ന്യൂദല്‍ഹി: മുന്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ വിധിപുതിയ ചീഫ് ജസ്റ്റിസ് റദ്ദാക്കി. ഒരു സ്വകാര്യ കമ്പനിയ്ക്ക് അനുകൂലമായി കഴിഞ്ഞ ദിവസം വിരമിച്ച അല്‍ത്തമാസ് കബീര്‍ മുമ്പ് പുറപ്പെടുവിച്ച വിധിന്യായത്തെ പുതിയ ചീഫ് ജസ്റ്റിസ് പി.സദാശിവം വിമര്‍ശിക്കുകയും ചെയ്തു.
ഹിമാചല്‍ പ്രദേശിലെ ജെ.പി ഇന്‍ഫ്രാടെക് എന്ന സിമനൃ കമ്പനിക്കെതിരെ ഹിമാചല്‍ ഹൈക്കോടതി 100 കോടി രൂപ പിഴ ഈടാക്കി ഉത്തരവിട്ടിരുന്നു. നാലു തവണകളായി പിഴ അടയ്ക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ കമ്പനിക്ക് പിഴ അടക്കാന്‍ കൂടുതല്‍ സാവകാശം നല്കുന്ന തരത്തില്‍ കേസ് നീട്ടികൊണ്ടുപോവുകയും ഒടുവില്‍ കമ്പനിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്ത ശേഷമാണ് പഴയ ചീഫ് ജസ്റ്റിസ് അല്‍ത്തമസ് കബീര്‍ വിരമിച്ചത്. ഈ ഉത്തരവിനെ ചീഫ് ജസ്റ്റിസ് പി.സദാശിവം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.
ഇത്തരത്തിലൊരു ഉത്തരവ് ജസ്റ്റിസ് കബീര്‍ പുറപ്പെടുവിക്കാന്‍ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസ് പി. സദാശിവം നിരീക്ഷിച്ചു. തുടര്‍ന്ന് ഹൈക്കോടതി വിധിക്കെതിരെയുള്ള ജെ.പി ഇന്‍ഫ്രാടെക് കമ്പനിയുടെ ആവശ്യം ചീഫ് ജസ്റ്റിസ് പി.സദാശിവം അദ്ധ്യക്ഷനായ ബെഞ്ച് നിരസിക്കുകയും ചെയ്തു.
അല്‍ത്തമാസ് കബീര്‍ ചീഫ്ജസ്റ്റിസ് സ്ഥാനത്തുനിന്നും വിരമിക്കുന്നതിന്റെ അടുത്ത ദിവസങ്ങളില്‍ നടത്തിയ വിധിന്യായങ്ങള്‍ക്കെതിരെ വ്യാപക പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നീറ്റ് പരീക്ഷ നിയമവിരുദ്ധമാണെന്ന വിധിയിലൂടെ കോടികളുടെ വിദ്യാഭ്യാസക്കൊള്ളയ്ക്കുള്ള അവസരം സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് നല്‍കിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പരീക്ഷയ്ക്ക് ഉണ്ടായിട്ടും വിധി എതിരായതും മൂന്നംഗ ബെഞ്ചിലെ ഒരു ജഡ്ജി വിധിക്കെതിരെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
കേസിലെ വിധിന്യായം കോടതി പുറപ്പെടുവിക്കും മുമ്പുതന്നെ വിധിയുടെ പകര്‍പ്പ് കോടതി പരിസരത്ത് ഹര്‍ജിക്കാര്‍ക്ക് ലഭ്യമായെന്ന പരാതി സുപ്രീംകോടതി പരിശോധിക്കുകയാണ്. അല്‍ത്തമാസ് കബീര്‍ 10 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.വിവിധ ഹൈക്കോടതി ജഡ്ജിമാരുടെ പ്രമോഷന് കാര്യത്തില്‍ വ്യക്തിപരമായ താല്പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും പഴയ ചീഫ് ജസ്റ്റിസിനെതിരെയുണ്ട്. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിനെ വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: