തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദേശസഹായം ലഭിച്ച 380 സര്‍ക്കാരിതര സംഘടനകള്‍. 853.57 കോടിരൂപയാണ് വിദേശഫണ്ടിനത്തില് കേരളത്തിലേക്ക് ഈ സംഘടനകള്‍ വഴി ഒഴുകിയത്. ഇതില്‍ ഒരു കോടിയിലേറെ വിദേശഫണ്ട് ലഭിച്ച 100 സംഘടനകളുണ്ട്. ഇതില്‍ 85ഉം ക്രിസ്ത്യന്‍ സംഘടനകളാണ്. 2011-12, 2012-13 സാമ്പത്തികവര്‍ഷത്തിലെ വിദേശസഹായം സംബന്ധിച്ച കണക്കുകളിലാണ് വിദേശഫണ്ടിന്റെ 75ശതമാനവും ക്രിസ്ത്യന്‍ സംഘടനകളിലേക്ക് ഒഴുക്കുന്നുവെന്നത് വ്യക്തമാകുന്നത്.
കണക്കുകള്‍പ്രകാരം ഏറ്റവുംകൂടുതല്‍ വിദേശ ഫണ്ട് ലഭിച്ചത് പത്തനംതിട്ടയിലാണ്. പത്തനംതിട്ടയിലെ 22 സര്‍ക്കാരിതര സംഘടനകള്‍ വിദേശഫണ്ടായി നേടിയത് 483.36 കോടിരൂപയാണ്. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ വിദേശഫണ്ട് സ്വീകരിക്കുന്ന സംഘടനയും പത്തനംതിട്ടയില്‍ തന്നെയാണ്. ബിഷപ്പ് യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ചിന്റെ നാല് സ്ഥാപനങ്ങള്ക്കായിമാത്രം 454.21 കോടിയുടെ വിദേശ ഫണ്ട് ലഭിച്ചു. പത്തനംതിട്ടയില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നത് കുമ്പനാട് ഇന്ത്യന്‍ പെന്തക്കോസ്ത് ചര്‍ച്ചാണ്. 14.72കോടിയാണ് ഇവിടേക്കൊഴുകിയത്. ജില്ലയിലെ 22 സംഘടനകളില്‍ 9 സംഘടനകള്‍ 2012-13 വര്‍ഷത്തെ കണക്ക് സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുമില്ല. പത്തനംതിട്ടയില്‍ ഒരുകോടിയിലേറെ ഫണ്ട് കൈപ്പറ്റിയ എട്ട് സംഘടനകളില്‍ ഏഴും ക്രിസ്തീയ സംഘടനകളാണ്.
എറണാകുളം ജില്ലയാണ് വിദേശഫണ്ട് ശേഖരണത്തില്‍ രണ്ടാം സ്ഥാനത്ത്. 72.11കോടിയാണ് ഇവിടെ സംഘടനകള്‍ക്ക് ലഭിച്ചത്. വിദേശസഹായം ലഭിച്ച 40 സംഘടനകളില്‍ 14 സംഘടനകള്‍ക്ക് ഒരു കോടിയിലേറെ ഫണ്ട് ലഭിച്ചു. എല്ലാം ക്രിസ്ത്യന്‍ സംഘടനകളാണ്. ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് എറണാകുളം വരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസാണ്. 8.85കോടി. തൊട്ടുപിന്നില്‍ കോലഞ്ചേരി പതഞ്ചമിന്സ് സാഫ്റ്റ്ഫോര് ഹംഗ്രി ചില്‍ഡ്രന്‍ എന്ന സംഘടനയാണ് (5.13കോടി). ഫോര്‍ട്ട് കൊച്ചി രൂപതയ്ക്ക് 2011ല്‍ മാത്രം 4.76 കോടി ലഭിച്ചു. 12സംഘടനകള്‍ ഇവിടെ 2012-13 വര്‍ഷത്തെ കണക്കുകള്‍ നല്‍കിയിട്ടില്ല. കോട്ടയത്ത് 45 സംഘടനകള്‍ 70.76 കോടിരൂപയുടെ വിദേശസഹായം നേടി. ഒരു കോടിയിലേറെ സഹായം നേടിയ 19 സംഘടനകളില്‍ 18 ഉം ക്രിസ്ത്യന്‍ സംഘടനകളാണ്. കാഞ്ഞിരപ്പളളി രൂപതയ്ക്ക് 7.39കോടിയുടെയും കുറവിലങ്ങാട് ക്ലാരറ്റ് ഭവന് 7.15 കോടിയുടെയും വിദേശഫണ്ട് ലഭിച്ചു.
കോഴിക്കോട് ജില്ലയില്‍ 46 സംഘടനകള്‍ നേടിയെടുത്തത് 50.02 കോടിയാണ്. ഇതില്‍ ഒരുകോടിയിലേറെ ഫണ്ട് ലഭിച്ച എട്ട് സംഘടനകളില്‍ ആറ് സംഘടനകള്‍ മുസ്ലിം സംഘടനകളാണ്. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് കാരന്തൂര്‍ മര്‍ക്കസ് സഖാഫത്തിയ സുന്നിയ എന്ന സംഘടനയാണ്. 14.85 കോടിയാണ് ഇവര്‍ക്ക് കിട്ടിയ വിദേശ സഹായം. ഓമശ്ശേരി ഇസ്ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റിന് കിട്ടിയത് 6.91 കോടിയാണ്.
വയനാട് ജില്ലയിലേക്ക് 30 സംഘടനകള്‍ക്കായി ഒഴുകിയത് 33 കോടിയാണ്. ഇതില്‍ 7 സംഘടനകള്‍ക്ക് ഒരുകോടിയിലേറെ ലഭിച്ചു. ഇതില്‍ ആറെണ്ണം ക്രിസ്ത്യന്‍ സംഘടനയും ഒരെണ്ണം മുസ്ലിം സംഘടനയുമാണ്. മാനന്തവാടി കണ്ഗ്രഗേക്ഷന് ഓഫ് സിസ്റ്റേഴ്സ് ചാരിറ്റി 7.91 കോടിയും കല്‍പ്പറ്റ മുട്ടില്‍ വയനാട് മുസ്ലിം ഓര്‍ഫനേജ് 7.46 കോടിയും വിദേശഫണ്ട് സ്വായത്തമാക്കി.
തൃശൂരില്‍ 63 സംഘടനകള്‍ 30.31 കോടി നേടിയെടുത്തു. ഇതില്‍ ഒരു കോടിയിലേറെ ഫണ്ട് ലഭിച്ച എട്ടില്‍ ഏഴും ക്രിസ്ത്യന്‍ സംഘടനകള്‍ തന്നെയാണ്. തൃശൂരില്‍ കാത്തലിക്ക് അതിരൂപത 6.12 കോടി സ്വന്തമാക്കിയപ്പോള്‍ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലേക്ക് 5.53 കോടി ഒഴുകിയെത്തി.
തിരുവനന്തപുരത്ത് 17 സംഘടനകള്‍ 28.76 കോടി നേടിയെടുത്തു. ഇതില്‍ ഒരു കോടിയിലേറെ നേടിയ ആറ് സംഘടനകളില്‍ അഞ്ചെണ്ണവും ക്രിസ്ത്യന്‍ സംഘടനകള്‍ തന്നെയാണ്. വെള്ളയമ്പലം ബിഷപ്പ് ഹൗസിലേക്ക് 5.62 കോടിയെത്തിയപ്പോള്‍ വെള്ളനാട് നമസ്തേയിലേക്ക് 5.10 കോടിയും സാല്‍വേഷന്‍ ആര്‍മിയിലേക്ക് 4.96 കോടിയും എസ്ഐയുസി ചാരിറ്റബിള്‍ സൊസൈറ്റിയിലേക്ക് 4.83 കോടിയും മുല്ലൂര്‍ ബെത്ത്ഡെയ്ഫിയിലേക്ക് 4.12 കോടിയും ലഭിച്ചു.
കൊല്ലത്ത് ഏഴ് സംഘടനകള്‍ 10.90 കോടി നേടി. ഇതില്‍ ഒരു കോടിയിലേറെ നേടിയ നാല് സംഘടനകളും ക്രിസ്ത്യന്‍ സംഘടനകളാണ്. കൊല്ലം കാത്തലിക്ക് രൂപത ബിഷപ്പ് ഹൗസ് 5.09 കോടിയും പുനലൂര്‍ രൂപത ബിഷപ്പ് ഹൗസ് 2011 ല്‍ മാത്രം 2.34 കോടിയും സ്വന്തമാക്കി. ആലപ്പുഴയില്‍ 13 സംഘടനകള്‍ 14.98 കോടിയുടെ വിദേശസഹായം നേടി. മാരാരിക്കുളം സംഹിതി 2.46 കോടിയും ആലപ്പുഴ രൂപത ബിഷപ്പ് ഹൗസ് 2.23 കോടിയും നേടി. മൂന്നുസംഘടനകള് ഇവിടെ 2012-13ലെ കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല.
ഇടുക്കിയില്‍ 30 സംഘടനകള്‍ നേടിയെടുത്തത് 19.56 കോടിയാണ്. പീരുമേട് ഡെവലപ്പ്മെന്റ് സൊസൈറ്റിക്ക് 4.73 കോടിയും ഇടുക്കി കരിമ്പനം ബിഷപ്പ് ഹൗസിന് 3.09 കോടിയും വിദേശത്തുനിന്നും ലഭിച്ചു. ഒരുകോടിയിലേറെ നേടിയ ഏഴ് സംഘടനകളില്‍ ആറും ക്രിസ്ത്യന്‍ സംഘടനകളാണ്.
മലപ്പുറത്ത് 15 സംഘടനകള്‍ 13.48 കോടി സ്വന്തമാക്കി. ഒരു കോടിയിലേറെ ലഭിച്ച മൂന്നുസംഘടനകളും മുസ്ലിം സംഘടനകളാണ്. പെരിന്തല്‍മണ്ണ ശാന്തപുരം ഇസ്ലാമിക് മിഷന് ട്രസ്റ്റിന് 7.28 കോടി ലഭിച്ചപ്പോള്‍ മേല്‍മുറി മദ്നുസസഖാഫത്തില് ഇസ്ലാമിയ സ്വാലത്ത് നഗറിന് 2.35 കോടി ലഭിച്ചു.
കണ്ണൂരില്‍ 33 സംഘടനകള്‍ക്ക് 18.24 കോടി ലഭിച്ചു. കണ്ണൂര്‍ റോമന്‍ കത്തോലിക്ക രൂപതയ്ക്ക് 3.64 കോടി ലഭിച്ചു. ഒരു കോടിയിലേറെ സംഭവിച്ച ആറ് സംഘടനകളില്‍ നാലും ക്രിസ്തീയ സംഘടനകളാണ്. പാലക്കാട് 11 സംഘടനകളില്‍നിന്ന് 5.98 കോടിയാണ് ലഭിച്ചത്. പാലക്കാട് ബിഷപ്പ് ഹൗസിന് 2.55 കോടിയും ബത്ത്ഷരിക്കാ ദശല്‍ ഖൈരി ട്രസ്റ്റിന് 2.20 കോടിയും ലഭിച്ചു.
കാസര്‍കോട് എട്ട് സംഘടനകള്‍ക്ക് 2.11 കോടി ലഭിച്ചു. ഇതില്‍ ഒരു കോടിയിലേറെ ലഭിച്ചത് ആനന്ദാശ്രമം ട്രസ്റ്റിനാണ്. കോടികളുടെ വിദേശസഹായം പറ്റുന്ന ക്രിസ്ത്യന്‍ സംഘടനകള്‍ ഈ ഫണ്ടിലധികവും സേവനപ്രവര്‍ത്തനങ്ങളുടെ പേരില്‍ മതപരിവര്ത്തനപ്രവര്ത്തനങ്ങള്ക്കു ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മുസ്ലിം സംഘടനകള്‍ക്ക് പലപ്പോഴും ലഭിക്കുന്നതിലേറെയും കണക്കില്‍പെടാത്ത കോടികളാണ്. ഇതു വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: