“വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ചെറിയൊരു തീരുമാനം” എന്നതാണ് ഗോവയില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷനായി പ്രഖ്യാപിച്ചതിനെക്കുറിച്ച് പാര്‍ട്ടി വക്താവ് മീനാക്ഷി ലേഖി അഭിപ്രായപ്പെട്ടത്. മീനാക്ഷിയുടെ വാക്കുകള്‍ കൃത്യമായിരുന്നു. ചെറിയ തീരുമാനത്തിന്റെ വലിയ പ്രത്യാഘാതങ്ങളിലൊന്നാണ് എന്‍ഡിഎയുമായുള്ള പതിനേഴ് വര്‍ഷത്തെ സഖ്യം ജനതാദള്‍ യു ഉപേക്ഷിച്ചത്. മോദിയെ ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കിയത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ബീഹാര്‍ മുഖ്യമന്ത്രിയായ നിതീഷ്കുമാര്‍ മുന്നണിവിട്ടത്. എന്‍ഡിഎയുടെ ഘടകകക്ഷികളായ ശിരോമണി അകാലിദളും ശിവസേനയും നരേന്ദ്രമോദിയുടെ സ്ഥാനാരോഹണത്തെ ബിജെപിയുടെ ആഭ്യന്തര കാര്യമായി കണ്ട് സ്വാഗതം ചെയ്യുകയായിരുന്നു. മോദിയെ തെരഞ്ഞെടുത്തിരിക്കുന്നത് എന്‍ഡിഎയുടെയോ എന്തിനേറെ ബിജെപിയുടെപോലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിട്ടല്ല. മുന്നണിയില്‍ ചര്‍ച്ച നടത്തി മാത്രമേ എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുകയുള്ളൂ എന്ന് ബിജെപി നേതൃത്വം നിതീഷ് കുമാറിന് ഉറപ്പ് നല്‍കിയതുമാണ്. എന്നിട്ടും എന്തുകൊണ്ട്് നിതീഷ് രാഷ്ട്രീയ സഖ്യം വിട്ടു എന്ന ചോദ്യം പ്രസക്തമാണ്. നരേന്ദ്രമോദി ഗോവയിലെ ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ നടത്തിയ പ്രസംഗങ്ങളില്‍ ഈ ചോദ്യത്തിന്റെ ഉത്തരമുണ്ട്.
“ഗോവ എന്നെ സംബന്ധിച്ചിടത്തോളം വിശേഷപ്പെട്ട സ്ഥലമാണ്. ഗോവ മോദിയ്ക്ക് ഭാഗ്യം കൊണ്ടുവരുമെന്നാണ് പത്രങ്ങള്‍ എഴുതുന്നത്. എന്നാലത് മോദിയുടെ ഭാഗ്യമല്ല. ഇതേ ഗോവയാണ് 2002 ല്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് എന്നെ തുടരാന്‍ അനുവദിച്ചത്. ഗോവയുടെ അനുഗ്രഹം ലഭിക്കുമ്പോള്‍ പുതിയ ഔന്നത്യത്തിലെത്താനാവുന്നു. എനിയ്ക്ക് ഉറപ്പുണ്ട്, കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ ഈ അനുഗ്രഹങ്ങള്‍ തുണയാവും.” ഗോവയില്‍ നടത്തിയ ആവേശദായകമായ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെയും ഒമ്പത് വര്‍ഷക്കാലമായി കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുന്ന യുപിഎ സര്‍ക്കാരിനേയും മോദി നിശിതമായാണ് വിചാരണ ചെയ്തത്. “പത്രവാര്‍ത്തകളിലോ ടെലിവിഷനുകളിലോ നമ്മള് തിളങ്ങില്ലായിരിക്കാം. പക്ഷെ ജനഹൃദയങ്ങളില്‍ തിളങ്ങുക തന്നെ വേണം. ഈ രാജ്യത്തെ നമുക്ക് കോണ്‍ഗ്രസില്‍നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. ‘കോണ്‍ഗ്രസ് മുക്ത് ഭാരത് കാ നിര്മാണ്’ എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം.. ദുഃഖകരമെന്ന് പറയട്ടെ, ദല്‍ഹിയില്‍ നമുക്കൊരു സര്‍ക്കാരുള്ളത് വിശ്വസിക്കാനോ എന്തെങ്കിലും പ്രതീക്ഷിക്കാനോ കൊള്ളാവുന്നതല്ല. വിശ്വാസ്യത വലിയൊരു കാര്യമാണ്. ഈ വിശ്വാസ്യതയാണ് നഷ്ടമായിരിക്കുന്നത്. ഈ വിശ്വാസ്യത ദിവസംതോറും കൂടുതല്‍ ചോര്‍ന്നുപോകുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്”.
അമേരിക്കന്‍ മാസികയായ ‘ടൈം’ 2012 ല്‍ വിശേഷിപ്പിച്ചതുപോലെ ‘മോദി മീന്‍സ് ബിസിനസ്’ ആണെന്ന് കോണ്‍ഗ്രസിന് നന്നായറിയാം. പറയുന്നത് പ്രാവര്‍ത്തികമാക്കാന്‍ ശേഷിയുള്ളയാള്‍. ഗുജറാത്തിലെ കോണ്‍ഗ്രസ് മോദിയില്‍നിന്ന് ആവര്‍ത്തിച്ച് പഠിച്ച പാഠമാണിത്. 1960 ലാണ് ഭാഷാടിസ്ഥാനത്തില്‍ ഗുജറാത്ത് സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. എന്നാല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 മുതല്‍ 1995 വരെയുള്ള അഞ്ച് പതിറ്റാണ്ടോളം ഗുജറാത്തിന്റെ ഭരണം കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം 1977 ല്‍ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തി കേന്ദ്രത്തില്‍ ജനതാപാര്‍ട്ടി സര്‍ക്കാരുണ്ടാക്കിയപ്പോഴും ഗുജറാത്ത് ഭരിച്ചിരുന്നത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ അയോധ്യാ പ്രക്ഷോഭത്തിന്റെ തിരയിളക്കത്തില്‍ 1995 ലും ’98 ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി അധികാരത്തിലേറി. കേശുഭായി പട്ടേല്‍ ആദ്യ കോണ്‍ഗ്രസിതര മുഖ്യമന്ത്രിയായി. ഉപതെരഞ്ഞെടുപ്പുകളിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേലിന് രാജിവെക്കേണ്ടിവന്നതോടെ നരേന്ദ്രമോദിയുടെയും ബിജെപിയുടേയും യുഗം ആരംഭിക്കുകയായിരുന്നു. 2001 ല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ മോദി 2002, 2007, 2012 വര്‍ഷങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ വിജയിപ്പിച്ച് കോണ്‍ഗ്രസിനെ അധികാരത്തിന്റെ പുറമ്പോക്കുകളിലേയ്ക്ക് ആട്ടിപ്പായിച്ചു. 1997 ലും 2004 ലും 2009 ലും നടന്ന ലോക്സഭാ തെരഞ്ഞടുപ്പുകളിലും കോണ്‍ഗ്രസിനുമേല്‍ ബിജെപിയും മോദിയും നിര്‍ണായകമായ വിജയം നേടി. മോദിയുടെ ഭരണത്തിന് കീഴില്‍ നടന്ന ഉപതെരഞ്ഞടുപ്പുകളിലും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് മേല്‍കൈ നേടാന്‍ കഴിഞ്ഞിട്ടില്ല.
ഏറ്റവുമൊടുവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാല് നിയമസഭാ സീറ്റും രണ്ട് ലോക്സഭാ സീറ്റും കോണ്‍ഗ്രസില്‍നിന്ന് പിടിച്ചെടുത്തുകൊണ്ടാണ് മോദി ഗോവയിലെത്തിയത്. ഗുജറാത്തിലെ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക മാത്രമല്ല മോദി ചെയ്തത്, കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെത്തന്നെ നിഷ്പ്രഭമാക്കിക്കളഞ്ഞു. മഹാത്മാഗാന്ധിയുടെ നാട്ടില്‍ 28 വര്‍ഷക്കാലമായി തങ്ങളെ അധികാരത്തിനു പുറത്തുനിര്‍ത്തുന്നതിന്റെ നിരാശയും അമര്‍ഷവുമാണ് കോണ്‍ഗ്രസ് നരേന്ദ്രമോദിയോട് കാണിക്കുന്നത്. മോദിയെ ഒരിയ്ക്കല്‍ ‘മരണത്തിന്റെ വ്യാപാരി’ എന്ന് സോണിയാഗാന്ധി വിശേഷിപ്പിച്ചത് ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ അവസ്ഥ വെച്ചുനോക്കുമ്പോള്‍ ശരിയാണ്. മോദി കോണ്‍ഗ്രസിന്റെ അന്തകന്‍ തന്നെയാണ്.
നരേന്ദ്രമോദി ദേശീയ രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ ഭയമില്ലെന്നാണ് കോണ്‍ഗ്രസിന്റെ നേതൃത്വം നടിക്കുന്നത്. മോദിയെ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ബിജെപി ശിഥിലീകരിക്കപ്പെടുമെന്നാണ് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ പ്രതികരിച്ചത്. ഇങ്ങനെയാണെങ്കില്‍ ആശങ്കപ്പെടുന്നതെന്തിന്? സിബലിനെപ്പോലുള്ളവര്‍ സന്തോഷിക്കുകയല്ലേ വേണ്ടത്? മോദിയെ ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കിയപ്പോള്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രിയും സോണിയാഗാന്ധിയുടെ വിശ്വസ്തനുമായ ജയ്റാം രമേശ് അഭിപ്രായപ്പെട്ടത് മോദി ഭസ്മാസുരനാണെന്നും കോണ്‍ഗ്രസിന് ആശയപരമായ വെല്ലുവിളി ഉയര്‍ത്തുന്നുവെന്നുമാണ്. ഉടന്‍തന്നെ കോണ്‍ഗ്രസിന് മോദിയെ പേടിയൊന്നുമില്ലെന്ന് പാര്‍ട്ടി വക്താവ് ജനാര്‍ദ്ദന്‍ ദ്വിവേദി ജയ്റാം രമേശിന് തിരുത്തുമായി എത്തുകയും ചെയ്തു. ഏറ്റവും ഭയക്കുന്ന ഒന്നിനെ നിസ്സാരവല്‍ക്കരിക്കുന്ന മനഃശാസ്ത്രമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഈ പരിഭ്രാന്തികളില്‍ പ്രകടമാവുന്നത്.
നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഗുജറാത്ത് ആവര്‍ത്തിക്കുമെന്ന് ഏറ്റവും നന്നായി അറിയാവുന്ന പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് എന്ന് നടന്നാലും അധികാരത്തില്‍ തിരിച്ചെത്തില്ലെന്ന് കോണ്‍ഗ്രസിന് ഉറപ്പാണ്. എന്തായാലും അടുത്തത് ഒരു ‘മതേതര സര്‍ക്കാര്‍’ ആയിരിക്കും എന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥ് അഭിപ്രായപ്പെടുന്നത് ഇതിനാലാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെങ്കില്‍ അക്കാര്യം തുറന്നുപറയാമല്ലോ. അങ്ങനെയൊരു പ്രതീക്ഷ ഒരു കോണ്‍ഗ്രസ് നേതാവിനുമില്ല.മൂന്നാമതും പ്രധാനമന്ത്രിയാവാനിരുന്നയാളാണ് ഡോ.മന്‍മോഹന്‍സിംഗ്. രാഹുല്‍ഗാന്ധി തന്റെ പിന്‍ഗാമിയായിക്കൊള്ളട്ടെ എന്ന് മന്‍മോഹന്‍സിംഗ് ഇപ്പോള്‍ പറയുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ഈ സാഹചര്യത്തില്‍ മറ്റ് ആര് പ്രധാനമന്ത്രിയായാലും മോദി ആ സ്ഥാനത്ത് വരരുതെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമുണ്ട്. കാരണം വ്യക്തമാണ്. കാല് നൂറ്റാണ്ടുകാലം ഗുജറാത്തില്‍ എന്തു സംഭവിച്ചോ, മോദി പ്രധാനമന്ത്രിയായാല്‍ അതിന്റെ ആവര്‍ത്തനമായിരിക്കും ദേശീയ രാഷ്ട്രീയത്തില്‍ സംഭവിക്കുക. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി സഖ്യം കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് ഭരണത്തിന്റെ അന്ത്യം മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും അന്ത്യത്തിനാവും അത് വഴിവെയ്ക്കുക.
നരേന്ദ്ര മോദിയെ പേടിക്കാന്‍ കോണ്‍ഗ്രസിന് മറ്റൊരു കാരണവുമുണ്ട്. മോദിയാണ് പ്രധാനമന്ത്രിയാവുന്നതെങ്കില്‍ അത് എല്ലാ അര്‍ത്ഥത്തിലും കോണ്‍ഗ്രസിതര ഭരണമായിരിക്കും. 1999 മുതല്‍ 2004 വരെ നിലനിന്ന വാജ്പേയി സര്‍ക്കാരായിരുന്നു സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസ്വിരുദ്ധ സര്‍ക്കാര്‍. എന്നാല്‍ പല കാരണങ്ങള്‍കൊണ്ടും ഈ ഭരണത്തിന്‍കീഴിലും കോണ്‍ഗ്രസിന്റെ കുടുംബാധിപത്യത്തിന് കാര്യമായ പരിക്കേറ്റിരുന്നില്ല. പ്രധാനമന്ത്രിയാവുന്നതിനുപോലും അയോഗ്യത കല്‍പ്പിക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ചൂഴ്ന്നുനില്ക്കുന്ന നിരവധി ചോദ്യങ്ങള്‍ക്ക് വാജ്പേയി ഭരണത്തിലും ഉത്തരം ലഭിച്ചില്ല. സോണിയയുടെ വിദേശവംശപ്രശ്നമുയര്‍ത്തി അധികാരത്തില്‍ വന്ന സര്‍ക്കാരാണെങ്കിലും കാര്യമായ തിരിച്ചടികളൊന്നും ഇക്കാര്യത്തില്‍ അവര്‍ക്ക് നേടിടേണ്ടിവന്നില്ല. ഈ അര്‍ത്ഥത്തില്‍ വാജ്പേയി സര്‍ക്കാരിന്റെ പോലും തുടര്‍ച്ചയായിരിക്കില്ല മോദിയുടെ നേതൃത്വത്തില്‍ വരാനിടയുള്ള സര്‍ക്കാരെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു.
അടിയന്തരാവസ്ഥക്കുശേഷം കോണ്‍ഗ്രസിന് അധികാരം പോയപ്പോള്‍ ഇറ്റാലിയന്‍ എംബസിയില്‍ ഭര്‍ത്താവ് രാജീവ്ഗാന്ധിയുമൊന്നിച്ച് അഭയം തേടുകയായിരുന്നു സോണിയാഗാന്ധി. ഇന്ത്യന്‍ പൗരത്വംപോലും എടുക്കാതിരുന്നതിന്റെ അരക്ഷിതബോധമാവാം ഇതിന് ഒരു കാരണം. ഇപ്പോഴത്തെ സ്ഥിതി അതല്ല. ഒമ്പത് വര്‍ഷക്കാലത്തെ കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിരാജായിരുന്നു. കൊള്ളക്കാര്‍ സമാന്തര ഭരണം നടത്തുന്ന കൊളംബിയ പോലുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളോട് താരതമ്യപ്പെടുത്താവുന്ന ഭരണമാണിത്. മന്മോഹന്സിംഗാണ് പ്രധാനമന്ത്രിയെങ്കിലും പാര്‍ട്ടിയിലും സര്‍ക്കാരിലും സോണിയയുടെ സമ്പൂര്‍ണാധിപത്യമായിരുന്നു. ഇതിന്റെ അണിയറരഹസ്യങ്ങള്‍ പുറത്തറിഞ്ഞാല്‍ ഇന്ത്യക്കാരിയെന്ന നിലയില്‍ സോണിയക്ക് ഈ രാജ്യത്ത് കഴിയാനാവാത്ത സ്ഥിതിവരും. നരേന്ദ്ര മോദിയെപ്പോലെ ഒരാള്‍ക്ക് കേന്ദ്രഭരണത്തിന്റെ നിയന്ത്രണം ലഭിച്ചാല്‍ സോണിയ ഭയക്കുന്നത് സംഭവിക്കും. മോദിയൊഴികെ മറ്റ് ആരു വേണമെങ്കിലും വന്നുകൊള്ളട്ടെ എന്ന ചിന്താഗതിയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ നയിക്കുന്നത്. ഈ ചിന്താഗതി വേട്ടയാടുന്ന കോണ്‍ഗ്രസുമായുണ്ടാക്കിയ അവിശുദ്ധ സഖ്യമാണ് എന്‍ഡിഎ വിടാന്‍ നിതീഷ്കുമാറിനെ പ്രേരിപ്പിച്ചത്. ഒപ്പം പ്രധാനമന്ത്രിയാകാമെന്നുള്ള നിതീഷിന്റെ അതിമോഹവും.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: