യു പിഎ സര്‍ക്കാര്‍ ഭരണത്തില്‍ ഒമ്പതുവര്‍ഷം പിന്നിട്ടപ്പോള്‍ ഭാരതത്തില്‍ ഇനിയും ഉദ്ദേശം 33 ശതമാനം ആളുകള്‍ ദാരിദ്രരേഖയ്ക്ക് താഴെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്രാ തലത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള രാജ്യങ്ങളുടെ വിശപ്പിന്റെ ഇന്‍ഡക്സ് കണക്കിലെടുത്താല്‍ ഇന്ത്യയ്ക്ക് 65-ാം സ്ഥാനമാണുള്ളത്. ലോകത്തിലെ ദാരിദ്ര്യം ഉച്ചാടനം ചെയ്യാനുളള 2013 ലെ മില്ലീനിയം വികസന ലക്ഷ്യം പദ്ധതി റിപ്പോര്‍ട്ടനുസരിച്ച് തെക്കേ ഏഷ്യയിലും തെക്കുകിഴക്കെ ഏഷ്യയിലും പദ്ധതി ലക്ഷ്യത്തിന് അഞ്ച് വര്‍ഷം മുന്നേ വിജയം കാണുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ അഴിമതിമൂലം ഇഴഞ്ഞുനീങ്ങുകയാണ്. 2015 ല്‍ ഒരുപക്ഷെ ഇന്ത്യ ലക്ഷ്യത്തോടടുക്കമെന്ന് ഐക്യരാഷ്ട്ര സംഘടന പ്രതീക്ഷിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ 27 അന്താരാഷ്ട്ര ഏജന്‍സികളുടെ സംയുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിങ്ങനെ കരുതുന്നത്. ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലെ ദാരിദ്ര്യം ആഫ്രിക്കയിലെ 26 രാജ്യങ്ങളിലേതിനെക്കാള്‍ കൂടുതലാണത്രെ. ബീഹാര്‍, ഛത്തീസ്ഗഢ്, ജാര്‍ക്കണ്ഡ്, മധ്യപ്രദേശ്, ഒറീസ, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 421 ദശലക്ഷം ആളുകളെങ്കിലും കൊടിയ പട്ടിണിയിലാണ്. ഇവര്‍ക്ക് നഗരങ്ങളിലാണെങ്കില്‍ ഒരു ദിവസത്തെ വരുമാനം 28 രൂപ 65 പൈസയും ഗ്രാമങ്ങളിലാണെങ്കില്‍ പ്രതിദിനം 22.42 രൂപയുമാണ് ലഭിക്കുന്നത്. ഭക്ഷ്യവില കുതിച്ചുയരുന്ന ഈ കാലഘട്ടത്തില്‍ ഇവര്‍ എങ്ങനെ ജീവിക്കുന്നുവെന്ന് മനസ്സിലാക്കുവാനും നടപടി സ്വീകരിക്കുവാനും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ താല്പര്യമില്ലായ്മ ഭരണത്തിലെ അഴിമതി കണ്ടാല്‍ മനസ്സിലാക്കാനാകും.
ഇന്ത്യയിലെ ദാരിദ്ര്യം ആരോഗ്യ പ്രശ്നങ്ങള്‍, കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടല്‍, വിദ്യാഭ്യാസമില്ലായ്മ എന്നിവയുമായി കൂടികലര്ന്നിരിക്കയാണ്. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി യാചിക്കുന്നവര്‍ ഇന്ത്യയില്‍ പെരുകികൊണ്ടിരിക്കയാണത്രെ! പാവപ്പെട്ട വീടുകളിലെ കുട്ടികള്‍ക്ക് സ്കൂളുകളില്‍ പോകാനുള്ള നിവൃത്തിയില്ലാത്തതിനാല്‍ ഭക്ഷണത്തിന് വേണ്ടിയും പണത്തിനുവേണ്ടിയും കളവ് ശീലമാക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്ത് പട്ടിണിയും വിശപ്പും വര്‍ധിച്ച് കൊണ്ടിരിക്കും എന്നതാണ് സത്യം. ചേരികളിലെ അനാരോഗ്യകരമായ ചുറ്റുപാടുകള്‍ ദരിദ്ര കുടുംബങ്ങളില്‍ ഏറെപ്പേരെയും നിത്യരോഗികളാക്കിത്തീര്ക്കുന്നു. ഇന്ത്യയിലെ 60 ശതമാനം ദരിദ്രരും നേരത്തെ സൂചിപ്പിച്ച എട്ട് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇതിനുള്ള പ്രധാന കാരണം ഈ സംസ്ഥാനങ്ങളിലാണ് ഭാരതത്തിലെ 85 ശതമാനം ആദിവാസികളും പാര്‍ക്കുന്നത് എന്നതാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭക്ഷണ ലഭ്യതയിലും കാര്‍ഷിക വിളവെടുപ്പിലും മിച്ച രാജ്യമായിട്ടാണ് വിലയിരുത്തുന്നത്. എന്നാല്‍ ഇന്ത്യയിലാണ് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഏറ്റവും അധികം തൂക്കക്കുറവ് അനുഭവപ്പെടുന്നത്. 2020 ല്‍ ലോകത്തിലെ വന്‍ശക്തികളുടെ കൂട്ടത്തില്‍ എണ്ണപ്പെടുവാന്‍ പോകുന്ന ഇന്ത്യ ആഗോള ഹംഗര്‍ ഇന്‍കംടാക്സ് പ്രകാരം ദരിദ്രരായ മനുഷ്യരുടെ ആവാസ സ്ഥലമായി മാറിയിരിക്കയാണ്. മുപ്പത് വര്‍ഷം മുമ്പ് ഇന്ത്യയിലെ ജനസംഖ്യയില്‍ അഞ്ചില്‍ ഒന്ന് എന്ന അനുപാതത്തില്‍ ദരിദ്രരായ ആളുകള്‍ ഉണ്ടായിരുന്നതെങ്കില്‍ 2013 ല്‍ നമ്മുടെ ജനസംഖ്യയുടെ മൂന്നിലൊന്ന് എന്ന കണക്കില്‍ രാജ്യത്ത് ദരിദ്രരുണ്ട് എന്നത് ഭരണ നേതൃത്വത്തിന്റെ വലിയ പരാജയം തന്നെയാണ്.
ഇന്ത്യയിലെ ജനസംഖ്യ 2026 ല്‍ 1.5 ശതകോടി ആകുകയും ചൈനയെ മറികടന്ന് നാം ജനസംഖ്യയില്‍ ലോകത്ത് ഒന്നാമതായി തീരുകയും ചെയ്യും. ഇന്ത്യയുടെ സാമ്പത്തിക മേഖല ഇതനുസരിച്ച് വളരാത്തതിനാല്‍ തൊഴിലില്ലായ്മ കൂടുമെന്നതിനാല്‍ തര്‍ക്കമില്ല. 2026 ലെ 1.5 ശതകോടി ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കണമെങ്കില്‍ 20 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. കൂടുതല്‍ ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയായി തീരുമ്പോള്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക അസാധ്യമായിത്തീരുകയാണ്. നിത്യോപയോഗ വസ്തുക്കളുടെ വിലവര്‍ധന നാള്‍ക്കുനാള്‍ ഉയരുന്ന പ്രതിഭാസമായി മാറുമ്പോള്‍ ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം കുറയുവാന്‍ ഇടയില്ല. നമ്മുടെ രാജ്യത്തെ ജാതിവ്യവസ്ഥയും സാമ്പത്തിക അസന്തുലിതാവസ്ഥയും ഇന്ത്യയെ ദരിദ്ര രാഷ്ട്രമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ജോലിയില്‍ മികവില്ലാത്ത, സാമര്‍ത്ഥ്യമില്ലാത്ത തൊഴിലാളികള്‍ക്ക് അവര്‍ ചെയ്യുന്ന ജോലിയ്ക്കനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ല. വിദ്യാഭ്യാസമില്ലാത്തതിനാല്‍ തൊഴില്‍ രംഗത്ത് പാവപ്പെട്ട തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് ഇടവരുത്തുന്നു. മിനിമം കൂലി നിയമം നടപ്പാക്കത്തിനാല്‍ കൂടുതല്‍ ജോലിയ്ക്ക് കുറഞ്ഞ കൂലി എന്ന അവസ്ഥയിലാണ് സാധാരണക്കാര്‍. അത് കൂടുതല്‍ ദരിദ്രരെ സൃഷ്ടിക്കുകയാണ്. ജോലിക്കുറവും കൂടുതല്‍ ജോലി ആവശ്യക്കാരും എന്ന അവസ്ഥയായതിനാല്‍ പാവപ്പെട്ടവരെ അത്യധികമായി ചൂഷണം ചെയ്യുന്ന അവസ്ഥ ഇന്നുണ്ട്. ഇതും ദാരിദ്ര്യരേഖയ്ക്ക് പോകുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്.
എല്ലാ മനുഷ്യര്‍ക്കും ആരോഗ്യകരമായി ജീവിയ്ക്കുവാനുള്ള അവകാശം ഭരണഘടന ഉറപ്പാക്കുന്ന ഒരു രാജ്യത്തെ സ്ഥിതിയാണിത്. ഇവിടെ 400 ദശലക്ഷത്തിലധികം ആളുകള്‍ കൊടിയ പട്ടിണിയിലാണ്. തൊഴിലില്ലായ്മയും കുട്ടികളില്‍ പോഷകാഹാരക്കുറവും അനാരോഗ്യകരമായ ചുറ്റുപാടുകളും വിദ്യാഭ്യാസമില്ലായ്മയും തൊഴില്‍പരമായ വൈദഗ്ദ്ധ്യകുറവും ഇന്ത്യയില്‍ ദാരിദ്ര്യം നാള്‍ക്കുനാള്‍ വര്ധിക്കുവാന് ഇടയാക്കുന്നു. ദാരിദ്ര്യം അനുഭവിക്കുന്ന സംസ്ഥാനങ്ങളിലെ കുട്ടികള്‍ 13 വയസ്സിന് മുമ്പെ സ്കൂളുകളുടെ പടിയിറങ്ങുന്നു. പത്തുപേരില്‍ ഒരാള്‍ക്കുപോലും ഏതെങ്കിലും തൊഴിലില്‍ വൈദഗ്ദ്ധ്യമില്ലാത്തവരാണ്. ഇന്ത്യയിലെ പട്ടിണിക്കാരില്‍ ഭൂരിഭാഗവും താമസിക്കുന്നത് ഉഷ്ണമേഖലാ പ്രദേശത്താണ്. മഴ കുറവും ചൂടു കൂടുതലും കുടിവെള്ള ക്ഷാമവും വരള്‍ച്ചയും അനുഭവിക്കുന്ന ഈ സ്ഥലങ്ങളില്‍ കൃഷി മിക്കവാറും നഷ്ട കച്ചവടമാണ്. ഹരിത വിപ്ലവം മറ്റിടങ്ങളില്‍ വിജയിച്ചെങ്കിലും കൂടുതല്‍ ദാരിദ്രര്‍ താമസിക്കുന്ന പ്രദേശങ്ങളായ ബീഹാര്‍, രാജസ്ഥാന്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒറീസ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ വരള്‍ച്ച മൂലം വേണ്ടത്ര വിജയിച്ചില്ല. ഇതുകൂടാതെയാണ് ഈ പ്രദേശങ്ങളില്‍ അടിയ്ക്കടി ഉണ്ടാകുന്ന മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടല്‍ ഭീഷണിയും. വനമേഖലയിലും തീരപ്രദേശങ്ങളിലും ദരിദ്രരുടെ എണ്ണം പെരുകി വരുകയാണ്. ഇന്ത്യയിലെ പട്ടണങ്ങളില്‍ താഴ്ന്ന വരുമാനക്കാരുടെ പ്രതിമാസ വരുമാനം ശരാശരി 538 രൂപ 60 പൈസയും ഗ്രാമങ്ങളില്‍ പ്രതിമാസ വരുമാനം 356.35 രൂപയുമാണത്രെ! ഭൂമിയില്ലാത്ത ദിവസ കൂലിക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഗ്രാമങ്ങളില്‍ ഒരാള്‍ 17 രൂപയ്ക്ക് ഒരു ദിവസം തള്ളിനീക്കുമ്പോള്‍ പട്ടണങ്ങളിലാണെങ്കില്‍ അയാള്‍ ജീവിക്കുന്നത് 23 രൂപ കൊണ്ടാണ്.
കേരളത്തില്‍ ഭക്ഷണമില്ലാതെയും പോഷകാഹാരക്കുറവ് മൂലവും കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് അട്ടപ്പാടിയില്‍ മരണമടഞ്ഞ കുട്ടികളുടെ എണ്ണം അമ്പതിനായിരത്തിലധികമാണ്. കഴിഞ്ഞവര്‍ഷം പോഷകാഹാര കുറവ് നിമിത്തം 16 പേര് മരണമടഞ്ഞിരുന്നു. അവിടെത്തന്നെ നൂറ് ശതമാനം ആറ് വയസ്സില്‍ താഴെയുള്ള കുട്ടികളിലും പോഷകാഹാര കുറവുണ്ടെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. 98 ശതമാനം അമ്മമാരും ശരിയായി ഭക്ഷണം ലഭിക്കാതെ അനാരോഗ്യം മൂലം കഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ പ്രസവങ്ങള്‍ നേരത്തെ നടക്കുകയും കുഞ്ഞുങ്ങള്‍ക്ക് തൂക്കകുറവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു. അമ്മമാരിലെ രക്തക്കുറവും ശിശുമരണത്തിന് ആക്കം കൂട്ടുന്നുണ്ട്. പ്രതിദിനം കഴിക്കുവാന്‍ കുറച്ചു ധാന്യവും ആവശ്യത്തിന് പച്ചക്കറികളും ലഭ്യമായാല്‍ അമ്മമാരുടെ ആരോഗ്യപ്രശ്നങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകും. എന്നാല്‍ സ്വന്തമായി ഒരു തുണ്ടു ഭൂമി പോലും ഇല്ലാത്ത ഇവര്‍ ദാരിദ്ര്യത്തിലേയ്ക്ക് വഴുതി വീഴുകയാണ്. മറ്റു സംസ്ഥാനങ്ങളെ വെച്ചു നോക്കുമ്പോള്‍ കേരളത്തിലെ ശിശുമരണനിരക്ക് വളരെ കുറവാണ്. 1000 കുട്ടികള്‍ ജനിയ്ക്കുമ്പോള്‍ 11 പേരാണ് കേരളത്തില്‍ മരിക്കുന്നത്. ഈ നിരക്ക് ഗോവയിലും മിസോറാമിലും 16 ഉം ഒറീസ്സയില്‍ 83 ഉം മധ്യപ്രദേശില്‍ 83 ഉം ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികളുടെ ജനനസമയത്തെ തൂക്കക്കുറവും അമ്മമാരുടെ രക്തമില്ലായ്മയും മറ്റും ഇതേ സംസ്ഥാനങ്ങളില്‍ ഏതാണ്ടിതേനിരക്കില് തന്നെയാണത്രെ! കേരളത്തിലെ സാക്ഷരതാ നിരക്ക് 90.92 ശതമാനമാണ്. എന്നാല്‍ ബീഹാറില്‍ സാക്ഷരതാ നിരക്ക് 47.53 ശതമാനം മാത്രമാണ്. ദാരിദ്ര്യവും ശിശുമരണനിരക്കും സാക്ഷരതയുമായി വലിയ ബന്ധമാണുള്ളത്.
സ്വാതന്ത്ര്യനന്തരം രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും നടത്തിയ പ്രഖ്യാപനങ്ങള്‍ പാഴ്വാക്കുകളല്ലായിരുന്നെങ്കില് ഭാരതത്തിലും സാക്ഷരതയില്‍ മുമ്പന്തിയിലുള്ള കേരളത്തിലും പട്ടിണി മൂലവും പോഷകാഹാര കുറവ് നിമിത്തവും ശിശുക്കള്‍ മരിക്കില്ലായിരുന്നു. നമ്മുടെ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 2, 6, 1 2, 27, 26, 24, 23, 45, 21, 39 () എന്നിവയെല്ലാം ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശവും ശിശുക്കള്‍ക്ക് നിരവധി അവകാശങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നവയാണ് എന്നിട്ടും വികസനത്തിലേയ്ക്ക് കേരളത്തെ നയിച്ചുവെന്ന് ഊറ്റം കൊള്ളുന്ന ഭരണകര്‍ത്താക്കള്‍ക്ക് അട്ടപ്പാടിയിലെ ശിശുമരണങ്ങളെ കുറിച്ചും ആദിവാസി ക്ഷേമത്തെ കുറിച്ചും മറുപടി പറയാനാകുന്നില്ല എന്നതാണ് സത്യം. പോഷകാഹാര കുറവ് മൂലവും അമ്മമാരുടെ അനാരോഗ്യം മൂലവും പ്രസവം സമയത്തിന് മുമ്പ് നടക്കുന്നതും കുട്ടികളുടെ പ്രസവ സമയത്തെ തൂക്കകുറവുമാണ് മരണ കാരണം. അട്ടപ്പാടിയ്ക്ക് പുറമെ അഗളി, കോലാപ്പടി, പ്ലാമരച്ചോട്, വെള്ളക്കലം, കടമ്പാറ, പാലൂര്, നെല്ലിപതി, എടാവാനി, വള്ളത്താറ ഊര് എന്നിവിടങ്ങളിലും ശിശുമരണങ്ങള്‍ ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2011-12 വര്‍ഷത്തില്‍ നടത്തിയ ഒരു പരീക്ഷണ പഠനത്തില്‍ ഇടുക്കി, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നടന്ന 1180 ജനനങ്ങളില്‍ 110 കുട്ടികള്‍ പോഷകാഹാര കുറവ് മൂലം മരണമടഞ്ഞതായി കണക്കാക്കപ്പെടുന്നു. 2012 ലെ കണക്കുപ്രകാരം പാലക്കാട് ജില്ലയില്‍ മാത്രം 4633 കുട്ടികളെങ്കിലും പോഷകാഹാര കുറവ് മൂലം കഷ്ടപ്പെടുന്നുണ്ട്. 2013 ലെ ബജറ്റില്‍ ഇക്കാര്യം പരിഗണിക്കുവാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തയ്യാറാകാതിരുന്നതിന് ആഡിറ്റര്‍ ജനറല്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 2012-13 വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ 10868 കോടി രൂപ ഉച്ചഭക്ഷണ പദ്ധതിയ്ക്കായി സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുമുണ്ട്.
2005 ല്‍ തുടങ്ങിയ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന് വഴി 2011 ല്‍ ശിശുമരണങ്ങള്‍ ദേശീയതലത്തില്‍ 1000 ത്തില്‍ 44 ആയി കുറയ്ക്കാന്‍ കഴിഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. 2011 ല്‍ തുടങ്ങിയ ജനന ശിശു സുരക്ഷാ പദ്ധതി വഴി 1.2 കോടി ഗര്‍ഭിണികള്‍ക്ക് വേണ്ടി പ്രസവ ചെലവുകള്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കുകയുണ്ടായി. ഇതിനായി 2012-13 ല്‍ 2017 കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്. രാഷ്ട്രീയ ശിശു ആരോഗ്യപദ്ധതി ഈ വര്‍ഷം തുടങ്ങിയ പദ്ധതിയാണ് ഇതുമൂലം 27 കോടി കുട്ടികള്‍ക്ക് സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. പട്ടിണി അകറ്റുവാന്‍ ഭക്ഷ്യസുരക്ഷാ ബില്‍ കേന്ദ്രമന്ത്രിസഭ പാസ്സാക്കി കഴിഞ്ഞു. പാവപ്പെട്ടവര്‍ക്ക് കാര്‍ഡൊന്നിന് പ്രതിമാസം അഞ്ച് കിലോ അരി രണ്ടോ മൂന്നോ രൂപയ്ക്ക് ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുന്നു. ഇത് 2014 ലെ ഇലക്ഷന് മുന്നില്‍ കണ്ടുകൊണ്ടാണെന്നും നടക്കാത്ത പാഴ്വാക്ക് മാത്രമാണിതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ഇതിനുമുമ്പും പാവപ്പെട്ടവര്‍ക്കുള്ള പല പദ്ധതികളും അട്ടിമറിയ്ക്കപ്പെടുകയായിരുന്നു.
നമ്മുടെ രാജ്യത്ത് 2011-2012 വര്‍ഷത്തില്‍ 259 ദശലക്ഷം ടണ്‍ നെല്ലും (105.31) ഗോതമ്പും (94.88 ദശലക്ഷം ടണ്‍), 17.09 ദശലക്ഷം ടണ്‍ പയറുവര്‍ഗ്ഗങ്ങളും, 29.80 ദശലക്ഷം എണ്ണ കുരുക്കളും കൃഷി ചെയ്തെടുത്തിട്ടും ജനങ്ങള്‍ ദാരിദ്ര്യത്തില്‍ വസിക്കുന്നതാണ് വലിയ വിരോധാഭാസം. നെല്ലും ഗോതമ്പും നാം പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ വിളവ് തന്നു. എന്നിട്ടും രാജ്യത്തെ പട്ടിണിമാത്രം മാറുന്നില്ല. ഓരോ ഭാരതീയനും ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ ഭരണത്തിന് എന്ത് പ്രസക്തിയാണുള്ളത്. 2013.14 ലെ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ദിര ആവാസ് യോജന, എന്‍ആര്‍എല്‍എം, സ്വര്‍ണ ജയന്തി ഷാഹാരി റോസ് ഗാര് യോജന, ചേരി നിര്‍മാര്‍ജ്ജന പദ്ധതികളും കാര്യക്ഷമമായി നടപ്പിലാക്കി. ദാരിദ്ര്യം ഉച്ചാടനം ചെയ്യുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ പദ്ധതികളില്‍ വകയിരുത്തിയിരിക്കുന്ന കോടികള്‍ അഴിമതി മൂലം നഷ്ടമാകരുത്. ജനങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ല. അരാഷ്ട്രീയ ചര്‍ച്ചകള്‍ മാറ്റി ജനനന്മയ്ക്കായി, ജനങ്ങളുടെ പട്ടിണി മാറ്റാന്‍ കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാന്‍ കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാകണം. പാവപ്പെട്ടവരെ വിശപ്പിന് വിട്ടുകൊടുക്കുന്നത് കൊടിയ ജനദ്രോഹപരമായ പ്രവൃത്തിയാണ്. ജനനന്മയ്ക്കായി ഭരണം നടക്കണം.
ഡോ.സി.എം.ജോയി
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: