ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചൈനീസ് സൈന്യത്തിന്റെ പ്രകോപനപരമായ നടപടികള്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ അമ്പതിനായിരം സൈനികരെ ഇന്ത്യ വിന്യസിക്കുന്നു. പശ്ചിമ ബംഗാളിലെ പനഗര്ഗ് ആസ്ഥാനമാക്കി രൂപീകരിക്കുന്ന പുതിയ സേനാവിഭാഗത്തില്‍ മലനിരകളിലെ പരിശീലനം ലഭിച്ച സൈനികരെയാണ് നിയോഗിക്കുക. സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതിയാണ് അത്യന്തം നിര്‍ണ്ണായകമായ തീരുമാനം എടുത്തിരിക്കുന്നത്.
സൈനികരില്‍ രണ്ട് ഡിവിഷനെ ബീഹാറിലും ആസാമിലും വിന്യസിക്കും. മറ്റു യൂണിറ്റുകളെ ലഡാക്ക്, കാശ്മീര്‍, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലും വിന്യസിക്കും. ഇതോടെ 4053 കിലോമീറ്റര്‍ നീളമുള്ള ചൈനയുമായുള്ള അതിര്‍ത്തി പ്രദേശം സംരക്ഷിക്കാനാവും. 65000 കോടിരൂപയുടെ സൈനികനടപടിയാണ് ചൈനീസ് അതിര്‍ത്തിയിലേക്ക് ഇന്ത്യ നടപ്പാക്കാന്‍ പോകുന്നത്. വര്‍ഷങ്ങളായി ഇന്ത്യന്‍ കരസേന ആവശ്യപ്പെട്ട കാര്യത്തില്‍ ബുഘനാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. സമീപ കാലത്തു നടന്ന ചൈനീസ് അതിര്‍ത്തിലംഘനമാണ് ഇക്കാര്യത്തി ല്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
ഏഴുവര്‍ഷം മുമ്പാണ് ചൈനീസ് അതിര്‍ത്തിയിലെ സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം കരസേന കേന്ദ്രസര്‍ക്കാരിനു മുന്നില്‍ വെച്ചത്. എന്നാല്‍ തീരുമാനം വൈകുകയായിരുന്നു. ഇന്ത്യന്‍ പ്രതിരോധമന്ത്രിയുടെ സന്ദര്‍ശന വേളയില്‍പ്പോലും അതിര്‍ത്തി ലംഘിച്ചുകൊണ്ട് പ്രകോപനം സൃഷ്ടിക്കുന്ന ചൈനീസ് സൈന്യത്തെ നിയന്ത്രിക്കുന്നതിന് അതിര്‍ത്തിയിലെ സൈനികസാന്നിദ്ധ്യം കൂട്ടുകയല്ലാതെ മറ്റുവഴികളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു.
തിബറ്റില്‍ ചൈന സൈനിക നയപടിക്കു മുതിര്‍ന്നാല്‍ പുതിയ നീക്കം അതിനെ തടയുന്നതിനു പ്രാപ്തമാകുമെന്നും കരുതുന്നു. സൈനികരുടെ എണ്ണം വര്‍ദ്ധിപ്പിച്ചതോടെ അതിര്‍ത്തി മുഴുവനും നിരീക്ഷണ സംവിധാനങ്ങളൊരുക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. കരസേനയ്ക്കു പുറമേ വ്യോമസേനയും ചൈനീസ് അതിര്‍ത്തിയില്‍ സേനാബലം ശക്തമാക്കുകയാണ്. ആകാശമധ്യേ ഇന്ധനം നിറയ്ക്കാന്‍ കഴിയുന്ന ആറ് ടാങ്കറുകളും സി 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് എയര്‍ക്രാഫ്റ്റുകളും പനഗര്ഗിലേക്ക് വിന്യസിക്കാന്‍ വ്യോമസേനയും തീരുമാനിച്ചിട്ടുണ്ട്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന വടക്കു കിഴക്കന്‍ മേഖലയിലേക്ക് ബാലിസ്റ്റിക് മിസെയിലുകളും ക്രൂയിസ് മിസെയിലുകളും വിന്യസിക്കാനും കര-വ്യോമസേനകള്‍ തീരുമാനിച്ചു. മേഖലയില്‍ ഹെലിപാടുകളും എയര്‍ഫീല്‍ഡുകളും ഒരുക്കാനും സൈന്യം നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
അതിര്‍ത്തിയിലെ 90,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ചൈന അവകാശവാദമുന്നയിക്കുന്നത്. ഈ പ്രദേശങ്ങളില്‍ അതിക്രമിച്ചു കടക്കുന്നത് ചൈനീസ് സൈന്യം പതിവാക്കിയിരിക്കുകയാണ്. ജൂണ്‍ 17ന് അവസാനമായി ചുമര്അതിര്ത്തില് കടന്ന ചൈനീസ്സൈന്യം ഇന്ത്യന്‍ ബങ്കറുകളും നിരീക്ഷണക്യാമറകളും തകര്‍ത്തിരുന്നു. ഇത്തരത്തിലുള്ള ചൈനീസ് നടപടികള്‍ ഫലപ്രദമായിപ്രതിരോധിക്കാനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. എന്നാല്‍ ചൈനയെ സംബന്ധിച്ചിടത്തോളം അത്യന്തം പ്രകോപനകരമായ തീരുമാനമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള ചൈനയുടെ പ്രതികരണമാണ് ഇനി അറിയാനുള്ളത്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: