മുംബൈ: അധോലോക നായകന് അബു സലിമിനു നേരെയുണ്ടായ ആക്രമണം വെളിപ്പെടുത്തുന്നത് ഗാങ്ങ് വാറുകളിലെ പുതിയ സമവാക്യങ്ങള്‍. പൊലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍, മുംബൈ കേന്ദ്രീകരിച്ചുള്ള അധോലോക സംഘങ്ങളില്‍ രൂപപ്പെട്ട രഹസ്യസഖ്യങ്ങള്‍ വ്യക്തമായെന്ന് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ സ്ഫോടന പരമ്പരയടക്കം അമ്പതോളം കേസുകളില്‍ പ്രതിയായ അബു സലിമിനെ തജോല ജയിലില്‍വച്ച് ജെഡി എന്നറിയപ്പെടുന്ന ദേവേന്ദ്ര ജഗതപ് നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവെച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.
അറസ്റ്റിലായ ജെഡിയെ പോലീസ് ചോദ്യംചെയ്യുന്നുണ്ട്. ദാവൂദിനുവേണ്ടി ഛോട്ടാ ഷക്കീലീന്റെ നിര്‍ദ്ദേശപ്രകാരമാണ് സലിമിനെ വധിക്കാന്‍ ശ്രമിച്ചതെന്നു അയാള്‍ സമ്മതിച്ചതായി അറിയുന്നു. മുംബൈ അസ്ഥാനമായ പത്രത്തിന്റെ ഓഫീസില്‍ ഫോണ്‍ ചെയ്ത ഷക്കീല്‍, ഛോട്ടാ രാജനുമായി ചേര്‍ന്ന അബു സലിം ദാവൂദിനെ വഞ്ചിച്ചെന്നും തത്കാലം രക്ഷപെട്ടെങ്കിലും അയാളെ ഒരിക്കലും വെറുതെവിടില്ലെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. പണംമാത്രമല്ല ഷക്കീലിനോടുള്ള വിധേയത്വവും സലിമിനെ ആക്രമിക്കാനുള്ള ദൗത്യം ഏറ്റെടുക്കാന്‍ തന്നെ പ്രരിപ്പിച്ചെന്നും ജെഡി പറഞ്ഞത്ര. സംഭവത്തിന്റെ ഉത്തരവാദിത്തം ദാദൂവിന്റെ ഗാങ്ങ് ഏറ്റെടുത്തിരുന്നു.
നിരവധികേസുകളില് പ്രതിയായ ജെഡി ആദ്യകാലത്ത് ഛോട്ടാ രാജന് സംഘത്തിലെ അംഗമായിരുന്നു. രാജന്റെ വിശ്വസ്തനായ ഭരത് നേപ്പാളിക്കുവേണ്ടി ഷാഹിദ് അസ്മി എന്ന അഭിഭാഷകനെ കൊലപ്പെടുത്തിയ ജെഡി 2010ല്‍ അറസ്റ്റിലായി. പിന്നീട് വിജയ് ഷെട്ടി, സന്തോഷ് ഷെട്ടി എന്നിവരുടെ വരവ് പുതിയ സഖ്യത്തിന് പിറവികൊടുത്തു. ഷെട്ടിമാരുമായി കൈകോര്‍ത്ത ഷക്കീല്‍ നേപ്പാളിയെ കൊന്നു. പിന്നീട് സന്തോഷ് ഷെട്ടിയിലൂടെ ജെഡി ഷക്കീലുമായി അടുത്തു. ജെഡി- ഷക്കീല്‍ കൂട്ടുകെട്ടാണ് ഇപ്പോള്‍ സലിമിനെ വകവരുത്താനുള്ള പദ്ധതി തയാറാക്കിയത്.
ഒരുകാലത്ത് ദാവൂദിന്റെ അടുത്ത അനുയായി ആയിരുന്നു അബു സലിം. തൊണ്ണൂറുകളില്‍ ഡി കമ്പനിയുടെ ഭൂരിഭാഗം കുറ്റകൃത്യങ്ങളും മുന്നില്‍ നിന്നു നടപ്പാക്കിയത് സലിമായിരുന്നു. പ്രശസ്ത സംഗീത സംവിധായകന് ഗുല്‍ഷന്‍ കുമാര്‍, ബോളിവുഡ് നടി മനീഷ കൊയ്രാളയുടെ പിഎ അജിത് ദീവാനി എന്നിവരുള്‍പ്പെടെ ഒട്ടനവധിപേരെ ദാവൂദിനുവേണ്ടി അയാള്‍ കൊന്നുതള്ളി. സംവിധായകന് രാകേഷ് റോഷനെ വധിക്കാന്‍ ശ്രമിച്ചതിലും മില്‍ട്ടണ്‍ പ്ലാസ്റ്റിക് ഉടമയെ തട്ടിക്കൊണ്ടുപോയതിലുമെല്ലാം സലിമിന്റെ അദൃശ്യകരങ്ങള്‍ ചരടുവലിച്ചു. എന്നാല്‍ ദാവൂദിനെ നിഷ്കാസിതനാക്കി സംഘത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സലിം നീക്കമാരംഭിച്ചു, അതോടെ കഥമാറി. ദാവൂദിന്റെ ആജ്ഞകളെ പലവട്ടം സലിം ധിക്കരിച്ചു. ഉള്‍പ്പോരിന്റെ ഒരു ഘട്ടത്തില്‍ സലിമിനെ കൊല്ലാന്‍ ദാവൂദ് തോക്കെടുത്തത്രെ. പക്ഷേ ബാല്യകാല സുഹൃത്തായ അനീസ് ഇബ്രാഹിമിന്റ (ദാവൂദിന്റെ അനുജന്) ഇടപെടല്‍ സലിമിനെ രക്ഷിച്ചെന്നും അധോലോകവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
തൊണ്ണൂറുകളുടെ അവസാനം ചില വിദേശരാജ്യങ്ങളില്‍ വച്ച് സലിമും ഛോട്ടാ രാജനും ചേര്‍ന്ന് ദാവൂദിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന സൂചനകള്‍ പുറത്തുവന്നു. ഇതോടെ സലിമും ദാവൂദും എന്നെന്നേക്കുമായി പിരിഞ്ഞു.
ഡി കമ്പനിയുടെ അകവും പുറവും അറിയാവുന്ന സലിം ഛോട്ടാ രാജനുമായി കൈകോര്‍ത്താല്‍ തന്റെ മരണം ഉറപ്പെന്ന് ദാവൂദ് ഭയന്നു. അങ്ങനെ സലിമിനെ എന്നേയ്ക്കുമായി ഇല്ലായ്മ ചെയ്യുകയെന്നജോലി ഷക്കിലിനെ ഏല്‍പ്പിച്ചു. രണ്ടുതവണ ഷക്കീല്‍ അതിനു ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഗത്യന്തരമില്ലാതെ ഷക്കില്‍ സലിമിനെക്കുറിച്ച് ഇന്റര്‍പോളിനു വിവരം നല്കി. ഇതാണ് പോര്‍ച്ചുഗലിലെ ലിബ്സണല്വച്ച് സലിമിന്റെ അറസ്റ്റില്‍ കലാശിച്ചത്.
ജയിലിനകത്തെയും പുറത്തെയും പുതിയ സംഭവ വികാസങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്തു പ്രത്യാഘാതങ്ങളാണുണ്ടാക്കുകയെന്ന് ജനങ്ങള്‍ക്കിടയില്‍ പൊതുവേ ഉത്കണ്ഠയുണ്ട്. പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: