വോട്ട് കൊടുത്ത് എംഎല് എമാരെയും എംപിമാരേയും മറ്റ് ജനപ്രതിനിധികളെയും തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഭരണം നടക്കുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുക. എന്നാല്‍ ഇവിടെ കേരളത്തില്‍ ഭരണത്തിന്റെ പേരില്‍ നടക്കുന്നതെന്താണ്? യുഡിഎഫ് സര്‍ക്കാരിലെ ഘടകകക്ഷികള്‍ തമ്മിലുള്ള തമ്മിലടി. ഗ്രൂപ്പ് വഴക്ക്, സാമുദായിക സംഘടനകളുമായുള്ള പോര്, സ്വാശ്രയ കോളേജുകളുടെ പകല്‍ കൊള്ളയ്ക്ക് കൂട്ടുനില്‍പ്പ്. സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് പതിച്ചുനല്‍കല്‍, എമര്‍ജിംഗ് കേരള, അടിസ്ഥാന സൗകര്യ വികസന സെമിനാര്‍ എന്നിവ വഴി ഖജനാവ് ചോര്‍ച്ച, ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് സ്വകാര്യ കുടിവെള്ള കമ്പനി, റോഡു വികസനത്തിന്റെ പേരില്‍ ചുങ്കപ്പിരിവ്, കെപിസിസി പ്രസിഡന്റിന്റെ ഉപമുഖ്യമന്ത്രി പദം, മലബാറിലെ 33 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി, കാലിക്കറ്റ് സര്‍വകലാശാല ഭൂമി ദാനം, ആറന്മുള വിമാനത്താവളത്തില്‍ പത്ത് ശതമാനം സര്‍ക്കാര്‍ ഓഹരി, കൊച്ചി മെട്രോയില്‍നിന്ന് ഇ.ശ്രീധരനെ ഒഴിവാക്കാനുള്ള ശ്രമം, വിദ്യഭ്യാസ രംഗത്തും കുടുതല്‍ കൂടുതല്‍ കച്ചവടവല്ക്കരിക്കല്, പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നിരാകരിക്കല്‍, കെട്ടിട നിര്‍മാണഘട്ടങ്ങളില്‍ അനധികൃതമായ ഇളവുനല്‍കല്‍, പാടശേഖരം-തണ്ണീര്‍ത്തട നാശത്തിന് ഒത്താശ ചെയ്തുകൊടുക്കല്‍, ഏറ്റവും പുതിയതായി സരിതാ നായരുമായും ശാലുമേനോനുമായുളള ഫോണ്‍ വിളികള്‍, സോളാര്‍ തട്ടിപ്പ്. ഇത്രയും ആയാല്‍ ഏതാണ്ട് യുഡിഎഫ് ഭരണമായി.
കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്ന ഭരണമാണോ ഇത്? കേരള വികസനത്തിന് എന്തെങ്കിലും നേട്ടമുണ്ടാക്കുന്നതാണോ മാധ്യമ ചര്‍ച്ചകള്‍?
സാമൂഹ്യ തിന്മകളുടെ കൊയ്ത്തുകാലമായി യുഡിഎഫ് ഭരണത്തെ വിശേഷിപ്പിയ്ക്കാം. അഴിമതിയും സ്വജനപക്ഷപാതവും പത്തിവിടര്‍ത്തി ആടുന്നു. മതനിരപേക്ഷതയ്ക്ക് പകരം വര്‍ഗീയ പ്രീണനമാണ് ഇവിടെ നടക്കുന്നത്. ജാതി തിരിച്ച് മന്ത്രിമാര്‍ ചുമതലയേറ്റപ്പോള്‍ തുടങ്ങിയതാണിത്. അഞ്ചാം മന്ത്രി കണക്കു പറഞ്ഞ് വാങ്ങിയപ്പോള്‍ പ്രതീക്ഷിച്ചതാണിതെല്ലാം. നാം ഒന്നോര്‍ക്കണം, കര്‍ണാടകത്തിലെ മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു എന്നരൊറ്റ കാരണത്താല്‍ മണിപ്പാല്‍ സര്‍വകലാശാലയിലെ ചീഫ് സെക്യൂരിറ്റി ഓഫീസറാണ് രാജിവെച്ചത്. അദ്ദേഹത്തിന് സംഭവവുമായി ഒരു ബന്ധവുമില്ല. എന്നാല്‍ കേരള മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം സരിതോര്ജ്ജവുമായി കുടുങ്ങി പുറത്തായിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് വന്‍ തട്ടിപ്പിന് വേദിയായിട്ടും കൊലക്കേസിലെ പ്രതിയുമായി സംസ്ഥാന മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തിയിട്ടും ഭരണത്തലവന് ഇതൊന്നും നെറികേടാണെന്നോ, ധാര്‍മികതയ്ക്ക് ചേരാത്തതാണെന്നോ, തോന്നുന്നില്ലെന്നതാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ മൂല്യത്തകര്‍ച്ച. മുഖ്യമന്ത്രി നാണംകെട്ടിട്ടും രാജിവയ്ക്കാതെ ജനങ്ങള്‍ക്ക് നല്‍കാനുദ്ദേശിക്കുന്ന സന്ദേശം എന്താണ്? വളര്‍ന്നുവരുന്ന തലമുറയ്ക്ക് നല്കുന്ന ധാര്‍മിക മൂല്യമെന്താണ്? മലയാളികള്‍ക്ക് ഇത്രയൊക്കെ സാമൂഹ്യ അധാര്‍മികതയുണ്ടെന്ന് ഭാരതത്തിലെ ജനങ്ങളെ അറിയിക്കാനാണോ ഇതെല്ലാം? നീതിബോധവും സദാചാരമൂല്യങ്ങളും ബലി കഴിച്ച് ഭരണം നിശ്ചലമാക്കി അധികാരത്തില്‍ കടിച്ചുതൂങ്ങി ഭരണത്തിനൊരുങ്ങുമ്പോള് വരുംതലമുറയ്ക്ക് വളരെ തെറ്റായ ഒരു സന്ദേശമാണ് ഈ മന്ത്രിസഭയും ഭരണ നേതൃത്വവും നല്‍കുക.
കേരളത്തിലെ ജനങ്ങള്‍ കൊടുംചൂടില്‍നിന്നും കുടിവെള്ള ക്ഷാമത്തില്‍ നിന്നും പ്രളയത്തിലേയ്ക്കും പേമാരിയിലേയ്ക്കും കടല്ക്ഷോഭത്തിലേയ്ക്കും കൃഷി നാശത്തിലേയ്ക്കും ആരോഗ്യമേഖലയുടെ തകര്ച്ചയിലേയ്ക്കുമാണ് എടുത്തെറിയപ്പെട്ടിരിക്കുന്നത്. ആയിരങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടു. കൃഷി നഷ്ടപ്പെട്ടു. ജീവിത സാഹചര്യങ്ങളെല്ലാം പ്രളയം നശിപ്പിച്ചു. പനി ബാധിതരുടെ നീണ്ട നിരയാണ് ആശുപത്രികളില്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ഇനിയും ആളുകള്‍ക്ക് വീട്ടിലേക്ക് മടങ്ങാറായിട്ടില്ല.
തീരദേശ മേഖല വറുതിയിലാണ്. പ്രളയം കെട്ടിക്കിടന്ന ഖരമാലിന്യത്തെ മഴ പൂര്‍ണമായി കേരളമാകെ വിന്യസിച്ചു കഴിഞ്ഞു. കിണറുകള്‍ കീടാണുബാധയിലാണ്. കൊതുക് പെരുകി. പേമാരിയില്‍ റോഡുകള്‍ കാനകളായി മാറിയതിനാല്‍ കുണ്ടും കുഴിയും മൂലം റോഡ് യാത്ര ദുഃസഹമായിരിക്കുന്നു. കടല്ക്ഷോഭത്തിനിരയായവര്ക്ക് കിടപ്പാടം നഷ്ടപ്പെട്ടിരിക്കുന്നു. കേരളമാകെ ആരോഗ്യപ്രശ്നങ്ങളാല്‍ ജനങ്ങള്‍ വലയുകയാണ്. ഭരണം സോളാര്‍ തട്ടിപ്പിന് പിന്നാലെയാണ്. സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാര്‍ ചെയ്യേണ്ട പണികള്‍ക്ക് കഴിഞ്ഞവര്‍ഷം ഓടി നടന്ന് അപേക്ഷകള്‍ വാങ്ങി മുഖ്യമന്ത്രി കൈവശം വച്ചിരിക്കുകയാണ്. പരിഹാരം കാണാത്ത ലക്ഷക്കണക്കിന് അപേക്ഷകള്‍ ജനങ്ങള്‍ക്ക് ആശ നല്കി കൊതിപ്പിച്ച് ചതയ്ക്കുന്ന സര്‍ക്കാര്‍ പരസ്യങ്ങള്‍ ഖജനാവ് മുടിക്കുകയാണ്. ജനങ്ങളെപ്പറ്റി ചിന്തിയ്ക്കാനോ വോട്ട് നല്കിയവര് കഴുതകളല്ലെന്ന് മനസ്സിലാകുന്നതിനോ സര്‍ക്കാര്‍ ഇനിയും ഒരു മന്ത്രിസഭ തന്നെ കൂട്ടുനില്‍ക്കുന്നത് കേരള ചരിത്രത്തിലാദ്യമായിട്ടായിരിക്കും. പ്രധാന കക്ഷിയിലെ ഗ്രൂപ്പുവഴക്ക് മൂലം പുറത്തായത് ഭരണകക്ഷി എംഎല്‍എമാരുടെ പ്രതികളുമായുള്ള ബന്ധമാണ്.
കേരളം അനേകം കറപുരളാത്ത രാഷ്ട്രീയ നേതൃത്വത്തിലൂടെയാണ് ഇന്നത്തെ വികസനം സാധ്യമാക്കിയത്. എന്നാല്‍ ഇന്ന് ജനങ്ങള്‍ക്ക് രാഷ്ട്രീയ നേതൃത്വങ്ങളെയും നേതാക്കളെയും പുച്ഛത്തോടെ മാത്രമേ കാണാനാകുന്നുള്ളൂ. ഓരോ തവണ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും ഭരണനേതൃത്വം നല്‍കുന്നത് പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് കേരളത്തിലെ ജനങ്ങള്‍ ഒരിക്കല്‍ കൂടി ഈ യുഡിഎഫ് ഭരണത്തിലൂടെ മനസ്സിലാക്കുകയാണ്. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെട്ടു പോകുന്ന അവസ്ഥയാണ് ഈ ഭരണത്തിലുള്ളത്. എസ്റ്റേറ്റുകള്‍ പാട്ട കരാറില്‍ കൂടുതല്‍ സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നത് തിരിച്ചെടുക്കാനോ കാലാവധി തീര്‍ന്ന പാട്ടക്കരാര്‍ റദ്ദാക്കി ഭൂമി സര്‍ക്കാരില്‍ കൂട്ടിച്ചേര്‍ക്കുന്നതിനോ സര്‍ക്കാരിന് ഒരു താല്‍പ്പര്യവുമില്ല. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരികെ നല്കുവാന് ഒരു നടപടിയുമില്ല. നിലവിലുള്ള മിച്ച ഭൂമികള്‍ പിടിച്ചെടുക്കുന്നതിനോ, ഭൂമികള്‍ വ്യവസായം, കാര്‍ഷികം, ഗാര്‍ഹികം, പരിസ്ഥിതി ദുര്‍ബലം, പൊതു ആവശ്യം എന്നൊക്കെ തരംതിരിക്കുന്നതിനോ സര്‍ക്കാരിനാകുന്നില്ല. എല്ലാ കുടുംബങ്ങള്‍ക്കും മിനിമം ഭൂമിയും വാസയോഗ്യമായ വീടും എന്ന പദ്ധതി നടപ്പാക്കുന്നില്ല. വീടുനിര്‍മാണ വസ്തുക്കള്‍ റേഷന്‍ സംവിധാനം വഴി വിതരണം ചെയ്യുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കുന്നത് തടയുവാന്‍ സര്‍ക്കാര്‍ തുനിയുന്നില്ല. തണ്ണീര്‍ത്തടങ്ങള്‍, നെല്‍വയലുകള്‍, പുഴകള്‍, പാടശേഖരങ്ങള്‍ എന്നിവ സംരക്ഷിക്കുവാനോ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാനോ സര്‍ക്കാര്‍ ചെറുവിരല്‍പോലും അനക്കുന്നില്ല. വനഭൂമിയില്‍ യഥേഷ്ടം സ്ഥാപിതമാകുന്ന പാറമകള്ക്കും റോഡുകള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ ഒത്താശ ചെയ്തുകൊടുക്കുകയാണ്. 1980 ലെ കേന്ദ്ര വന നിയമം പൂര്‍ണമായും അവഗണിക്കപ്പെടുന്ന അവസ്ഥ നിലനില്ക്കുന്നു. വനംവകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലായതിനാല്‍ ഒരു നാഥനില്ലാക്കളരി എന്ന അവസ്ഥയിലാണ്.
ഈ സര്‍ക്കാര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ല രാസവളം കീടനാശിനി പ്രയോഗത്തെ നിരുത്സാഹപ്പെടുത്തുന്നതിനോ നടപടിയില്ല.
നാണ്യവിളകളില്നിന്നും കേരളത്തിന് അനുഗുണമായി ഭക്ഷ്യവിളകളിലേയ്ക്കുള്ള മാറ്റത്തിന് ഒരു പരിശ്രമവും നടക്കുന്നില്ല. തരിശിടുന്ന മുഴുവന്‍ നെല്‍വയലുകളും കൃഷി ഭൂമിയും ഏറ്റെടുത്ത് കൃഷി നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറല്ല. പൊതു ആവശ്യത്തിന് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് സ്വകാര്യ സംരംഭകര്‍ക്ക് നല്കുന്ന ചതിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കുടുംബങ്ങളെ പദ്ധതികളുടെ പേരില്‍ കുടിയൊഴുപ്പിച്ച് വഴിയാധാരമാക്കുകയാണ്. സര്‍ക്കാര്‍ ആവശ്യത്തിനായി നിലവില്‍ ഏറ്റെടുത്ത് ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി തിരികെ ഉടമസ്ഥന് തന്നെ ലഭിക്കുവാനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ല. ജലം വിറ്റ് കാശാക്കുവാന് സ്വകാര്യ ഏജന്‍സികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അത് സാധാരണക്കാരുടെ കുടിവെള്ളം മുട്ടിയ്ക്കുന്നതിലെത്തിയ്ക്കും. അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഒത്താശയോടെ പകല്‍ക്കൊള്ളയാണ് നടക്കുന്നത്. എല്ലാം ബിഒടി അടിസ്ഥാനത്തിലാക്കുവാന് വകുപ്പുകള്‍ തമ്മില്‍ മത്സരമാണ്. സര്‍ക്കാര്‍ ബ്രോക്കറുടെ റോളിലാണ് ഭരണം നടത്തുന്നത്. സ്വകാര്യ വിമാനത്താവളത്തിനായി സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത് കൊണ്ട് സര്‍ക്കാര്‍ ഖജനാവിനും പ്രാദേശിക സമൂഹത്തിനും കോടികളുടെ നഷ്ടവും കുടിവെള്ള ക്ഷാമവുമാണ് നല്‍കുന്നത്. ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് പരിഹാരമായി സൗരോര്‍ജ്ജത്തിന് പകരം സരിതോര്ജ്ജത്തിനാണ് സര്‍ക്കാര്‍ സംവിധാനങ്ങളും മന്ത്രിമാരും മുന്‍ഗണന നല്‍കിയിരിക്കുന്നത്. വ്യവസായത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തുന്ന നയമാണ് ഈ സര്‍ക്കാരിന്റേത്.
ലൈംഗിക വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ടൂറിസത്തെ ഉപയോഗപ്പെടുത്തുന്നത് തടയുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമുള്ള കടുത്ത ശ്രമമാണ് നടന്നുവരുന്നത്. ചില ജില്ലകള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിലും സൗജന്യങ്ങളുടെ പേരിലും പ്രത്യേക ആനുകൂല്യങ്ങളും സൗകര്യങ്ങളും സര്‍ക്കാരില്‍നിന്നും ലഭിക്കുന്നത് കേരളത്തിന്റെ മതേതര കാഴ്ചപ്പാടിനെപ്പോലും ഭയപ്പെടുത്തുന്ന നിലയിലാണ്. ന്യൂനപക്ഷ അവകാശത്തിന്റെ പേരില്‍ ഭൂരിപക്ഷത്തെ വേട്ടയാടുന്നതും അവഗണിക്കുന്നതും ശരിയല്ല. സ്വാശ്രയത്തിന്റെ പേരില്‍ നടക്കുന്ന പകല്‍ക്കൊള്ള സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. സ്വകാര്യ കോളേജുകളില്‍ സീറ്റുകള്‍ക്കായി കോഴ കൊടുക്കേണ്ടി വരുന്ന സംഭവങ്ങളില്‍ സര്‍ക്കാര്‍ നിസ്സംഗത കുറ്റകരമായ അനാസ്ഥയായി മാത്രമേ കാണാനാകൂ. പിന്നോക്ക ജില്ലകളുടെ പേരില്‍ അനുവദിച്ചിരിക്കുന്ന അണ് എയ്ഡഡ് കോഴ്സുകള്‍ എങ്ങനെയോ ഏറ്റവും കൂടുതല്‍ ചെന്നെത്തിയിരിക്കുന്നത് ചില പ്രത്യേക മതവിഭാഗങ്ങളിലാണ്. സര്‍ക്കാര്‍ സഹായംകൊണ്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ലെന്ന അവസ്ഥയിലാണിന്ന്. ആരോഗ്യരംഗം തകര്‍ന്നതിന്റെ ഉത്തമ ഉദാഹരണമാണ് പനികളുടെ ആവിര്‍ഭാവം. മാലിന്യസംസ്ക്കാരണവും ആരോഗ്യപരിപാലനവും ഓര്മകളായിരിക്കുന്നു.
തീരദേശ സംരക്ഷണവും മത്സ്യത്തൊഴിലാളികളുടെ സംരക്ഷണവും ഈ സര്‍ക്കാരിന്റെ ഭാഗമല്ലാത്തതുപോലെയാണ് പ്രവര്‍ത്തനങ്ങള്‍. മത്സ്യസമ്പത്തിന്റെ വളര്‍ച്ചയ്ക്ക് ഒരു പ്രാധാന്യവും നല്‍കുന്നില്ല. വനിതാക്ഷേമം, ശിശുക്ഷേമം, വൃദ്ധജനക്ഷേമം, ദളിത്-ആദിവാസി-പിന്നോക്കം, പൊതുവിതരണം തുടങ്ങി എണ്ണമറ്റ മേഖലകളില്‍ ഭരണനേട്ടത്തിനായി ജനങ്ങള്‍ ഉറ്റുനോക്കുകയാണ്. മദ്യനയത്തിന്റെ കോട്ടം മൂലം കേരളത്തിലെ യുവജനങ്ങളില്‍ മദ്യപാനാസക്തി വര്ധിപ്പിക്കുയാണുണ്ടായത്. സമൂഹത്തിന്റെ എല്ലാത്തുറകളിലും വ്യാപകമായിട്ടുള്ള അഴിമതി തടയുന്നതിനുള്ള ക്രിയാത്മകമായ ഒരു നടപടിയും ഈ സര്‍ക്കാര്‍ സ്വീകരിച്ചില്ല. മറിച്ച് അഴിമതിക്കാരെ സംരക്ഷിക്കുകയെന്ന വികലവും അധാര്‍മികവുമായ നയം സര്‍ക്കാര്‍ സ്വീകരിക്കുന്നു എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് ഈ ഭരണത്തിന് കഴിഞ്ഞിട്ടും ഉണ്ട്. ഭരണം ദുര്ഭരണമാകുമ്പോഴും അഴിമതി പൂര്‍ണമാകുമ്പോഴും നിശ്ചലമാകുമ്പോഴും ജനങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് വികസന പ്രതീക്ഷകളാണ്. ഭരണം നിശ്ചലമാകുന്നതുപോലെ ജനങ്ങളുടെ പ്രായവും നിശ്ചലമാകുന്നില്ല. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് നിഷേധിയ്ക്കപ്പെടുന്നത് കാലഘട്ടത്തിലെ അവകാശങ്ങളാണ്. എല്ലാത്തരം ചുങ്കങ്ങളും നല്‍കിയിട്ടും നല്ലൊരു ഭരണം ലഭിയ്ക്കാതിരിക്കുന്നത് ജനങ്ങളുടെ ദുരവസ്ഥയാണ്.
ഡോ.സി.എം.ജോയി
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: