സാമ്പത്തിക പ്രതിസന്ധിയുടെ ആഴക്കയങ്ങളിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കരകയറ്റാന്‍ ആര്‍ക്കുമാവില്ലെന്ന് പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന തെളിയിക്കുന്നു. സാമ്പത്തിക വളര്‍ച്ച 6 1/2 ശതമാനത്തിലെത്തിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ലിസ്റ്റുകളുടെ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മന്‍മോഹന്‍സിംഗ് പറഞ്ഞിരിക്കയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി എന്ന മറയ്ക്കുള്ളില്‍ സാമ്പത്തിക തളര്‍ച്ചയുടെ ചുമടിറക്കി വെയ്ക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിനാവാതെ വന്നിരിക്കുന്നു. അമേരിക്കന്‍ ഡോളറിന്റെ മൂല്യം വര്‍ദ്ധിക്കുകയും ഹൗസിംഗ് മേഖല ഉള്‍പ്പെടെ സാമ്പത്തികരംഗത്ത് അമേരിക്ക മുന്നോട്ടുപോകാനും തുടങ്ങിയതോടെ അന്താരാഷ്ട്ര പ്രതിസന്ധി എന്ന മുറവിളിയുടെ മുന ഒടിഞ്ഞിരിക്കയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ തന്നെയാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഒന്‍പത് ശതമാനത്തോളം സാമ്പത്തിക വളര്‍ച്ച കൈവരിച്ചത് എന്ന കാര്യം വര്‍ത്തമാന ഭരണകൂടം ബോധപൂര്‍വ്വം വിസ്മരിക്കയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയുടെ തോത് രണ്ടക്കത്തിലാണുള്ളത്. ഗുജറാത്തിനും മദ്ധ്യപ്രദേശിനും വളര്ച്ചയാകാമെങ്കില് മറ്റ് സംസ്ഥാനങ്ങള്ക്കെന്തുകൊണ്ട് വളര്‍ച്ച വിളര്‍ച്ചയായി താഴോട്ടുപോകുന്നു ?
യുപിഎ ഭരണത്തിന്‍കീഴില്‍ ഓരോ ബഡ്ജറ്റിലും സാമ്പത്തിക വളര്‍ച്ച കൂടുതലാകുമെന്ന വാഗ്ദാനമാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഓരോ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും മുമ്പുള്ളതിനേക്കാള്‍ ജിഡിപി താഴോട്ടുപോകുന്ന ദയനീയ ചിത്രമാണ് കാണപ്പെട്ടത്. 2013-14 ബഡ്ജറ്റിലൂടെ മുന്നോട്ടുവെച്ച 6.5 ശതമാനം വളര്‍ച്ചപോലും കൈവരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നു. 11-ാം പദ്ധതിയില്‍ 10-ാം പദ്ധതിയേക്കാള്‍ കാര്‍ഷിക ഉല്പാദനം വര്‍ദ്ധിച്ചിരുന്നു. 2004-2013 കാലഘട്ടത്തില്‍ കേവലം രണ്ട് ശതമാനം പേരെ മാത്രമേ ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്കുകൊണ്ടുപോകാന് കഴിഞ്ഞുള്ളൂ. ബിജെപിയുടെ കേന്ദ്രഭരണത്തിന്‍കീഴില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം എട്ട് ശതമാനം മുതല്‍ 10 ശതമാനം വരെ കുറഞ്ഞതായി അനൗദ്യോഗിക കണക്കുകള്‍ തെളിയിച്ചിട്ടുണ്ട്. വിദേശ നാണ്യശേഖരത്തിന്റെ കാര്യത്തിലും രാജ്യം ഇപ്പോള്‍ പിന്നോട്ടുപോക്കിലാണുള്ളത് ‘അസ്സോച്ചാസി’ന്റെ 92-ാം വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി വരച്ചുകാട്ടിയ സാമ്പത്തികചിത്രം രാജ്യത്തിന് ആശങ്കയുളവാക്കുന്നതാണ്. നാടിനെ അധോഗതിയിലേക്കാണ് യുപിഎ നയിക്കുന്നതെന്ന് സാമ്പത്തികരംഗം വിളിച്ചോതുന്നു.
പൊതുവെ മൗനം മുഖമുദ്രയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി ദല്‍ഹി സമ്മേളനത്തില്‍ വാചാലനായി പരാജയങ്ങളുടെ പുത്തന്‍ സാമ്പത്തികശാസ്ത്രം അവതരിപ്പിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വിദേശനിക്ഷേപ സാധ്യത അത്രയൊന്നുമില്ലെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ വ്യക്തമാകുന്നു. നിലവിലെ മാക്രോ സാമ്പത്തികഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ഒരു വലിയ നിക്ഷേപ അനൂകൂല കേന്ദ്രമാകാന്‍ സാധിക്കില്ലെന്ന സത്യം വ്യക്തമാകുന്നുണ്ട്. എന്നാല്‍ ഇത് വളച്ചുകെട്ടി പറയാന്‍ മന്മോഹന്സിംഗിന് ഒരു ദശകം വേണ്ടിവന്നു! എത്ര വാതില്‍ തുറന്നിട്ടാലും വിദേശ നിക്ഷേപം എത്തില്ലെങ്കില്‍ പിന്നെന്തിന് ഇത്രയും കാലം അത് കൊട്ടിഘോഷിച്ചുകൊണ്ടു നടന്നു. ആഗോള കോര്‍പ്പറേറ്റ് മെഖലയ്ക്ക് ലാഭമാണ് വേണ്ടത്. ഇന്ത്യയില്‍ വന്ന കോര്‍പ്പറേറ്റ് മേഖലകള്‍ പലതും കൈപൊള്ളിച്ച് തിരിച്ചുപോയവരാണ്. ഇത്തരം ദുരനുഭവങ്ങള്‍ എത്രകാലം മറച്ചുവെയ്ക്കാന്‍ കഴിയും ? ഈ രംഗത്ത് പരാജയം ഉറപ്പായിട്ടും ഒരു ജനതതിയെ വിദേശ നിക്ഷേപത്തിന്റെപേരില്‍ മോഹിപ്പിച്ച് ചൂഷണം ചെയ്ത കുറ്റത്തിന് മന്മോഹന് ഭരണകൂടം പ്രതികൂട്ടിലാണുള്ളത്.
1991 ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പരാജയം ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ച ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ്. ഇന്ത്യ സാമ്പത്തിക തകര്‍ച്ചയിലാണെന്ന് കണ്ട് സഹായമഭ്യര്‍ത്ഥിച്ചപ്പോള്‍ രാജ്യതാല്‍പ്പര്യം കണക്കിലെടുത്ത് ധനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച പ്രതിപക്ഷ കക്ഷിയാണ് ബിജെപി 1998-2004 ല്‍ ബിജെപി ഭരണത്തിന്‍കീഴില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സുസ്ഥിരതയുള്ളതായി മാറ്റപ്പെട്ടിരുന്നു. ഈ സത്യം പകല്‍പോലെ വ്യക്തവും ആര്‍ക്കും നിഷേധിക്കാനാവാത്തതുമാണ്. പക്ഷേ ഇപ്പോള്‍ വീണ്ടും മുമ്പത്തേപ്പോലെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം വഴുതിവീണിരിക്കുന്നു. 1991 ലെ നരസിംഹറാവു ഭരണത്തേപ്പോലെ വീണ്ടും സഹായമഭ്യര്ത്ഥിക്കല് കുതന്ത്രവുമായാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ദല്‍ഹിയിലെ ആസോച്ചം സമ്മേളനവേദിയില്‍ പ്രത്യക്ഷനായത്. ഗതികെട്ട് ആത്മാര്‍ത്ഥതയില്ലാത്ത ഒരാഹ്വാനത്തിനാണ് ഭരണകൂടം ഇറങ്ങിപ്പുറപ്പെട്ടത്. രാജ്യം അര്‍ഹിക്കുന്ന അവജ്ഞയോടെ ഇക്കൂട്ടരുടെ സാമ്പത്തിക പരാജയ പ്രസംഗത്തെയും സഹായാഭ്യര്ത്ഥനയേയും അവഗണിക്കയാണ് വേണ്ടത്.
കഴിഞ്ഞ സപ്തംബറില്‍ ചിദംബരം ധനമന്ത്രിയായി ചുമതലയേറ്റപ്പോള്‍ പുത്തന്‍ സാമ്പത്തിക പരിഷ്കരണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങളെ ഇളക്കിമറിക്കാന്‍ ശ്രമിച്ചിരുന്നു. മാധ്യമങ്ങള്‍ ഒന്നടങ്കം പരിഷ്കരണ ശ്രമങ്ങളെ സ്വാഗതം ചെയ്തു. എന്നാല്‍ സാമ്പത്തികരംഗത്ത് പുത്തനുണര്വുണ്ടായില്ലെന്ന് മാത്രമല്ല ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികക്കെടുതിയിലേക്ക് രാജ്യം നിപതിക്കുകയും ചെയ്തു. കഴിഞ്ഞ പത്തുമാസക്കാലം ഇന്ത്യന്‍ കറന്‍സിയുടെ തകര്‍ച്ചയും, കറന്റ് അക്കൗണ്ട് കമ്മി ഉയര്‍ന്നതും, വിദേശമൂലധന നിക്ഷേപരംഗം തകര്‍ന്നതുമൊക്കെ ഇന്ത്യന്‍ സാമ്പത്തികരംഗത്തെ വേട്ടയാടുന്ന ഗുരുതരമായ പ്രതിസന്ധികളാണ്. വിദേശ മൂലധന നിക്ഷേപകര്‍ ഇന്ത്യന്‍ കളിക്കളം വിട്ടൊഴിഞ്ഞുകൊണ്ടിരിക്കുന്നു എന്നതും രാജ്യം ആശങ്കയോടെ നോക്കി കാണേണ്ടതുണ്ട്. വിദേശ നിക്ഷേപ പദ്ധതി ശക്തമാക്കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ച് പ്രഖ്യാപനം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ ലോകത്തിലെ പ്രമുഖ സ്റ്റീല്‍ ഉല്പാദകരായ ആര്സെലര്മാത്തര് കമ്പനി ഒഡീഷയിലെ നിര്‍ദ്ദിഷ്ട വന്‍ പദ്ധതി ഉപേക്ഷിച്ച് സ്ഥലം വിടുകയാണുണ്ടായത്. കൊറിയയിലെ പോസ്കോ എന്ന ഖാനന കമ്പനിയും 530 കോടി ഡോളര്‍ മുടക്കി കര്‍ണ്ണാടകയില്‍ ആരംഭിക്കാനിരുന്ന തങ്ങളുടെ പദ്ധതി ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുന്നു. ചുരുക്കത്തില്‍ നാം കടുത്ത നാണക്കേടിലാണിപ്പോഴെത്തിയിട്ടുള്ളത്. സാമ്പത്തിക മേഖലയ്ക്ക് ശാപവും ഭാരവുമായി യുപിഎ ഭരണകൂടം മാറിക്കഴിഞ്ഞിട്ടുണ്ട്. കൊള്ളക്കാരും അഴിമതിക്കാരുമാണ് ഇപ്പോള്‍ ഇന്ദ്രപ്രസ്ഥം നിയന്ത്രിക്കുന്നത്.
റിസര്‍വ്വ് ബാങ്കിന്റെ കറന്‍സി രക്ഷിക്കാനായുള്ള നടപടികളും നാടിന്ന് തിരിച്ചടിയായി മാറിക്കഴിഞ്ഞിരിക്കുന്നു. രൂപയെ രക്ഷിക്കാന്‍ റിസര്‍വ്വ് ബാങ്ക് സ്വീകരിച്ച കര്‍ശന നടപടികള്‍ ഭവന-വാഹന വായ്പകള്‍ക്ക് പലിശ നിരക്കുയര്‍ത്താന്‍ ഇടയാക്കിയിരിക്കയാണ്. മൂല്യം ഉയരുമെന്ന പ്രതീക്ഷയില്‍ വിദേശനാണയ അവധി വിപണിയില്‍ ഡോളറുകള്‍ വാങ്ങിയിടുന്നത് നിയന്ത്രിക്കാനാണ് റിസര്‍വ്വ് ബാങ്ക് നിയന്ത്രണ നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ ഈ തീരുമാനം ഫലത്തില്‍ രൂപയുടെ മൂല്യം ഉയര്‍ത്തിയില്ലെന്ന് മാത്രമല്ല സാധാരണക്കാര്‍ക്ക് അധിക ഭാരമായിത്തീരുകയും ചെയ്തു. വാണിജ്യ ബാങ്കുകള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തുകവഴി സാധാരണ ജനങ്ങള്‍ക്കാണ് ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുക.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നേരിടുന്ന ഗുരുതരമായ വെല്ലുവിളികളെ നേരിടുന്നതില്‍ കോണ്‍ഗ്രസ് ഭരണ സമീപനം നെഹ്റുവിന്റെ കാലം മുതല്ക്കേ പരാജയമായിരുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ എക്കാലത്തും താഴ്ന്ന തോതുള്ള സമ്പദ്വ്യവസ്ഥയായി നിലകൊള്ളേണ്ട ഗതികേടിലാണുള്ളത്. ദാരിദ്ര്യം ഇല്ലാതാക്കാനുള്ള മുദ്രാവാക്യങ്ങള്‍ ശക്തമായി രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉയര്‍ത്തപ്പെടുമ്പോഴും നമ്മുടെ നാട്ടിലെ ദരിദ്രര്‍ മുണ്ടുമുറിക്കിയുടുത്ത് വിലപിക്കാന്‍ വിധിക്കപ്പെട്ടവരായി കഴിയുകയാണ്. പോഷകാഹാരക്കുറവുകൊണ്ട് ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുന്ന ജനങ്ങളാണ് സ്വതന്ത്ര ഇന്ത്യയിലുള്ളത്.
ക്ഷേമരാഷ്ട്രം ഭരണഘടനയിലും ആസൂത്രണ കമ്മീഷന്റെ പ്രമാണങ്ങളിലും പൊടിതട്ടി മിനുക്കി വെയ്ക്കുന്നതുകൊണ്ടും വായ്ത്താരിവഴി പ്രചരിപ്പിക്കുന്നതുകൊണ്ടും നാടിന് ക്ഷേമം വരില്ല. കോണ്‍ഗ്രസ്സ് ഭരണത്തിന്‍കീഴില്‍ അടിസ്ഥാന മാറ്റമുണ്ടാകാത്ത ഇന്ത്യന്‍ സമ്പദ്വ്യവസഥയില്‍ 1977 ലെ മൊറാര്‍ജി മന്ത്രിസഭയുടെകീഴിലും 1998 മുതല്ക്കുള്ള വാജ്പേയ് മന്ത്രിസഭയുടെകീഴിലും വിലക്കയറ്റം നിയന്ത്രിച്ചു നിര്‍ത്താനും, ഭക്ഷ്യദൗര്‍ലഭ്യം ഇല്ലാതാക്കാനും, സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താനും എങ്ങനെ കഴിഞ്ഞുവെന്നതിന് ഇനിയെങ്കിലും ജനങ്ങള്‍ ഉത്തരം കണ്ടെത്തുകയാണ് വേണ്ടത്.
ഒരു രാജ്യത്തിന്റെ പുരോഗതിയുടെ നാഴികകല്ലായിത്തീരേണ്ടത് ‘ഇന്‍ഫ്രാസ്ട്രെക്ചറിന്റെ വളര്‍ച്ചയും’ ഉല്പാദനചിലവിന്റെ കുറവുമാണ്. മൂലധനത്തിന്റെ ലഭ്യതയും ഇക്കാര്യത്തില്‍ അവിഭാജ്യഘടകമാണ്. ഇന്ത്യയില്‍ ഉല്പാദന മേഖലയോട് ബന്ധപ്പെട്ട് ഉല്പാദനചിലവ് ഏറ്റവും കൂടുതലായിക്കൊണ്ടിരിക്കുന്ന കാലയളവാണിത്. ‘ഇന്‍ഫ്രാസ്ട്രെക്ചര്‍’ മേഖലയില്‍ ഇന്ത്യ ഇപ്പോഴും വളരെ പിന്നിലാണുള്ളത്. ഗ്രാമീണ സമ്പദ്വ്യവസ്ഥയെ പാടെ അവഗണിച്ചുകൊണ്ടുള്ള ഉപഭോക്തൃ താല്‍പ്പര്യ സംരക്ഷണ ശ്രമങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ തളര്‍ത്തിയിരിക്കുന്നു. ഊര്‍ജ്ജ-ഇന്ധന നിരക്കുകള്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനോ, ഗാന്ധിയന്‍ സാമ്പത്തിക സമീപനത്തിന്റെ അടിത്തറ ഉള്‍കൊള്ളാനോ കോണ്‍ഗ്രസ്സ് -യുപിഎ ഭരണകൂടങ്ങള്‍ ഒരിക്കലും ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടില്ല. ഭരണരംഗം ഒന്നടങ്കം അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്ന അന്തരീക്ഷമാണിവിടെയുള്ളത്. ഭരണ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ ചൂഷണങ്ങളുംകൊണ്ട് നമ്മുടെ നാട് നട്ടം തിരിയുകയാണ്. ഈ സാഹചര്യത്തില്‍ പരാജയങ്ങളുടെ പടുകുഴിയിലേക്ക് സമസ്ത മേഖലകളും വീഴുമ്പോള്‍ ഇന്ത്യന്‍ സാമ്പത്തികരംഗവും അവിടേക്കു മുതലക്കൂപ്പുനടത്തുക സ്വാഭാവികമാണ്.
അഡ്വ. പി.എസ് ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: