നരേന്ദ്രമോദിയെപ്പോലെ രാഷ്ട്രീയമായ കാരണങ്ങളാല്‍ ഇത്രയേറെ വേട്ടയാടപ്പെട്ട മറ്റൊരു നേതാവ് ഇന്ത്യയിലില്ല എന്നതുപോലെ സത്യമാണ് മോദിയുടെ വിമര്‍ശകരും എതിരാളികളും നിരന്തരം തുറന്നുകാട്ടപ്പെടുന്നു എന്നതും. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മോദിയ്ക്ക് വിസ നിഷേധിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് വീണ്ടും കത്തെഴുതിയ 65 എംപിമാരുടെ നടപടി വിവാദത്തില്‍പ്പെട്ടത്. ഇങ്ങനെയൊരു കത്തയച്ചിട്ടില്ലെന്നും കത്തില്‍ തങ്ങളുടേതായി കാണിച്ചിട്ടുള്ള ഒപ്പുകള്‍ വ്യാജമാണെന്നും വ്യക്തമാക്കി നിരവധി എംപിമാര്‍ രംഗത്തുവരികയുണ്ടായി.
ഇവരിലൊരാള്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരിയായിരുന്നു. “ഇത്തരത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ ഭരണകൂടത്തിന് കത്തെഴുതുന്ന അവസാനത്തെ ആളായിരിക്കും ഞാന്‍. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ആരെങ്കിലും ഇടപെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
ഇന്ത്യയ്ക്കകത്ത് രാഷ്ട്രീയമായി പരിഹരിക്കേണ്ട പ്രശ്നമാണിത്.” അമേരിക്കന്‍ സാമ്രാജ്യത്വത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണ് സിപിഎം. അമേരിക്കന്‍ ഭരണകൂടവുമായി ആണവക്കരാര്‍ ഒപ്പുവെച്ചതില്‍ പ്രതിഷേധിച്ച് മന്മോഹന് സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച പാര്‍ട്ടിയുമാണ് സിപിഎം. ഇത്തരമൊരു ഒരു പാര്‍ട്ടിയുടെ എംപി ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്കെതിരെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഭാഗത്തുനിന്ന് നടപടി ആവശ്യപ്പെടുന്നതിലെ വിരോധാഭാസം തിരിച്ചറിഞ്ഞാവണം സീതാറാം യെച്ചൂരി ബരാക് ഒബാമയ്ക്കുള്ള കത്തിനെ തള്ളിപ്പറഞ്ഞത്. സോഷ്യലിസ്റ്റ് രാജ്യമായ ചൈന പോലും ക്ഷണിച്ചുകൊണ്ടുപോകുന്ന നരേന്ദ്രമോദിയെ വിലക്കണമെന്ന് ഒരു സിപിഎം നേതാവ് അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നത് പരിഹാസ്യമാവുമല്ലോ എന്നും യെച്ചൂരി ചിന്തിച്ചിരിക്കാം. എന്നാല്‍ ഒബാമയ്ക്കയച്ച കത്തിലെ എംപിമാരുടെ ഒപ്പുകള്‍ വ്യാജമല്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതോടെ യെച്ചൂരിയടക്കമുള്ള എംപിമാര്‍ എന്തുപറയുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
സ്വതന്ത്ര എംപിയുടെ വേഷമിട്ട മൊഹമ്മദ് അദീപിന്റെ നേതൃത്വത്തില്‍ 2012 നവംബര്‍ 26 നും ഡിസംബര്‍ അഞ്ചിനും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് അയച്ച കത്ത് 2013 ജൂലൈ 21 ന് ഒരിക്കല്‍ക്കൂടി അയയ്ക്കുകയായിരുന്നു. “മോദിക്ക് അമേരിക്കന്‍ വിസ വിലക്കിക്കൊണ്ടുള്ള നിലവിലെ നയം തുടരണമെന്ന് ഞങ്ങള്‍ ബഹുമാനപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു” എന്നാണ് ഒബാമയോട് എംപിമാര്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കാത്ത ഇത്തരമൊരു നടപടിക്ക് മൂന്ന് തവണ മുതിര്‍ന്ന ഈ എംപിമാര്‍ ബോധപൂര്‍വം തന്നെ രാജ്യദ്രോഹപരമായ ഒരു നിലപാട് സ്വീകരിക്കുകയായിരുന്നു. മതസ്വാതന്ത്ര്യം നിഷേധിച്ചു എന്ന ആരോപണത്തിന്റെ പേരില്‍, വ്യക്തമായി പറഞ്ഞാല്‍ 2002 ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ 2005 ലാണ് യുഎസ് ഭരണകൂടം മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് നയതന്ത്ര വിസ വിലക്കിയത്. പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് കൊണ്ടുവന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമത്തിലെ ഒരു പ്രത്യേക വകുപ്പനുസരിച്ചായിരുന്നു ഈ വിലക്ക്. ഫ്ലോറിഡയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതുള്‍പ്പെടെ അഞ്ച് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മോദി തീരുമാനിച്ചതോടെയായിരുന്നു വളരെ തിടുക്കത്തില്‍ അദ്ദേഹത്തിന്റെ നയതന്ത്ര വിസക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിന് പുറമെ ബി-1, ബി-2 വിസകളും റദ്ദാക്കപ്പട്ടു. ഇമിഗ്രേഷന്‍ ആന്റ് നാഷണാലിറ്റി ആക്ട് അനുസരിച്ചായിരുന്നു നടപടി. “ഏതെങ്കിലും ഒരു സമയത്ത് ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനം നേരിട്ടു നടത്തുകയോ” അത്തരമൊരു ചെയ്തിക്ക് ഉത്തരവാദിയായിരിക്കുകയോ ചെയ്യുന്ന വിദേശ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വിസ നിഷേധിക്കുന്നതാണ് ഈ നിയമം.
അമേരിക്കയുടെ ഈ നടപടിയില്‍ പ്രത്യക്ഷത്തില്‍ തന്നെ വൈരുദ്ധ്യമുണ്ട്. ഗോധ്രയില്‍ 58 രാമഭക്തരെ കൂട്ടക്കൊല ചെയ്തതിനെത്തുടര്‍ന്ന് ഗുജറാത്ത് കലാപമുണ്ടായത് 2002 ഫെബ്രുവരിയിലായിരുന്നു. ഇതിന്റെ പേരില്‍ നരേന്ദ്രമോദിക്ക് വിസ വിലക്കിയത് 2005 ലും. ഇമിഗ്രേഷന്‍ ആന്റ് നാഷണാലിറ്റി ആക്ടില്‍ പറയുന്നതുപ്രകാരം മതസ്വാതന്ത്ര്യ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ മോദിക്കെതിരായ നടപടി ഇത്ര വൈകാനുണ്ടായ കാരണമെന്താണ്? ഇക്കാര്യം ബോധ്യപ്പെടാന്‍ യുഎസ് ഭരണകൂടത്തിന് മൂന്ന് വര്‍ഷം വേണ്ടി വന്നു എന്നതുതന്നെ ബാഹ്യമായ ഇടപെടലിനും സ്ഥാപിത താല്‍പ്പര്യത്തിനും തെളിവാണ്. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലുമാണത്.
അപേക്ഷിക്കുന്നതിന് മുമ്പു തന്നെ നരേന്ദ്ര മോദിക്ക് വിസ നിഷേധിച്ചത് ഗുജറാത്ത് കലാപത്തിന്റെ പേരിലാണെന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ ന്യായീകരണം ഏറ്റുപിടിച്ച് ഈ നടപടിയുടെ ബഹുമതി തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട ഇന്ത്യയിലെ മോദി വിരുദ്ധ മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. യഥാര്‍ത്ഥ കാരണം മറ്റൊന്നാണെന്ന സത്യം തിരിച്ചറിഞ്ഞിട്ടും ഇക്കൂട്ടരില്‍ ചിലര്‍ അത് ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കുകയും ചെയ്തു. മോദിക്കെതിരായി വിസവിലക്ക് കൊണ്ടുവരാന്‍ ബുഷിനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ സങ്കുചിതമായ ക്രൈസ്തവ വിശ്വാസവും അതേ വിശ്വാസത്തിനുവേണ്ടി നിലകൊള്ളുന്ന ക്രൈസ്തവ ശക്തികളുമായിരുന്നു.
2003 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന മതമാറ്റം തടയുന്ന നിയമമായിരുന്നു നരേന്ദ്രമോദിക്ക് ബുഷ് ഭരണകൂടം വിസ വിലക്കാനുള്ള യഥാര്‍ത്ഥ കാരണം. മതംമാറുന്നവര്‍ ജില്ലാ മജിസ്ട്രേറ്റിന് മുമ്പാകെ അക്കാര്യം നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത് ചെയ്യാത്തവര്‍ ശിക്ഷയനുഭവിക്കുകയും പിഴ അടയ്ക്കുകയും വേണം. മതംമാറ്റത്തിലേക്ക് നയിക്കുന്ന ബലപ്രയോഗം, കൃത്രിമമായ മാര്‍ഗ്ഗങ്ങള്‍, പ്രലോഭനങ്ങള്‍ എന്നിവ എങ്ങനെയും നിര്‍വചിക്കാവുന്ന വിധത്തിലാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സിഎസ്ഡബ്ല്യു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ‘ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ്’ എന്ന സംഘടന ആശങ്ക രേഖപ്പെടുത്തുകയുണ്ടായി. “ആവിഷ്കാര സ്വാതന്ത്ര്യം ഉള്‍പ്പെടെ ഇന്ത്യ പ്രതിജ്ഞാബദ്ധമായ മനുഷ്യാവകാശങ്ങളിലേക്ക് അതിക്രമിച്ചു കടക്കുന്നതും അതിന് അങ്ങേയറ്റം എതിരുമാണ് ഈ നിയമം. മതംമാറാനുള്ള ഒരു വ്യക്തിയുടെ സ്വകാര്യതയില്‍ വന്‍തോതില്‍ ഇടപെടാന്‍ തീവ്ര ഹിന്ദുദേശീയവാദം വെച്ചുപുലര്‍ത്തുന്ന ഒരു ഭരണകൂടത്തെ അനുവദിക്കുന്നതാണ് ഈ നിയമം. മതം മാറാനുള്ള കാരണങ്ങള്‍ ശത്രുതയുണ്ടാവാനിടയുള്ള ഉദ്യോഗസ്ഥരോട് വിശദീകരിക്കണമെന്നത് മതസ്വാതന്ത്ര്യത്തിന് നിര്‍ണായകമായ തടസ്സമാണ്. മതംമാറ്റ ചടങ്ങിന് അനുവാദം നിഷേധിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന് അധികാരം നല്‍കിയിട്ടുള്ളത് തീര്‍ത്തും അസ്വീകാര്യമാണ്. ഒരാളുടെ മതംമാറ്റത്തിന്റെ ‘സമയവും രീതിയും’ വിശദീകരിക്കാന്‍ ആവശ്യപ്പെടുന്നത് അസംബന്ധമാണ്. അത് അയാളുടെ സ്വകാര്യ മനഃസാക്ഷിയുടെ കാര്യമാണ്. ഈ നിയമം ഉടന്‍ റദ്ദാക്കണമെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇന്ത്യയുടെ ഏറ്റവും മോശമായ മതപരിവര്‍ത്തന വിരുദ്ധ നിയമത്തെ അപലപിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തെ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു” എന്നാണ് സിഎസ്ഡബ്ല്യുവിന്റെ അഡ്വക്കസി ഡയറക്ടര്‍ അലക്സ പപാഡോറിയോസ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ നിയമം പിന്‍വലിക്കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ക്കും ചിലത് ചെയ്യാനറിയാം എന്ന നിലയ്ക്ക് ക്രൈസ്തവ ശക്തികള്‍ അമേരിക്കയിലെ ബുഷ് ഭരണകൂടത്തെ സ്വാധീനിച്ച് മോദിയുടെ നയതന്ത്ര വിസക്ക് വിലക്ക് കൊണ്ടുവരികയായിരുന്നു.
ആരോപിക്കപ്പെടുന്നതുപോലെ ഗുജറാത്ത് കലാപത്തില്‍ മതസ്വാതന്ത്ര്യ ലംഘനം നടന്നുവെന്ന് കരുതുക. അങ്ങനെയെങ്കില്‍പ്പോലും ഇതിന്റെ പേരില്‍ നടപടിയെടുക്കാന്‍ യുഎസ് ഭരണകൂടത്തിന് പ്രത്യേകിച്ച് പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷിന് യാതൊരു അധികാരവുമില്ലായിരുന്നു. എണ്ണമറ്റ വംശഹത്യകള്‍ക്ക് അധ്യക്ഷത വഹിച്ചിട്ടുള്ളവരാണ് കാലാകാലങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റായിട്ടുള്ളവര്. പ്രത്യേകിച്ച് പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷിന്റെ ഇക്കാര്യത്തിലുള്ള റെക്കോഡ് കുപ്രസിദ്ധവുമാണ്. ഒന്നരദശലക്ഷം പേര് കൊല ചെയ്യപ്പെട്ട 1915 ലെ അര്‍മേനിയന്‍ വംശഹത്യക്കെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഒന്നുംതന്നെ ചെയ്തിട്ടില്ല. ഇത് ഒരു നൂറ്റാണ്ട് മുമ്പ് നടന്നതാണെന്ന് വാദിച്ചേക്കാം. അങ്ങനെയെങ്കില്‍ 1994 ല്‍ ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന ഒരു ദശലക്ഷം പേരെ കൊന്നൊടുക്കിയ റുവാണ്ടയിലെ വംശഹത്യയെക്കുറിച്ച് അമേരിക്കക്ക് എന്താണ് പറയാനുണ്ടാവുക? ഇന്ത്യയുടെ കാര്യമെടുത്താല്‍ 1984 ല്‍ രാജ്യത്തെ 10000 വരുന്ന സിഖുകാരെ കോണ്‍ഗ്രസ് കൂട്ടക്കൊല ചെയ്തതിനെക്കുറിച്ച് അമേരിക്കന്‍ ഭരണകൂടം നിശബ്ദത പാലിക്കുകയാണ്. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നരേന്ദ്രമോദി കുറ്റക്കാരനാണെന്ന് ഇന്ത്യയിലെ ഒരു കോടതിയും വിധിയെഴുതിയിട്ടില്ല. എന്നാല്‍ സിഖ് കൂട്ടക്കൊലയുടെ പേരില്‍ അമേരിക്കന്‍ കോടതിയില്‍ കോണ്‍ഗ്രസ് നേതാവായ കമല്‍നാഥിനെതിരെ കേസ് നിലവിലുണ്ട്. മോദിക്ക് വിസ വിലക്കിയ യുഎസ് ഭരണകൂടം സിഖുകാരെ കൊന്നൊടുക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കുന്നില്ല.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഒസാമ ബിന്‍ലാദന്റെ ബന്ധുക്കളെന്നും സുഹൃത്തുക്കളെന്നും മുദ്രകുത്തി 50 ലധികം പേരെ അമേരിക്കയില്‍നിന്ന് നാടുകടത്തിയ വ്യക്തിയാണ് ജോര്‍ജ് ഡബ്ല്യു ബുഷ്. ഇതേ ബുഷും കൂട്ടാളികളുമാണ് ഇറാഖില്‍ ബോംബാക്രമണം നടത്താന്‍ വേണ്ടി സദാംഹുസൈന്റെ പക്കല്‍ ആണവായുധമുണ്ടെന്ന് തെളിവുകള്‍ കെട്ടിച്ചമച്ചത്. ഇറാഖില്‍ കൊടിയ മനുഷ്യാവകാശ ലംഘനം നടത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് എച്ച്. റംസ്ഫെല്‍ഡിനും മറ്റുമെതിരെ ബുഷ് ഭരണകൂടം യാതൊരു നടപടിയും എടുത്തില്ല. ഇവര്‍ക്കെതിരെ ഒരു അന്വേഷണം പോലും നടത്തിയിട്ടില്ല. ഇങ്ങനെ മതസ്വാതന്ത്ര്യ ധ്വംസനത്തിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും വംശീയഹത്യകള്ക്കും പേരുകേട്ട യുഎസ് ഭരണകൂടം നരേന്ദ്ര മോദിയെപ്പോലെ ഒരു ഭരണാധികാരിക്കെതിരെ മതസ്വാതന്ത്ര്യധ്വംസനത്തിന്റെ പേരില്‍ നടപടിയെടുത്തതും ആ നടപടി പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ ചില എംപിമാര്‍ യുഎസ് പ്രസിഡന്റിന് കത്തയച്ചതും ഒരേസമയം നിന്ദ്യവും ലജ്ജാവഹവുമാണ്.
മുരളി പാറപ്പുറം
email:[email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: