ്രോഗികളുടെ ജീവന്‍രക്ഷിക്കാന്‍ അനിവാര്യമായ ഔഷധങ്ങളുടെയും ഉപകരണങ്ങളുടെയും പേരില്‍ വന്‍കിട ആശുപത്രികള്‍ നടത്തുന്ന കൊള്ളയെക്കുറിച്ച് നിയമസഭാ പെറ്റീഷന്‍സ് കമ്മറ്റി അന്വേഷിക്കുന്നു.
കടുത്ത ഹൃദ്രോഗ ബാധിതര്‍ക്ക് ബൈപ്പാസ് ശസ്ത്രക്രിയ ഒഴിവാക്കാന്‍ നടത്തുന്ന ആഞ്ജിയോപ്ലാസ്റ്റിക്കും അനുബന്ധ ചികിത്സയ്ക്കുമാണ് ആശുപത്രികള്‍ രോഗികളെ പിഴിയുന്നത്. എറണാകുളത്തെ ഒരു വന്‍കിട സ്വകാര്യ ആശുപത്രി പെര്‍ക്യൂട്ടേനിയസ് ട്രാന്സ്ലുമിനല് കൊറോണറി ആഞ്ജിയോപ്ലാസ്റ്റിക്കായി ഉപയോഗിക്കുന്ന ഡ്രഗ് ഇല്യൂട്ടിംഗ് സ്റ്റെന്റ് 380 മുതല്‍ 680 ശതമാനം വരെ അധികവിലയ്ക്ക് വില്‍ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വ്യാപകമായ തീവെട്ടിക്കൊള്ള പുറത്തായത്. പരാതികള്‍ ഉയര്‍ന്നതോടെ തോമസ് ഉണ്ണിയാടന് എംഎല്‍എ ചെയര്‍മാനായ നിയമസഭാ പെറ്റീഷന്‍സ് കമ്മറ്റി പ്രശ്നത്തിലിടപെടാന്‍ തീരുമാനിച്ചു. നിസ്സാര ചെലവുള്ള ഹൃദ്രോഗ ചികിത്സയെ രോഗികള്‍ക്ക് ബാധ്യതയാക്കി മാറ്റുന്ന ആശുപത്രികളുടെ തട്ടിപ്പുകള്‍ക്ക് വിരാമമിടാന്‍ ഈ നടപടി സഹായകമായേക്കും. നഴ്സിംഗ് രംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടായശേഷം ആരോഗ്യരംഗത്തെ വിപ്ലവകരമായ നടപടിയായിരിക്കും ഇത്.
ഡ്രഗ് ഇല്യൂട്ടിംഗ് സ്റ്റെന്റുകളുടെ വില്പനയിലൂടെ കോടികളുടെ തട്ടിപ്പ് നടക്കുന്നതായും ഇതേക്കുറിച്ച് ആരോഗ്യവകുപ്പിന്റെ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം ‘ജന്മഭൂമി’യോട് പറഞ്ഞു. അന്വേഷണത്തില്‍ തെളിവു ലഭിച്ചാല്‍ ബന്ധപ്പെട്ട ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നിരട്ടിയിലേറെ വിലയ്ക്കാണ് ആഞ്ജിയോപ്ലാസ്റ്റിക്കു വേണ്ട സ്റ്റെന്റുകള്‍ വില്‍ക്കുന്നത്. 35,000-40,000 രൂപയ്ക്ക് ആശുപത്രികള്‍ക്ക് ലഭിക്കുന്ന സ്റ്റെന്റ് 95,000 രൂപയ്ക്കാണ് രോഗിക്ക് നല്‍കുന്നത്. മൂന്ന് സ്റ്റെന്റുകള്‍ ഒരുമിച്ചു വാങ്ങുമ്പോള്‍ ആശുപത്രികള്‍ക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കുകയും ചെയ്യും. ഇത് നാലാമതൊരു രോഗിക്ക് അമിത തുകയ്ക്ക് നല്‍കുകയും ചെയ്യും. സ്റ്റെന്റ് നിര്‍മാതാക്കളില്‍ നിന്നും ഇവ നേരിട്ടുവാങ്ങാന്‍ ആശുപത്രികള്‍ അനുമതി നിഷേധിക്കുന്നതും നിയമസഭാ സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടിയന്തര ചികിത്സ ആവശ്യമായ രോഗിയുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്ത് ആശുപത്രികളും ഡോക്ടര്‍മാരും നിര്മാണകമ്പനികളും ചേര്‍ന്ന് ഔഷധങ്ങള്‍ക്കും ചികിത്സാ ഉപകരണങ്ങള്‍ക്കും മേല്‍ കുത്തകാവകാശം സ്ഥാപിച്ചിരിക്കുകയാണ്. വിലയും ഈ മൂവര്‍ സംഘമാണ് തീരുമാനിക്കുന്നത്. സ്റ്റെന്റ് കച്ചവടം വഴി ആശുപത്രികള്‍ മാത്രം 200 ശതമാനത്തിലേറെ അമിതലാഭം നേടുന്നുണ്ടത്രെ.
പല ജീവന് രക്ഷാ ഔഷധങ്ങളിലും സ്റ്റെന്റുകളിലും പരമാവധി ചില്ലറ വില (എംആര്‍പി) നിര്‍മാതാക്കള്‍ രേഖപ്പെടുത്താറില്ല. ഉണ്ടെങ്കില്‍ തന്നെ വളരെ കൂടിയ വിലയായിരിക്കും രേഖപ്പെടുത്തുക. ഒരുലക്ഷം രൂപ രേഖപ്പെടുത്തിയിട്ടുള്ള ജീവന് രക്ഷാ ഓഷധങ്ങള്‍ നിര്‍മാതാക്കള്‍ 15,000 മുതല്‍ 25,000 വരെ രൂപയ്ക്കാണ് ആശുപത്രികള്‍ക്ക് നല്‍കുന്നത്. കൊള്ള ലാഭമുണ്ടാക്കുന്ന ആശുപത്രികള്‍ ലാഭത്തിന്റെ ഒരു പങ്ക് ഡോക്ടര്‍മാര്‍ക്കും നല്‍കും. കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികള്‍ക്കും ഇക്കാര്യത്തില്‍ സമാന സമീപനമാണുള്ളത്. 42 ഓളം ആശുപത്രികളില്‍ ആഞ്ജിയോപ്ലാസ്റ്റി സൗകര്യം ലഭ്യമാണ്. ഇവര്‍ പ്രതിവര്‍ഷം 8000 മുതല്‍ 10,000 വരെ ആഞ്ജിയോപ്ലാസ്റ്റികള്‍ വീതം നടത്തുന്നതായാണ് കണക്ക്.
രാജേഷ് പട്ടിമറ്റം
പ്രതികരിക്കാൻ ഇവിടെ എഴുതുക: