കോട്ടയം: ടെണ്ടറുകള്‍ ക്ഷണിക്കുമ്പോള്‍ പിഡബ്ല്യൂഡി മാന്വല്പ്രകാരമുള്ള സമയക്രമം പൊതുമരാമത്ത് വിഭാഗം പാലിക്കാത്തതിനാല്‍ സര്‍ക്കാരിനു കോടികളുടെ നഷ്ടം. ഇതിനുപിന്നില്‍ കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും രഹസ്യകരാറുണ്ട്. പലര്‍ക്കും പങ്കെടുക്കാവുന്ന ടെണ്ടറുകളില്‍ ചിലരെ മാത്രം പങ്കെടുപ്പിച്ച് മത്സരം ഒഴിവാക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തെ പൊതുമരാമത്ത് വിഭാഗത്തിന്റെ ടെണ്ടര്‍ ഷെഡ്യൂള്‍ സംബന്ധിച്ച് ലഭിച്ച വിവരാവകാശരേഖകള്‍ ഈ ഉദ്യാഗസ്ഥ-കരാര്‍ ലോബിയുടെ തന്ത്രം സംബന്ധിച്ച സംസാരിക്കുന്ന രേഖയാണ്.
2010 ആഗസ്റ്റ് മുതലാണ് പൊതുമരാമത്തിന്റെ ടെണ്ടര്‍ ഷെഡ്യൂളുകള്‍ പിഡബ്ല്യൂഡി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായത് (ഗവ.ഓ.(ആര്‍ടി) 1245/2010/പിഡബ്ല്യൂഡി). പുതുക്കിയ പിഡബ്ല്യൂഡി മാന്വല്‍ പ്രകാരം ഡിവിഷന്, സബ് ഡിവിഷന് ഓഫീസുകളില്‍ നിന്നും ക്ഷണിക്കുന്ന ടെണ്ടര്‍ തുറക്കുന്ന തീയതിക്ക് കുറഞ്ഞത് ഏഴുദിവസം മുമ്പ് പൊതുമരാമത്ത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ്. സര്‍ക്കിള്‍ ഓഫീസില്‍ നിന്നുള്ളവ പത്തുദിവസം മുമ്പും പ്രസിദ്ധീകരിക്കണം. വെബ് സൈറ്റില്‍ നിന്നും ടെണ്ടര്‍ ഷെഡ്യൂള്‍ ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ നിരതദ്രവ്യവും ടെണ്ടര്‍ ഫോറം വിലയും ബാങ്ക് ഡിഡിയായി എടുത്ത് പോസ്റ്റോഫീസ് വഴി രജിസ്റ്റര്‍ ചെയ്ത് വേണം ടെണ്ടര്‍ സമര്‍പ്പിക്കാന്‍. ഇതിനാവശ്യമായ സമയം ലഭിക്കാനാണ് കുറഞ്ഞത് ഒരാഴ്ചത്തെ സമയം എന്ന വ്യവസ്ഥ. എന്നാല്‍ 2013 ഏപ്രില്‍ വരെയുള്ള ടെണ്ടര്‍ വിവരങ്ങള്‍ പരിശോധിച്ചാല്‍ കേവലം പരമാവധി മൂന്നു ദിവസത്തിനുള്ളില്‍ ടെണ്ടര്‍ ക്ഷണിച്ച് സ്വീകരിച്ച് നടപടി പൂര്‍ത്തിയാക്കി പ്രവൃത്തികള്‍ക്ക് കരാര്‍ നല്‍കിയതായി കാണാം. ഇപ്പോഴും പൊതുമരാമത്ത് വെബ്സൈറ്റ് പരിശോധിച്ചാല്‍ പല ടെണ്ടറുകളും മാന്വല്‍ പ്രകാരമുള്ള സമയക്രമം പാലിക്കുന്നില്ലെന്ന് വ്യക്തമാണ്.
ഈ സമയക്രമം പാലിക്കാത്തതിലൂടെ മുന്‍കൂട്ടി നിശ്ചയിച്ച കരാറുകാര്‍ക്ക് മാത്രം ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള വഴിയാണ് ഒരുങ്ങുന്നത്. അതത് ഓഫീസുകളില്‍ വേണ്ടപ്പെട്ട കരാറുകാരന് ടെണ്ടറിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്നതിനാല്‍ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടെണ്ടര്‍ സമര്‍പ്പിക്കാന്‍ കഴിയും. എന്നാല്‍ മറ്റ് കരാറുകാര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയാതെ വരുന്നു. ഒട്ടേറെ കരാറുകാരുടെ ടെണ്ടര്‍ വരേണ്ടിടത്ത് ഒന്നോ രണ്ടോ കരാറുകാര്‍ മാത്രം ടെണ്ടര്‍ സമര്‍പ്പിക്കുന്നു. അവര്‍ നിശ്ചയിക്കുന്ന നിരക്കില്‍ ടെണ്ടര്‍ ഉറപ്പിക്കേണ്ടിവരുന്നു. ചില പ്രവൃത്തികള്‍ക്ക് ഒരാള്‍ മാത്രം ടെണ്ടര്‍ സമര്‍പ്പിച്ച ചരിത്രവും ഉണ്ട്. ഇത്തരത്തില്‍ സംസ്ഥാനത്തൊട്ടാകെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കോടിക്കണക്കിന് രൂപ സര്‍ക്കാരിന് നഷ്ടം വരുന്നതായി വ്യക്തമാകുന്നു.
പൊതുമരാമത്ത് കെട്ടിട-നിരത്ത് വിഭാഗങ്ങളിലെ ഉത്തര-ദക്ഷിണ മധ്യമേഖലകളിലെല്ലാം പിഡബ്ല്യൂഡി മാന്വല്‍ അനുസരിക്കാതെ പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ടെന്നു വെബ്സൈറ്റില്‍ നിന്നു വ്യക്തമാണ്. തിരുവനന്തപുരം കെട്ടിട നിര്‍മാണവിഭാഗം സൂപ്രണ്ടിംഗ്എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും 2013 ഏപ്രില്‍ 4ന് തുറന്ന അഞ്ചുകോടിയിലേറെ വരുന്ന നാല് പ്രവൃത്തികളുടെയും ടെണ്ടര്‍ ഷെഡ്യൂള്‍ രണ്ടുദിവസം മുമ്പ് ഏപ്രില്‍ 2ന് ആണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പാലാ നിരത്തുവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ 2013 ഫെബ്രുവരി 14ന് നടത്തിയ ടെണ്ടര്‍ 12-ാം തീയതിയാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. പാലായിലെ മിക്ക പ്രവൃത്തികളുടെ ടെണ്ടറുകളും ഇത്തരത്തില്‍ മാന്വല്‍ പ്രകാരമല്ല എന്ന് കാണാം. നെടുങ്കണ്ടം നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ കേവലം ഒറ്റദിവസത്തെ ഇടവേളയില്‍ ടെണ്ടര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ടെണ്ടര്‍ നടപ്പാക്കുകയും ചെയ്തതായി സര്‍ക്കാര്‍ രേഖകളിലുണ്ട്. പൊതുഖജനാവിനു വന്‍ നഷ്ടമുണ്ടാക്കുന്ന ഈ കള്ളക്കളികള്‍ക്കു പിന്നില്‍ ഉദ്യോഗസ്ഥ-കരാര്‍ ലോബികളുടെ തന്ത്രമാണെങ്കിലും എല്ലാം നിയമാനുസരണമാണെന്നാണ് ബന്ധപ്പെട്ടവരുടെ മറുപടി.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: