ഒടുവില്‍ അത് സംഭവിച്ചു, വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇംഗ്ലീഷുകാരന് കിരീടം നേടി. മുക്കാല്‍ നൂറ്റാണ്ടിലേറെ നീണ്ട ഇടവേളക്കുശേഷം. കൃത്യമായി പറഞ്ഞാല്‍ 77 വര്‍ഷങ്ങളുടെ ഇടവേളക്കുശേഷമാണ് വിംബിള്‍ഡണില്‍ ഇംഗ്ലീഷുകാരന് മുത്തമിടുന്നത്. ലോക രണ്ടാം നമ്പര്‍ താരം ആന്‍ഡി മുറെയാണ് സ്വന്തം നാടിന് വേണ്ടി ചരിത്രനേട്ടം കുറിച്ചത്. ഫൈനലില്‍ പരാജയപ്പെടുത്തിയതോ ലോക ഒന്നാം നമ്പറും മുന്‍ ചാമ്പ്യനുമായ സെര്‍ബിയയുടെ നൊവാക് ഡോകോവിച്ചിനെയും. അതും നേരിട്ടുള്ള സെറ്റുകളില്‍. ഈ വര്‍ഷമാദ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ തന്നെ തോല്പിച്ച ഡോകോവിച്ചിനോടുള്ള മധുരപ്രതികാരം കൂടിയാണ് മുറെക്ക് ഈ വിജയം. ഇതിന് പുറമെ 2010, 11 വര്‍ഷങ്ങളില്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലും മുറെ കളിച്ചെങ്കിലും ഫെഡററോടും ഡോകോവിച്ചിനോടും പരാജയപ്പെടുകയായിരുന്നു. 2008ലെ യുഎസ് ഓപ്പണിന്റെ ഫൈനലിലും മുറെ ഫെഡററോട് പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ കിരീടം നേടിയപ്പോഴും മുറെ ചരിത്രത്തില്‍ ഇടംപിടിച്ചിരുന്നു. 76 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു മുറെ ബ്രിട്ടനിലേക്ക് യുഎസ് ഓപ്പണ്‍ കൊണ്ടുവന്നിരുന്നത്. 1936ന് ശേഷം യുഎസ് ഓപ്പണ്‍കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് താരം എന്ന ബഹുമതിയാണ് മുറെ എത്തിപ്പിടിച്ചത്. 1936ല്‍ ഫ്രെഡ്പെറിയാണ് യുഎസ് ഓപ്പണ്‍ നേടിയത്. ഇതിന് ശേഷം ഒരു ഇംഗ്ലീഷ്ഠാരവും ഗ്ലാന്‍ഡ്സ്ലാം നേടിയിട്ടില്ല. ഇത്തവണത്തെ വിംബിള്‍ഡണിലും ഫ്രെഡ് പെറിയുടെ റെക്കോര്‍ഡാണ് മുറെ മറികടന്നത്. തന്റെ രണ്ടാം ഫൈനലിലാണ് ഈ സ്കോട്ട്ലന്റ് താരം പുതിയ ചരിത്രം കുറിച്ചത്.
കഴിഞ്ഞ വര്‍ഷം ഫൈനലില്‍ കളിച്ചെങ്കിലും ഇതിഹാസതാരം റോജര്‍ ഫെഡററോട് കീഴടങ്ങുകയായിരുന്നു. മുറെയുടെ രണ്ടാം ഗ്രാന്റ്സ്ലാം കിരീടനേട്ടമാണിത്.
ഇത്തവണ കാര്യങ്ങളെല്ലാം ഈ ഇംഗ്ലീഷ് താരത്തിന്റെ വഴിക്കായിരുന്നു. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ ഫെഡററും റാഫേല്‍ നദാലും പുറത്തായതോടെ എല്ലാവരുടെയും ശ്രദ്ധ ഈ ഇരുപത്താറുകാരനിലായി. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ തന്നെ ഉജ്ജ്വല ഫോമിലായിരുന്ന മുറെക്ക് ക്വാര്‍ട്ടര്‍ ഫൈനലിലാണ് കനത്ത വെല്ലുവിളി നേരിടേണ്ടിവന്നത്. സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്ഡാസ്കോക്കെതിരെ അഞ്ച് സെറ്റ് കളിക്കേണ്ടിവന്നു. സെമിയില്‍ പോളണ്ടിന്റെ ജെര്സി ജാനോവിക്കിനെതിരെ നാല് സെറ്റും കളിച്ച മുറെ ഫൈനലില്‍ അപാരഫോമിലായിരുന്നു. മൂന്ന് മണിക്കൂറിലേറെ നീണ്ട പോരാട്ടത്തില്‍ 6-4, 7-5,6-4 എന്ന സ്കോറിന് ലോക ഒന്നാം നമ്പര്‍ താരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയതോടെ മുറെ സെന്റര്‍ കോര്‍ട്ടിലെ പുതിയ രാജകുമാരനായി മാറി.
വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി എന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല എന്നാണ് മുറെ പിന്നീട് പറഞ്ഞത്.
2008 മുതല്‍ 12 വരെ നാല് ഗ്രാന്സ്ലാം ചാമ്പ്യന്‍ഷിപ്പുകളില്‍ (യുഎസ് ഓപ്പണ്‍ 2008, ഓസ്ട്രേലിയന്‍ ഓപ്പണ്‍ 2010, 11, വിംബിള്‍ഡണ്‍ 2012) കലാശക്കളിയില്‍ അടിതെറ്റി റണ്ണറപ്പാകുന്ന താരമെന്ന ചീത്തപ്പേര് കേള്‍പ്പിച്ച കളിക്കാരനാണ് മുറെ. ഇതോടെ വിമര്‍ശകരും വാളെടുത്തുതുടങ്ങി. അവര്‍ തലങ്ങും വിലങ്ങും മുറെയെ വിമര്‍ശിച്ചു. ഒന്നിനും കൊള്ളാത്ത താരമാണ് മുറെ എന്നുവരെ വിമര്‍ശനമുണ്ടായി. ഡോകോവിച്ചും റോജര്‍ ഫെഡററുമായിരുന്നു ഈ ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം മുറെയുടെ അന്തകരായത്. എന്നാല്‍, ഈ വിമര്‍ശനങ്ങളുടെ മുനയൊടിച്ച് യുഎസ് ഓപ്പണ്‍ ചാമ്പ്യനായതോടെ വിമര്‍ശകരുടെ വായമൂടിക്കെട്ടാന്‍ മുറെക്കായി. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സിന്റെ ഫൈനലില്‍ ഫെഡററെ തകര്‍ത്തെറിഞ്ഞ് സ്വര്‍ണ്ണം നേടിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു മുറെ യുഎസ് ഓപ്പണിനെത്തിയത്.
വിംബിള്‍ഡണില്‍ ഞായറാഴ്ച രാത്രി നടന്ന വിംബിള്‍ഡണ്‍ ഫൈനലില്‍ വമ്പന്‍ സര്‍വ്വുകള്‍ക്ക് പേരുകേട്ട രണ്ടു താരങ്ങളും ആദ്യ സെറ്റില്‍ സര്‍വ്വുകള്‍ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ് മത്സരത്തിന് തുടക്കമായത്. മുറെ രണ്ടു തവണ ഡോകോവിച്ചിന്റെ സര്‍വ്വ് ഭേദിച്ചു മുന്നേറി. എന്നാല്‍ സെര്‍ബ് താരത്തിന് ഒരു തവണമാത്രമാണ് മുറെയുടെ സര്‍വ്വ് ഭേദിക്കാനായത്. ഏഴാം ഗെയിമില്‍ ഡോകോവിച്ചിന്റെ സര്‍വ്വീസ് ഭേദിച്ച് 4-3 ന് മുന്നിലെത്തിയ മുറെയെ പ്രതിരോധിക്കാന്‍ കിട്ടിയ മൂന്ന് അവസരങ്ങളും ലോക ഒന്നാം നമ്പറിന് മുതലാക്കാനായില്ല. ഒരു മണിക്കൂര്‍ നീണ്ട സെറ്റില്‍ അഞ്ച് എയ്സുകളുയര്ത്തിയ മുറെയ്ക്കു മുമ്പില്‍ ഡോകോവിച്ച് പതറിയതോടെ മുറെ 6-4 ന് സെറ്റ് നേടി.
രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ ശക്തമായി തിരിച്ചുവന്ന ഡോകോവിച്ച് നാലാം ഗെയിമില്‍ എതിരാളിയുടെ സര്‍വ്വീസ് ഭേദിച്ച് 1-3 ന് മുന്നിലെത്തി. എന്നാല്‍ മിന്നും പ്രകടനവുമായി മുറെ രംഗത്തെത്തിയതോടെ സെന്റര്‍ കോര്‍ട്ടിലെ കാണികളില്‍ ആവേശം അലതല്ലി. ഏഴാം ഗെയിമില്‍ ഡോകോവിച്ചിന്റെ സര്‍വ്വീസ് ഭേദിച്ച സ്കോട്ടിഷ്ഠാരം അടുത്ത ഗെയിമും കരസ്ഥമാക്കി 4-4 ന് സമനില പിടിച്ചു. അടുത്ത ഗെയിമില്‍ കാണികളുടെ പിന്തുണയോടെ മുന്നേറിയ മുറെ ഡോകോവിച്ചിന്റെ സര്‍വ്വ് ഭേദിച്ച് 6-5 ന് മുന്നില്‍ കടക്കുകയും അടുത്ത ഗെയിമില്‍ തന്റെ സര്‍വ്വീസ് നിലനിര്‍ത്തുകയും ചെയ്തതോടെ 7-5ന് രണ്ടാം സെറ്റും സ്വന്തമാക്കി.
നിര്‍ണായകമായ മൂന്നാം സെറ്റിന്റെ ആദ്യ ഗെയിമില്‍ ഡോകോവിച്ചിന്റെ സര്‍വ്വ് ഭേദിച്ച് മുറെ കിരീട ലക്ഷ്യം വ്യക്തമാക്കി. എന്നാല്‍ നാലാം ഗെയിമില്‍ തിരിച്ചടിച്ച സെര്‍ബ് താരം 2-2 ന് ഒപ്പമെത്തി.അഞ്ചാം ഗെയിം നിലനിര്‍ത്തിയ സെര്‍ബ് താരം ആറാം ഗെയിമില്‍ മുറെയുടെ സര്‍വ്വീസ് ഭേദിച്ച് 2-4 ന് ലീഡുനേടി. എന്നാല്‍ ഏഴാം ഗെയിമില്‍ സെര്‍ബ് താരത്തിന്റെ സര്‍വ്വ് ഭേദിച്ച് തിരിച്ചുവന്ന മുറെ സര്‍വ്വ് നിലനിര്‍ത്തിയതോടെ 4-4ന് ഒപ്പമെത്തി. അടുത്ത ഗെയിമില്‍ ഡോകോവിച്ചിനെ ബ്രേക്ക് ചെയ്ത മുറെ 5-4ന് മുന്നിലെത്തി. 2011 ലെ ചാമ്പ്യനായ ഡോകോവിച്ച് നിറം മങ്ങിപ്പോയ കളിയില്‍ മൂന്നാം സെറ്റിലെ അവസാന ഗെയിമില്‍ വീറോടെ തിരിച്ചുവന്നത് വിംബില്‍ഡണ്‍ ഫൈനലിനെ ആവേശോജ്ജലമാക്കി. മൂന്നു മണിക്കൂറും പത്തു മിനിറ്റും നീണ്ട മത്സരത്തില്‍, മൂന്നാം സെറ്റിലെ നാല് ചാമ്പ്യന്‍ഷിപ്പു പോയിന്റുകളും നാല് ഡ്യൂസുകളും കണ്ട നാടകീയമായ അവസാന ഗെയിമായിരുന്നു ഏറെ ഉദ്വേഗജനകമായത്. ഇരു താരങ്ങളും ഇഞ്ചോടിഞ്ച് പോരാടിയപ്പോള്‍ നാലാമത്തെ ചാമ്പ്യന്‍ഷിപ്പ് പോയിന്റ് മുതലാക്കി മുറെ കിരീടം കൈപ്പിടിയിലൊതുക്കി. ചാമ്പ്യന്‍ഷിപ്പിനായുള്ള മുറെയുടെ സര്‍വ്വില്‍ മൂന്ന് റാലികള്‍ക്ക് ശേഷം ഡോകോവിച്ചിന്റെ ഷോട്ട് നെറ്റില്‍ പതിച്ചതോടെ മുറെയുടേയും ബ്രിട്ടന്റെയും നീണ്ട കാത്തിരിപ്പിന് അന്ത്യമായി. ഒപ്പം ഒരു പുതിയ താരോദയത്തിന്റെ പിറവിക്കും തുടക്കമായി. ആരാധകരുടെ മനസില്‍ ചിര പ്രതിഷ്ഠ നേടിയ മറ്റേതു പ്രതിഭയേയും പോലെ മുറെയുടെ കഴിവുകളും കുഞ്ഞുനാള് മുതല്‍തന്നെ തേച്ചുമിനുക്കപ്പെട്ടിരുന്നു.
ചേട്ടന് ജാമിയുമൊത്ത് വീടിനുള്ളില്‍ റാക്കറ്റ് യുദ്ധങ്ങള്‍ കാലംമുതല്‍ ആന്‍ഡിയിലെ ചാംപ്യനിലെ വിജയതൃഷ്ണ പ്രകടമായിരുന്നു. പ്രായത്തിലും കരുത്തിലും മുന്നിലുള്ള ജാമിക്കൊപ്പമെത്താനുള്ള കഠിന പരിശ്രമങ്ങള്‍ ആന്ഡിയെന്ന താരത്തിന് ഏറെ ഗുണം ചെയ്തു. ഒടുവില്‍ ഒരു ദിനം ആന്‍ഡിക്കു മുന്നില്‍ ജാമി മുട്ടുകുത്തുക തന്നെ ചെയ്തു. കളി തോറ്റ അരിശത്തില്‍ ജാമി കാറിന്റെ ഡോര്‍ വലിച്ചടച്ചപ്പോള്‍ ആന്‍ഡിയുടെ വിരല്‍ മുറഞ്ഞു പോയെന്നതു പിന്നാമ്പുറക്കഥ. ഒടുവില്‍ ആവിരല്ത്തുമ്പുകള് ഉയര്ത്തിപ്പിടിച്ചതന്നെ വിജയങ്ങളാഘോഷിക്കാനും ആന്‍ഡി ശീലിച്ചിരിക്കുന്നു. എതിരാളി എത്ര കേമനായാലും ഒരിഞ്ചുപോലും വിട്ടുകൊടുക്കാത്ത പോരാളിയുടെ നെഞ്ചുറപ്പോടെ.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: