തിരുവനന്തപുരം/മലപ്പുറം: മുസ്ലീംലീഗിനെതിരെ നടത്തിയ പ്രസ്താവന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വിഴുങ്ങി. ‘ലീഗ് ഒരു ബാധ്യതയയാകുന്നു’ എന്ന പരിഭവത്തിനുപകരം ലീഗ് യുഡിഎഫിന്റെ അവിഭാജ്യഘടകമെന്നാണ് ഇന്നലെ ചെന്നിത്തല പറഞ്ഞത്. ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് ചെന്നിത്തല ലീഗിനെ പ്രകീര്‍ത്തിച്ചത്. പ്രശ്നങ്ങളെല്ലാം തീരുകയാണെന്ന് രമേശ് ചെന്നിത്തല സൂചന നല്കിയപ്പോള് അങ്ങനെ തീരുന്നതല്ല പ്രശ്നങ്ങള്‍ എന്നാണ് ലീഗ് വ്യക്തമാക്കിയത്. യുഡിഎഫിന്റെ നട്ടെല്ലാണ് ലീഗ് എന്നാണ് ചെന്നിത്തല പ്രസ്താവിച്ചത്. ലീഗിനെ താഴ്ത്തിക്കെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിയും പ്രസ്താവിച്ചു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണ് ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ് എന്നിവരുമായി ചര്‍ച്ച നടത്തിയത്.
സി.കെ.ഗോവിന്ദന്‍നായര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കവെ രമേശ് ചെന്നിത്തല കോഴിക്കോട് നടത്തിയ പ്രസംഗമാണ് പ്രശ്നങ്ങളും യുഡിഎഫില്‍ പ്രതിസന്ധിയും സൃഷ്ടിച്ചത്. മുസ്ലീംലീഗുമായുള്ള ബന്ധം കോണ്‍ഗ്രസിന് ബാദ്ധ്യതയാകുമെന്ന് സികെജി പറഞ്ഞത് ഇന്ന് ഒരു അനുഭവപാഠമാണെന്ന് അടിവരയിട്ട ചെന്നിത്തല വര്‍ഗീയ സാമുദായിക സംഘടനകള്‍ക്ക് ഒലു ലക്ഷ്മണരേഖ വേണമെന്നും പറഞ്ഞതാണ്.
രമേശ് പറഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണെന്ന് കെ.മുരളീധരനും പറഞ്ഞു. രമേശ് ഇപ്പോഴാണ് ശരിക്കും കെപിസിസി പ്രസിഡന്റായതെന്ന് ആര്യാടന് മുഹമ്മദും പറഞ്ഞിരുന്നു. ഇതൊക്കെ വന്‍ വിവാദമുണ്ടാക്കി. അപ്പോഴാണ് അടിയന്തര കൂടിക്കാഴ്ച ഇരുകക്ഷിനേതാക്കളും നടത്തിയത്. രമേശിന്റെ പ്രസ്താവനയല്ല മുഖ്യപ്രശ്നം എന്ന നിലപാടിലാണ് ലീഗ് ഇപ്പോള്‍. വേറെയും കുറെകാര്യങ്ങളുണ്ട്. അതൊക്കെ സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്നതാണ്. പ്രശ്നം നാളെ ലീഗ് ചര്‍ച്ച ചെയ്യും. എല്ലാം പരിഹരിക്കപ്പെടണം. അഞ്ച് മിനിട്ട് ചര്‍ച്ച നടത്തി എല്ലാം ശുഭം എന്ന് പറയാനാവില്ലെന്നാണ് ചര്‍ച്ചയ്ക്കുശേഷം പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
കെപിസിസി പ്രസിഡന്റിനെയും കോണ്‍ഗ്രസിനെ മൊത്തത്തത്തിലും വെട്ടിലാക്കി ലീഗിന്റെ അവിഹിതമായ താല്പര്യങ്ങള് സംരക്ഷിക്കാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് നടത്തുന്നത്. വിഷയം ഹൈക്കമാണ്ടിലെത്തിയ സ്ഥിതിക്ക് അവരെക്കൂടി ഉള്‍പ്പെടുത്തി കാര്യം നേടാനാണ് ലീഗിന്റെ ശ്രമം. ഏതായാലും കോണ്‍ഗ്രസ് വടികൊടുത്ത് അടിവാങ്ങിയ അവസ്ഥയിലായി. രമേശ് ചെന്നിത്തലയാകട്ടെ കൂടുതല്‍ വികൃതമായ മുഖഛായയുമായി കഴിയേണ്ട സാഹചര്യവും ഉണ്ടായിരിക്കുന്നു.
അതേസമയം മുസ്ലീംലീഗില്‍ പരസ്യപ്രസ്താവനക്ക് നേതൃത്വത്തിന്റെ വിലക്ക്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ലീഗിനെതിരെയുള്ള പരാമര്‍ശത്തെ തുടര്‍ന്ന് ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തിലാണിത്. ഇന്നലെ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വസതിയില്‍ ചേര്‍ന്ന ലീഗ് നേതാക്കളുടെ അടിയന്തിര യോഗത്തിലാണ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന താക്കീത് നല്‍കിയിരിക്കുന്നത്.
ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ.മജീദ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി എന്നിവരെല്ലാം കോണ്‍ഗ്രസ് വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.അഹമ്മദും ഉള്‍പ്പെടുന്ന ഗ്രൂപ്പ് കോണ്‍ഗ്രസിനെ പിണക്കേണ്ടന്ന നിലപാടിലാണ്. ഇതിനിടെ കിട്ടിയ സമയം നോക്കി കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി മലപ്പുറം ജില്ല രണ്ടാക്കുകയെന്ന തങ്ങളുടെ ആവശ്യം നേടിയെടുക്കുകയാണ് ലീഗിന്റെ താല്പര്യമെന്ന് അറിയുന്നു. നാളെ കോഴിക്കോട് നടക്കുന്ന ലീഗ് സെക്രട്ടറിയേറ്റ് യോഗത്തില്‍ മലപ്പുറം ജില്ലയെ വിഭജിക്കണമെന്നതുസംബന്ധിച്ച പ്രമേയം പാസാക്കിയേക്കുമെന്നും സൂചനയുണ്ട്.
ഇടക്കിടെ ലീഗിന്റെ മേല്‍ കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ കുതിര കയറുന്നത് കടിഞ്ഞാണിടാന്‍ ഹൈക്കമാന്റ് തന്നെ ഇടപടണമെന്ന ആവശ്യവും ലീഗ് നേതാക്കള്‍ കോണ്‍ഗ്രസിന് മുന്നില്‍ വെക്കുമെന്നും സൂചനയുണ്ട്. പ്രത്യേകിച്ച് ആര്യാടന് മുഹമ്മദിനെ പോലുള്ള കോണ്‍ഗ്രസിന്റെ മലപ്പുറം ജില്ലയിലുള്ള നേതാക്കളുടെ വായടപ്പിക്കാനും ലീഗ് ശ്രമിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: