ന്യൂദല്‍ഹി: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും സര്‍വ്വനാശം സംഭവിച്ച ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളില്‍ ഇനിയും രക്ഷപ്പെടാനാകാതെ കിടക്കുന്നത് കാല്‍ലക്ഷത്തോളം പേര്. ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴ രക്ഷാപ്രവര്‍ത്തകരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചെങ്കിലും ഉച്ചയോടെ മഴ ശമിച്ചത് ആശ്വാസമായി. എന്നാല്‍ വരുന്ന48 മണിക്കൂറില്‍ ഉത്തരാഖണ്ഡില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജൂണ്‍ 25 മുതല്‍ 27 വരെ ശക്തമായ മഴയുണ്ടായേക്കും. ദുരന്ത പ്രദേശങ്ങളില്‍ വീണ്ടും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുകളും ആശങ്ക വര്‍ധിപ്പിക്കുന്നു.
ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ഇന്നലെയും ആയിരം പേരെ രക്ഷപെടുത്തി. ഹര്‍സില്‍, ഗൗച്ചര്‍, ധരസു തുടങ്ങിയ പ്രദേശങ്ങളില്‍ കുടുങ്ങിയ ഇരുനൂറോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. വ്യോമമാര്‍ഗം എത്താനാവാത്ത ജംഗല്ചട്ടിയിലേക്ക് കരമാര്‍ഗം എത്താന്‍ സൈന്യം ശ്രമം തുടങ്ങി. ആയിരത്തിലേറെപ്പേരാണ് ഇവിടെ കുടുങ്ങിയിട്ടുള്ളത്. ജംഗല്ചട്ടിയില് നിന്ന് ഗൗരികുണ്ഡിലേക്ക് താല്‍ക്കാലിക റോഡ് നിര്‍മ്മിക്കുന്നുണ്ട്.
വിവിധ മലനിരകളില്‍ കുടുങ്ങിക്കിടക്കുന്നവരെ പൂര്‍ണ്ണമായും രക്ഷിച്ചെടുക്കുന്നതിനായി ഇനിയും ഒരാഴ്ച കൂടി എടുക്കുമെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടല്‍. കുടുങ്ങിക്കിടക്കുന്നവര്‍ക്കുള്ള ഭക്ഷണവും വസ്ത്രവും മരുന്നുകളും ഹെലികോപ്റ്ററില്‍ എത്തിക്കും.
ദുരന്ത മേഖലകളില്‍ കഴിയുന്ന മുഴുവന്‍ ജനങ്ങളേയും രക്ഷിച്ച ശേഷം മാത്രമേ സൈന്യത്തിന് വിശ്രമമുള്ളൂവെന്ന് രക്ഷാപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന കരസേന സെന്‍ട്രല്‍ കമാണ്ടിലെ കമാണ്ടര്‍ ഇന്‍ ചീഫ് ലെഫ്. ജനറല്‍ അനില്‍ ചൈത് വ്യക്തമാക്കി. ഏറ്റവും ദുര്‍ഘടമായ മലകളില്‍ കഴിയുന്ന തീര്‍ത്ഥാടകരെ വരെ കരസേന രക്ഷിക്കുമെന്ന് ലെഫ്.ജനറല്‍ പറഞ്ഞു. ഏറ്റവും വലിയ ദുരന്തമാണ് നടന്നിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം മൗണ്ടന്‍ ഡിവിഷനിലെ 8500 പട്ടാളക്കാരും മെഡിക്കല്‍ ടീമുമാണ് കരസേന ഇവിടെ രക്ഷാപ്രവര്ത്തനത്തിനെത്തിച്ചിരിക്കുന്നതെന്ന് അറിയിച്ചു.
ആറു ഘട്ടങ്ങളിലായുള്ള രക്ഷാപ്രവര്‍ത്തനമാണ് കരസേന ഇവിടെ ചെയ്യുന്നത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം, സാധനങ്ങളുടെ സംഭരണം, തീര്‍ത്ഥാടകരെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് എത്തിക്കുക,കാണാതായവരെ കണ്ടെത്തുക, തകര്‍ന്ന മേഖലകളിലെ പാലങ്ങളുടേയും മറ്റു അടിസ്ഥാന സൗകര്യങ്ങളുടേയും പുനര്‍നിര്‍മ്മാണം എന്നിവയാണ് കരസേനയുടെ പദ്ധതിയിലുള്ളത്.
ഇന്ത്യന്‍ വ്യോമസേനയും ഇന്നലെ ഏറ്റവും മികച്ച രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. 2100 തീര്‍ത്ഥാടകരെ വിവിധ പ്രദേശങ്ങളില്‍നിന്നും വ്യോമസേനാ ഹെലികോപ്റ്ററുകളില്‍ രക്ഷിച്ചു. 20,000കിലോ സാമഗ്രികളും വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി വ്യോമസേന എത്തിച്ചു. മോശം കാലാവസ്ഥയെ അവഗണിച്ച് 180 ട്രിപ്പുകളാണ് ഇന്നലെ നടത്തിയതെന്ന് വ്യോമസേന വക്താവ് സ്ക്വാഡ്രണ്‍ ലീഡര്‍ പ്രിയ ജോഷി അറിയിച്ചു. ഇതുവരെ 1100 ട്രിപ്പുകളിലായി 8,222 പേരെയാണ് വ്യോമസേന രക്ഷിച്ചത്. ഒന്നര ലക്ഷം ഭക്ഷ്യവസ്തുക്കളും വിതരണത്തിനെത്തിച്ചു. സി-130ജെ,എഎന്‍-32 എയര്‍ക്രാഫ്റ്റുകളും മി-17,മി-26, ധ്രുവ്, ചേതക് ഹെലികോപ്റ്ററുകളുമാണ് വ്യോമസേന ഉപയോഗിക്കുന്നത്.
അതേസമയം, പ്രളയക്കെടുതിയില്‍ മരിച്ചവരുടെ സംഖ്യ ആയിരത്തിലേറെയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ അറിയിച്ചു. രണ്ടാഴ്ച കൂടി ഉപയോഗിച്ചാലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ബദരിനാഥില്‍ കുടുങ്ങിക്കിടക്കുന്ന 19 അംഗ മലയാളി സംഘത്തെ രക്ഷിക്കുന്നതിനുള്ള യാതൊരു ശ്രമങ്ങളും ഇന്നലെയും നടന്നില്ല. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ വാഗ്ദാനങ്ങള്‍ നല്കുന്നതല്ലാതെ യാതൊന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം വ്യാപകമായി ഉയര്‍ന്നിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ ഇവര്‍ തയ്യാറാകുന്നില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: