ന്യൂദല്‍ഹി: കാലാവസ്ഥാ നിരീക്ഷണ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് ഉത്തരാഖണ്ഡില്‍ വലിയ ദുരന്തമുണ്ടാകാന്‍ കാരണമായതെന്ന വിവരങ്ങള്‍ പുറത്തുവന്നു. മഹാപ്രളയത്തിനു കാരണമായ ജൂണ്‍ 14,15,16 തീയതികളില്‍ വലിയ പേമാരിയുണ്ടാകുമെന്നും തീര്‍ഥാടകരെ തീര്‍ഥാടനകേന്ദ്രങ്ങളിലേക്ക് കയറ്റിവിടരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നതാണ്. ഇതു ശ്രദ്ധിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തയ്യാറാകാതിരുന്നതാണ് അപകടത്തിനു കാരണമായത്.
ഉത്തരാഖണ്ഡ് ചീഫ്സെക്രട്ടറി, ചാര്‍ധാം യാത്ര നടക്കുന്ന ജില്ലകളിലെ മജിസ്ട്രേറ്റുമാര്‍, ദുരന്തനിവാരണകേന്ദ്രം, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, മറ്റു ഉയര്‍ന്ന അധികാരികള്‍ എന്നിവര്‍ക്ക് മുന്നറിയിപ്പുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇവരാരും കാലാവസ്ഥാ മുന്നറിയിപ്പ് കാര്യമായെടുക്കാതിരുന്നതാണ് മരണസംഖ്യ ഇത്രയധികമാക്കിയത്. ജൂണ്‍ 14നാണ് കാലാവസ്ഥാകേന്ദ്രം ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ശക്തമായ മഴയുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ട്.
മണ്ണിടിച്ചിലും പ്രളയവും മേഘസ്ഫോടനവും ഉണ്ടായ 16-ാം തീയതിയുടെ തലേദിവസംനല്കിയ റിപ്പോര്‍ട്ടില്‍ 72 മണിക്കൂറില്‍ പേമാരിയുണ്ടാകുമെന്നും തീര്‍ഥാടകരെ കയറ്റിവിടരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. രുദ്രപ്രയാഗ് ജില്ലാ മജിസ്ട്രേറ്റിനും ഐറ്റിബിറ്റിക്കും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടാതെ ചാര്‍ധാം യാത്രയുമായി ബന്ധപ്പെട്ട് പ്രത്യേക റിപ്പോര്‍ട്ടും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിരുന്നു. ജൂണ്‍ 16, 17 തീയതികളില്‍ വലിയമഴയുണ്ടാകുമെന്നും തീര്‍ഥാടകരെ നിരോധിക്കണമെന്നുമായിരുന്നു ജൂണ്‍ 15ന് നല്കിയ റിപ്പോര്‍ട്ട്. കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി, ജോഷിമഠ് മേഖലകളെ ഉള്‍ക്കൊള്ളിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തില്ല. ഇതു വലിയദുരന്തത്തിലേക്ക് സംസ്ഥാനത്തെ നയിക്കുകയായിരുന്നു.
ദുരന്തമുണ്ടായ ജൂണ്‍ 16ന് ഉച്ചയ്ക്ക് അവസാനമായി നല്കിയ മുന്നറിയിപ്പെങ്കിലും മുഖവിലയ്ക്കെടുത്തിരുന്നെങ്കില്‍ ആയിരക്കണക്കിനു തീര്‍ഥാടകര്‍ രക്ഷപ്പെടുമായിരുന്നു. ആ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ. തീര്‍ഥാടകരെ എത്രയും വേഗം സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റണം. അടുത്ത 36 മണിക്കൂറില്‍ ശക്തമായ പേമാരിയുണ്ടാകും. ചീഫ്സെക്രട്ടറിക്കടക്കം പോയ റിപ്പോര്‍ട്ടിലും നടപടിയുണ്ടായില്ല. സര്‍ക്കാരിന് കൃത്യമായി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെന്നും ചാര്‍ധാം യാത്ര കുറച്ചുദിവസത്തേക്കു നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ആനന്ദ് കുമാര്‍ ശര്‍മ്മ വ്യക്തമാക്കി.
മുന്നറിയിപ്പുകള്‍ എല്ലാ വര്‍ഷവും നല്‍കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശങ്ങള്‍ ഇല്ലായിരുന്നെന്നുമാണ് ചീഫ്സെക്രട്ടറി സുഭാഷ്കുമാറിന്റെ വാദം. എന്നാല്‍ റിപ്പോര്‍ട്ടില്‍ വലിയ പേമാരിയെന്ന് പ്രത്യേകം പരാമര്‍ശിച്ചിരുന്നതായും ഇത് സാധാരണ ഉപയോഗിക്കാത്തതാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. കാലാവസ്ഥ മുന്നറിയിപ്പുകള്‍ അവഗണിച്ച ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: