അമേരിക്കയിലും യൂറോപ്പിലുമുള്ളതു പോലെയല്ലെങ്കിലും വളരെ വ്യാപകമായിത്തന്നെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യയും മാറിക്കഴിഞ്ഞു. പണം കയ്യില്‍ കൊണ്ടു നടക്കാതെ ഇടപാടു നടത്താനാവുമെന്നതാണ് ഇതിന്റെ മേന്മ. ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുന്നവര് അത് എങ്ങനെ മികച്ച രീതിയില്‍ ഉപ യോഗിക്കണം എന്ന കാര്യത്തില്‍ വേണ്ടത്ര നിര്‍ദ്ദേശങ്ങള്‍ നല്‍കാറില്ല. കാര്‍ഡുപയോഗിച്ചു തുടങ്ങുമ്പോഴേ ഇവയെക്കുറിച്ചു പ്രാഥമിക ധാരണയുണ്ടാകണം. ക്രെഡിറ്റ് കാര്‍ഡ് ബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തിരിച്ചടവു തുകയെക്കുറിച്ച് ധാരണയുണ്ടാകണം.
കാര്‍ഡിന്റെ ബില്‍ തിരിച്ചടക്കേണ്ട തീയ്യതിയില്‍ മുഴുവന്‍ തുകയും അടക്കാനാവാത്തവര്ക്ക് ബില്‍ തുകയുടെ അഞ്ചു ശതമാനം മാത്രം അടച്ചു കൊണ്ട് തിരിച്ചടവ് അടുത്ത മാസത്തേക്കു മാറ്റി വെക്കാന്‍ പല കാര്‍ഡുകളും അവസരം നല്‍കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ മൂന്നോ നാലോ ശതമാനം നിരക്കില്‍ പലിശയും ഈടാക്കും. ഇതിന് പ്രത്യാഘാതങ്ങങ്ങളുണ്ട്. പതിനായിരം രൂപയുടെ ബില്ലാണ് ഇങ്ങനെ അഞ്ചു ശതമാനം മാത്രം അടച്ചുകൊണ്ട് മാറ്റി വെക്കുന്നതെങ്കില്‍ ബാധ്യതകള്‍ പൂര്‍ണമായി തീര്‍ക്കാന്‍ 416 മാസം വേണ്ടി വരും. ഇതിനിടെ പലിശയിനത്തില്‍ 13,515 രൂപയും നല്‍കേണ്ടതായി വരും. അതായത് പതിനായിരം രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങിയതിനു നല്‍കേണ്ടി വരുന്നത് 23,515 രൂപ. അതുകൊണ്ടുതന്നെ ഏറ്റവും കുറഞ്ഞ തുക തിരിച്ചടച്ചു കൊണ്ട് ക്രെഡിറ്റ് കാര്‍ഡ് ബാധ്യതകള്‍ നീട്ടിക്കൊണ്ടു പോകുന്നത് നന്നല്ല.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിനു ലഭിക്കുന്ന പലിശ രഹിത കാലാവധിയുമായി ബന്ധപ്പെട്ടുള്ള അബദ്ധവും കാര്‍ഡ് ഉപയോഗിച്ചു തുടങ്ങുന്നവര്‍ക്ക് സംഭവിക്കാറുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവഴിക്കലുകള്‍ തിരിച്ചടക്കുമ്പോള്‍ 45 ദിവസത്തേക്കു പലിശ ഈടാക്കാറില്ല. എന്നാല്‍ ഇത് പാലിച്ചു ബില്ലടച്ചാലും അടുത്ത ബില്ലില്‍ ഇതിനു 36 ശതമാനത്തോളം വരുന്ന പലിശ ചുമത്തിയിരിക്കുന്നതായി പലരും പരാതി പറഞ്ഞു കേള്‍ക്കാറുണ്ട്. ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ലിങ് സൈക്കിളിനെക്കുറിച്ചുള്ള അജ്ഞതയാണീ പ്രശ്നത്തിലേക്കു നയിക്കുന്നത്.
സാധാരണയായി എല്ലാ മാസത്തിന്റേയും ഒന്നാം തീയ്യതി മുതല്‍ അടുത്ത മാസം ഒന്നാം തീയ്യതി വരെയാണ് ക്രെഡിറ്റ് കാര്‍ഡ് ബില്ലിങ് സൈക്കിള്‍. ഇതനുസരിച്ച് ജൂലൈ ഒന്നു മുതല്‍ ജൂലൈ 31 വരെയുള്ള ബില്ലിങ് സൈക്കിളില്‍ ജൂലൈ 31-നാണ് കാര്‍ഡ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ ബില്ലടക്കേണ്ട ആഗസ്റ്റ് 15 വരെ മാത്രമേ സൗജന്യ ക്രെഡിറ്റ് ലഭിക്കുകയുള്ളു. ഇവിടെ 45 ദിവസത്തെ സൗജന്യ ക്രെഡിറ്റ് ലഭിക്കുന്നത് ബില്ലിങ് സൈക്കിളിന്റെ ആദ്യ ദിനമായ ജൂലൈ ഒന്നിനു നടത്തിയ വാങ്ങലുകള്‍ക്കു മാത്രമായിരിക്കും. ഇതറിയാതെ ബില്ലിങ് സൈക്കിളിന്റെ അവസാന ദിവസങ്ങളില്‍ നടത്തിയ കാര്‍ഡ് ഉപയോഗത്തിനും 45 ദിവസത്തെ സൗജന്യ ക്രെഡിറ്റ് ലഭിക്കുമെന്നു കരുതിയിരുന്നാല്‍ വന്‍ നഷ്ടമാകും ഉണ്ടാകുക. പണമടക്കാന്‍ വൈകിയാല്‍ 30 മുതല്‍ 50 ശതമാനം വരെ നിരക്കു കൂടുതലായി നല്‍കേണ്ടി വരും. ഭാഗികമായി പണമടയ്ക്കല്‍ നടത്തിയാലും മുഴുവന്‍ തുകയ്ക്കും ഇതേ രീതിയില്‍ തന്നെ പലിശ നല്‍കേണ്ടി വരുമെന്നതു മറ്റൊരു വസ്തുത.
പണമടക്കല്‍ മാറ്റി വെക്കല്‍, വൈകിയുള്ള പണമടക്കല്‍, കാര്‍ഡുമായി ബന്ധപ്പെട്ടു നല്‍കേണ്ടി വരുന്ന മറ്റു ചാര്‍ജ്ജുകള്‍ തുടങ്ങിയവയെല്ലാം സൂക്ഷ്മമായിത്തന്നെ നിരീക്ഷിക്കപ്പെടും. അതു ക്രെഡിറ്റ് ഹിസ്റ്ററിയെ ബാധിക്കുകയും പിന്നീടു വായ്പകളോ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കോ അപേക്ഷിക്കുമ്പോള്‍ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നുറപ്പാണ്. സിബിള്‍ റിപ്പോര്‍ട്ടില്‍ ഇവ പ്രതിഫലിക്കും. കാര്‍ഡ് നഷ്ടപ്പെട്ട വിവരം അറിഞ്ഞാലുടനെ കാര്‍ഡ് കമ്പനിക്കു റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ വീഴ്ച വരുത്തരുത്. കാര്‍ഡ് നഷ്ടപ്പെട്ട വിവരം അറിയിക്കാന്‍ വരുത്തുന്ന വളരെ ചെറിയ കാലതാമസം മതി അവ കൈക്കലാക്കിയവര്‍ക്ക് തട്ടിപ്പു നടത്തി വന്‍ തുക കൈക്കലാക്കാന്‍. പല കാര്‍ഡു കമ്പനികളും ഇന്‍ഷൂറന്‍സ് ലഭ്യമാക്കുന്നുണ്ടെങ്കിലും അവ അത്ര ജനപ്രീതി നേടാനാവും വിധം മികച്ചതെന്നു പറയാനാവില്ല.
കാര്‍ഡുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നതിനേക്കാള് വേഗത്തിലാണ് ഇന്നു പല കാര്‍ഡ് തട്ടിപ്പുകളും അരങ്ങേറുന്നത്. ഉയര്‍ന്ന ക്രെഡിറ്റ് മൂല്യമുള്ള കാര്‍ഡുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ അവ റസ്റ്റോറന്റുകളിലും മാളുകളിലും നല്‍കുന്നത് വലിയ അപകട സാധ്യതയാണു സൃഷ്ടിക്കുന്നത്. കാര്‍ഡിലെ വിവരങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരമായി പുറത്തു വരുന്നുണ്ട്. ഏതു കാര്‍ഡായാലും ഓണ്‍ലൈനായി ഉപയോഗിക്കുമ്പോള്‍ വെബ് സൈറ്റിന്റെ ആധികാരികത ഉറപ്പാക്കണം. ഇതിനായി സൈറ്റിന് സുരക്ഷാ സര്ട്ടിഫിക്കറ്റുണ്ടെന്നു ബോധ്യപ്പെടണം. ?വേ്െ? എന്നു തുടങ്ങുന്നതല്ലാത്ത സൈറ്റുകള്‍ ഉപയോഗിക്കരുത്. കാര്‍ഡ് നമ്പറും സി.വി.വി. നമ്പറുമെല്ലാ രേഖപ്പെടുത്തുന്നത് മറ്റാരും വീക്ഷിക്കുന്നില്ലെന്നും കൃത്യമായി ഉറപ്പാക്കണം.
ഹിരണ്‍ ധക്കാന്
അസോസിയേറ്റ് ഫണ്ട് മാനേജര്‍, ബൊണാന്‍സാ പോര്ട്ട്ഫോളിയൊ ലിമിറ്റഡ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: