ഹൃസ്വമായ ജീവിതകാലത്ത് ഒരിക്കല്‍പോലും വിശ്രമിച്ചിട്ടില്ലാത്ത കര്‍മയോഗിയായിരുന്നു സ്വാമി വിവേകാനന്ദന്. തന്റെ അടുത്ത അനുയായികളെയും വിശ്രമിക്കാന്‍ സ്വാമി അനുവദിച്ചിരുന്നില്ല. വിശ്രമം എന്ന വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല.
അലസത എന്നത് നിന്ദിക്കപ്പെടേണ്ട ഒരു ദുര്‍ഗുണമായിട്ടാണ് സ്വാമി കണ്ടത്. കര്‍മരംഗത്ത് വിമുഖത കാണിക്കുന്ന തന്റെ അനുയായികളെ എത്രമാത്രം കഠിനമായ വാക്കുകള്‍ ഉപയോഗിച്ചാണ് ശാസിക്കുകയും അതുവഴി അവരെ കര്മോന്മുഖരാക്കി മാറ്റുകയും ചെയ്തതെന്ന് അദ്ദേഹം അവരില്‍ പലര്‍ക്കും പലപ്പോഴായി എഴുതിയ കത്തുകളില്‍നിന്ന് വ്യക്തമാകും. ഒരു വ്യക്തിയെ ഒരു കാര്യമേല്‍പ്പിച്ചു കഴിഞ്ഞാല്‍ കൃത്യസമയത്ത് കാര്യക്ഷമമായി ആ കൃത്യം നിര്‍വഹിച്ചില്ലെങ്കില്‍ അവരെ നിഷ്ക്കരുണം ശാസിക്കാനും അലസന്മാരായ ശിഷ്യരെ തനിക്ക് ആവശ്യമില്ലെന്ന് മുഖത്തടിച്ചപോലെ പറയാനും സ്വാമിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. നിര്‍ദ്ദേശിക്കപ്പെട്ട പ്രവര്‍ത്തന പരിപാടികള്‍ യഥാസമയം നിര്‍വഹിച്ചു കഴിഞ്ഞാല്‍ അവരെ മുക്തകണ്ഠം പ്രശംസിക്കാന്‍ മാത്രമല്ല അവരോട് അവരുടെ പാദധൂളികള്‍ താന്‍ തന്റെ ശിരസ്സില്‍ വഹിക്കുന്നു എന്നുവരെ പറഞ്ഞ് അവരെ സ്നേഹംകൊണ്ട് പൊതിഞ്ഞ് ആനന്ദാശ്രുക്കള്‍ പൊഴിക്കാനും സ്വാമിക്ക് കഴിയുമായിരുന്നു.
സ്വാമി വിവേകാനന്ദന് ഏറ്റവും അധികം സ്നേഹിക്കുകയും നിരവധി സുപ്രധാന ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്ന അന്നത്തെ മദ്രാസിലെ അളസിംഗപ്പെരുമാള്‍ എന്ന യുവാവ്. ഒരുപക്ഷെ സ്വാമിയുടെ പ്രഥമ ശിഷ്യന്. പരിവ്രജനകാലത്ത് മദ്രാസില്‍ വെച്ച് തന്നെ സ്വീകരിച്ച തമിഴ്നാട്ടുകാരന്. സ്വാമിയെ ലോകമത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുകയും അതിനുവേണ്ടി കഠിനമായി യത്നിക്കുകയും ചെയ്ത വ്യക്തി. സ്വാമി അമേരിക്കയില്‍ എത്തിക്കഴിഞ്ഞശേഷം ഇന്ത്യയില്‍ അടിയന്തരമായും ചെയ്യേണ്ട ചില സുപ്രധാന കാര്യങ്ങള്‍ അളസിംഗയ്ക്ക് എഴുതി. അദ്ദേഹം കാര്യങ്ങള്‍ ഭാഗികമായി നിര്‍വഹിച്ചെങ്കിലും ആ വിവരം സ്വാമിയെ അറിയിക്കാന്‍ വൈകി. അളസിംഗ താന്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ചെയ്തില്ലെന്ന് ധരിച്ച സ്വാമി അളസിംഗയെ കഠിനമായി ശാസിച്ചുകൊണ്ട് കത്തെഴുതി. സ്വാമിയുടെ പ്രസിദ്ധമായ ഇരുമ്പുകൊണ്ടുള്ള മാംസപേശികളും ഉരുക്ക് കൊണ്ടുള്ള സിരകളും മേഘഗര്‍ജ്ജനംപോലെ ശക്തിമത്തായ മനസ്സും ഉള്ളവരെയാണ് തനിക്കാവശ്യം എന്ന പ്രസ്താവും സ്വാമി അളസിംഗയ്ക്ക് ലണ്ടനില്‍നിന്ന് എഴുതിയ എഴുത്തിയ വാചകങ്ങളാണ്.
മഹാസമാധിവരെ അളസിംഗ സ്വാമിയുടെ വത്സല ശിഷ്യനായിരുന്നു. കാര്യനിര്‍വഹണത്തില്‍ സ്വാമക്കുണ്ടായിരുന്ന നിശ്ചയദാര്‍ഢ്യം സഹസന്ന്യാസിമാര്ക്കും അടുത്ത ശിഷ്യര്‍ക്കും ശരിക്കറിയാമായിരുന്നു. കൊല്‍ക്കത്തയില്‍ ഗാംഗാതീരത്ത് വിശാലമായ ഒരു സ്ഥലം വിലയ്ക്ക് വാങ്ങാനും അവിടെ ശ്രീരാമകൃഷ്ണ ക്ഷേത്രവും മഠവും സ്ഥാപിക്കാനും സ്വാമി അമേരിക്കയില്‍നിന്ന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയിലുള്ള തന്റെ സോദരസന്ന്യാസിമാര്ക്ക് നല്‍കിയിരുന്നു. അതിനാവശ്യമായ ധനം സ്വാമി അമേരിക്കയില്‍നിന്ന് സ്വരൂപിക്കുകയും ചെയ്തിരുന്നു. സമയബന്ധിതമായി തീര്‍ക്കേണ്ട അത്തരം പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യമുണ്ടെന്ന് സ്വാമിക്ക് തോന്നിയപ്പോള്‍ സന്ന്യാസിമാരുടെ നേരെ തീപ്പൊരികള്‍ ചിതറുന്ന അസ്ത്ര സമാനമായ കത്തുകളാണ് സ്വാമി തൊടുത്തുവിട്ടുകൊണ്ടിരിക്കുന്നത്. അതില്‍ സന്ന്യാസിമാര്‍ക്ക് പരിഭവമൊന്നും തോന്നിയതുമില്ല. സ്വാമി വ്യക്തിപരമായ ഒരു സഹായവും ആരില്‍നിന്നും ഒരിക്കലും ആവശ്യപ്പെടുകയില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അവര്‍ അടുത്ത നിമിഷം തന്നെ പൂര്‍വാധികം ഉത്സാഹത്തോടെ പ്രവര്ത്തനരംഗത്തിറങ്ങുകയാണ് ചെയ്തത്. തന്റെ ഇഹലോക ജീവിതം ഹൃസ്വമാണെന്ന് സ്വാമിക്ക് പൂര്‍ണമായ ബോധമുണ്ടായിരുന്നു. അതിനിടയില്‍ ഗുരുദേവന്, ശ്രീരാമകൃഷ്ണ പരമഹംസരുടെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കുവാനും ഒരു നവഭാരതം കെട്ടിപ്പടുക്കാനുള്ള മഹത്തും ബൃഹത്തുമായ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും കഴിയണമെന്ന നിര്‍ബന്ധം സ്വാമിക്കുണ്ടായിരുന്നു.
സ്വാമി വിവേകാനന്ദന് അമേരിക്കയിലേക്ക് പോയത് കേവലം ലോകമതസമ്മേളനത്തല് പങ്കെടുക്കാനോ പാശ്ചാത്യരെ വേദാന്ത പഠിപ്പിക്കാനോ മാത്രമായിരുന്നില്ല. പാശ്ചാത്യരാജ്യങ്ങള്‍ വിശേഷിച്ചും അമേരിക്ക ഭീതിക സമൃദ്ധിയുടെ ആധിക്യത്തില്‍ ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപര്‍വതത്തിന്റെ മുകളിലാണ് നില്‍ക്കുന്നതെന്നും ഒരു രാഷ്ട്രമെന്ന നിലയില്‍ നിലനില്ക്കണമെങ്കില് ഭാരതത്തിന്റെ ആത്മീയ ശിക്ഷണം അവര്‍ സ്വീകരിക്കേണ്ടി വരുമെന്നും സ്വാമി പറയുമായിരുന്നു. അദ്വൈത വേദാന്തമെന്ന മഹാസാഗരം അവര്‍ക്ക് കാണിച്ചുകൊടുക്കുകയും അവരും അതില്‍നിന്ന് ആകാവുന്നത്ര പാനം ചെയ്യട്ടെ എന്നും അപാരമനുഷ്യസ്നേഹിയായ അദ്ദേഹം കരുതിക്കാണും. സ്വാമിയുടെ പ്രഥമ ലക്ഷ്യം ഭൗതികമായി പുരോഗതി നേടി സമ്പന്നതയുടെ ശിഖരങ്ങളിലെത്തി നില്ക്കുന്ന പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് തന്റെ ദരിദ്ര്യരാജ്യത്തിലേക്ക് എന്തെങ്കിലും പഠിക്കാനാവുമോ എന്നന്വേഷിക്കാനായിരുന്നു.
സാക്ഷ്യപത്രങ്ങളോ ഏതെങ്കിലും മതസംഘത്തിന്റെ പിന്‍ബലമോ ഇല്ലാതെ ഏകനായി അമേരിക്കയില്‍ കപ്പലിറങ്ങിയ വിവേകാനന്ദന് ലോകമതസമ്മേളനത്തില്‍ ഹിന്ദുമതത്തെക്കുറിച്ച് പ്രസംഗിച്ച് പ്രസിദ്ധനാകുന്നതുവരെയുള്ള രണ്ടുമാസക്കാലം അമേരിക്കയില്‍ അനുഭവിച്ച വ്യഥകളും കഷ്ടപ്പാടുകളും വിവരണാതീതമായിരുന്നു. സ്വാമിയുടെ വിചിത്രമെന്ന് അവര്‍ക്ക് തോന്നിയ വസ്ത്രധാരണവും സംഭാഷണ രീതിയും അദ്ദേഹവുമായി അടുത്തിടപഴകാന്‍ അവിടുത്തെ സാധാരണ ജനങ്ങളെ വിമുഖരാക്കി. ഇന്ത്യക്കാരുടെ നിറം കണ്ട് പരിചയമില്ലാത്ത ചിക്കാഗോ നിവാസികള്‍ സ്വാമിയെ നീഗ്രോ വംശജനാണെന്ന് തെറ്റിദ്ധരിച്ച് ഹോട്ടലുകളിലും ഗൃഹങ്ങളിലും പ്രവേശനം നിഷേധിച്ചു. താന്‍ നീഗ്രോ വംശജനല്ലെന്ന് സ്വാമി ഒരിക്കലും അവകാശപ്പെട്ടതുമില്ല.
ഏറ്റവും ഒടുവില്‍ കയ്യിലുള്ള സര്‍വതും നഷ്ടപ്പെട്ട് ഭിക്ഷാംദേഹിയായി ഭാരതത്തിലെ ഒരു സാധാരണ സന്ന്യാസിയെപ്പോലെ ഗൃഹങ്ങള്‍ തോറും കയറിയിറങ്ങി ഭിക്ഷാടനം നടത്തി. സ്വാമിയുടെ മുന്നില്‍ പല വാതിലുകളും കൊട്ടിയടക്കപ്പെട്ടു. ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വിധേയനായി. പക്ഷെ ഒരു നിമിഷംപോലും ആത്മവിശ്വാസവും തന്റെ ഗുരുവിലുള്ള അചഞ്ചല ഭക്തിയും ഉപേക്ഷിച്ചില്ല. ദൈവത്തിന് താന്‍ പ്രിയപ്പെട്ടവനാണെന്ന് സ്വാമിക്കറിയാമായിരുന്നു. തന്റെ ജീവിതത്തില്‍ പല പരീക്ഷണ ഘട്ടങ്ങളിലും അത്ഭുതകരമായ രീതിയില്‍ താന്‍ സംരക്ഷിക്കപ്പെട്ട നിരവധി അനുഭവങ്ങള്‍ സ്വാമിക്കുണ്ടായിരുന്നു. ആ ഉറച്ചവിശ്വാസം അസ്ഥാനത്തായിരുന്നില്ല താനും. പാത വക്കില്‍ വിഷണ്ണനായിരിക്കുന്ന സ്വാമിയെ സ്വന്തം പുത്രനെപ്പോലെ സ്നേഹപൂര്‍വം വിളിച്ചുകൊണ്ടുപോയി ഭക്ഷണവും വസ്ത്രങ്ങളും നല്കി, വിശ്രമിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്ത് ലോകമതസമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് കൂടെ കൊണ്ടുപോയി സമ്മേളനനാധികാരികളെ പരിചയപ്പെടുത്തിക്കൊടുക്കാന്‍ ചിക്കാഗോയില്‍ തന്നെ ഒരു മാതാവും പിതാവും സഹോദരിമാരുമടങ്ങുന്ന ഒരു അമേരിക്കന്‍ കുടുംബം ഉണ്ടായിരുന്നു. നേരത്തെ പ്രൊഫസര്‍ കെ.എച്ച്.റൈറ്റ് സ്വാമിക്ക് എഴുതിക്കൊടുത്ത അഡ്രസ്സ് അടക്കമുള്ള രേഖകളെല്ലാം കയ്യില്‍നിന്ന് നഷ്ടപ്പെട്ടുപോയിരുന്നു.
മതസമ്മേളനത്തിലെ ലോകപ്രശസ്തമായ പ്രസംഗത്തിനുശേഷം സ്വാമി അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ ഉടനീളം ഒരു കൊടുങ്കാറ്റുപോലെ പ്രസംഗ പര്യടനം നടത്തി. അനേകം സ്ഥലങ്ങളില്‍ വേദാന്ത പഠന ക്ലാസുകള്‍. ദീര്‍ഘമായ നിരവധി മാസങ്ങള്‍ രാവും പകലുമെന്നില്ലാതെ, വിശ്രമമെന്തെന്നറിയാതെ യാത്ര ചെയ്തും, നിരന്തരമായ പ്രസംഗങ്ങള്‍ നടത്തിയും പലപ്പോഴും ആവശ്യത്തിന് ഭക്ഷണമോ സൗകര്യപ്രദമായ താമസസൗകര്യങ്ങളോ ലഭിക്കാതെ സ്വാമി തന്റെ യുവത്വവും ആരോഗ്യവും എരിച്ചുതീര്‍ക്കുകയായിരുന്നു. അമേരിക്കയില്‍ നിരവധി ആരാധകരും സമ്പന്നരായ ആതിഥേയരും ശിഷ്യരുമൊക്കെ പിന്നീടാണുണ്ടായത്. അക്കാലത്ത് സ്വാമിയുടെ പ്രസംഗപര്യടനങ്ങള്‍ നിയന്ത്രിച്ചിരുന്നത് ചില ഏജന്‍സികളായിരുന്നു. അവര്‍ തങ്ങള്‍ക്ക് കഴിയുന്ന വിധത്തിലെല്ലാം സ്വാമിയെ ചൂഷണം ചെയ്തു. സ്വാമിയുടെ പ്രസംഗങ്ങളില്‍നിന്ന് ലാഭമുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. പണം ലാഭിക്കാന്‍ ഏറ്റവും വിലകുറഞ്ഞ ഭക്ഷണവും താമസസൗകര്യങ്ങളുമാണ് ഏര്‍പ്പാട് ചെയ്തത്. തന്റെ അസൗകര്യങ്ങളിലൊന്നും സ്വാമി യാതൊരുവിധ പരാതിയും ഉണ്ടായിരുന്നില്ല. സ്വാമിക്ക് തന്റെ പ്രസംഗങ്ങളില്‍നിന്ന് പ്രതിഫലം കിട്ടിയിരുന്നു. സമ്പന്നരായ അമേരിക്കക്കാര്‍ നിര്‍ലോഭം ധനസഹായം നല്കി. ഗംഗയുടെ തീരത്ത് ശ്രീരാമകൃഷ്ണ ക്ഷേത്രവും സന്ന്യാസി മഠവും അനുബന്ധ സ്ഥാപനങ്ങളും ഗംഗയുടെ മറുകരയില്‍ പൂജ്യമാതാ ശാരദാദേവിക്ക് ഒരു മഠവും വിധവകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു അഭയകേന്ദ്രവും സ്ഥാപിക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ ആ പണമൊക്കെ ഇന്ത്യയിലേക്ക് അയച്ചുകൊടുത്തു. അത്തരം സേവനങ്ങള്‍ക്ക് ആവശ്യമായ ധനം ഇന്ത്യക്കാരില്‍നിന്ന് കിട്ടുകയില്ലെന്ന് സ്വാമിക്കറിയാമായിരുന്നു. അത് സ്വരൂപിക്കാനാണ് സ്വാമി മൂന്നുവര്‍ഷക്കാലം രാവും പകലും അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കഠിനാദ്ധ്വാനം ചെയ്തത്.സ്വാമി ഇന്ത്യയില്‍ തിരിച്ചെത്തി ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ മനസ്സിലുണ്ടായിരുന്ന പദ്ധതികള്‍ എല്ലാം പ്രാവര്‍ത്തികമാക്കി.
പി.ജനാര്ദ്ദനന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: