കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനുത്തരവാദികളായവരില് നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനും ഇരകള്‍ക്ക് പുനരധിവാസം ഉറപ്പാക്കുന്നതിനും ട്രൈബ്യൂണല്‍ രൂപീകരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു. ട്രൈബ്യൂണല്‍ നടപടികള്‍ സങ്കീര്‍ണ്ണമാണെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴത്തെ സ്ഥിതിയാണ് ഉത്തമമെന്നും കൃഷിമന്ത്രി കെ.പി മോഹനന് ഇന്നലെ സെല്‍ യോഗത്തില്‍ വ്യക്തമാക്കി. ട്രൈബ്യൂണല്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ചെയര്മാന് റിട്ട ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന് നായര്‍ നടത്തിയ വിവാദ പരാമര്‍ശം തള്ളാനും മന്ത്രി തയ്യാറായില്ല. ആര്‍ക്ക് എന്ത് വേണമെങ്കിലും പറയാം എന്നായിരുന്നു ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മന്ത്രിയുടെ മറുപടി.
ദുരന്തത്തിന് ഉത്തരവാദികളായ പ്ലാന്റേഷന് കോര്‍പ്പറേഷനെയും കമ്പനിയെയും കോടതി കയറ്റാന്‍ ഉദ്ദേശ്യമില്ലെന്നാണ് സമിതി ചെയര്മാന് സി.എന്‍.രാമചന്ദ്രന് നായര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നിയമനടപടികളിലൂടെ ഇരകള്‍ക്ക് നീതി ലഭ്യമാക്കില്ലെന്ന് പറഞ്ഞ ചെയര്മാന് എന്‍ഡോസള്‍ഫാന്‍ തളിക്കുമ്പോള്‍ ജനങ്ങള്‍ മാറി നില്ക്കണമായിരുന്നുവെന്ന പ്രകോപനപരമായ പ്രസ്താവനയും നടത്തി. കാസര്‍കോട് കലക്ട്രേറ്റില്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച തെളിവെടുപ്പിനെത്തിയപ്പോഴായിരുന്നു വിവാദ പരാമര്‍ശം. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചെയര്‍മാനെ ഒഴിവാക്കി പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി പഠന സമിതി പുനസംഘടിപ്പിക്കണമെന്ന് ആവശ്യമുയരുന്നതിനിടയിലാണ് രാമചന്ദ്രന് നായരുടെ വാദങ്ങള്‍ ആവര്‍ത്തിച്ച് മന്ത്രിയും രംഗത്തെത്തിയത്.
ഒരു മാസത്തിലേറെ നീണ്ട നിരാഹാര സമരം അവസാനിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ നല്കിയ ഉറപ്പുകളിലൊന്നായിരുന്നു ട്രൈബ്യൂണല്‍ രൂപീകരണം. മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം തെളിവെടുപ്പിനായി സമിതി കാസര്‍കോട്ടെത്തിയപ്പോള്‍ ജനങ്ങള്‍ക്ക് ലഭിച്ചത് നിരാശയും. ദുരന്തത്തിന് ഉത്തരവാദികളായവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനുവേണ്ടി രൂപീകരിക്കുന്ന ട്രൈബ്യൂണല്‍ സംബന്ധിച്ച് തെളിവെടുപ്പിനെത്തിയ സമിതി കുറ്റക്കാരെ നൂറ് ശതമാനം ന്യായീകരിക്കുകയായിരുന്നു. സാങ്കേതിക അറിവില്ലായ്മ മൂലമാണ് ദുരന്തമുണ്ടായതെന്നും പ്ലാന്റേഷന് കോര്‍പ്പറേഷനെ ഏല്പ്പിക്കാനാകില്ലെന്നുമായിരുന്നു സമിതി നിലപാട്. എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാര്‍ തന്നെ നിയോഗിച്ച എം അച്ചുതന് കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടിന് വിരുദ്ധമാണ്. എന്‍ഡോസള്‍ഫാന്‍ തളിക്കുമ്പോള്‍ മുന്‍കരുതലെടുക്കാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ റിപ്പോര്‍ട്ടിന് വിരുദ്ധമായി സമിതി ചെയര്മാന് നിലപാടെടുത്തിട്ടും നിസാരവത്കരിക്കുകയാണ് മന്ത്രി ചെയ്തത്. സെല്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് വിലക്കിയ മന്ത്രി മോഹനന് ട്രൈബ്യൂണല്‍ ആവശ്യമില്ലെന്ന നിലപാടും യോഗത്തില്‍ സ്വീകരിച്ചു. ‘സമിതിയുടെ പഠന റിപ്പോര്‍ട്ടിനുശേഷം തീരുമാനമെടുക്കും.
നിയമനടപടികളിലെ സാങ്കേതികത്വം നീതി വൈകുന്നതിന് കാരണമാകും. ട്രൈബ്യൂണല്‍ വന്നാല്‍ സര്‍ക്കറിന് കൈകഴുകാം. ഇപ്പോള്‍ നടന്നുവരുന്ന സംവിധാനമാണ് ഉചിതം’ മന്ത്രി വ്യക്തമാക്കി.
പഠന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് തന്നെ സമിതി ചെയര്‍മാനും കൃഷിമന്ത്രിയും നടത്തിയ പ്രസ്താവനകള്‍ ട്രൈബ്യൂണലിന്റെ ഭാവി എന്തായിരിക്കുമെന്ന് വ്യക്തമാക്കികഴിഞ്ഞു. ട്രൈബ്യൂണല്‍ രൂപീകരിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ പ്രഖ്യാപനവും തെളിവെടുപ്പും നാടകമായിരുന്നുവെന്നാണ് ഇപ്പോള്‍ വെളിവായിരിക്കുന്നത്. കുറ്റക്കാരെ ന്യായീകരിച്ച് പഠന സമിതി ചെയര്‍മാനും സാങ്കേതികത്വം ചൂണ്ടിക്കാട്ടി മന്ത്രിയും നിലപാടെടുക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്നതും വ്യക്തം. കൂട്ടക്കുരുതി നടത്തിയവര്‍ ശിക്ഷപ്പെടില്ലെന്ന വ്യക്തമായ സന്ദേശവും സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: