എഴുത്തുകാരനായ പോള്‍ സക്കറിയ മലയാളികളില്‍ ചിലര്‍ക്ക് മഹാസാഹിത്യകാരനാണ്. തന്റെതായ നിലയ്ക്ക് അദ്ദേഹം ഒരു പ്രഭാഷകനുമാണ്. സ്വയം പ്രഖ്യാപിത ബുദ്ധിജീവിയുമാണ്. എന്നാല്‍ ഇതിനെല്ലാമുപരി കോട്ടയം ജില്ലയിലെ ഉരുളികുന്നത്തുകാരനായ സക്കറിയ കറതീര്‍ന്ന ഒരു വര്‍ഗീയ വാദിയുമാണ്.
സക്കറിയയുടെ ബൗദ്ധിക നിലപാടുകളെയും ഇടപെടലുകളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ഇത് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല. ലോകാരാധ്യയായ മാതാ അമൃതാനന്ദമയിയോട് വിരോധം വെച്ചുപുലര്‍ത്തുകയും മലയാളത്തിന്റെ മഹാ സാഹിത്യകാരന് ഒ.വി.വിജയനോടും പ്രശസ്ത നിരൂപകനായിരുന്ന ആര്.നരേന്ദ്രപ്രസാദിനോടും കുടിപ്പക കൊണ്ടുനടക്കുകയും വിഖ്യാത ചരിത്രകാരന് എം.ജി.എസ്. നാരായണനില്‍ ഹിന്ദു വര്‍ഗീയത കണ്ടെത്തുകയുമൊക്കെ ചെയ്ത സക്കറിയയുടെ മനോഘടന ക്രൈസ്തവമായ അസഹിഷ്ണുതയില്‍ അധിഷ്ഠിതമാണെന്ന് ഒരിക്കല്‍ക്കൂടി വെളിപ്പെട്ടിരിക്കുന്നു. യുക്തിവാദിയായിരുന്ന എം.സി. ജോസഫിന്റെ പേരിലുള്ള അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് സക്കറിയ കൊല്ലത്ത് നടത്തിയ പ്രസംഗം ഈ എഴുത്തുകാരന്റെ വര്‍ഗീയ സ്വത്വം പൂര്‍ണമായി പുറത്തുകൊണ്ടുവരുന്നതാണ്.
മതത്തെ രാഷ്ട്രീയവും സംസ്കാരവുമായി ആദ്യം കൂട്ടിക്കുഴച്ചത് ഗാന്ധിജിയാണെന്നും ഇന്ത്യയിലെ ഹിന്ദുവര്‍ഗീയ വാദം ഈ കൂട്ടിക്കുഴക്കലിന്റെ തെളിവാണെന്നും അതിന്റെ ഫലമായി നരേന്ദ്രമോദിയെപ്പോലുള്ള വിഷജീവി ഇന്ത്യയില്‍ പ്രധാനമന്ത്രിയാവുമെന്ന ഭീഷണിയിലാണ് നാമെന്നും സക്കറിയ പറയുന്നു. ഹിന്ദുക്കളാണ് എന്ന ഒറ്റക്കാരണം കൊണ്ട് മഹാത്മാഗാന്ധിയോടും നരേന്ദ്രമോദിയോടും അന്ധമായ വിരോധമുള്ള സക്കറിയ മതം, സംസ്കാരം, വര്‍ഗീയത എന്നിവ തമ്മിലുള്ള വേര്‍തിരിവിന് നേര്‍ക്ക് മനഃപൂര്‍വം കണ്ണടയ്ക്കുകയാണ്. ജീവിച്ചിരുന്ന കാലത്ത് സനാതനധര്‍മത്തിലുള്ള തന്റെ വിശ്വാസം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ള മഹാത്മാഗാന്ധി വര്‍ഗീയ വാദിയാണെന്ന നിലപാട് ബ്രിട്ടീഷിന്ത്യയിലെ ക്രൈസ്തവ മിഷണറിമാര്‍ക്കുണ്ടായിരുന്നു. സ്വയം മതംമാറാന്‍ കൂട്ടാക്കാതിരുന്നതും ഇസ്ലാം-ക്രൈസ്തവ മതങ്ങളിലേക്ക് ഹിന്ദുക്കളെ മതംമാറ്റുന്നതിനെ ശക്തമായി എതിര്‍ത്തതുമായിരുന്നു ഇതിന് കാരണം. ഒരു മഹത്തായ മതത്തെ നീ നശിപ്പിച്ചു.
ഇനി മറ്റൊരു മതത്തെയും നശിപ്പിക്കേണ്ടതുണ്ടോ എന്നാണ് ഇസ്ലാമിലേക്ക് മതംമാറിയ സ്വന്തം മകനോട് ഗാന്ധിജി ചോദിച്ചത്. സ്വമതത്തിലേയ്ക്ക് കൊണ്ടുവരാന്‍ ക്രൈസ്തവ മിഷണറിമാര്‍ ഗാന്ധിജിയുമായി നടത്തിയ സംഭാഷണങ്ങള്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. സനാതന ഹിന്ദുവായ താന്‍ എന്തുകൊണ്ട് ക്രൈസ്തവ മതം സ്വീകരിക്കണം എന്ന ഗാന്ധിജിയുടെ ചോദ്യത്തിന് മുന്നില്‍ മിഷണറിമാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. ക്രിസ്തുവിനെ ആരാധിച്ചിരുന്ന ഗാന്ധിജി പക്ഷെ പള്ളി മതത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തിരുന്നു. തനിക്ക് അധികാരം കിട്ടിയാല്‍ ആദ്യം ചെയ്യുക ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നതിനെ നിയമംമൂലം നിരോധിക്കുമെന്ന് പ്രഖ്യാപിക്കാന്‍ പോലും മടിക്കാതിരുന്നയാളായിരുന്നു ഗാന്ധിജി. ഇങ്ങനെയൊരാള്‍ ക്രൈസ്തവ സഭയുടെയും സക്കറിയയുടെയും കണ്ണില്‍ വര്‍ഗീയ വാദി ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ദൈവം സത്യമാണെന്നല്ല, സത്യമാണ് ദൈവം എന്ന് വിശ്വസിച്ച ഗാന്ധിജിക്ക് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അത് അദ്ദേഹം ഏറ്റുപറഞ്ഞിട്ടുള്ളതുമാണ്. എന്നാലിത് സക്കറിയ ആക്ഷേപിക്കുന്നപോലെയല്ല. മതേതരത്വം ഗാന്ധിജിക്ക് മതനിരാസമായിരുന്നില്ല. എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന സങ്കല്‍പ്പമായിരുന്നു. സനാതന ധര്മത്തിലൂടെ മാത്രമേ ഇത് സാക്ഷാത്ക്കരിക്കാനാവൂ എന്നും ഗാന്ധിജി ഉറച്ചു വിശ്വസിച്ചു. ഇത്തരമൊരു ഭരണവ്യവസ്ഥയ്ക്കായി നടത്തിയ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തോട് തുര്‍ക്കി കേന്ദ്രമായുള്ള മതാധിഷ്ഠിത ഭരണം പുനഃസ്ഥാപിക്കാന്‍ നടന്ന ഖിലാഫത്ത് പ്രക്ഷോഭത്തെ ബന്ധിപ്പിച്ചത് ഗാന്ധിജിക്ക് പറ്റിയ തെറ്റുകളിലൊന്നായിരുന്നു. മലബാറിലെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ മഹാത്മജിക്ക് കുറ്റബോധവുമുണ്ടായിരുന്നു.
ഗാന്ധിജി മതംമാറണമെന്ന് ശഠിച്ച ക്രൈസ്തവ മിഷണറിമാരുടെ മാനസികാവസ്ഥയാണ് സക്കറിയക്കുമുള്ളത്. അതുകൊണ്ടുതന്നെ സനാതന ഹിന്ദുവായ ഗാന്ധിജിയെ അദ്ദേഹത്തിന് അംഗീകരിക്കാനാവുന്നില്ല. ഈ മനോഭാവം സമര്‍ത്ഥമായി മറച്ചുപിടിച്ചുകൊണ്ടാണ് സക്കറിയ ഗാന്ധിജിയെ വര്‍ഗീയവാദിയായി മുദ്രകുത്തുന്നതും മതത്തെ സംസ്കാരവും രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ത്തുവെന്ന് ആക്ഷേപിക്കുന്നതും. യഥാര്‍ത്ഥത്തില്‍ ഗാന്ധിജി ആരായിരുന്നുവെന്നോ അദ്ദേഹത്തിന് വഴികാട്ടിയിരുന്ന സനാതനധര്‍മം അതായത് ഹിന്ദുധര്‍മം എന്തായിരുന്നുവെന്നോ സക്കറിയക്കറിയില്ല. മുന്‍വിധികളില്ലാതെ ഇതൊക്കെ മനസ്സിലാക്കാനുള്ള താല്പര്യവും സക്കറിയ കാണിക്കുന്നില്ല. ഗാന്ധിജി എഴുതിയിട്ടുള്ളതും പറഞ്ഞിട്ടുള്ളതും സാഗരം പോലെ പരന്നുകിടക്കുകയാണ്. ഇതിന്റെ അരിക് തൊടാന്‍ പോലും കഴിയാത്ത സക്കറിയ ഗാന്ധിജിയെക്കുറിച്ച് മറ്റുള്ളവര്‍ എഴുതിയിട്ടുള്ളതാണ് വായിച്ചിരിക്കാനാണിട. ഇത്തരം ‘ഗാന്ധിസാഹിത്യ’ത്തിലൂടെ ഗാന്ധിജിയെ മനസിലാക്കുന്നത് അന്ധന്മാര് ആനയെ കണ്ടതുപോലെതന്നെയാണ്. അന്ധമായ മതവിരോധംകൊണ്ട് ഹിന്ദുധര്‍മം എന്തെന്ന് മനസിലാക്കാന്‍ സക്കറിയ ശ്രമിച്ചിട്ടില്ല. ഗാന്ധിജി വിശ്വസിച്ച സനാതനധര്‍മ്മവുമായി സക്കറിയക്ക് ആകെയുള്ള ബന്ധം അതില്‍പ്പെടുന്ന ഒരു യുവതിയെ വിവാഹം കഴിച്ചതാണ്.
രാഷ്ട്രീയവുമായി മതത്തെയല്ല ഗാന്ധിജി കൂട്ടിക്കുഴച്ചത്. രാഷ്ട്രീയത്തെ സംസ്ക്കാരവുമായാണ് കൂട്ടിച്ചേര്‍ത്തത്. ഇക്കാര്യം ഗാന്ധിജി ഇന്ത്യന്‍ സ്വാതന്ത്ര്യസമരരംഗത്തേക്ക് കടന്നുവരുമ്പോള്‍തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഗാന്ധിയന്‍ ദര്‍ശനത്തിന്റെ ആധാരഗ്രന്ഥം എന്നു പറയുന്നത് ‘ഹിന്ദ് സ്വരാജ്’ ആണ്. പില്ക്കാലത്ത് താന്‍ എഴുതിയിട്ടുള്ളതും പറഞ്ഞിട്ടുള്ളതുമൊക്കെ ഹിന്ദ് സ്വരാജിനെ അടിസ്ഥാനമാക്കിയാണെന്ന് ഗാന്ധിജി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഈ ഗ്രന്ഥം ഒരാവര്‍ത്തി വായിച്ചാല്‍തന്നെ ഗാന്ധിജിക്ക് ഏതെങ്കിലും പ്രത്യേക മതത്തോടല്ല ഭാരതീയ സംസ്കാരത്തോടാണ് പ്രതിബദ്ധതയെന്ന് ആര്‍ക്കും ബോധ്യമാവും. മതവാദി എന്ന് സക്കറിയ ആക്ഷേപിക്കുന്ന ഗാന്ധി അങ്ങനെയായിരുന്നില്ല എന്നതിന് എത്ര വേണമെങ്കിലും തെളിവുകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്. ഭാരതത്തിന്റെ സംസ്കാരത്തെ അംഗീകരിക്കാന്‍ സക്കറിയക്കാവുന്നില്ല എന്നതാണ് സത്യം. ഇവിടെ ഗാന്ധിജി യാതൊരു തെറ്റും ചെയ്തിട്ടില്ല. ഗാന്ധിജിയില്‍ തെറ്റ് കണ്ടെത്തുന്ന സക്കറിയയാണ് കുറ്റവാളി. കാരണം അദ്ദേഹം അടിസ്ഥാനപരമായി ഒരു മതവാദിയാണ്. ഇതാണ് ഗാന്ധിജിയെ തലകുത്തി നിര്‍ത്താന്‍ സക്കറിയയെ പ്രേരിപ്പിക്കുന്നത്.
മതത്തെ രാഷ്ട്രീയവുമായി ഗാന്ധിജി കൂട്ടിക്കുഴച്ചതിന്റെ ഫലമാണ് നരേന്ദ്രമോദിയെപ്പോലൊരാള്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് വരുന്നതെന്ന് നിരുത്തരവാദപരമായി അഭിപ്രായപ്പെടുന്ന സക്കറിയയ്ക്ക് ഗാന്ധിജിയോടുള്ള വെറുപ്പ് തന്നെയാണ് മോദിയോടുമുള്ളത്. മോദിയെ വിഷജീവി എന്ന് വിളിക്കാന്‍ സക്കറിയയെ പ്രേരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മതവെറിതന്നെയാണ്. ‘മരണത്തിന്റെ വ്യാപാരി’യെന്ന് സോണിയാഗാന്ധി വിശേഷിപ്പിച്ചതിന്റെ തുടര്‍ച്ചയാണിത്. ‘വത്തിക്കാന്റെ മാനസപുത്രി’യെന്ന് സാക്ഷാല്‍ പോപ്പ് ജോണ്‍പോള്‍ രണ്ടാമന് പ്രഖ്യാപിച്ച കത്തോലിക്കാ മതവിശ്വാസിയായ ഇറ്റലിക്കാരി സോണിയയ്ക്ക് എത്തിപ്പെടാന്‍ കഴിയാതിരുന്ന ഒരു പരമോന്നത പദവിയില്‍ ഗാന്ധിജിയുടെ നാട്ടില്‍നിന്നൊരാള്‍, അതും താനൊരു ഹിന്ദു ദേശീയവാദിയാണെന്ന് അഭിമാനത്തോടെ പറയുന്ന ഒരു മുഖ്യമന്ത്രി ജനാഭിലാഷം സാക്ഷാല്‍ക്കരിക്കാന്‍ ആത്മവിശ്വാസത്തോടെ കടന്നുവരുന്നത് സക്കറിയക്ക് സഹിക്കാവുന്നതിലപ്പുറമാണ്. തനിക്ക് മുന്നില്‍ കൊട്ടിയടക്കപ്പെട്ട പ്രധാനമന്ത്രിപദത്തിലേക്കുള്ള വാതില്‍ മകനുവേണ്ടി ചവിട്ടിത്തുറക്കാന്‍ സോണിയയും അവര്‍ക്കു കീഴില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ആയിരിക്കുന്ന പാര്‍ട്ടിയും കിണഞ്ഞു ശ്രമിക്കുമ്പോള്‍ നരേന്ദ്ര മോദി ഏറ്റവും സ്വാഭാവികമായി ആ സ്ഥാനത്തേക്ക് വരുന്നത് സക്കറിയയുടെ മനോനില തെറ്റിച്ചിരിയ്ക്കുന്നു.
ജനാധിപത്യമാര്‍ഗത്തില്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന എല്ലാ രീതികളും അംഗീകരിച്ചുകൊണ്ട് രാജ്യത്തെ ഒരു സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നുതവണ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് നരേന്ദ്ര മോദി. ഗുജറാത്തിലെ ജനങ്ങള്‍ മോദിക്ക് നല്കുന്ന പിന്തുണ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും അവിടങ്ങളിലെ ജനങ്ങള്‍ നല്‍കുന്നില്ല. മോദിയെ പിന്തുണക്കുന്നവരില്‍ മലയാളികളുണ്ട്. അവരില്‍ മുസ്ലീങ്ങളും സത്യക്രിസ്ത്യാനികളുമുണ്ട്. ഇത്തരമൊരാള്‍ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനത്തേക്കു വരാന്‍ സക്കറിയമാരുടെ ഔദാര്യം ആവശ്യമില്ല. മോദി പ്രധാനമന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ടോ എന്ന് തീരുമാനിക്കുന്നത് ഈ രാജ്യത്തോട് കൂറുള്ള ജനങ്ങളാണ്. മോദി പ്രധാനമന്ത്രിയാവുന്ന രാജ്യത്ത് ജീവിക്കണമോ എന്ന് സക്കറിയമാര്‍ക്ക് സ്വന്തം നിലയ്ക്ക് തീരുമാനിയ്ക്കാം. ആരും അതിനെ തടയാന്‍ പോകുന്നില്ല.
ഭാരതീയവും ഹൈന്ദവവുമായ എല്ലാറ്റിനെതിരെയും അങ്ങേയറ്റം പ്രകോപനപരമായി സംസാരിച്ച് മറ്റൊരു എം.എഫ്. ഹുസൈന് ആവാന്‍ കഴിയുമോ എന്നാണ് സക്കറിയ കുറെക്കാലമായി ശ്രമിച്ചുനോക്കുന്നത്. നിന്ദ്യമായ തന്റെ ചെയ്തികള്‍ക്കെതിരെ ആരെങ്കിലുമൊക്കെ രംഗത്തുവരുമെന്നും അതോടെ താന്‍ ‘ഹൈന്ദവഫാസിസ’ത്തിന്റെ ഇരയാവുമെന്നും സക്കറിയ സ്വപ്നം കാണുന്നു. മോദിയുടെ ഭരണത്തിന്‍കീഴില്‍ സുഖമായി ജീവിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് സക്കറിയ കണക്കുകൂട്ടുന്നു. സര്‍ഗശേഷി നശിച്ചതിനാല്‍ ഇനിയുള്ള കാലം പിടിച്ചുനില്ക്കാന് ഇങ്ങനെ ചില തറവേലകള്‍ വേണ്ടിവരുമെന്ന് ബുദ്ധിമാനായ സക്കറിയക്ക് നന്നായറിയാം. എന്നാല്‍ ഈ തന്ത്രമൊക്കെ മറ്റുള്ളവര്‍ക്കും അറിയാമെന്ന് ഈ വിധേയന് ഓര്‍ക്കാതെ പോകുന്നത് കഷ്ടമാണ്.
മുരളി പാറപ്പുറം
email:[email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: