നാളെ കാര്‍ഗില്‍ ബലിദാന്‍ ദിനം
1999മെയ് – ജൂലായ് മാസങ്ങളില്‍ ജമ്മുകാശ്മീര്‍ സംസ്ഥാനത്തെ കാര്‍ഗിലില്‍ നിയന്ത്രണരേഖ കടന്നുള്ള പാക്കിസ്ഥാന് സൈനികരുടെ നുഴഞ്ഞ് കയറ്റവും അക്രമണവും ഫലപ്രദമായി തിരിച്ചടിച്ച്, നുഴഞ്ഞ് കയറ്റക്കാരെ മുഴുവന്‍ തുരത്തി ഇന്ത്യന്‍ സേന നിയന്ത്രണരേഖയെ പൂര്‍വ്വസ്ഥിതിയിലാക്കിയിട്ട് 14 വര്‍ഷങ്ങള്‍ തികയുന്നു. ?ഓപ്പറേഷന് വിജയ്? എന്നറിയപ്പെട്ട കാര്‍ഗില്‍ യുദ്ധം ജൂലൈ 26നാണ് വിജയകരമായി പര്യവസാനിച്ചത്. ഗണ്യമായ തോതില്‍ സൈനികരേയും യുദ്ധ സാമഗ്രികളേയും നഷ്ടപ്പെട്ടിട്ടാണെങ്കിലും രാജ്യത്തിന്റെ അഖണ്ഡതയും അഭിമാനവും കാത്തു സൂക്ഷിക്കാന്‍ ജീവന് ബലിയര്‍പ്പിച്ച ധീര സൈനികരെ രാജ്യം ആദരിക്കുന്നതും ഓര്‍മ്മിക്കുന്നതും കാര്‍ഗില്‍ വിജയ ദിവസമെന്നും, കാര്‍ഗില്‍ ദിനമെന്നും ഒക്കെ അറിയപ്പെടുന്ന ജൂലൈ 26 നാണ്.
ബലിദാനികളായ സൈനികരെ ആദരിക്കുന്നതിലും ഓര്‍മ്മിക്കുന്നതിലും മാത്രം ഒതുങ്ങിയോ നമ്മുടെ രാഷ്ട്ര സുരക്ഷാബോധവും ഇച്ഛാശക്തിയും എന്നു തോന്നിക്കുംവിധമാണ്, രാജ്യത്തിന്റെ വടക്കും, വടക്ക് പടിഞ്ഞാറും, കിഴക്കും അതിര്‍ത്തി പ്രദേശങ്ങളില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ ഭരണ നേതൃത്വത്തിന്റെ പ്രതികരണങ്ങള്‍. നേതൃത്വത്തിന്റെ നിഷ്ക്രിയത്വം ഏതു രാജ്യസ്നേഹിയേയും നിരാശപ്പെടുത്തുന്നതാണ്.
1857 മുതല്‍ 1947 വരെ അഖണ്ഡ ഭാരത്തിന് നഷ്ടമായത് 33 ലക്ഷം ചതുരശ്ര കി.മീ. ആണ്. ബ്രിട്ടീഷ്കാരുടെ കണക്കനുസരിച്ച് ഭാരതത്തിന്റെ വിസ്തൃതി 83 ലക്ഷം ചതുരശ്ര കി.മീ. ആയിരുന്നു. 1947 ല്‍ അത് 50 ലക്ഷം കി.മീ. ആയി കുറഞ്ഞു. അഫ്ഗാനിസ്ഥാന്, ടിബറ്റ്, ബൂട്ടാന്‍, നേപ്പാള്‍, മ്യാന്മാര്, പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നീ പ്രദേശങ്ങള്‍ ഭാരതത്തിനു നഷ്ടപ്പെട്ടു. വൈദേശികാധിപത്യത്തിന്റെ പരിണിത ഫലങ്ങളില്‍ പ്രധാനമായും ഭാരതത്തിന് നഷ്ടപ്പെട്ടത് അതിന്റെ അഖണ്ഡതയാണ് എന്ന് മനസ്സിലാക്കാം. പാരതന്ത്യത്തില്‍, രാജ്യത്തിന് അതിന്റെ ഭാവി ഭാഗധേയം നിശ്ചയിക്കാനോ നിയന്ത്രിക്കാനോ സാധിക്കില്ല എന്നത് ഒരു വാസ്തവം മാത്രമാണ്. എങ്കില്‍, സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഭാരതത്തിന് നഷ്ടപ്പെട്ട ഭൂവിഭാഗങ്ങളെയും അതിന്റെ സാഹചര്യങ്ങളെക്കുറിച്ചും ഒരു വിശകലനം നടത്താം.
1947 ല്‍ സ്വാതന്ത്ര്യ സമ്പാദനത്തിന് തൊട്ട് പുറകെ പാക്കിസ്ഥാന് കാശ്മീരില്‍ നടത്തിയ അക്രമണത്തില്‍, കാശ്മീരിന്റെ ഗണ്യമായ ഒരു ഭാഗം അവര്‍ പിടിച്ചെടുത്തു. ഭാരതീയ സൈനിക നേതൃത്വത്തിന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് സൈന്യത്തിന് അനുമതി നല്കിയിരുന്നെങ്കില് ദിവസങ്ങള്‍ക്കുള്ളില്‍ പാക്കിസ്ഥാന് കയ്യടക്കിയ കാശ്മീരിന്റെ ഭാഗങ്ങള്‍ ഇന്ത്യന്‍ സേനക്ക് തിരിച്ച് പിടിക്കാന്‍ സാധിക്കുമായിരുന്നു. മറിച്ച്, ഇച്ഛാശക്തിയുടെ കുറവ് കൊണ്ട് നിര്‍ണ്ണായകമായ തീരുമാനം എടുക്കാതെ, പ്രശ്നം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കുകയാണ് ഇന്ത്യ ചെയ്തത്. പ്രശ്ന പരിഹാരത്തിന്റെ ആദ്യപടിയായ്, കയ്യേറിയ സ്ഥലങ്ങള്‍ തിരിച്ച് നല്കാന് പാക്കിസ്ഥാനോട് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാന് അത് നിരസിക്കുകയാണ് ഉണ്ടായത്. 1965 ലും 1971 ലും പാക്കിസ്ഥാനുമായുള്ള യുദ്ധത്തില്‍ ഇന്ത്യ നേടിയ മുന്‍കൈ പ്രയോജനപ്പെടുത്താന്‍ സാധിച്ചിരുന്നെങ്കില്‍, അനധികൃതമായി 1947 ല്‍ പാക്കിസ്ഥാന് പിടിച്ചെടുത്ത കാശ്മീരിന്റെ ഭാഗങ്ങള്‍ ഇന്ത്യക്ക് തിരിച്ച് പിടിക്കാന്‍ സാധിക്കുമായിരുന്നു. പാക്കധീന കാശ്മീരില്‍ നിന്നുള്ള താവളങ്ങളില്‍ നിന്നാണ് വിഘടനവാദികളും മതതീവ്രവാദികളും 1990 മുതല്‍ പാക്കിസ്ഥാന്റെ ഒളിഞ്ഞുള്ള സഹായത്തോടെ കാശ്മീരിലും മറ്റ് ഇന്ത്യന്‍ പ്രദേശങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 1947 ല്‍ സൈന്യത്തിന്റെ ഉപദേശമനുസരിച്ച് ഒരുറച്ച തീരുമാനം എടുത്ത്, പാക്കിസ്ഥാന് കയ്യടക്കിയ കാശ്മീരിന്റെ പ്രദേശങ്ങള്‍ തിരിച്ചു പിടിച്ചിരുന്നെങ്കില്‍ ഇന്നത്തെ കാശ്മീരിന്റെ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല. രാഷ്ട്ര സുരക്ഷയുടെ കാര്യത്തില്‍ ഭരണനേതൃത്വത്തിന്റെ ഉദാസീനത നമ്മുടെ അഖണ്ഡതയെ ബാധിച്ചു.
പാക്കിസ്ഥാനില്‍ എപ്പോഴെല്ലാം ജനാധിപത്യ ഭരണകൂടം നിലവില്‍ വന്നിരുന്നോ, അപ്പോഴെല്ലാം അതിര്‍ത്തി പ്രശ്നങ്ങള്‍ നിയന്ത്രിച്ചിരുന്നതും, തീരുമാനങ്ങള്‍ എടുത്തിരുന്നതും അവിടത്തെ സൈനിക നേതൃത്വമായിരുന്നു. ഭരണകൂടത്തിന്റെ ചര്‍ച്ചയോ അനുമതിയോ സൈനിക നേതൃത്വം ചോദിച്ചിരുന്നില്ല. ഭീകരവാദികള്‍ക്ക് പരിശീലനം നല്‍കുന്നതും, അവരെ ഇന്ത്യിലേക്കയച്ച് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും പാക്ക് സൈന്യത്തിന്റെ നിയന്ത്രണത്തിലും നിര്‍ദ്ദേശത്തിലും ആണ് എന്ന വസ്തുത വളരെ സ്പഷ്ടമായിട്ടുള്ളതാണ്. പാക്കിസ്ഥാന് ഭരണ നേതൃത്വം ഈ സ്ഥിതി വിശേഷത്തെ എതിര്‍ത്തപ്പോഴെല്ലാം, സൈനിക നടപടികളിലൂടെ ഭരണം പിടിച്ചെടുത്ത് പട്ടാളഭരണം നടപ്പിലാക്കിയതായി നമുക്ക് കാണാം. പട്ടാള ഭരണത്തെ ചോദ്യം ചെയ്യാന്‍ പാക്കിസ്ഥാനില്‍ ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. കാരണം ന്യായാധിപന്മാരെ മാറ്റി, ഭരണഘടന തന്നെ മാറ്റി എഴുതിയ സംഭവങ്ങള്‍ അവിടെ നടന്നതാണല്ലോ.
പാക്കിസ്ഥാന് സൈനിക നേതൃത്വം മതമൗലികവാദികളേയും തീവ്രവാദികളേയും മറയാക്കി ഇന്ത്യക്കെതിരെ ആക്രമണങ്ങളും, വിദ്ധ്വംസക പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്നതിന്റെ തെളിവാണല്ലോ 1999 ലെ കാര്‍ഗില്‍ നുഴഞ്ഞു കയറ്റവും തുടര്‍ന്നുള്ള സൈനിക നടപടികളും. പാക്കധീന കാശ്മീരില്‍ നിന്നാണല്ലോ പ്രധാനമായും ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നതും ഇന്ത്യയിലേക്ക് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി അയക്കുന്നതും. 1947 ലെ പാക്കിസ്ഥാന്റെ കടന്നുകയറ്റത്തില്‍ കാശ്മീരിന്റെ ഭാഗങ്ങള്‍ നമുക്ക് നഷ്ടപ്പെടുക മാത്രമല്ല, ആ നഷ്ടപ്പെട്ട ഭാഗങ്ങള്‍ ഇന്ന് ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താവളങ്ങള്‍ കൂടി ഒരുക്കിയിരിക്കുകയാണ്.
അടുത്ത അയല്‍രാജ്യമായ ചൈനയുടെ സ്ഥിതിഗതികള്‍ നോക്കാം. ഇന്ത്യയും ചൈനയും സഹോദരങ്ങളാണെന്ന് (ഹിന്ദി-ചീനി ഭായിഭായി) കൊട്ടിഘോഷിച്ചതും, ?പഞ്ചശീലത്തില്‍? ഒപ്പ് വെച്ച് മഷി ഉണങ്ങുന്നതിനു മുമ്പെ 1962ല്‍ വടക്ക് കിഴക്കും, വടക്കും ഉള്ള അതിര്‍ത്തിരേഖ കടന്ന് ഇന്ത്യയെ ആക്രമിച്ചതും ഗണ്യമായ ഭൂവിഭാഗങ്ങള്‍ കയ്യേറിയതും നമ്മുടെ അന്നത്തെ ഭരണ നേതൃത്വത്തിന്റെ കഴിവുകേടിനെയാണ് കാട്ടിത്തരുന്നത്.
സ്വാതന്ത്ര്യലബ്ധിക്ക്ശേഷം 15 വര്‍ഷം തികഞ്ഞിട്ടും, 1962ല്‍ ഇന്ത്യക്ക് സുസജ്ജമായ സൈനിക സംവിധാനം ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷവും സോഷ്യലിസ്റ്റ് മെമ്പര്‍മാരും ചൈനയുടെ നീക്കങ്ങളില്‍ മുമ്പെതന്നെ സംശയം പ്രകടിപ്പിക്കുകയും ഇന്ത്യന്‍ സൈന്യത്തെ സുസജ്ജമാക്കേണ്ടതിന്റേയും രാഷ്ട്ര സുരക്ഷക്കുള്ള ഭീഷണിയെപ്പറ്റിയും താക്കീത് നല്‍കിയിരുന്നു. അന്നത്തെ പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ താക്കീതിനെ പരിഹാസത്തോടെയാണ് വീക്ഷിച്ചത്. ?പഞ്ചശീലത്തില്‍? ഒപ്പ് വെച്ചത് കൊണ്ട് ചൈനയുമായുള്ള അതിര്ത്തികളെല്ലാ സുരക്ഷിതം എന്ന വിഡ്ഢിത്തത്തില്‍ ഭരണനേതൃത്വം ഉറച്ചുനിന്നു. സൈന്യത്തിന് പരിശീലനം കൂടി ആവശ്യമില്ല എന്ന നിലയിലായിരുന്നു, വടക്കെ ഇന്ത്യയില്‍ അംബാല സൈനികകേന്ദ്രത്തില്‍ സേനകള്‍ക്കായുള്ള താമസസൗകര്യങ്ങളുടെ (റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേര്‍സ്) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 5-ാം ഡിവിഷന് സൈന്യത്തെ നിയോഗിച്ചിരുന്നത്. ?അമര്യോജന? എന്ന് പേരിട്ട ആ പ്രൊജക്ടില്‍ നിന്നാണ് നിര്‍മ്മാണ മദ്ധ്യേ സൈന്യത്തെ നേരിട്ട് വടക്ക് കിഴക്കന്‍ അതിര്‍ത്തിയില്‍ ആക്രമികളായ ചൈനീസ് സൈന്യത്തെ നേരിടാന്‍ അയച്ചത്. വളരെ പ്രതികൂലമായ ശൈത്യകാലാവസ്ഥയില്‍ സാധാരണ കോട്ടണ്‍ യൂനിഫോമും ഇട്ടുകൊണ്ടാണ് ഇന്ത്യന്‍ സേനക്ക് ദുര്‍ഘടമായ മലനിരകളിലും മറ്റും ചൈനീസ് ആക്രമണത്തെ നേരിടേണ്ടി വന്നത്. പ്രതികൂലകാലാവസ്ഥയുടെയും, ആ കാലാവസ്ഥയെയും ദുര്‍ഘടമായ മലനിരകളില്‍ ആവശ്യമുള്ള സൈനിക ഉപകരണങ്ങളുടെ അഭാവത്തേയും മറി കടന്നാണ് ഭാരതീയ സൈനികര്‍ ആത്മവീര്യവും, രാജ്യസ്നേഹവും മാത്രം കൈമുതലാക്കി ചൈനയെ നേരിട്ടത്. നിരന്തരമായ പരിശീലനത്തില്‍ കൂടെ മാത്രം ലഭിക്കുന്ന പരിചയ സമ്പത്ത് ഇല്ലാത്തതിന്റെ കാരണത്താല്‍ ചൈനീസ് സേനയുടെ മുന്നില്‍ നമ്മുടെ സേന ഇയ്യാം പാറ്റകളെപോലെ തകര്‍ന്നു വീണു. അനേകായിരം സൈനികരുടെ ജീവനാശത്തിനും ഇന്ത്യന്‍ പ്രദേശങ്ങളുടെ നഷ്ടത്തിനും കാരണക്കാരായ ഭരണ നേതൃത്വം സ്വന്തം പിഴവുകളെ സമ്മതിക്കാനോ പുനര്‍ചിന്തനം ചെയ്യാനോ തയ്യാറായില്ല. ഉന്നത സൈനിക അധികാരികള്‍ യുദ്ധത്തിനു ശേഷം എല്ലാ സംഭവങ്ങളും അവലോകനം ചെയ്ത് എഴുതിയ പുസ്തകങ്ങളില്‍ രാജ്യത്തിന്റെ പിഴവുകളെ വസ്തു നിഷ്ടമായി വിവരിച്ചിട്ടുണ്ട്. മേജര്‍ ജനറല്‍ ബി.എന്‍. കൗളിന്റെ ?ദ അണ്‍ടോള്‍ഡ് സ്റ്റോറി? യും, ബ്രിഗേഡിയര്‍ ജെ.പി. ഡാല്‍വിയുടെ ?ദ ഹിമാലയന്‍ ബ്ലണ്ടര്‍? എന്ന പുസ്തകവും ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സൈനികനുള്ള രാജ്യസ്നേഹവും, ഇച്ഛാശക്തിയും, സമര്പ്പണബേധവും എന്തുകൊണ്ട് രാജ്യത്തിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കാന്‍ അധികാരമുള്ള ഭരണസാരഥികള്‍ക്ക് ഉണ്ടാകുന്നില്ല എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.
രാഷ്ട്ര രക്ഷയുടെ കാര്യത്തില്‍ നമ്മുടെ പിഴവുകള്‍ക്കും വീഴ്ചകള്‍ക്കും വളരെ വര്‍ഷങ്ങള്‍ പിന്നിട്ട് താരതമ്യേന സുസജ്ജമായ സൈന്യബലം നമുക്കിന്നുണ്ട്. നമ്മുടെ രാജ്യത്തെ അക്രമിച്ച, ഇപ്പോഴും അക്രമ സാദ്ധ്യതകളുള്ള പാക്കിസ്ഥാനും ചൈനയും ഇന്ന് സുഹൃദ്ബന്ധത്തിലാണ്. ലോക ശക്തിയായി വളരാന്‍ ശ്രമിക്കുന്ന ചൈനയുടെ പ്രഭാവത്തില്‍, പാക്കിസ്ഥാന് പാക്കധീന കാശ്മീരിന്റെ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ ചൈനക്ക് നല്‍കിയിരിക്കുകയാണ്. അതിവേഗത്തില്‍ സൈനിക നീക്കങ്ങള്‍ നടത്താനുതകുന്ന പാതകളും, റെയില്‍ മാര്‍ഗങ്ങളും, വ്യോമത്താവളങ്ങളും ഒക്കെ ധ്രുതഗതിയില്‍ ചൈന ഈ പ്രദേശത്ത് കൂടെയും നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയെ പാക്കിസ്ഥാനുമായി ബന്ധിക്കുന്ന കാരക്കോറം പാത (കാരക്കോറം ഹൈവേ) വഴി പാക്കധീന കാശ്മീരില്‍ കടന്ന് പാക്കിസ്ഥാന് വഴി ചൈനയ്ക്ക് കറാച്ചി തുറമുഖം വരെ എത്താം. അറബി കടലില്‍ കറാച്ചി തുറമുഖത്ത് നിന്ന് ഇന്ത്യന്‍ സമുദ്രാതൃത്തിക്കു സമീപത്തുകൂടെ ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിന്റെ സമീപപ്രദേശങ്ങളിലും എത്താം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍, ശ്രീലങ്കയില്‍ ചൈന വന്‍തുറമുഖങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ തുറമുഖങ്ങള്‍ നിര്‍മ്മിച്ചു നല്കിയാല് ആ തുറമുഖങ്ങള്‍ ഉപയോഗിക്കാനുള്ള അധികാരം ചൈനയ്ക്കു നല്കിക്കൊണ്ടുള്ളതാണ് കരാര്‍ വ്യവസ്ഥകള്‍.
ഇന്ത്യയുടെ വടക്ക് കിഴക്കന്‍ അതിര്‍ത്തിയില്‍, അരുണാചല്‍ പ്രദേശിന്റെ മേല്‍ ചൈന അവകാശവാദം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വളരെ നാളുകളായി. ഈ അവകാശവാദങ്ങള്ക്കനസൃതമായി അതിര്‍ത്തിരേഖ കടന്നുള്ള കയ്യേറ്റങ്ങളും താവളങ്ങള്‍ ഉറപ്പിക്കലും ചൈനീസ് സൈന്യം തുടരുന്നു. ലഡാക്കില്‍ ദൗലത്ത് ബാഗ് ഓള്‍ഡി പ്രദേശത്തും ലഡാക്കിന് കിഴക്ക് ചൂമാര് പ്രദേശത്തും ചൈനയുടെ കടന്നുകയറ്റം ഈയ്യിടെ ഉണ്ടായിട്ടുണ്ട്. ദൗലത്ത് ബാഗ് ഓള്‍ഡിയിലെ കടന്നുകയറ്റം, മൂന്നു ഫ്ലാഗ് മീറ്റിങ്ങുകള്‍ക്കു ശേഷം അവരുടെ നിബന്ധനകള്ക്കുനുസൃതമായി ചൈന പിന്മാറി എന്ന അവ്യക്തമായ വിശദീകരണമാണ് ഭരണനേതൃത്വത്തില്‍ നിന്നും പുറത്തുവന്നത്. ഈ പ്രദേശങ്ങളില്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ചൈന നിരീക്ഷണ പറക്കലുകള്‍ നടത്തുന്നുണ്ട്.
നമ്മുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ അസം, നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം എന്നിവിടങ്ങളില്‍ വിഘടന, തീവ്രവാദികളുടെ പ്രവര്‍ത്തനം സജീവമാണ്. അവര്‍ക്ക് ആയുധങ്ങളും സഹായങ്ങളും ലഭിക്കുന്നത് ചൈനയില്‍ നിന്നും, പാക്കിസ്ഥാനില്‍ നിന്നും ആണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സംസ്ഥാനങ്ങള്‍ വഴിയും അല്ലാതെയും മ്യാന്മറിലും ചൈനയുടെ സാന്നിദ്ധ്യവും സ്വാധീനവുമുണ്ട്. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളോട് ചേര്‍ന്നു കിടക്കുന്ന ടിബറ്റില്‍ ചൈന അവരുടെ ആധിപത്യം സ്ഥാപിച്ചതുമുതല്‍ ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് ഒളിഞ്ഞും തെളിഞ്ഞും സാന്നിദ്ധ്യം ഉറപ്പിക്കാന്‍ ചൈനയ്ക്ക് അനായാസേന സാധിക്കും.
എല്ലാംകൂടെ ഒത്തുവായിച്ചാല്‍ ചൈനയുടെ സാന്നിദ്ധ്യം ഭാരതത്തെ ഭൗമാതിര്‍ത്തിയും, സമുദ്രാതിര്‍ത്തിയും വഴി വലയം ചെയ്യാന്‍ സാദ്ധ്യതകളേറെയുണ്ട്. അരുണാചല്‍ പ്രദേശിന്മേലുള്ള ചൈനയുടെ അവകാശവാദവും അതിനെ പിന്തുടര്ന്ന് അതിര്‍ത്തി രേഖ കടന്ന് ഇന്ത്യന്‍ ഭാഗത്ത് താവളം ഉറപ്പിക്കലും, വ്യോമാതിര്‍ത്തി ലംഘിച്ചുള്ള നിരീക്ഷണ പറക്കലും എന്താണ് സൂചിപ്പിക്കുന്നത്? ഈ നടപടികളെ എല്ലാം ന്യായീകരിച്ചുകൊണ്ടുള്ള ചൈനീസ് നേതൃത്വത്തിന്റേയും സൈനികമേധാവികളുടെയും പ്രസ്താവനകള്‍ എന്തുദ്ദേശ്യം വെച്ചുകൊണ്ടുള്ളതാണ്? ഇന്ത്യയെ ആക്രമിച്ച് ഭൂപ്രദേശങ്ങള്‍ കീഴടക്കാനുള്ള ചൈനയുടെ അഭിനിവേശം തള്ളിക്കളയാന്‍ സാധിക്കുമോ? ഉറച്ച് ചിന്തിക്കേണ്ട വിഷയങ്ങളല്ലേ ഇതെല്ലാം.
ലഫ്റ്റനന്റ് കേണ് രാംദാസ് (അഖില ഭാരതീയ പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് – കേരള സംസ്ഥാനം അദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: