പത്തനംതിട്ട: തിരുവാറന്മുളയപ്പന്റെ പ്രധാന വഴിപാടായ വള്ളസദ്യയ്ക്ക് നാടൊരുങ്ങി. 64 കൂട്ടം വിഭവങ്ങള്‍ അടങ്ങുന്ന മഹാസദ്യയുടെ കാലം തുടങ്ങാന്‍ ഇനി രണ്ട് നാള്‍കൂടി മാത്രം. ബുധനാഴ്ച്ച തുടങ്ങുന്ന വള്ളസദ്യ വഴിപാടുകള്‍ ഒക്ടോബര്‍ രണ്ടുവരെ തുടരും. വള്ളസദ്യയില്‍ പങ്കെടുക്കാന്‍ പൈതൃക ഗ്രാമമായ ആറന്മുളയിലെ പള്ളിയോട കരകളില്‍ ആരവമുയര്‍ന്നു കഴിഞ്ഞു.
ഉദ്ദിഷ്ടകാര്യത്തിനും സന്താനലബ്ധിക്കും സര്പ്പദോഷപരിഹാരത്തിനുമായി ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന വഴിപാടാണ് വള്ളസദ്യ. ആചാരാനുഷ്ഠാനങ്ങളുടെ സവിശേഷതയും ഐതിഹ്യപെരുമയുമാണ് വള്ളസദ്യയുടെ പ്രാധാന്യം. ഭഗവാന് കൃഷ്ണന് ഉണ്ണികളുമായുള്ള ഇഷ്ടമാണ് സന്താനലബ്ധിക്കായി വഴിപാട് നടത്തുന്നതിന് പിന്നിലെ വിശ്വാസം.
തിരുവോണനാളില്‍ തിരുവോണസദ്യ വിഭവങ്ങളുമായെത്തുന്ന തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്ന പമ്പയുടെ ഇരുകരകളിലെ കരനാഥന്മാര് നിര്‍മിച്ച പള്ളിയോടങ്ങളുടെ അനന്തശായിയായ മഹാവിഷ്ണു സങ്കല്‍പ്പം എന്നതിനാലാണ് ഭക്തര്‍ സര്‍പ്പദോഷ പരിഹാരത്തിനായി വള്ളസദ്യ വഴിപാട് ആറന്മുളയില് സമര്‍പ്പിക്കുന്നതെന്നും ഐതിഹ്യമുണ്ട്. മനംനൊന്ത് പ്രാര്‍ഥിച്ചാല്‍ അഭിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.
വള്ളസദ്യ വഴിപാട് നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ വഴിപാട് നടത്താന്‍ ഉദ്ദേശിക്കുന്ന പള്ളിയോട കരനാഥന് ഇത് കാണിച്ച് കത്ത് നല്‍കുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. കരക്കാര് ക്ഷണം സ്വീകരിച്ച് കഴിഞ്ഞാല്‍ വഴിപാടുകാരന് സദ്യയ്ക്കുള്ള ഒഴുക്കങ്ങള്‍ ആരംഭിക്കണം. സദ്യയ്ക്കിരിക്കുന്ന പള്ളിയോട കരക്കാര് പാടിചോദിക്കുന്ന വിഭവങ്ങള്‍ എല്ലാംതന്നെ നല്‍കണം എന്നതാണ് ആചാരം. വഴിപാട് ദിവസം ആറന്മുള ക്ഷേത്രത്തില്‍ രാവിലെ എത്തി ഭഗവാനെ ദര്‍ശിച്ച് നിറപറയും വഴിപാടുകളും സമര്‍പ്പിച്ച് പൂജിച്ച മാലയും വെറ്റില അടയ്ക്കയും പള്ളിയോടത്തിന് നല്കി പള്ളിയോട കടവില്‍ നിന്നും കരക്കാരെ യാത്രയാക്കുന്നു. ആറന്മുളയിലെത്തുന്ന പള്ളിയോടക്കാരെ ക്ഷേത്രക്കടവില്‍ നിന്നും വഴിപാടുകാരന് നാദസ്വരം, അഷ്ടമംഗല്യം, താലപ്പെലി, വായ്ക്കുരവ എന്നിവയുടെ അകമ്പടിയോടെ സ്വീകരിക്കും.
ക്ഷേത്രത്തില്‍ പ്രദക്ഷണം വച്ച് കൊടിമരച്ചുവട്ടില്‍ എത്തുന്ന കരക്കാര് പാര്‍ഥസാരഥി സ്തുതികള്‍ പാടി ഭഗവാനെ കീര്‍ത്തിക്കും. തുടര്‍ന്ന് ഉച്ചപൂജയ്ക്കുശേഷം വള്ളസദ്യ വിളമ്പും. കരനാഥന്മാര് വിഭവങ്ങള്‍ വഞ്ചിപ്പാട്ട് രൂപത്തിലാണ് പാടി ചോദിക്കുന്നത്. സദ്യയ്ക്കുശേഷം വഴിപാടുകാരന് രാവിലെ കൊടിമരച്ചുവട്ടില്‍ സമര്‍പ്പിച്ച നിറപറ കരക്കാര് തളിച്ച് വഴിപാടുകാരനെ അനുഗ്രഹിക്കും. തുടര്‍ന്ന് കരക്കാരെ പള്ളിയോടത്തിലേറ്റി യാത്രയയ്ക്കുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും. ഭക്തിഭാവം കൈവിടാതെ സൂക്ഷിക്കുന്നു എന്നത് ആറന്മുള വള്ളസദ്യയുടെ പ്രത്യേകതയാണ്.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: