ന്യൂദല്‍ഹി: ഫോണ്‍ ചോര്‍ത്തുന്നതിനും ഫോണ്‍ വിശദാശംങ്ങള്‍ ലഭിക്കുന്നതിനും അന്വേഷണ ഏജന്‍സികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ ടെലിഗ്രാഫ് ചട്ടം പരിഷ്ക്കരിക്കുന്നു. ഫോണ്‍ കോള്‍ രേഖകള്‍ ആറ് മാസത്തില്‍ കൂടുതല്‍ അന്വേഷണ ഏജന്‍സികള്‍ കൈവശം വയ്ക്കരുതെന്നുള്പ്പെടെയുള്ള ഭേദഗതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നല്കി.
രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെറ്റ്ലിയുടെ അടക്കം ഫോണ്‍കോളുകള്‍ ചോര്‍ത്തിയെന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത്. നിരവധി രാഷ്ട്രീയ നേതാക്കള്‍ കോണ്‍ഗ്രസിന്റെ ഫോണ്‍ ചോര്‍ത്തല്‍ നയത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയു ചെയ്തിരുന്നു.
അനുമതിയില്ലാതെ ഫോണ്‍വിളികളുടെ വിവരങ്ങള്‍ പുറത്തുവിടുന്ന സേവനദാതാക്കളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് ചട്ടം പരിഷ്ക്കരിക്കുന്നത്.
ഇന്ത്യന്‍ ടെലിഗ്രാഫ് ചട്ടത്തിലെ 419 ബി വകുപ്പില്‍ ഭേദഗതി വരുത്തി 16 നിയന്ത്രണങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ ഫോണ്‍ ചോര്‍ത്തുന്നതിന് ഇനിമുതല്‍ കേന്ദ്ര-സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാരുടെ രേഖാമൂലമുള്ള അനുമതി വേണം.
കോള്‍ലിസ്റ്റ് എടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ആഭ്യന്തര സെക്രട്ടറി നല്കിയ അനുമതി നിയമപ്രകാരമാണോ എന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രൂപീകരിക്കുന്ന പുനഃപരിശോധനാ സമിതി തീരുമാനിക്കും. ഫോണ്‍ ചോര്‍ത്താനുള്ള അനുമതി നല്കിയ രേഖ ടെലികോം കമ്പനിക്കു നല്‍കുന്നതിനൊപ്പം പകര്‍പ്പ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി, നിയമസെക്രട്ടറി, ടെലികോം സെക്രട്ടറി എന്നിവരടങ്ങിയ പുനപരിശോധനാ സമിതിക്ക് കൈമാറണം. ഫോണ്‍ കോള്‍ വിവരങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. ആറുമാസത്തില്‍ കൂടുതല്‍ രേഖ അന്വേഷണ ഏജന്‍സികള്‍ കൈവശം വയ്ക്കരുത്. കൂടുതല്‍ സമയം രേഖ കൈവശം വേണമെങ്കില്‍ പ്രത്യേക അനുമതി തേടേണ്ടതാണ്. അന്വേഷണ ഏജന്‍സികളുടെ നിര്‍ദ്ദേശം അനുസരിച്ച് ടെലിഫോണ്‍ കമ്പനികള്‍ ഫോണ്‍ ചോര്‍ത്തലിനും വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനും രണ്ട് മുതിര്‍ന്ന ജീവനക്കാരെ പ്രത്യേകം നിയോഗിക്കണം. ആഭ്യന്തര സെക്രട്ടറിയുടെ അനുമതിരേഖ ലഭിച്ചാല്‍ മാത്രമേ കമ്പനികള്‍ ടെലിഫോണ്‍ വിവരങ്ങള്‍ ചോര്ത്തേണ്ടതുള്ളു എന്ന നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം. ഫോണ്‍വിളികളുടെ രഹസ്യസ്വഭാവം പൂര്‍ണ്ണമായി കാത്തുസൂക്ഷിക്കാന്‍ സേവനദാതാക്കള്‍ ബാധ്യസ്ഥരാണ്. വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് പിഴയും ലൈസന്‍സ് റദ്ദാക്കലടക്കമുള്ള നടപടികളും നേരിടേണ്ടിവരുമെന്നതടക്കമുള്ള ഭേദഗതികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: