കോട്ടയം/ചങ്ങനാശ്ശേരി/വൈക്കം/ കടുത്തുരുത്തി: മഴക്കെടുതിയില്‍ ജില്ലയില്‍ എട്ടുകോടി രൂപയുടെ നഷ്ടം. കോട്ടയം, ചങ്ങനാശേരി, വൈക്കം എന്നിവിടങ്ങളിലായി 14 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കോടിക്കണക്കിന് രൂപയുടെ കൃഷിനാശവും നിരവധി വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. മഴ ഇനിയും തുടരുന്നത് ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയെ കുടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്ന ആശങ്കയും ഉയരുന്നു. താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് വീടുകളില്‍ വെള്ളം കയറി ജനജീവിതം ദുസഹമായിരിക്കുകയാണ്. ജില്ലയില്‍ ഇതുവരെ എട്ടുകോടിരൂപയുടെ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. ജില്ലയിലെ വിവിധ താലൂക്കുകളിലായി 306 ഹെക്ടര്‍ സ്ഥലത്ത് കൃഷി നശിച്ചു. പ്രധാനമായും പടിഞ്ഞാറന്‍ മേഖലയിലാണ് നാശം ഏറെയും ദുരിതം വിതച്ചിരിക്കുന്നത്. കനത്തമഴയില്‍ 25 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 31 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 224 വീടുകള്‍ക്ക് ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചു. 36 ലക്ഷം രൂപയുടെ നാശനഷ്ടമാണ് റവന്യുഅധികൃതര്‍ തിട്ടപ്പെട്ടുത്തിയിരിക്കുന്നത്. കോട്ടയം താലൂക്കില്‍ പത്തുക്യാമ്പുകളിലായി 37 കുടുംബങ്ങളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. വൈക്കത്ത് മൂന്നു ക്യാമ്പുകളിലായി 12 കുടുംബങ്ങളെയും ചങ്ങനാശേരിയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ 14 കുടുംബങ്ങളെയും മാറ്റിപാര്‍പ്പിച്ചതായി റവന്യൂ അധികൃതര്‍ അറിയിച്ചു. ക്യാമ്പുകളിലേക്കുള്ള അരിയും ഭക്ഷണസാധനങ്ങളും വിവിധ വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. വിവിധ ക്യാമ്പുകളില്‍ വകുപ്പുമേധാവികള്‍ സന്ദര്‍ശനം നടത്തി. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ 300ലധികം വീടുകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. വടയാര്‍, കാളിബലിഭാഗം, മുണ്ടോടി കോളനി, തക്കാല, കോരിക്കല്‍, പഴംപട്ടി, മാത്താനം, കൊച്ചങ്കരാക്കല്, പാറകം, മാനുപുഞ്ച, മിഠായികുന്നം, മാക്കോകുഴി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളാണ് പ്രധാനമായും വെള്ളത്തിനിടയിലായത്. പഞ്ചായത്തില്‍ രണ്ടു ദുരിദാശ്വാസ ക്യാമ്പുകള്‍ തുറന്നു. പത്തോളം കുടുംബങ്ങളെ ക്യാമ്പിലേക്കു മാറ്റി പാര്‍പ്പിച്ചു. മറവന്തുരുത്ത് പഞ്ചായത്തിലെ ചെമ്മനാകരി, ഇടവട്ടം, കടുക്കര തുടങ്ങിയ പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മുവാറ്റുപുഴയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്.
കോട്ടയത്ത് എംസി റോഡിലും വെള്ളക്കെട്ട് രൂക്ഷം. നാട്ടകം പോളിടെക്നിക്, കണ്ണാടിക്കടവ്, നാട്ടകം ബാങ്ക്പടി എന്നിവിടങ്ങളിലാണു വെള്ളക്കെട്ട് രൂപപ്പെട്ടത്. വൈക്കം നേരേകടവ്, കരിപ്പ, നാലുതോട്, കരിപ്പൂത്തട്ട്, പിണഞ്ചിറക്കുഴി, മണിയാപറമ്പ്, പുഷ്പമംഗലം, കണിച്ചേരി, മഞ്ചാടിക്കരി, ചുഴലിക്കുഴി തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറി. ഈ സ്ഥലങ്ങളിലേക്കുള്ള ബസ് സര്‍വീസുകളും നിലച്ചു. കഴിഞ്ഞ ദിവസങ്ങളിലെ മഴയിലും കാറ്റിലും പ്രദേശത്ത് വന്‍നാശമുണ്ടായി. വിവിധ പാടശേഖരങ്ങളിലായി ആയിരത്തോളം ഏക്കര്‍ നെല്‍കൃഷി നശിച്ചു. ചാലാകരി, തൊള്ളായിരം, ആര്യാറ്റൂഴം, ചൂരത്തറ, കേളക്കരി, വാവക്കാട്, മഞ്ചാടിക്കരി പാടശേഖരങ്ങളിലെ 20 ദിവസം പ്രായമുള്ള നെല്‍ച്ചെടികളാണ് നശിച്ചത്. കൃഷിക്ക് തയാറെടുക്കുന്ന 1200 ഏക്കര്‍ പാടശേഖരവും വെള്ളത്തിനടയിലാണ്. മറ്റം, വിലങ്ങുചിറ, പായ്വട്ടം, കറുകപ്പാടം, പുത്തന്‍കരി, കേളക്കരി, തുടങ്ങിയ പാടശേഖരങ്ങളാണ് മഴവെള്ളത്തില്‍ മുങ്ങിയത്. വൈദ്യുതി തടസംമൂലം ഈ പാടശേഖരങ്ങളിലെ മോട്ടോര്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. പഞ്ചായത്തിലെ നിരവധിപ്പേരുടെ ഏത്തവാഴ, പലവാഴ, ജാതി, ഗ്രാമ്പു, പച്ചക്കറി, കപ്പ കൃഷികളും നശിച്ചു. മുട്ടത്തുപാടത്ത് സാബു, രവി കൊച്ചുപുരയ്ക്കല്‍, ജോസഫ് കപ്രായില്‍, അലക്സ് ചേരിക്കല്‍, മോഹന്‍ സി. ചതുരച്ചിറ, തുടങ്ങിയവര്‍ക്ക് വന്‍ കൃഷിനാശമാണുണ്ടായത്. വില്ലൂന്നിയില്‍ മുര്യങ്കരി ത്രേസ്യാമ്മ, കേലേട്ടമ്പലം ഭാഗത്ത് പടിഞ്ഞാറെപുല്ലത്ത് അപ്പു, പെരുമ്പടപ്പില്‍ പ്ലാക്കിയില്‍ സാബു എന്നിവരുടെ വീടുകള്‍ മരം വീണു തകര്‍ന്നു. പലയിടങ്ങളിലും ദിവസങ്ങളായി വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. ചിലയിടങ്ങളില്‍ വൈദ്യുതി ഇല്ലാതായിട്ട് 20 മണിക്കൂറിലേറെയായി. വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ അക്ഷീണം പരിശ്രമിക്കുന്നുങ്കെിലും സമയത്ത് പണി തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നു വീഴുകയും നിരവധി കുടുംബങ്ങള്‍ വെള്ളപ്പൊക്കഭീഷണി നേരിടുകയും ചെയ്യുന്നു. കനത്ത മഴയിലും കാറ്റിലും ഇടിഞ്ഞുവീണും മരം വീണുമാണ് വീടുകള്‍ തകര്‍ന്നത്. താലൂക്കിന്റെ പടിഞ്ഞാറന്‍ മേഖള വെള്ളത്തിലായി. എസി റോഡിലും മനയ്ക്കച്ചിറ, പാറയ്ക്കല്‍ കലുങ്ക് ഭാഗങ്ങളിലും വെള്ളം കയറി ഈപ്രദേശത്തെ കുടുംബങ്ങള്‍ വെള്ളപ്പൊക്കഭീഷണിയിലാണ്. എസി കോളനിയില്‍ നൂറോളം വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്. കോമങ്കേരിച്ചിറ, പൂവ്വം, നക്രാപുതുവല്‍, അറുന്നൂറില്‍ പുതുവില്‍, മനയ്ക്കച്ചിറ പറാല്‍, കുറിച്ചി, ലക്ഷംവീട്, തൃക്കൊടിത്താനം റെയില്‍വേ ഭാഗം, വേഷ്ണാല്‍ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വീടുകളാണ് വെള്ളപ്പൊക്കഭീഷണി നേരിടുന്നത്. കുറിച്ചി നീലംപേരൂര്‍ കോയിപ്പള്ളി സണ്ണിചാക്കോയുടെ വീട് മഴയില്‍ പൂര്‍ണ്ണമായും തകര്‍ന്നു. കൈത്തോടുകള്‍ നിറഞ്ഞുകവിഞ്ഞു മലിനജലവും വീടുകളിലേക്ക് കയറുന്നു.
ഇതുമൂലം ജനങ്ങള്‍ രോഗഭീതിയിലാണ്. മരം വീണും പലസ്ഥലങ്ങളിലും ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ഗ്രാമപ്രദേശങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞുവീഴുന്നതുമൂലം തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുകയാണ്. കഴിഞ്ഞ ദിവസം കുറിച്ചിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നെങ്കിലും രണ്ടു കുടുംബങ്ങളെ മാത്രമാണ് ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. കൂടുതല്‍ ക്യാമ്പുകള്‍ തുറക്കണമെന്നുള്ള ആവശ്യം ശക്തമാണ്.
തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ നിരവധി വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. കൂടുതല്‍ വീടുകളില്‍ വെള്ളം കയറിയതോടെ പടിഞ്ഞാറന്‍ മേഖലയിലെ ജനജീവിതം ദുസഹമായി. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ കല്ലറയിലേയും കടുത്തുരുത്തിയിലേയും പരിസര പ്രദേശങ്ങളിലെയും താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിലണ്. മഴ തുടരുന്നതിനാല്‍ കൂടുതല്‍ വീടുകളിലേക്കു വെള്ളം കയറുന്നതിനുള്ള സാധ്യതകളും ഉണ്ടെന്നതിനാല്‍ ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ചു പോവൂകയാണ്. പ്രദേശത്ത് മഴ തുടരുന്നതിനാല്‍ കിഴക്കു നിന്നുള്ള വെള്ളത്തിന്റെ വരവ് വര്‍ദ്ധിക്കുന്നതും വെള്ളപൊക്ക സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് നെടുംകുന്നത്ത് ഒരു വീടുകൂടി തകര്‍ന്നു. നെടുംകുന്നം പടിഞ്ഞാറ്റതില്‍ വിജയശേഖരന് നായരുടെ വീടാണ് തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: