തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിനെ ചൊല്ലി നിയമസഭയില്‍ കയ്യാങ്കളി. സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ചതിനാലും മുതിര്‍ന്ന അംഗങ്ങളുടെ ഇടപെടല്‍ മൂലവും കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാകുകയായിരുന്നു. സ്പീക്കറുടെ ചേംബറില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം സഭ വീണ്ടും ചേര്‍ന്നെങ്കിലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാനടപടികള്‍ സ്തംഭിച്ചു.
ശൂന്യവേളയില്‍ അടിയന്തിരപ്രമേയ നോട്ടീസ് പരിഗണിച്ചപ്പോഴാണ് കൈയേറ്റശ്രമങ്ങള്‍ നടന്നത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നടത്തിയ പരാമര്‍ശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. മറുപടി കേട്ട ശേഷം കരണക്കുറ്റിക്ക് അടിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും തന്നെക്കുറിച്ച് പ്രതിപക്ഷനേതാവ് പറഞ്ഞ പാര്ലമെന്ററിയല്ലാത്ത വാക്കുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും അത് പ്രതിപക്ഷത്തിന്റെ സംസ്കാരമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷനിര ഒന്നടങ്കം ബഹളം തുടങ്ങി.
നടുത്തളത്തിലേക്ക് ഇറങ്ങിയ പ്രതിപക്ഷവും ഭരണപക്ഷവുമായി രൂക്ഷമായ വാക്പോരു നടന്നു. പരസ്പരം വാടാ പോടാ വിളികള്‍ നടത്തുന്നതിനിടെ പ്രതിപക്ഷത്തെ ചിലര്‍ ഭരണപക്ഷത്തിന്റെ ഇരിപ്പിടത്തിന് മുന്നിലേക്ക് പാഞ്ഞടുത്തു. ഭരണപക്ഷ അംഗങ്ങളും ഇറങ്ങി വന്നതോടെ സംഘര്‍ഷാവസ്ഥയായി. പ്രതിപക്ഷത്ത് നിന്ന് വി.ശിവന്‍കുട്ടി, ബാബു.എം.പാലിശേരി, വി.എസ്.സുനില്‍കുമാര്‍, വി.ചെന്താമരാക്ഷന്, എ.പ്രദീപ്കുമാര്‍, ടി.വി.രാജേഷ് എന്നിവരും ഭരണപക്ഷത്ത് നിന്ന് സി.മോയിന്‍കുട്ടി, ഹൈബി ഈഡന്, പി.കെ ബഷീര്‍, കെ.എം.ഷാജി, പി.സി.വിഷ്ണുനാഥ് എന്നിവരും തമ്മില്‍ രൂക്ഷമായ വാഗ്വാദം നടന്നു. കൈയാങ്കളിലേക്ക് കാര്യങ്ങള്‍ പോയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചു. സ്പീക്കര്‍ ഇരിപ്പിടം വിട്ടിട്ടും വാക്പോര് തുടര്‍ന്നു. മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണന്, കോടിയേരി ബാലകൃഷ്ണന്, ബെന്നിബഹ്നാന്‍ തുടങ്ങിയവര്‍ ഇടപെട്ടാണ് ഇരുപക്ഷത്തെയും ശാന്തരാക്കിയത്.
ഒന്നര മണിക്കൂറിന് ശേഷം സഭ വീണ്ടും ചേര്‍ന്ന് അടിയന്തരപ്രമേയ നോട്ടീസ് പരിഗണിച്ചു. ആശാസ്യമല്ലാത്ത കാര്യങ്ങളാണ് സഭയില്‍ നടന്നതെന്നും ആത്മസംയമനം പാലിക്കാന്‍ ഇരുപക്ഷവും തയ്യാറാകണമെന്നും സ്പീക്കര്‍ പറഞ്ഞു. സഭാനടപടിക്രമങ്ങള്‍ വെബ്കാസ്റ്റ് ചെയ്യുന്നതിനാല്‍ ലോകം മുഴുവന്‍ ഇത് കാണുകയാണ്. ജനപ്രതിനിധികളും ജനനേതാക്കളും എല്ലാഅതിരുകളും ഭേദിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ബഹുമാനം നഷ്ടപെടും. ബഹളം വെക്കുന്നത് ഒന്നിനും പരിഹാരമല്ല. നിര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ സഭയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള മതിപ്പ് ഇല്ലാതാക്കും. മഴക്കെടുതി ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ ജനങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളുടെ മുന്‍ഗണനാക്രമങ്ങള്‍ നിശ്ചയിക്കുന്നതില്‍ തെറ്റുപറ്റുന്നതായും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം നടത്തിയ പ്രസംഗത്തില്‍ പ്രതിപക്ഷത്തെ അപമാനിച്ച് സംസാരിച്ചെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അതിന്റെ ടേപ്പ് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സ്പീക്കറോട് ആവശ്യപ്പെട്ടു. തുടര്‍ന്ന്, അടിയന്തരപ്രമേയ നോട്ടീസിന് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും മറുപടി നല്കി.
തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആദ്യഭാര്യ രശ്മിയുടെ മരണം സംബന്ധിച്ച അന്വേഷണത്തെ ചൊല്ലിയായിരുന്നു പിന്നീടുള്ള തര്‍ക്കം. രശ്മിയുടെ അച്ഛന്റെ പരാതിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപടി വൈകിപ്പിച്ചെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. 2006ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് പരാതി നല്‍കിയതെന്ന് വി.എസ്.അച്യുതാനന്ദന് തിരിച്ചടിച്ചു. കഴിഞ്ഞ സര്‍ക്കാറാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. രശ്മിയുടെ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം വൈകിയതാണ് പ്രതിചേര്‍ക്കുന്നതിന് കാലതാമസമുണ്ടാക്കിയതെന്നും കോടിയേരി വിശദീകരിച്ചു.
രശ്മിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം എല്‍ഡിഎഫ് കാലത്ത് വൈകിച്ചതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതോടെ വീണ്ടും ബഹളവുമായി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. മുദ്രാവാക്യം വിളികളുമായി നടപടികള്‍ തടസപ്പെടുത്തിയതോടെ ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കികൃഷി, മൃഗസംരക്ഷണം, പൊതുമരാമത്ത് വകുപ്പുകളുടെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച കൂടാതെ പാസാക്കി. കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ എം എല്‍ എമാര്‍ക്ക് മണ്ഡലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്നത്തെ സഭാസമ്മേളനം ഒഴിവാക്കണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു. ഇത് ഐക്യകണ്ഠ്യേനെ അംഗീകരിച്ച് സഭ പിരിഞ്ഞു.തുടര്‍ച്ചയായി നാലാംദിവസവും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ നേരത്തെ പിരിഞ്ഞു. കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ സമ്മേളനം ഒഴിവാക്കി. തിങ്കളാഴ്ച്ചവീണ്ടും ചേരും.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: