പുരി: ഗുജറാത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ ഒഡീഷയിലെ ജനങ്ങള്‍ക്കും സുപ്രധാന പങ്കുണ്ടെന്ന് നരേന്ദ്ര മോദി. പുരി ജഗന്നാഥ ക്ഷേത്രത്തില്‍ അനുഗ്രഹം തേടിയെത്തിയതായിരുന്നു അദ്ദേഹം. ഗുജറാത്തിന്റെ വികസനത്തിനായി വിയര്‍പ്പൊഴുക്കുന്ന ഒഡീഷയിലെ ജനങ്ങളെ താന്‍ ബഹുമാനിക്കുന്നുവെന്നാണ് ക്ഷേത്ര ദര്‍ശനത്തിന് ശേഷം മോദി മാധ്യമ പ്രവര്‍ത്തകരോട് ഒഡിയ ഭാഷയില്‍ പറഞ്ഞത്. രാജ്യത്തിന്റെ മുഴുവന്‍ പുരോഗതിയ്ക്കായി ജഗന്നാഥന്റെ അനുഗ്രഹം തേടിയാണ് എത്തിയതെന്നും മോദി പറഞ്ഞു.
ഒഡീഷയ്ക്കും ഗുജറാത്തിനും സമാനതകള്‍ ഏറെയാണെന്നും മോദി അഭിപ്രായപ്പെട്ടു. ഒഡീഷയും ഗുജറാത്തും കടല്‍ത്തീരത്തോട് ചേര്‍ന്ന് കിടക്കുന്ന സംസ്ഥാനങ്ങളാണ്. ഇന്ത്യയില്‍ സൂര്യന്റെ ആദ്യ കിരണം പതിയുന്ന കൊണാര്‍കിലെ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒഡീഷയിലാണ്. അതേപോലെ സൂര്യന്റെ അവസാന രശ്മി പതിക്കുന്നത് ഗുജറാത്തിലാണെന്നും അദ്ദേഹം ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സമാനതകള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞു.
ഒഡീഷയിലെ ഗുണ്ടിച ക്ഷേത്രത്തിലും ശ്രീ മന്ദിറിലും മോദി ദര്‍ശനം നടത്തി പൂജകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ദിബ്യസിന്ഹ ദേബ് രാജാവിന്റെ കൊട്ടാരത്തിലെത്തി അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് പുരി ശങ്കരാചാര്യ നിശ്ചലാനന്ദ സരസ്വതിയെ സന്ദര്‍ശിച്ചും 30 മിനിട്ടോളം കൂടിക്കാഴ്ച നടത്തുകയുണ്ടായി. രാജ്യത്തിന്റെ സമസ്ത പുരോഗതിയ്ക്ക് വേണ്ടിയും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്ന് നിശ്ചലാനന്ദ സരസ്വതി മോദിയോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വികസനത്തിനായി രാഷ്ട്രീയ പാര്‍ട്ടികളൊന്നും തന്നെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ശക്തമായ സുരക്ഷയാണ് ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. 20 മിനിട്ടോളം പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ചെലവഴിച്ച മോദിക്കൊപ്പം കുടുംബ പുരോഹിതന് രഘുനാഥ് ഗോചികറും എത്തിയിരുന്നു. മോദിയുടെ സന്ദര്‍ശനം ഒഡീഷയിലെ ബിജെപി നേതൃത്വത്തിന് നവജീവന്‍ പകരുമെന്നാണ് വിലയിരുത്തല്‍. ഒഡീഷയിലെ ജനങ്ങള്‍ ആവേശത്തോടെയാണ് മോദിയെ സ്വീകരിച്ചത്. ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ നിന്നും പുരിയില്‍ എത്തുന്നത് വരെ ആയിരങ്ങളാണ് മോദിയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് റോഡിന് ഇരുവശവും അണിനിരന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: