കാസര്‍കോട്ട് സംഭവം പോലീസ് നിരപരാധികളായ മുസ്ലിം യുവാക്കളെ വേട്ടയാടിയതിന്റെ പരിണിതഫലമാണെന്ന് വാദിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത് ലീഗായിരുന്നു. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ കാസര്‍കോട് സന്ദര്‍ശിച്ച യുഡിഎഫ് സംഘം പോലീസില്‍ നിന്നും നീതി ലഭിക്കില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വാദിച്ചു. ഒടുവില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിസാര്‍ കമ്മീഷനെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
എന്നാല്‍ കലാപം സംബന്ധിച്ച് ലീഗിനെതിരെ ഉയരുന്ന വാദങ്ങള്‍ തത്കാലത്തേക്കെങ്കിലും അവസാനിപ്പിക്കുകയെന്ന അടവ് മാത്രമായിരുന്നു ഇതിന് പിന്നില്‍. മുസ്ലിം ലീഗിന്റെ ആവശ്യപ്രകാരം നിയമിച്ച കമ്മീഷനെ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ പിരിച്ചുവിടുകയായിരുന്നു. ആദ്യ സിറ്റിംഗിനുശേഷമാണ് നിസാര്‍ കമ്മീഷന് പിരിച്ചുവിടാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്. രണ്ടാമത്തെ സിറ്റിംഗിന് രണ്ടുദിവസം മുമ്പ് കമ്മീഷന് പിരിച്ചുവിട്ടു. ഷെഫീഖിന്റെ പിതാവ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവായതിനാലാണ് ജുഡീഷ്യല്‍ അന്വേഷണം അവസാനിപ്പിക്കുന്നതെന്നാണ് ഇതിന് സര്‍ക്കാര്‍ നല്കിയ ന്യായീകരണം. ജുഡീഷ്യല്‍ അന്വേഷണത്തിന് തുല്യമാണ് സിബിഐ അന്വേഷണമെന്ന് മാധ്യമങ്ങള്‍ക്കുമുന്നില്‍ വാദിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സത്യത്തിനുനേരെ കണ്ണടയ്ക്കുകയായിരുന്നു. എസ്പിയായിരുന്ന രാംദാസ് പോത്തന്റെ നടപടിയില്‍ തീര്പ്പുകല്പ്പിക്കുകമാത്രമാണ് സിബിഐയുടെ അന്വേഷണ പരിധിയില്‍ ഉണ്ടായത്. കലാപത്തിനുപിന്നിലെ ഗൂഢാലോചന, സംഘടനകള്‍ക്കുള്ള പങ്ക്, സാമ്പത്തിക ഉറവിടം, എസ്പിയുടെ നടപടി, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ അഞ്ചിലധികം വിഷയങ്ങളാണ് നിസാര്‍ കമ്മീഷനുമുമ്പാകെ ഉണ്ടായിരുന്നത്. ഇതില്‍ ഒരു വിഷയം മാത്രമാണ് സിബിഐ പരിശോധിച്ചത്. എസ്പി തെറ്റുകാരനല്ലെന്ന് സിബിഐ അന്തിമ റിപ്പോര്‍ട്ടും നല്കി. ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് ബാധ്യതയില്ലെ? നിസാര്‍ കമ്മീഷന് പരിഗണിച്ച മറ്റ് വിഷയങ്ങള്‍ക്ക് എന്ത് ഉത്തരമാണ് കാസര്‍കോട്ടെ പൊതുസമൂഹത്തിനുമുന്നില്‍ ഭരണകൂടത്തിന് നല്കാന് സാധിക്കുക?
നിസാര്‍ കമ്മീഷന് പിരിച്ചുവിടപ്പെട്ട സാഹചര്യങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. ലീഗിന്റെ ആവശ്യപ്രകാരം രൂപീകരിച്ച കമ്മീഷനെങ്കിലും കാസര്‍കോട്ട് നടന്ന ആദ്യ സിറ്റിംഗ് ലീഗ് ബഹിഷ്കരിച്ചിരുന്നു. അന്ന് ഇതുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും കമ്മീഷന് തെളിവെടുത്തു. സംഭവത്തിന് സാക്ഷികളായ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി, മഹസര്‍ റിപ്പോര്‍ട്ട്, രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ എന്നിവയ്ക്കുപുറമെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മുഹമ്മദ് കളത്തിലും എസ്പി രാംദാസ് പോത്തനും നല്കിയ സത്യവാങ്മൂലവും ലീഗിന്റെ പങ്ക് തുറന്നുകാട്ടുന്നതായിരുന്നു. കലാപത്തിന്റെ പൂര്ണ്ണദൃശ്യങ്ങളും കമ്മീഷന് ലഭിച്ചു. കമ്മീഷന് തുടര്‍ന്നാല്‍ ലീഗിന്റെ സംസ്ഥാന നേതാക്കളിലേക്കുപോലും അന്വേഷണം ചെന്നെത്തുമെന്ന ഭീതിയിലാണ് പിരിച്ചുവിടുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനമെടുത്തത്.
കമ്മീഷന് പിരിച്ചുവിട്ട നടപടി വിവാദമായപ്പോള്‍ വ്യക്തിപരമായ ആക്ഷേപം ഉന്നയിച്ചാണ് ലീഗ് ചെറുത്തത്. സിപിഎമ്മുകാരനായ കമ്മീഷനില്‍ നിന്നും നീതി ചോദിക്കില്ലെന്ന് ലീഗ് വാദിച്ചു. കമ്മീഷന് രൂപീകരിച്ച ഘട്ടത്തില്‍ ഇത്തരമൊരു ആക്ഷേപം ഉന്നയിച്ചിരുന്നില്ലെന്നതാണ് വസ്തുത. സിപിഎമ്മുകാരനായ കമ്മീഷനാണെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ ആറ് മാസം കാലാവധി നീട്ടിക്കൊടുത്തത് എന്തിനായിരുന്നു?. പതിനാറ് വര്‍ഷം ജില്ലാ ജഡ്ജിയായിരുന്ന എം.എ.നിസാറിന്റെ വിധിന്യായങ്ങളിലൊന്നും ആക്ഷേപം ഉന്നയിക്കാന്‍ ലീഗിന് സാധിച്ചതുമില്ല. അധിക്ഷേപത്തിനുപുറമെ വീടിനുനേര്‍ക്ക് അക്രമം നടത്തി നിസാറിന് മുന്നറിയിപ്പും നല്കി ലീഗ്. കമ്മീഷന് പിരിച്ചുവിട്ടതിനെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. തുടക്കം മുതല്ക്കുതന്നെ കലാപമെന്ന് പറയാന്‍ പോലും ആര്‍ജവം കാണിക്കാതിരുന്ന സിപിഎമ്മിന്റെ നിലപാട് വിമര്‍ശന വിധേയമായിരുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ നടക്കുന്ന വാദത്തിലാണ് ഇനി പ്രതീക്ഷ.
നാളെ: എന്തിനായിരുന്നു ഈ കലാപം?
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: