കൊച്ചി: കൗമാരകലാഹൃദയങ്ങള് ഒന്നായി മാറി സര്‍ഗ്ഗസിദ്ധിയുടെ മാറ്റുരച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബാലപ്രതിഭാസംഗമം ആസ്വാദകരില്‍ നവ്യാനുഭൂതി പകര്‍ന്നു.
ബാലഗോകുലത്തിന്റെ 38-ാമത് സംസ്ഥാന വാര്‍ഷികസമ്മേളനത്തിന് മുന്നോടിയായി പുല്ലേപ്പടി തൊഴിലാളി ഗവേഷണ പഠനകേന്ദ്രം ഹാളില്‍ നടന്ന ബാല പ്രതിഭാ സംഗമത്തില്‍ ബാലഗോകുലം തൃപ്പൂണിത്തുറ നഗര്‍ സഹ ഭഗിനി പ്രമുഖ കൃഷ്ണ.എന്‍ അധ്യക്ഷത വഹിച്ചു. കലയുടെ അഞ്ച് മേഖലകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബാലഗോകുലാംഗങ്ങളും സംസ്ഥാന യുവജനോത്സവ വിജയികളും എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ചവരുമായ പഞ്ചകലാരത്നങ്ങള് ചേര്‍ന്ന് ബാലപ്രതിഭാസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
അപര്ണ്ണസത്യരാജ് (അക്ഷരശ്ലോകം), പൂര്‍ണശ്രീ (പിന്നണിഗായിക), ഋതു ബലറാം (ഓടക്കുഴല്‍), വാണി രാധാകൃഷ്ണന് (കഥകളിസംഗീതം), ഋഷികേശ് (മൃദംഗം) (എല്ലാവരും സംസ്ഥാന യുവജനോത്സവ വിജയികള്‍) എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം, വിനോദ് നാറാത്ത് എന്നിവര്‍ കലാപ്രതിഭകളോട് സംവദിച്ചു. നൂറുകണക്കിന് പ്രതിഭകള്‍ സംഗമിച്ച വേദിയില്‍ കലാപ്രതിഭകളുടെ കലാപ്രകടനം നടന്നു.
പ്രതിഭകള്‍ക്കായി ഏര്‍പ്പെടുത്തിയ ബാലഗോകുലത്തിന്റെ കലാമുദ്രയുടെ സമര്‍പ്പണം ജില്ലാ അധ്യക്ഷന്‍ മേലേത്ത് രാധാകൃഷ്ണന്, മേഖലാ അധ്യക്ഷന്‍ ജി. സതീശ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. രാധാകൃഷ്ണഭട്ജിയുടെ നേതൃത്വത്തില്‍ കഥാകഥനം നടന്നു. ശ്രുതി ഉണ്ണികൃഷ്ണന്, ജിത്യപ്രസാദ്, പാര്‍വ്വതി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: