എംജി കോളേജില്‍ എബിവിപിക്കാര്‍ ആര്‍എസ്എസിന്റെ ശാഖ നടത്തുന്നു! വച്ചുപൊറുപ്പിക്കാന്‍ പറ്റുമോ? എസ്എഫ്ഐ മുതല്‍ എന്‍ഡിഎഫ് വരെ ചോദിക്കുന്നു. പറ്റില്ല, പറ്റില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഇതവസാനിപ്പിക്കാതെ ആരും അടങ്ങിയിരിക്കരുതെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് നാവ് വാടകയ്ക്ക് നല്കിയ ഒരു ജ്ഞാപീഠം കവി. തിരുവനന്തപുരത്ത് എംജി കോളേജിനെ രക്ഷിക്കാന്‍ കൂട്ടായ്മയോട് കൂട്ടായ്മ. അധ്യാപകര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സാംസ്കാരിക നായകന്മാര് തുടങ്ങി ഒട്ടല്ലഹോ കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്നത്. വിദ്യാര്‍ത്ഥിപരിഷത്ത് കോളേജ് യൂണിയന് ഭരിക്കാന്‍ തുടങ്ങിയിട്ട് ഇന്നേവരെ ആവഴി നടന്നുപോകുന്ന ഒരു ഭിന്നരാഷ്ട്രീയക്കാരനും തല്ലുകൊള്ളേണ്ടിവന്നിട്ടില്ല. കല്ലേറ് കൊള്ളേണ്ടി വന്നിട്ടില്ല. ഒരു അധ്യാപികയ്ക്കും വിവസ്ത്രയായി പോകേണ്ടി വന്നിട്ടില്ല. മാനം കാക്കാന്‍ ഒരു പെണ്‍കുട്ടിയ്ക്കും അലറിവിളിക്കേണ്ടിവന്നിട്ടില്ല. അക്ഷരാര്‍ത്ഥത്തില്‍ സമാധാനപരമായ കലാലയാന്തരീക്ഷം നിലനിന്നിരുന്നു എംജി കോളേജില്‍. അങ്ങിനെയാണോ തലസ്ഥാനത്ത് നഗരത്തിലെ മറ്റ് പ്രധാനപ്പെട്ട കലാലയങ്ങള്‍. യൂണിവേഴ്സിറ്റി കോളേജ് എന്ന് കേട്ടാല്‍ തന്നെ ഉറക്കം നഷ്ടപ്പെടുന്ന സ്ഥിതിയല്ലേ. ആയുധശേഖരമാണ് കാമ്പസിനകത്താകെ. തലസ്ഥാനത്ത് സിപിഎമ്മിന്റെ എന്ത് സരമുണ്ടായാലും കല്ലും വടിവാളുമായി സംഘം സംഘമായി അക്രമികള്‍ ഇറങ്ങിവരുന്നത് യൂണിവേഴ്സിറ്റി കോളേജില്‍ നിന്നല്ലെ? അവിടെ എസ്എഫ്ഐ അല്ലാത്ത മറ്റേതെങ്കിലും വിദ്യാര്‍ത്ഥി സംഘടനയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടോ? സംഘടനപോയിട്ട് ഒരു കമ്പില്‍ കൊടിവച്ചുകെട്ടിയാല്‍ കാലപമല്ലേ? ഇപ്പോള്‍ കൂട്ടായ്മ സംഘടപ്പിക്കുന്ന സിപിഎം ഇതര സഖാക്കള്‍ അതൊക്കെ വിസ്മരിച്ചോ?
വര്‍ഷങ്ങള്‍ക്ക് മുമ്പ് എഐഎസ്എഫ് ഒരു യൂണിറ്റ് തുടങ്ങാന്‍ ആലോചിച്ചതേയുള്ളു. ഇതറിഞ്ഞ എസ്എഫ്ഐക്കാര്‍ എന്തുചെയ്തു? എഐഎസ്എഫിനെ മാത്രമല്ല സിപിഐയെ തന്നെ തല്ലി ഒതുക്കാന്‍ ഒരുങ്ങി പുറപ്പെട്ടതല്ലേ. എജീസ് ഓഫീസിന് മുന്നിലുണ്ടായിരുന്ന സിപിഐ ജില്ലാകമ്മിറ്റി ഓഫീസ് എസ്എഫ്ഐ ജാഥയായി വന്ന് അടിച്ചുതകര്‍ത്തതല്ലെ? സിപിഐ നേതാക്കള്‍ ജീവനുംകൊണ്ടോടി. കിട്ടിയത് മാര്‍ക്സ്, ലെനിന്, ഏംഗല്‍സ് എന്നിവരെ. അവരുടെ ചില്ലിട്ട ഫോട്ടോകളെല്ലാം തല്ലിപ്പൊളിച്ച് ചവിട്ടിത്തേച്ചു. എംജി റോഡിലേക്ക് വലിച്ചെറിഞ്ഞു. ആ സ്ഥിതിയില്‍ നിന്നും ഇന്നും ഒട്ടും മാറ്റം വന്നിട്ടില്ല.
കഴിഞ്ഞദിവസം യൂണിവേഴ്സിറ്റി കോളേജിന്റെ വളപ്പില്‍ കയറിയ മുന്‍മന്ത്രി എം.എം.ഹസ്സനെ തടഞ്ഞിട്ടു. മറന്നോ തിരുവഞ്ചൂരെന്ന ആഭ്യന്തരമന്ത്രി? എംജി കോളേജില്‍ ജനാധിപത്യമില്ല ഫാസിസമാണെന്ന് കൂവിവിളിക്കുന്ന കോണ്‍ഗ്രസ്സുകാരാ ഒരു കെഎസ്യു യൂണിറ്റ് യൂണിവേഴ്സിറ്റി കോളേജില്‍ തുടങ്ങാമോ? മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് യൂണിവേഴ്സിറ്റി കോളേജില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്കാന് ഇടതുമുന്നണി അനുവദിക്കുമോ? പ്രമേയം പാസ്സാക്കിയല്ലോ എംജി കോളേജിലെ വിദ്യാര്‍ത്ഥി പ്രവര്‍ത്തനത്തിനെതിരെ.
പതിനെട്ടുവയസ്സില്‍ പൗരാവകാശവും വോട്ടവകാശവുമുള്ള രാജ്യത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയം വേണ്ടെന്ന് ആരു പറഞ്ഞാലും അത് ശുദ്ധ ഭോഷ്ക്കാണ്. എംജി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയമുണ്ടാകാം. പക്ഷേ രാഷ്ട്രീയപ്രവര്‍ത്തനം അവിടെ നടത്തിയതിന് ഒരു ചരിത്രവുമില്ല. പിന്നെ കോളേജില്‍ എബിവിപിയുടെ കൊടിമരമുള്ളതാണത്രെ വലിയ അപരാധം. എസ്എഫ്ഐക്ക് സ്വാധീനമുള്ളിടത്ത് അവരുടെ കൊടിമരമാവാം. കെഎസ്യുവിന് സ്വാധീനമുള്ളിടത്ത് അവര്‍ക്കും കൊടിനാട്ടാം. എംഎസ്എഫിന് പിന്തുണ ഏറെയുള്ളിടത്ത് അവര്‍ക്കും കൊടിമരമാവാം. എബിവിപിക്ക് സ്വാധീനമുണ്ടോ? ഉണ്ടെങ്കില്‍ അവിടെ എബിവിപി കൊടിമരം പറ്റില്ല. ഇതെന്ത് ന്യായം.
എംജി കോളേജിന് തിളക്കമാര്‍ന്ന ചരിത്രമുണ്ട്. എം.പി.മന്മഥന്, കൈനകരികുമാരപിള്ള തുടങ്ങിയ മഹാരഥന്മാര് പ്രിന്‍സിപ്പാളായിരുന്ന കലാലയമാണിത്. മഹാപ്രതിഭകളായ മോഹന്‍ലാല്‍, പ്രിയദര്ശന്, നിര്‍മ്മാതാവ് സുരേഷ്കുമാര്‍, സംവിധായകരായ സജി സുരേന്ദ്രന്, അരുണ്‍കുമാര്‍ അരവിന്ദ്, നടന് മുരളി, ജഗദീഷ് തുടങ്ങിയവരെ വാര്‍ത്തെടുത്ത സ്ഥാപനം. കാല് നൂറ്റാണ്ടായി അവിടെ ഒരു സമാധന ഭംഗവും ഉണ്ടായില്ല. ഇപ്പോഴുണ്ടായെങ്കില്‍ അതെന്തുകൊണ്ട് എന്ന് പരിശോധിക്കണം. വിദ്യാര്‍ത്ഥികളെ രക്ഷിക്കുന്നതിനുപകരം ശിക്ഷിക്കലാണ് ധര്‍മ്മം എന്നു വിശ്വസിക്കുന്ന ഒരു പ്രിന്‍സിപ്പാളും ഏതാനും ചില അധ്യാപകരുമാണ് കലാലയ അന്തരീക്ഷം കലുഷിതമാക്കിയത്. അത് കാണാതെ കക്ഷിരാഷ്ട്രീയത്തിന്റെ തിമിരം ബാധിച്ചവരുടെ അട്ടഹാസങ്ങളും അധര വ്യായാമങ്ങളും കണ്ട് പേടിച്ചോടുമോ ചോരയും നീരും ആത്മാഭിമാനവുമുള്ള യുവതലമുറ. മൂവായിരത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലച്ച് സ്വസ്തമായി കഴിയാമെന്നാരെങ്കിലും കരുതുന്നെങ്കില്‍ അത്തരക്കാര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണെന്നല്ലേ കരുതാന്‍ പറ്റൂ.
തിരുവനന്തപുരം നഗരത്തില്‍ നിന്നും വിളിപ്പാടകലെ കേശവദാസപുരം. നഗരത്തിന്റെ കവാടം. അതിനടുത്ത് സുന്ദരമായ കുന്നിന്‍പ്രദേശം. ആറര പതിറ്റാണ്ട് മുമ്പ് ഇത് കുറുക്കന് കൂടുന്ന കാട്. അവിടെ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനം. ഭാരതകേസരി മന്നത്ത് പത്മനാഭന് ഊണും ഉറക്കവും ഉപേക്ഷിച്ച് കെട്ടിപ്പടുത്ത മഹാത്മാഗാന്ധി കോളേജ്(എംജി കോളേജ്). അന്‍പത് ഏക്കറില്‍ പരന്നുകിടക്കുന്ന സ്ഥാപനം.
മന്നത്ത് പത്മനാഭന്റെ ദീര്‍ഘവീക്ഷണവും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനവുമാണ് ഇങ്ങിനെയൊരു കലാലയം സ്ഥാപിതമായത്. പെരുന്താന്നിയിലെ വടശ്ശേരി അമ്മവീട്ടില്‍ 1948 ല്‍ പ്രവര്‍ത്തനം തുടങ്ങിയ മഹാത്മാഗാന്ധി കോളേജ് കറ്റച്ചക്കോണത്ത് തറക്കല്ലിട്ടത് ഒടുവിലത്തെ ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരിയാണ്. കാല്‍നൂറ്റാണ്ടിന് മുമ്പുവരെ മലീമസമായ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയായിരുന്നു മഹാത്മാഗാന്ധി കോളേജ്. യൂണിവേഴ്സിറ്റി കോളേജിന്റെ ഒരു ബ്രാഞ്ചുപോലെ സംഘര്‍ഷവും സംഘട്ടനവും നിത്യസംഭവങ്ങള്‍. അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു വേര്‍തിരിവുമില്ലാതെ ഒന്നിച്ചു കുടിച്ചും കൂത്താടിയും ക്യാമ്പസാകെ കുത്തഴിഞ്ഞ സ്ഥിതി. പെണ്‍കുട്ടികളെ ധൈര്യത്തോടെ ഇവിടെ പഠിക്കാന്‍ അയയ്ക്കാന്‍ രക്ഷിതാക്കള്‍ മടിച്ച കാലഘട്ടമുണ്ടായിരുന്നു. 1984-85 കാലയളവില്‍ എസ്എഫ്ഐ കലായലങ്ങള്‍ പിടിച്ചടക്കാനുള്ള സംഘടിത നീക്കം നടത്തിയത് വിസ്മരിക്കാന്‍ കഴിയില്ല.
യൂണിവേഴ്സിറ്റി കോളേജും ആര്‍ട്സ് കോളേജും ആയുര്‍വേദ കോളുമെല്ലാം കൈപ്പിടിയിലാക്കിയശേഷം എംജി കോളേജിലേക്കായി കണ്ണ്. അടിയും ഇടിയും ബോംബേറും ഒഴിഞ്ഞ നേരമില്ല. ഒട്ടുമിക്ക അധ്യാപകരും എസ്എഫ്ഐക്കാരുടെ തല്ലുകൊണ്ടു. ഏറ്റവും ഒടുവില്‍ പ്രധാന അധ്യാപികയുടെ വസ്ത്രാക്ഷേപത്തിലെത്തി. അന്നത്തെ പ്രിന്‍സിപ്പാള്‍ കനകവല്ലി ടീച്ചറെ കേശവസാദപുരം ടൗണില്‍വച്ച് ആക്ഷേപിച്ച സംഭവം വിദ്യാര്‍ത്ഥികളെ മാത്രമല്ല സമൂഹത്തെ ആകെ ഞെട്ടിപ്പിച്ചതാണ്. തുടര്‍ന്നുവന്ന തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ദുശ്ശാസനന്മാരെ തൂത്തെറിഞ്ഞ് എബിവിപിയെ വിദ്യാര്‍ത്ഥികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. തുടര്‍ന്ന് അക്ഷരാര്‍ത്ഥത്തില്‍ എം.ജി. കോളേജിനെ ഒരു സരസ്വതി ക്ഷേത്രമാക്കിത്തീര്‍ത്തത് അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ സ്വാധീനത്താലാണ്. വിദ്യാര്‍ത്ഥി പരിഷത്തിന്റെ സ്ഥാനാര്‍ത്ഥികളെ എതിരില്ലാതെ തിരഞ്ഞെടുക്കുന്ന അന്തരീക്ഷമാണ് പതിറ്റാണ്ടുകളായി എംജി കോളേജിലുള്ളത്. വിദ്യാര്‍ത്ഥി പരിഷത്തിന്റെ പരിവര്‍ത്തനാത്മക പ്രവര്‍ത്തനത്തെ മാനേജ്മെന്റും അധ്യാപകരും നിറഞ്ഞ മനസ്സോടെ അംഗീകരിച്ചു, ആദരിച്ചു.
അച്ചടക്കത്തോടെ പഠിക്കാനും പാഠപുസ്തകങ്ങള്‍ക്കപ്പുറം സാമൂഹ്യസാംസ്കാരിക, കല, കായിക മേഖലകളിലെല്ലാം തന്നെ മികച്ച ക്യാമ്പസ് എന്ന് പേരെടുക്കാനായതും എംജി കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഉന്നതമായ പെരുമാറ്റം കൊണ്ടാണ്. എല്ലാ തലത്തിലും കേരളത്തില്‍ തന്നെ മികച്ച കോളേജാക്കിയത് വിദ്യാര്‍ത്ഥി യൂണിയനാണ്. ഇവിടത്തെ എന്‍സിസി, എന്‍എസ്എസ്, സയന്‍സ് ക്ലബ്ബ്, നാച്വറല്‍ ക്ലബ്ബ്, ഐടി ക്ലബ്ബ്, ലിറ്റററി ക്ലബ്, ഫോസ് ക്ലബ്ബ്, ആര്‍ട്സ് ക്ലബ്, കോളേജ് മാഗസിന്, സ്റ്റഡി ടൂര്‍സ്, എസ്കര്‍ഷന്‍സ്, പിക്നിക്സ് എന്നിവയെല്ലാം മേറ്റ്ല്ലാം കോളേജിനെക്കാള്‍ മികച്ചതും അഭിനന്ദനാര്‍ഹവുമാണ്. ഇവയെല്ലാം പഠിച്ചും പരിശോധിച്ചുമാണ് ‘നാക്കി’ന്റെ അംഗീകാരം തുടരെത്തുടരെ ഈ കോളേജിന് സ്വന്തമാക്കാന്‍ സഹായിച്ചത്. വിദ്യാര്‍ത്ഥികളുടെ മികവാര്‍ന്ന പ്രവര്‍ത്തനത്തിന് ഭൂരിപക്ഷം അധ്യാപകരുടെയും പ്രിന്‍സിപ്പാള്‍മാരുടെയും അകമഴിഞ്ഞ സഹകരണം. എന്നാല്‍ സുധീര്‍ കിടങ്ങൂര്‍ എന്ന സുധീന്ദ്രന്‍പിള്ള പ്രന്‍സിപ്പാള്‍ പദവിയിലെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികളെ ശത്രുക്കളായി കണ്ടത്. ചില അധ്യാപകരുടെ അസന്മാര്ഗിക ചെയ്തികളെ എതിര്‍ത്തതാണ് വിദ്യാര്‍ത്ഥികളെ നോട്ടപ്പുള്ളികളാക്കാന്‍ പ്രിന്‍സിപ്പാളും ചില അധ്യാപകരും തയ്യാറായത്.
കോളേജില്‍ നിന്ന് അകാരണമായി അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കിയ പ്രിന്‍സിപ്പാള്‍ സുധീന്ദ്രന്‍പിള്ളയുടെ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠിപ്പുമുടക്കിനിടെ ചില അധ്യാപകര്‍ പ്രിന്‍സിപ്പാളിന്റെ പ്രേരണയോടെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അധ്യാപകന്മാര് സായുധരായി സ്വന്തം ശിഷ്യന്മാരുടെ തലയ്ക്കടിച്ചത് ഏത് രാഷ്ട്രീയത്തിന്റെ ഭാഗമാണ്? വിദ്യാര്‍ത്ഥികളുടെ പേരില്‍ കഠിനമായ വകുപ്പുചേര്‍ത്ത് കേസെടുക്കാത്തതില്‍ അരിശംകൊള്ളുന്ന പ്രിന്‍സിപ്പാളിനെ ഗുരുനാഥനെന്ന് പറയാമോ? ‘ചുകപ്പ് കണ്ട കാളയെപ്പോലെ’ എന്ന ചൊല്ലുണ്ട്. ഇവിടെ ‘കാവികണ്ട പ്രിന്‍സിപ്പാള്‍’ എന്ന് മാറ്റി പറയേണ്ടിവന്നിരിക്കുന്നു. കഷ്ടം!
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: