ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 19പേര് കൊല്ലപ്പെട്ടു. പെയിലറ്റ് ഉള്‍പ്പെടെ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരും 14 തീര്‍ത്ഥാടകരുമാണ് മരിച്ചത്. മരിച്ചവരുടെ വിശദാംശങ്ങള്‍ വെളിവായിട്ടില്ല.
ഗച്ചര്‍ മേഖലയില്‍നിന്നും ഗുപ്ത്കാശിയിലേക്കും കേദാര്‍നാഥിലേക്കും തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി മടങ്ങുന്നതിനിടെയാണ് അപകടം. റഷ്യന്‍ നിര്‍മ്മിത എംഐ-17 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് തകര്‍ന്നത്. മഴയും കനത്ത മൂടല്‍മഞ്ഞുമാണ് അപകടത്തിന് കാരണമായതെന്ന് സൂചനയുണ്ട്. സംഭവത്തെപ്പറ്റി അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് അപകടമുണ്ടായി മിനുറ്റുകള്‍ക്കകം വ്യോമസേന വ്യക്തമാക്കി.
ജൂണ്‍ 17 മുതല്‍ ഉത്തരാഖണ്ഡില്‍ ഇന്ത്യന്‍ വ്യോമസേന നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്. 60ഓളം ഹെലികോപ്റ്ററുകളും എയര്‍ക്രാഫ്റ്റുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് വ്യോമസേന നടത്തുന്നത്. ശക്തമായ മഴയിലും മഞ്ഞിലും പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് വ്യോമസേനാ മേധാവി പറഞ്ഞിരുന്നു. മലകളില്‍ കുടുങ്ങിക്കിടക്കുന്ന അവസാന തീര്‍ത്ഥാടകനേയും രക്ഷപ്പെടുത്താതെ വിശ്രമമില്ലെന്നാണ് വ്യോമസേന വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച ഇരുപതംഗ ഗരുഡ് കമാണ്ടോകളെ ദുരന്തമേഖലയിലേക്ക് നിയോഗിച്ചു. ഭൈരോണ്ചാട്ടി, ഗരുഡ്ചാട്ടി പോലുള്ള ദുര്‍ഘട പ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്.
ഇനിയും 8000 പേര് ദുരന്തമേഖലയില്‍ ബാക്കിയുണ്ടെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടല്‍. കനത്തമഴയും മണ്ണിടിച്ചിലും മൂലം ജോഷിമഠില്‍ ഇന്നലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. തെഹ്രി ജില്ലയില്‍ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീയും കുട്ടിയും മരിച്ചിട്ടുണ്ട്. ദേവപ്രയാഗയിലും രുദ്രപ്രയാഗിലെ അഗസ്ത്യമുനിയിലും മേഘസ്ഫോടനമുണ്ടായിട്ടുണ്ട്. വരുംദിവസങ്ങളിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.
അതിനിടെ, രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കണമെന്ന് സുപ്രീംകോടതി ഇന്നലെ കേന്ദ്രസര്‍ക്കാരിനും ഉത്തരാഖണ്ഡ് സര്‍ക്കാരിനും നിര്‍ദ്ദേശം നല്കി. 96,500 പേരെ ജൂണ്‍ 23നകം രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഹെലികോപ്റ്ററില്‍ സമതല പ്രദേശങ്ങളിലേക്കെത്തിച്ചവരെ ഡെറാഡൂണിലേക്കും ഹരിദ്വാറിലേക്കും 4000 വാഹനങ്ങള്‍ ഉപയോഗിച്ചാണ് അയച്ചത്. 80 ശതമാനം വാര്‍ത്താവിനിമയ സംവിധാനങ്ങളും പുന:സ്ഥാപിച്ചിട്ടുണ്ട്. 77 സാറ്റലൈറ്റ് ഫോണുകളും ദുരന്തമേഖലകളില്‍ സ്ഥാപിച്ചു. വിവിധ മലനിരകളിലേക്ക് 1189 ട്രിപ്പുകളാണ് വ്യോമസേന നടത്തിയത്. 72 മണിക്കൂറിനകം രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 62 ദുരിതാശ്വാസ ക്യാമ്പുകളിലായി അമ്പതിനായിരം ഭക്ഷണപ്പൊതികളും വെള്ളവും മറ്റും വിതരണം ചെയ്തതായും സര്‍ക്കാര്‍ അറിയിച്ചു.
മരണമടഞ്ഞ തീര്‍ത്ഥാടകരുടെ മൃതദേഹം കേദാര്‍നാഥില്‍ സംസ്ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ശവസംസ്ക്കാരത്തിനുള്ള സാധനസാമഗ്രികളും എത്തിച്ചിട്ടുണ്ട്. മൃതശരീരങ്ങള്‍ അഴുകി സാംക്രമിക രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: