ആന്ധ്രാപ്രദേശിനെ രണ്ടാക്കി വിഭജിച്ച് രാജ്യത്തെ ഇരുപത്തിയൊമ്പതാമത്തെ സംസ്ഥാനമായി തെലങ്കാന രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം സ്വാഗതവും എതിര്‍പ്പും ഒരുപോലെ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. ഈ തീരുമാനത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം ഗൂര്‍ഖാലാന്‍ഡ് ആവശ്യപ്പെടുന്നപോലെ മറ്റ് സംസ്ഥാനങ്ങളും വിഭജിക്കണമെന്ന ആവശ്യത്തിന് പ്രചോദനം നല്‍കുമെന്നതാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വോട്ട് നേടാനുള്ള ഈ കോണ്‍ഗ്രസ് തന്ത്രം ഇപ്പോള്‍തന്നെ ആറ് എംഎല്‍എമാരുടെ രാജിയില്‍ കലാശിച്ചുകഴിഞ്ഞു. ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുടെയും വലിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെയും വിയോജിപ്പോടെ പാസാക്കിയ പ്രമേയം പശ്ചിമബംഗാള്‍ വിഭജിച്ച് ഗൂര്‍ഖാലാന്‍ഡ് രൂപീകരിക്കണമെന്ന ആവശ്യത്തിന് ജന്മം നല്‍കുകയും ചെയ്തു. 1955 ലെ സംസ്ഥാന പുനര്‍നിര്‍ണയ നിയമപ്രകാരം പഴയ മദ്രാസ് പ്രവിശ്യയില്‍നിന്ന് വേര്‍പെടുത്തി 1956 നവംബറില്‍ ഭാഷാടിസ്ഥാനത്തില്‍ 23 ജില്ലകളോടെ രൂപീകരിച്ച ആന്ധ്രയില്‍നിന്ന് പത്ത് ജില്ലകള്‍ അടര്ത്തിമാറ്റിയാണ്ഈ രൂപീകരണം. 10 വര്‍ഷത്തേക്ക് ഹൈദരാബാദ് തലസ്ഥാനമായി തുടരും. തീരദേശ ആന്ധ്രയും റായലസീമയും ഈ വിഭജനത്തെ ശക്തമായി എതിര്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്ന വോട്ടുബാങ്ക് കൊയ്ത്ത് പൂര്‍ണതോതില്‍ നടക്കില്ല. എതിര്‍പ്പുള്ള മേഖലകളില്‍ കനത്ത തിരിച്ചടി കോണ്‍ഗ്രസിന് നേരിടേണ്ടിവരും. ടിആര്‍എസ് പാര്‍ട്ടി പക്ഷെ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയേക്കും.
സംസ്ഥാന രൂപീകരണാവശ്യം നേരത്തെ ഭാഷാടിസ്ഥാനത്തിലായിരുന്നു. പക്ഷെ തെലങ്കാനയുടെ പിന്നോക്കാവസ്ഥയാണ് വികസനത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തി പുതിയ തീരുമാനത്തിലേക്ക് കോണ്‍ഗ്രസിനെ നയിച്ചത്. സീമാന്ധ്ര, രായല തെലങ്കാന എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളായാണ് ആന്ധ്രാപ്രദേശ് വിഭജിക്കപ്പെടാന്‍ പോകുന്നത്. പശ്ചിമബംഗാളില്‍ ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനായി ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയും മഹാരാഷ്ട്രയില്‍ വിദര്‍ഭ സംസ്ഥാനം വേണമെന്ന ആവശ്യവും ആസാം വിഭജിച്ച് ബോഡോലാന്‍ഡ് സംസ്ഥാന വേണമെന്ന് ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടും ഗുജറാത്തില്‍ സൗരാഷ്ട്രയും കര്‍ണാടകയില്‍ കുടകും ഉത്തര്‍പ്രദേശില്‍ ഹരിതപ്രദേശും വേണമെന്ന് ആവശ്യമുയര്‍ന്നിരിക്കുകയാണ്. എതിര്‍പ്പുകളെ അവഗണിച്ചാണ് യുപിഎ ഏകോപനസമിതിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയും തെലങ്കാനയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. തെലങ്കാനയുടെ സമഗ്ര വികസനത്തിനും വളര്‍ച്ചക്കും ഈ തീരുമാനം ഉപകരിക്കുമെന്നാണ് യുപിഎയുടെ അവകാശവാദം.
1956 ലെ സംസ്ഥാന പുനഃസംഘടനക്ക് ശേഷം ഇനിയൊരു പുനഃസംഘടന ആവശ്യമില്ലെന്ന വിലയിരുത്തല്‍ ഉള്ളപ്പോഴാണ് തെലങ്കാന രൂപീകരണം മറ്റ് സംസ്ഥാനങ്ങളെ വിഭജനവാദവുമായി മുന്നോട്ടുവരാന്‍ പ്രേരകമാകുന്നത്. സംസ്ഥാനങ്ങള്‍ വിഭജിക്കുമ്പോള്‍ സാമ്പത്തിക സ്രോതസ്സുകളും വിഭജിക്കപ്പെടുന്നത് ജനങ്ങളില്‍ കടുത്ത അതൃപ്തി ഉളവാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. തെലങ്കാനയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി പോലും വിഭജനത്തിനെതിരാകുമ്പോള് യുപിഎക്ക് എന്ത് ന്യായീകരണമാണ് ഈ തീരുമാനത്തിന് നല്‍കാനുള്ളത്? തെലങ്കാന യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കത്തെ സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചത് ഇത് അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയാണ്. ആന്ധ്രയിലെ ടിഡിപിയും തീരുമാനത്തില്‍ പ്രതിഷേധിച്ചുകഴിഞ്ഞു. 2001 ല്‍ തെലങ്കാന സംസ്ഥാനം വേണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ. അദ്വാനി സംസ്ഥാന വിഭജനം ഭരണച്ചെലവ് ഉയര്‍ത്തുമെന്നും ചെറിയ സംസ്ഥാനങ്ങള്‍ സുസ്ഥിര വികസനത്തിന് അനുയോജ്യമല്ലെന്നും ചൂണ്ടിക്കാണിച്ചിരുന്നു. തെലങ്കാന രൂപീകരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോയെന്ന് ടിആര്‍എസ് സംശയം പ്രകടിപ്പിച്ചുകഴിഞ്ഞു. രാഷ്ട്രീയപാര്‍ട്ടികളുടെ നേട്ടങ്ങള്‍ക്കപ്പുറം ഇത്തരത്തിലുള്ള വിഭജനം സംസ്ഥാനങ്ങള്‍ക്ക് എന്ത് നേട്ടമാണുണ്ടാക്കുക എന്നാണ് ഇത് ഉയര്‍ത്തുന്ന ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: