തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ഐജി ടോമിന് ജെ.തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. വിജിലന്‍സിന്റെ അപേക്ഷ പരിഗണിച്ചാണ് അനുമതി. പ്രോസിക്യൂഷന് അനുമതി ലഭിച്ച സാഹചര്യത്തില്‍ അടുത്തയാഴ്ച തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍സ് എം.ഡിയായിരിക്കെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചത്. ഡിഐജിയായിരിക്കുമ്പോഴാണ് തച്ചങ്കരിക്കെതിരായ അന്വേഷണമാരംഭിക്കുന്നത്. 2003 ജനുവരി ഒന്നുമുതല്‍ 2007 ജൂലൈ രണ്ടുവരെയുള്ള 64,78,92 രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കണ്ടെത്തല്‍. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നതിനാല്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നു.
തച്ചങ്കരിക്കെതിരായ കേസില്‍ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2011 ജനുവരിയില്‍ അന്വേഷണറിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കാലതാമസമുണ്ടായതിനെത്തുടര്‍ന്ന് കോടതി ഇടപെടലുണ്ടായപ്പോഴാണ് തച്ചങ്കരിക്കെതിരായ അന്തിമറിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറിയത്. 2012 ഫെബ്രുവരിയിലാണ് പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി തേടി വിജിലന്‍സ് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്നത്. മൂന്നുമാസങ്ങള്‍ക്കുമുമ്പ് തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. എന്നാല്‍, അധികൃതമായി സമ്പാദിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയ തുക കേന്ദ്രത്തിന്റെ പരിശോധനയില്‍ പകുതിയായി കുറഞ്ഞു.
ഇതിനെതിരേ വിജിലന്‍സ് ഡയറക്ടര്‍ വീണ്ടും കേന്ദ്രത്തെ സമീപിച്ചു. തുക വെട്ടിക്കുറച്ചാല്‍ അത് കുറ്റപത്രത്തെ ബാധിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. തച്ചങ്കരിക്കെതിരായ രേഖകളുമായി അന്വേഷണ ഉദ്യോഗസ്ഥന് കേന്ദ്രത്തില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഇതെത്തുടര്‍ന്നാണ് അന്തിമ അനുമതി നല്‍കിയത്. പ്രോസിക്യൂഷന് അനുമതി തേടാന്‍ ഒരുവര്‍ഷം വൈകിയതിന് നേരത്തെ തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണസംഘത്തെ വിമര്‍ശിച്ചിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: