കൊല്ലം: കന്റോണ്‍മെന്റിലെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നും മലബാര്‍ മേഖലയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച ഒരു ലോറി ഭക്ഷ്യധാന്യവും മൂന്നുപേരേയും കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം കന്റോണ്‍മെന്റിലെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നും തങ്കശേരിയിലുള്ള എ.ആര്.ഡി 51-ാം നമ്പര്‍ റേഷന്‍ കടയിലേയ്ക്ക് ഒരു മാസത്തേക്ക് അനുവദിച്ച 130 ചാക്ക് പുഴുക്കലരി, 72 ചാക്ക് പച്ചരി, 48 ചാക്ക് ഗോതമ്പ് എന്നീ സാധനങ്ങള്‍ മലപ്പുറം രജിസ്ട്രേഷന് നമ്പരുള്ള ലോറിയില്‍ കൊല്ലത്ത് നിന്നും മലപ്പുറം ഭാഗത്തേയ്ക്ക് കൊല്ലത്തെ റേഷനരി കരിഞ്ചന്ത മാഫിയയുടെ സഹായത്തോടെ കടത്താന്‍ ശ്രമിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഈസ്റ്റ് സിഐ എസ്. ഷെരീഫിന്റെ നിര്‍ദ്ദേശാനുസരണം എസ്ഐ ജി ഗോപകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ജോസ് പ്രകാശ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനന് ബാബു, കൃഷ്ണകുമാര്‍, ഗുരുപ്രസാദ്, സജിത്, ഹരിലാല്‍, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് കൊല്ലം കന്റോണ്‍മെന്റിലെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നും പുറപ്പെട്ട ലോറിയെ പിന്തുടര്ന്ന് ചവറ വേട്ടുതറയില്‍ വച്ച് പിടിച്ചത്.
മലപ്പുറം നാട്ടുകര വില്ലേജില്‍ പട്ടര്‍കുളം വാര്‍ഡില്‍ പുളിക്കലക്കണ്ണ് ജംഗ്ഷന് സമീപം പാമ്പാടന്‍ ഹൗസില്‍ ബുഷൈര്‍(26), മലപ്പുറം നാട്ടുകര വില്ലേജില്‍ പട്ടര്‍കുളം വാര്‍ഡില്‍ കുറ്റിപ്പുള്ളി അത്തിമണ്ണില്‍ വീട്ടില്‍ ഷെഫീക്ക്(23), കൊല്ലം വെസ്റ്റ് വില്ലേജില്‍ പുന്നത്തല പിഎസ്ആര്എ 208-ല്‍ സന്തോഷ് കുമാര്‍ (48) എന്നിവരാണ് അറസ്റ്റിലായത്. സിവില്‍ സപ്ലൈസ് ഗോഡൗണില്‍ ഒന്നിന് അനുവദിച്ച ഭക്ഷ്യധാന്യങ്ങളാണ് ഇന്നേ ദിവസം ഇവിടെ നിന്നും രഹസ്യമായി കടത്താന്‍ ശ്രമിച്ചത്. ഓണക്കാലമായതോടെ അനധികൃതമായുള്ള റേഷനരി കടത്തല്‍ സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍ നിന്നും വ്യാപകമായതായി ഈസ്റ്റ് പോലീസ് അറിയിച്ചു.
കൊല്ലം, പള്ളിമുക്ക്, ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ് ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നത്.
ഓഗസ്റ്റ് ഒന്നിന് അലോട്ട് ചെയ്ത അരി രണ്ടു ദിവസം കൊല്ലം ഗോഡൗണില്‍ തന്നെ സൂക്ഷിച്ചതും മറ്റും ഈ സംഭവത്തില്‍ ദുരൂഹത ഉളവാക്കുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: