ന്യൂദല്‍ഹി: ഇസ്രത് ജഹാന് കേസിനെ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ടു മുന്നോട്ടുപോകാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യത്തിന്റെ സുരക്ഷയേയും കെട്ടുറപ്പിനേയും ഗുരുതരമായി ബാധിക്കും. മുസ്ലീംവോട്ടുബാങ്ക് ലക്ഷ്യമിട്ട് സിബിഐയെ ഉപയോഗിച്ച് കേസ് വഴിതിരിച്ചു വിടുന്നത് സര്‍ക്കാരിനെതിരായ ഇന്റലിജന്‍സ് ബ്യൂറോയുടെ അതൃപ്തിക്കു കാരണമായി.
രാജ്യത്തു നടന്ന ആദ്യത്തെ ഏറ്റുമുട്ടല്‍ കൊലപാതകമല്ല ഇസ്രത് ജഹാന് കേസെന്നതിനാല്ത്തന്നെ ഐ.ബിയില്‍ ഉടലെടുത്ത അതൃപ്തി കോണ്‍ഗ്രസിന് തിരിച്ചടിയായി മാറിയേക്കാം. രാജ്യത്തു നടന്ന വിവിധ വ്യാജ ഏറ്റുമുട്ടലുകളുടേയും വിവരങ്ങള്‍ പുറത്തുവരുന്നതിന് കേസ് കാരണമായേക്കുമെന്നും സൂചനയുണ്ട്. രാജ്യരഹസ്യങ്ങള്‍ പുറംലോകത്തേക്ക് അനാവശ്യമായി എത്തുന്നതിന് സിബിഐയുടെ നിലപാടുകള്‍ കാരണമായി മാറിയിരിക്കുകയാണെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ വിലയിരുത്തല്‍.
‘ഏറ്റുമുട്ടല്‍’ രാഷ്ട്രീയമാണ് കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പുകളില്‍ വലിയ വിജയമുണ്ടാക്കാന്‍ കാരണമായതെന്ന ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങളും ഈ സൂചനകളാണ് നല്‍കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി സ്വാതന്ത്ര്യത്തിനു ശേഷം നൂറുകണക്കിന് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ നടത്തിയിരിക്കുന്നത്. ഇവയുടെയെല്ലാം വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ഉപയോഗിച്ച് ചെയ്തിരിക്കുന്നതെന്ന വാദം ശക്തമായിട്ടുണ്ട്.
ഇന്റലിജന്‍സ് ബ്യൂറോ സ്പെഷ്യല്‍ ഡയറക്ടര്‍ രജീന്ദ്രകുമാറിനു പുറമേ കൂടുതല്‍ ഐ.ബി ഉദ്യോഗസ്ഥരെക്കൂടി കേസിലേക്ക് ഉള്‍പ്പെടുത്താന്‍ സിബിഐ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. ഐ.ബി ഉദ്യോഗസ്ഥരായ പി.മിത്തല്‍,എം.കെ.സിന്‍ഹ,രാജീവ് വാങ്കടെ എന്നിവരെ കേസില്‍ ചോദ്യം ചെയ്യുന്നതിന് സിബിഐ ശ്രമിക്കുന്നുണ്ട്. രജീന്ദ്രകുമാറിനെതിരായ നീക്കം ഐ.ബി ഡയറക്ടര്‍ നേരിട്ട് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവായ ശിവശങ്കരമേനോനെയും ആഭ്യന്തരമന്ത്രിയേയും കണ്ട് തടഞ്ഞതാണ്. ഇതിനു ശേഷവും കൂടുതല്‍ ഐ.ബി ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്തേക്കു കൊണ്ടുവരാനുള്ള ശ്രമം ഐ.ബിയുടെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ക്കുമെന്നുറപ്പാണ്.
ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കുന്ന നീക്കമാണ് ആസൂത്രിതമായി നടക്കുന്നതെന്ന വാദങ്ങളും ശക്തമായിട്ടുണ്ട്. രാജ്യത്തിന്റെ നയങ്ങളും സുരക്ഷാ സംവിധാനങ്ങളും തയ്യാറാക്കുന്നതിന്റെ പ്രധാന ഭാഗമായ ഐ.ബിയുടെ പ്രവര്‍ത്തന രീതിയെ ചോദ്യം ചെയ്യുന്ന നിലപാടാണ് സിബിഐ ഇസ്രത് ജഹാന് കേസിലൂടെ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിയമസംവിധാനങ്ങള്‍ക്ക് അപ്പുറമുള്ള രീതികളിലൂടെയാണ് പലപ്പോഴും ഐ.ബിയുടെ പ്രവര്ത്തനമെന്നതിനാല് കേസുകളില്‍ ഉദ്യോഗസ്ഥരെ കുടുക്കുന്നത് രഹസ്യാന്വേഷണ വിഭാഗത്തെ തളര്‍ത്തുക തന്നെ ചെയ്യും. രാജ്യദ്രോഹ ശക്തികള്‍ ലക്ഷ്യമിടുന്നതും ഇതാണ് എന്നതാണ് ആശങ്കയ്ക്കു കാരണം.
ഇസ്രത് ജഹാന് കേസില്‍ ഐ.ബിയുടെ കണ്ടെത്തലുകളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ സിബിഐയുടെ നിലപാട് കടുത്ത ആഘാതമാണ് രഹസ്യാന്വേഷണ വിഭാഗത്തിനുണ്ടാക്കിയിരിക്കുന്നത്. അമേരിക്കന്‍ കുറ്റാന്വേഷണ വിഭാഗമായ എഫ്ബിഐ നല്കിയ വിവരങ്ങളിലും ഡേവിഡ് കോള്മാന് ഹെഡ്ലി നല്കിയ മൊഴിയിലും ഇസ്രത് ജഹാന് ലഷ്കറെ തോയ്ബ ഭീകരവാദിയാണെന്ന് വ്യക്തമാക്കുന്നുണ്ട്. കൊല്ലപ്പെട്ട മറ്റുള്ളവരും ഭീകരരാണെന്നും മോദിയെ ലക്ഷ്യമാക്കിയാണ് അവര്‍ അഹമ്മദാബാദിലെത്തിയെന്നതും വിവിധ രാജ്യങ്ങളില്‍ നിന്നും ലഭിച്ച രഹസ്യ സന്ദേശങ്ങള്‍ പിടിച്ചെടുത്താണ് ഐ.ബി സ്ഥിരീകരിച്ചത്. ഐ.ബിയുടെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും വ്യാജമാണെന്ന സിബിഐ നിലപാട് കടുത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഐ.ബി നല്കിയ വിവരങ്ങള്‍ അനുസരിച്ച് ഗുജറാത്ത് പോലീസ് ഭീകരരെ കൊലപ്പെടുത്തുക എന്ന ചുമതല മാത്രമാണ് നിര്‍വഹിച്ചത്. ഐ.ബി റിപ്പോര്‍ട്ടനുസരിച്ചു പ്രവര്‍ത്തിച്ച ഗുജറാത്ത് പോലീസിലെ മുതിര്‍ന്ന 7 ഉദ്യോഗസ്ഥരടക്കം കൊലക്കേസ് പ്രതികളായതോടെ ഇനി മുതല്‍ ഐ.ബി നല്കുന്ന വിവരങ്ങള്‍ സ്വീകരിക്കാനും പ്രവര്‍ത്തിക്കാനും സംസ്ഥാനങ്ങളിലെ പോലീസ് വകുപ്പും മറ്റു ഏജന്‍സികളും തയ്യാറാവാത്ത നിലയും ഉണ്ടാകും. രാജ്യത്തെ രണ്ട് സുപ്രധാന ഏജന്‍സികള്‍ തമ്മിലുള്ള പോര് ആഭ്യന്തര വകുപ്പിന് സ്ഥിതിഗതികളേപ്പറ്റി ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: