കെപിസിസി പ്രസിഡന്റായിരുന്ന സി.കെ.ഗോവിന്ദന് നായരെ ഉദ്ധരിച്ച് കോഴിക്കോട്ടെ പാര്‍ട്ടിവേദിയില്‍ മുസ്ലിംലീഗിനെതിരെ വിമര്‍ശനമുയര്‍ത്തിയ രമേശ് ചെന്നിത്തലയെ പിന്തുണക്കുകയും അഭിനന്ദിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ആര്യാടന് മുഹമ്മദ് ഇത് സംബന്ധിച്ച വിവാദം കത്തിനില്‍ക്കെ ദല്‍ഹിയില്‍ ചെന്ന് മറ്റൊരു നിര്‍ണായകമായ പ്രസ്താവന നടത്തുകയുണ്ടായി. കോണ്‍ഗ്രസിനും മുസ്ലിംലീഗിനും രണ്ട് പൈതൃകമാണുള്ളതെന്നും പ്രകടനപത്രികയുടെ മാത്രം അടിസ്ഥാനത്തിലുള്ളതാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള രാഷ്ട്രീയ സഖ്യമെന്നുമാണ് ആര്യാടന് ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. “കോണ്‍ഗ്രസും ലീഗും രണ്ട് പാര്‍ട്ടികളാണ്. ആശയങ്ങളും വ്യത്യസ്തമാണ്. അവരുടേയും ഞങ്ങളുടേയും പതാകയുടെ നിറം പോലും രണ്ടാണ്. കോണ്‍ഗ്രസിന്റെ പതാകയുടെ നിറം ത്രിവര്‍ണവും ലീഗിന്റെ പതാകയുടെ നിറം പച്ചയുമാണ്” എന്നും ആര്യാടന് വിശദീകരിക്കുകയുണ്ടായി.
മുന്‍കാലങ്ങളിലേതുപോലെ ഇപ്പോഴത്തെ കോണ്‍ഗ്രസ്-ലീഗ് വിവാദത്തിലും പല കോണ്‍ഗ്രസ് നേതാക്കളും മാധ്യമപ്രവര്‍ത്തകരും മറന്നുപോവുകയോ ബോധപൂര്‍വം വിസ്മരിക്കുകയോ ചെയ്യുന്ന ഒരു കാര്യമാണ് വളരെ ലളിതമായ ഭാഷയില്‍, തനതു ശൈലിയില്‍ ആര്യാടന് ഇവിടെ ഓര്‍മിപ്പിക്കുന്നത്.
കോണ്‍ഗ്രസ്-ലീഗ് ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുമ്പോഴൊക്കെ ഇരുപാര്‍ട്ടികളും തമ്മിലുള്ളത് നാല് പതിറ്റാണ്ട് കാലത്തെ ബന്ധമാണെന്ന അവകാശവാദവുമായി പല നേതാക്കളും രംഗത്തുവരാറുണ്ട്. രാഷ്ട്രീയ സഖ്യം തുടരേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തി കോണ്‍ഗ്രസിന്റേയും മുസ്ലിംലീഗിന്റേയും നേതാക്കള്‍ മത്സരബുദ്ധിയോടെയാണ് ഇങ്ങനെ ചെയ്യാറുള്ളത്. എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായുള്ള ദീര്‍ഘകാല ബന്ധംകൊണ്ട് ഇല്ലാതാവുന്നതാണോ ആര്യാടന് പരോക്ഷമായി സൂചിപ്പിക്കുന്ന മുസ്ലിംലീഗിന്റെ ദേശദ്രോഹപരമായ പാരമ്പര്യം? രമേശ് ചെന്നിത്തല പ്രസ്താവന പിന്‍വലിച്ചതുകൊണ്ടോ കോണ്‍ഗ്രസുമായി അനുരഞ്ജനത്തിലെത്തിയതുകൊണ്ടോ ലീഗിന്റെ ഭൂതകാലം മറ്റൊന്നായിത്തീരുകയില്ല.
മുസ്ലിംലീഗ് പരസ്യമായി പ്രകടിപ്പിക്കാറുള്ള ദേശസ്നേഹവും മതേതരത്വവും ശുദ്ധ കാപട്യമാണ്. ലീഗ് നേതാക്കളുടെ തൊലിപ്പുറത്ത് മാത്രം ഉള്ളതാണത്. 1906 ല്‍ രൂപീകൃതമാവുകയും മുഹമ്മദാലി ജിന്നയുടെ നേതൃത്വത്തില്‍ ഇന്ത്യാ വിഭജനത്തിന് കാരണക്കാരാവുകയും ചെയ്ത മുസ്ലിംലീഗ് തന്നെയാണ് ഇപ്പോഴത്തെ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ്. ഈ ഒറ്റക്കാരണംകൊണ്ട്തന്നെ തങ്ങള്‍ ദേശസ്നേഹികളാണെന്ന് ലീഗിന് അവകാശപ്പെടാനാകില്ല. രാഷ്ട്രവിഭജനത്തിന്റെ പശ്ചാത്തലത്തില്‍ ‘ചത്തകുതിര’ എന്ന് ജവഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ച ലീഗുമായി പില്ക്കാലത്ത് സഖ്യത്തിലേര്‍പ്പെടാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത് ആ പാര്‍ട്ടിയുടെ രാജ്യസ്നേഹമില്ലായ്മയും അധികാരമോഹവുമാണ്. ഇന്ദിരാഗാന്ധിയിലൂടെയും രാജീവ്ഗാന്ധിയിലൂടെയും ഇപ്പോള്‍ സോണിയാഗാന്ധിയിലൂടെയും അവിശുദ്ധമായ ഈ രാഷ്ട്രീയ സഖ്യം തുടരുകയാണ്. 1947 ന് മുമ്പുള്ള ഓള് ഇന്ത്യ മുസ്ലിം ലീഗല്ല സ്വതന്ത്രഭാരതത്തിലെ ലീഗെന്ന് സൗകര്യപൂര്‍വം കോണ്‍ഗ്രസ് നേതാക്കള്‍ പറയാന്‍ ശ്രമിച്ചപ്പോഴൊക്കെ തങ്ങള്‍ പഴയ ലീഗ്തന്നെയാണെന്ന് ലീഗ് നേതൃത്വം ആവര്‍ത്തിച്ചിട്ടുണ്ട്. വിഭജനത്തെത്തുടര്‍ന്ന് രൂപീകൃതമായ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ പ്രസിഡന്റായ മുഹമ്മദ് ഇസ്മായില്‍ തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളതാണ്. മദ്രാസ് പ്രസിഡന്‍സിയിലെ ഓള് ഇന്ത്യാ മുസ്ലീംലീഗിന്റെ കമ്മറ്റിതന്നെയാണ് ഇന്ത്യന്‍ യൂണിയന് മുസ്ലീംലീഗിന്റെ കമ്മറ്റിയായി മാറിയത്. വിഭജനത്തിന് മുമ്പ് മുഹമ്മദാലി ജിന്നയുടെ ലീഗില്‍ പ്രവര്‍ത്തിച്ചിരുന്ന മലപ്പുറത്തുള്ള പലരും പാക്കിസ്ഥാനിലേക്ക് പോവുകയുണ്ടായി. എന്നാല്‍ ഇന്ത്യന്‍ യൂണിയന് മുസ്ലീംലീഗുമായി ഇവിടെ തങ്ങിയവരിലും പാക്കിസ്ഥാനോടുള്ള മനോഭാവത്തില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. പരസ്യമായി പ്രഖ്യാപിക്കാതിരിക്കുമ്പോഴും തങ്ങള്‍ പഴയ ലീഗിന്റെ ഭാഗം തന്നെയാണെന്ന വികാരം ലീഗ് നേതാക്കളില്‍ രൂഢമൂലമാണ്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് രക്ഷയില്ലെന്ന് പാക്കിസ്ഥാനില്‍ പോയി പ്രഖ്യാപിക്കാന്‍ ലീഗ് പ്രസിഡന്റായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ പ്രേരിപ്പിച്ചത് ഈ വികാരമാണ്. മുസ്ലിംലീഗിന്റേയും കോണ്‍ഗ്രസിന്റേയും പൈതൃകം രണ്ടാണെന്ന് ചൂണ്ടിക്കാട്ടിയ ആര്യാടന് ലീഗിന്റെ പതാകയെക്കുറിച്ച് എടുത്തു പറയുന്നത് ശ്രദ്ധേയമാണ്. ചന്ദ്രക്കലയും നക്ഷത്രവുമടങ്ങുന്ന പച്ചനിറത്തിലുള്ള ലീഗിന്റെ പതാക പാക്കിസ്ഥാന്റെ പതാകയില്‍നിന്ന് പറയത്തക്ക യാതൊരു വ്യത്യാസവുമില്ല.
യുഡിഎഫ് അല്ലാതെ മറ്റൊരിടമില്ലാത്തതിനാല്‍ സഖ്യം വിടുമെന്ന മുസ്ലിംലീഗിന്റെ ഭീഷണിക്ക് വഴങ്ങേണ്ടതില്ലെന്ന് ചെന്നിത്തലയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് പ്രഖ്യാപിക്കുകയുണ്ടായി. തെറ്റിദ്ധാരണകൊണ്ടാണ് മുരളീധരന് ലീഗിനെക്കുറിച്ച് ഇങ്ങനെ പറയുന്നത്. മറ്റൊരിടമില്ലാത്തതുകൊണ്ടല്ല ലീഗ് മുന്നണി വിടാത്തത്. യുഡിഎഫിന് പുറത്ത് മറ്റൊരിടമുണ്ടെങ്കിലും ലീഗ് മുന്നണി വിടുന്ന പ്രശ്നമില്ല. കാരണം ഇപ്പോഴത്തേതുപോലുള്ള ഭരണ പ്രാതിനിധ്യം ഇനിയൊരിക്കലും ലീഗിന് കിട്ടിയെന്ന് വരില്ല. ഇതിന് മുമ്പും ലീഗ് ഭരണപക്ഷത്തെ രണ്ടാം കക്ഷിയായിരുന്നിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെ സഖ്യത്തിനും സര്‍ക്കാരിനും നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് അംഗബലത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള സര്‍ക്കാരില്‍ വന്‍സാധ്യതയാണ് ലീഗ് കാണുന്നത്. മുന്നണി സംവിധാനം എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണെന്ന് ലീഗ് നേതാക്കള്‍ ആവര്‍ത്തിക്കുന്നതിന് പിന്നില്‍ അവരുടെ സ്ഥാപിതതാല്പര്യം ഒളിഞ്ഞിരിപ്പുണ്ട്.
വെറും മൂന്ന് എംഎല്‍എമാരുടെ ഭൂരിപക്ഷമാണ് ഉമ്മന്‍ചാണ്ടി നേതൃത്വം നല്കുന്ന യുഡിഎഫ് സര്‍ക്കാരിനുള്ളത്. 20 സീറ്റുള്ള മുസ്ലിംലീഗ് ഇതൊരു സുവര്‍ണാവസരമായാണ് കാണുന്നത്. തങ്ങള്‍ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ എന്തൊക്കെ നേടാനാവുമോ അതൊക്കെ ഇപ്പോഴത്തെ അവസ്ഥയില്‍ നേടിയെടുക്കാനാവുമെന്ന കണക്കുകൂട്ടല്‍ മുസ്ലിംലീഗിനുണ്ട്. ഇതുകൊണ്ടുതന്നെ ഭാവിയിലേയ്ക്ക് മാറ്റിവെച്ചിരിക്കുന്ന മതപരമായ പല അജണ്ടകളും വിജയിപ്പിച്ചെടുക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ വിമര്‍ശനങ്ങളെ കാര്യമാക്കേണ്ടതില്ല എന്നൊരു ധാര്‍ഷ്ട്യവും ലീഗിനുണ്ട്. മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തെ മറികടന്ന് സുപ്രധാന വകുപ്പുകള്‍ പിടിച്ചുവാങ്ങിയതും പ്രതിപക്ഷം മാത്രമല്ല, പല കോണ്‍ഗ്രസ് നേതാക്കള്‍ പോലും എതിര്‍ത്തിട്ടും അഞ്ചാം മന്ത്രിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചതും അധികാരത്തിന്റെ കടിഞ്ഞാണ്‍ തങ്ങളുടെ കയ്യിലാണെന്ന ലീഗ് നേതൃത്വത്തിന്റെ പരസ്യപ്രഖ്യാപനമായിരുന്നു.
കേന്ദ്രപദ്ധതിപ്രകാരം തുടങ്ങിയ മലപ്പുറത്തെ 35 എയ്ഡഡ് സ്കൂളുകള്‍ക്ക് അണ്എയ്ഡഡ്പദവി നേടിയെടുത്തതാണ് മറ്റൊന്ന്. ഈ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പ്രഖ്യാപിച്ചപ്പോള്‍ എയ്ഡഡ് പദവി നല്‍കുമെന്ന് പറയാനുള്ള ധിക്കാരമാണ് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് കാണിച്ചത്. ഏറ്റവുമൊടുവില്‍ ശൈശവവിവാഹങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഭരണഘടനാവിരുദ്ധമായി അനുമതി നല്‍കിക്കൊണ്ട് മന്ത്രി മുനീര്‍ ഭരിക്കുന്ന സാമൂഹ്യക്ഷേമവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നിലും ലീഗിന്റെ മതപരമായ അജണ്ടതന്നെയായിരുന്നു. കരീബിയന്‍ രാജ്യമായ ജമൈക്കയില്‍ നിലവിലുള്ള നിയമം അനുസരിച്ച് പുതിയൊരു ‘മുസ്ലീം വ്യക്തിനിയമം’ തന്നെയാണ് മന്ത്രി മുനീര്‍ ആവിഷ്കരിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടും ആദ്യ സര്‍ക്കുലറനുസരിച്ച് നിയമവിരുദ്ധമായി രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങള്‍ സാധൂകരിക്കുന്ന സര്‍ക്കുലറാണ് രണ്ടാമത് മന്ത്രി പുറത്തിറക്കിയത്. ലീഗ് ബന്ധമുള്ള സംഘടനകള്‍ക്ക് കോഴിക്കോട് സര്‍വകലാശാലയുടെ ഭൂമി ക്രമവിരുദ്ധമായി നല്കിയതും വിദ്യാഭ്യാസമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ പച്ചബ്ലൗസ് ധരിച്ച് വരാന്‍ അധ്യാപികമാരെ നിര്‍ബന്ധിച്ചതുമൊക്കെ ഭരണത്തിലിരുന്നുകൊണ്ട് മുസ്ലീംലീഗ് നടപ്പാക്കുന്ന വര്‍ഗീയ അജണ്ടയുടെ ഭാഗമായിരുന്നു.
ചെന്നിത്തലയുടെ വിവാദ പ്രസ്താവന സൃഷ്ടിച്ച ‘പ്രതിസന്ധി’ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ലീഗ് നേതാവും വ്യവസായമന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത് ‘അടിസ്ഥാന പ്രശ്നങ്ങള്‍’ ഇനിയും പരിഹരിച്ചിട്ടില്ല എന്നാണ്. ഈ അടിസ്ഥാനപ്രശ്നങ്ങളില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ കേന്ദ്രമാക്കി പുതിയൊരു ജില്ല രൂപീകരിക്കണമെന്ന ആവശ്യവും ഉള്‍പ്പെടും. ചെന്നിത്തലയുടെ പ്രസ്താവനയുണ്ടാക്കിയ പ്രതിസന്ധി മുതലെടുത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ പ്രശ്നത്തില്‍ ഇടപെടുവിച്ച് തിരൂര്‍ ജില്ല സംബന്ധിച്ച് ചില ഉറപ്പുകള്‍ വാങ്ങാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് നേതൃത്വം ഇതിന് വഴങ്ങുമെന്നും ലീഗ് കരുതുന്നു.
മുസ്ലീംലീഗിനെ വര്‍ഗീയകക്ഷിയായി മുദ്രകുത്തുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ മറ്റൊരു പരാതി. ആടിനെ പട്ടിയാക്കാനുള്ള പ്രചാരണമാണിത്. തന്നെ തട്ടിപ്പുകാരിയായി മുദ്രകുത്തുന്നുവെന്ന് സരിത എസ്. നായര്‍ പറയുന്നതുപോലെയാണിത്. തന്നെ അഭിസാരികയായി മുദ്രകുത്തുന്നുവെന്ന് നളിനി ജമീലയും അധോലോക നേതാവായി മുദ്രകുത്തുന്നുവെന്ന് ദാവൂദ് ഇബ്രാഹിമും കാലുമാറ്റക്കാരനായി മുദ്രകുത്തുന്നുവെന്ന് ശെല്‍വരാജും പരാതിപ്പെട്ടാല്‍ അതിന് സമാനമായിരിക്കും തങ്ങളെ വര്‍ഗീയവാദികളായി മുദ്രകുത്തുന്നുവെന്ന ലീഗിന്റെ പരാതിയും. മുസ്ലീംലീഗ് എക്കാലത്തും ഒരു വര്ഗീയകക്ഷിതന്നെയായിരുന്നു. ഭരണത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഇക്കാര്യത്തില്‍ മാറ്റമില്ല. പാണക്കാട് തങ്ങളുടെ സൗമ്യതക്കും മന്ത്രി മുനീറിന്റെ സൗന്ദര്യത്തിനും യൂത്ത് ലീഗ് മുന്‍ നേതാവ് കെ.എം. ഷാജിയുടെ വാചാലതക്കും കുഞ്ഞാപ്പയായ കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങള്‍ക്കും മറച്ചുപിടിക്കാവുന്നതല്ല ഈ വര്‍ഗസ്വഭാവം. ഈ സ്വഭാവംവെച്ചുകൊണ്ട് മുസ്ലീം ലീഗ് രാഷ്ട്രീയമായി ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ മതേതരത്വമുള്പ്പെടെ കേരളം ആര്‍ജിച്ച നന്മകളെല്ലാം അനതിവിദൂര ഭാവിയില്‍ മരീചികയായി മാറും.
മുരളി പാറപ്പുറം
email:[email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: