കൊച്ചി: പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉമ്മന്‍ചാണ്ടിക്കെതിരായി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് കോടതിയുടെ വിധിയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് സതീശ് ചന്ദ്രന്റെ ബെഞ്ച് തള്ളിയത്. 1992ലെ പാമോലിന്‍ ഇറക്കുമതി കേസില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കാന്‍ തെളിവില്ല എന്ന വിജിലന്‍സിന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
നേരത്തെ വി.എസ്. അച്യുതാനന്ദനും ഐഎഎസ് ഓഫിസറായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനവും തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് വി.എസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.
1992ലെ കരുണാകരന് മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണ് ഖജനാവിന് നഷ്ടം വരുത്തിയ പാമോലിന്‍ കേരളത്തിലേക്ക് ഇറക്കുമതി ചെയ്തത് എന്നായിരുന്നു വി.എസിന്റെ വാദം. എന്നാല്‍ ഇത് കേസ് അന്വേഷിച്ച വിജിലന്‍സ് അംഗീകരിച്ചിരുന്നില്ല. 1996 ല്‍ ഇ.കെ. നയനാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു പാമോയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ആദ്യം പ്രതിയല്ലാതിരുന്ന ഉമ്മന്‍ ചാണ്ടി, 92ലെ മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫയുടെ വെളിപ്പെടുത്തലോടെയാണ് പ്രതി ചേര്‍ക്കപ്പെടുന്നത്.
2.32 കോടി രൂപയ്ക്ക് മലേഷ്യയില്‍ നിന്ന് പാമോലിന്‍ ഇറക്കുമതി ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ഒപ്പിടുക മാത്രം ചെയ്യുകയാണ് താന്‍ ചെയ്തത് എന്നും, താന്‍ പ്രതിയാണെങ്കില്‍ ധനകാര്യ മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും പ്രതിയാണെന്നായിരുന്നു ടി.എച്ച്. മുസ്തഫയുടെ പ്രതികരണം.
മലേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത പാമോലിന്‍ അധിക വിലയ്ക്കാണ് വാങ്ങിയതെന്നും ഇതു വഴി ഖജനാവിന് നഷ്ടം വന്നെന്നുമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: