കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പേതന്നെ അത്യന്തം ശോച്യാവസ്ഥയിലായിരുന്ന കേരളത്തിലെ റോഡുകള്‍ ഈ വര്‍ഷത്തെ അഭൂതപൂര്‍വമായ കാലവര്‍ഷത്തില്‍ തകര്‍ന്നടിഞ്ഞ് കുഴി സമൃദ്ധമായി. റോഡപകട മരണങ്ങള് നിത്യസംഭവമായിട്ടും സര്‍ക്കാര്‍ അത് കണ്ട ഭാവം പോലുമില്ല. ഇന്ത്യയില്‍തന്നെ റോഡപകടങ്ങളില്‍ കേരളം മുന്നിലാകുന്നതിന്റെ ഒരു പ്രധാന കാരണം റോഡുകളുടെ ശോച്യാവസ്ഥകൊണ്ടാണ്. മദ്യപിച്ചുള്ള വാഹനം ഓടിക്കലോ വാഹനപ്പെരുപ്പമോ വീതി കുറഞ്ഞ റോഡുകളോ മാത്രം അല്ല ഇതിന് കാരണം. ഇപ്പോള്‍ ഹൈക്കോടതി പോലും സര്‍ക്കാരിനോട് ചോദിക്കുന്നത് റോഡുകള്‍ നന്നാക്കാന്‍ എന്ത് ചെയ്തുവെന്നാണ്. ജനങ്ങളുടെ കഷ്ടപ്പാട് മുന്‍നിര്‍ത്തി തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് എന്ത് ചെയ്തുവെന്ന് കാണിച്ച് സത്യവാങ്മൂലം നല്‍കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളം തട്ടിപ്പുകളുടെ മാത്രം കേന്ദ്രമല്ല, അഴിമതിയുടെയും തലസ്ഥാനമാണ്. റോഡ് അറ്റകുറ്റപ്പണി എന്നും അഴിമതിവിധേയമാണെന്ന് അടിവരയിടുന്നതാണ് സംസ്ഥാനത്ത് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകള്‍. കോണ്ട്രാക്ടര്മാരും ബന്ധപ്പെട്ട അധികാരികളും തമ്മില്‍ നടത്തുന്ന ഒത്തുകളിയുടെ ഭാഗമായി ജനങ്ങള്‍ നല്കുന്ന വാഹന നികുതിപ്പണം ഉള്‍പ്പെടെ റോഡ് നന്നാക്കലിന്റെ പേരില്‍ കബളിപ്പിക്കപ്പെടുമ്പോഴും റോഡുകളുടെ ശോച്യാവസ്ഥ തുടരുകയും റോഡില്‍ മനുഷ്യക്കുരുതികള്‍ പതിവാകുകയും ചെയ്യുന്നു. ഇപ്പോള്‍ കോടതി ആരായുന്നത് റോഡ് നന്നാക്കാന്‍ പണം വിനിയോഗിക്കുന്നത് നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാനാണ്.
വാഹനനികുതിയിനത്തില്‍ പിരിച്ചെടുക്കുന്ന തുകയില്‍നിന്നും നല്ലൊരു വിഹിതം റോഡ് അറ്റകുറ്റപ്പണിക്ക് നീക്കിവയ്ക്കണമെന്ന് നിര്‍ദ്ദേശിക്കാതിരിക്കാന്‍ കാരണമുണ്ടോ എന്നും കോടതി ആരായുന്നു. റോഡ് നിര്‍മ്മാണത്തിന് അനുവദിച്ച തുക എത്ര എന്നും ചെലവിട്ടത് എത്രയെന്നും സത്യവാങ്മൂലം നല്‍കണമെന്നും റോഡ് നിര്‍മ്മിച്ച കരാറുകാരോട് നിശ്ചിത കാലയളവിലേക്ക് കേടില്ലാതെ നിലനില്‍ക്കുമെന്ന ഗ്യാരണ്ടി വാങ്ങിയിട്ടുണ്ടോ എന്നും കോടതി ചോദിക്കുന്നു. കോര്‍പ്പറേഷനും ഹൈവേ അതോറിറ്റിക്കും പുതുമയുള്ള അറിവുകളായിരിക്കും ഇതും. കേരളത്തിലെ റോഡുകള്‍ ദൈവത്തിന്റെ സ്വന്തം നാടായ, വിനോദസഞ്ചാരം പ്രധാന വരുമാന മാര്‍ഗ്ഗമായ കേരളത്തിന് അപമാനമാണ്. അശാസ്ത്രീയ നിര്‍മ്മാണം മാത്രമല്ല റോഡ് കരാറുകാരുടെ അഴിമതികൂടിയാണ് നിര്‍മ്മാണത്തിലെ അപാകതക്ക് പ്രധാന കാരണം. റോഡ് നന്നാക്കുമ്പോള്‍ ഗ്യാരന്റി വാങ്ങുന്നില്ല എന്നതിന്റെ തെളിവാണ് നന്നാക്കി ആഴ്ചകള്‍ക്കകം തകരുന്ന റോഡുകള്‍. കാലവര്‍ഷത്തിന് മുമ്പുതന്നെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രിമാരും മുഖ്യമന്ത്രിയും നല്കിയ വാക്ക് പാഴ്വാക്കായി.
സംസ്ഥാനത്തെ റോഡുകള്‍ വെറും കുഴിറോഡുകളാണെന്ന് ദൃശ്യമാധ്യമങ്ങള്‍ തെളിയിച്ചിട്ടും അധികൃതര്‍ അത് അവഗണിച്ചതായാണ് റോഡുകളുടെ ശോച്യാവസ്ഥ തെളിയിക്കുന്നത്. കേരളം റോഡപകട മരണങ്ങളില്‍ ഇന്ത്യയില്‍തന്നെ മുന്നിലാണ്. അതിന് വരുന്ന വിശദീകരണം മദ്യപിച്ചുള്ള വാഹനം ഓടിക്കലും വാഹനപ്പെരുപ്പവും റോഡുകളുടെ വീതിക്കുറവും ശോച്യാവസ്ഥയുമാണ്. മദ്യപാനം മരണകാരണമാകാമെങ്കിലും റോഡുകളുടെ ദുരവസ്ഥയും കുഴികളും തന്നെയാണ് വാഹനങ്ങള്‍ക്ക്, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങള്‍ക്ക് മരണക്കെണിയൊരുക്കുന്നത്.
ഇപ്പോള്‍ കോടതിയുടെ ചോദ്യങ്ങള്‍ പ്രസക്തമാണ്. എന്തുകൊണ്ട് വാഹനനികുതിയില്‍നിന്ന് അറ്റകുറ്റപ്പണികള്‍ക്ക് പണം നീക്കിവെയ്ക്കുന്നില്ല, കരാറുകാര്‍ കാലാവധി സംബന്ധിച്ച് നല്കുന്ന ഉറപ്പ് പാലിക്കപ്പെടുന്നുണ്ടോ എന്നെല്ലാമാണ് കോടതി ഉയര്‍ത്തിയ ചോദ്യങ്ങള്‍. ഗതാഗതക്കുരുക്കുകള്‍ രൂക്ഷമാകുന്നതിനെത്തുടര്ന്നുണ്ടാകുന്ന ഇന്ധനനഷ്ടം, റോഡപകടങ്ങള്‍, കുഴി മൂടാനുള്ള അലംഭാവം എല്ലാം വിമര്‍ശനവിധേയമായപ്പോള്‍ കോടതി ചോദിച്ച നിര്‍ണായകമായ ചോദ്യം താല്‍ക്കാലിക പരിഹാരമുണ്ടാക്കാന്‍ പോലും കരാറുകാരുടെ ഉത്തരവാദിത്വത്തിന്റെ പേരില്‍ സര്ക്കാരിനായില്ലല്ലോ എന്നതാണ്.
വന്‍തുക കോഴയായി മറിഞ്ഞിട്ടുണ്ടെന്നും ഗുണനിലവാരമില്ലാത്ത ടാറിംഗ് ആണ് നടത്തുന്നതെന്ന് ആക്ഷേപമുണ്ടെന്നും കോടതി നിരീക്ഷിച്ചു. റോഡ് റിപ്പയര്‍ മേഖല അഴിമതി നിറഞ്ഞതാണ്. അധികാരികളും കോണ്ട്രാക്ടര്മാരും തമ്മില്‍ നടക്കുന്ന ഒത്തുകളിയില്‍ കോടികള്‍ മുങ്ങുമ്പോള്‍ സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ അനന്തമായി നീളുന്നു. മണ്‍സൂണ്‍ കാല റിപ്പയറിംഗ് എന്ന സങ്കല്‍പ്പം പോലും ബന്ധപ്പെട്ട അധികാരികള്‍ക്കില്ല എന്ന് എല്ലാ റോഡുകളും വ്യക്തമാക്കുന്നു. ഈ വിധം റോഡുകളുടെ ശോച്യാവസ്ഥയില്‍ അനവരതം തുടരാന്‍ എന്തുകൊണ്ട് ജനം അനുവദിക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്. എന്തിനും ഏതിനും സമരമുഖത്തെത്തുന്ന മലയാളികള്‍ തകര്‍ന്ന റോഡുകളുടെ മുന്നില്‍ മൗനികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: