വംശീയ ജനാധിപത്യം എന്ന അര്‍ത്ഥത്തില്‍ ‘ഡൈനാസ്റ്റിക് ഡെമോക്രസി’ എന്ന വാക്ക് ഏറ്റവും ചേരുക ഇന്ത്യയിലെ പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ് കുടുംബാധിപത്യത്തിനാണ്. വംശീയാധിപത്യവും ജനാധിപത്യവും കടകവിരുദ്ധമായ ആശയങ്ങളും സാമൂഹ്യ-ഭരണ വ്യവസ്ഥകളുമായിരുന്നിട്ടും നെഹ്റു-ഗാന്ധി കുടുംബ വാഴ്ചയെ ജനാധിപത്യത്തിന്റെയും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെയും സമുന്നത രൂപമായി കാണുന്ന നിന്ദ്യമായ ചിന്താഗതി ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്ന പൊതുബോധമാണ് എന്ന് പറയേണ്ടിവരുന്നു. ഒരു സാമ്രാജ്യത്വ ഗൂഢാലോചനയിലൂടെ ഇന്ത്യയുടെ പരമാധികാരം കൈമാറി കിട്ടിയ ജവഹര്‍ലാല്‍ നെഹ്റു അടിത്തറയിട്ട ഈ വംശീയ ജനാധിപത്യം മകള്‍ ഇന്ദിരാഗാന്ധിയിലൂടെയും അവരുടെ മകന് രാജീവ് ഗാന്ധിയിലൂടെയും തുടരുകയായിരുന്നു. വലിയ മതേതരവാദിയായി പലരും ഉയര്‍ത്തിക്കാട്ടുന്ന ജവഹര്‍ലാല്‍ നെഹ്റു മകള്‍ ഇന്ദിരയിലൂടെ കുടുംബാധിപത്യത്തിന് അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ചിന്ത പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് ഉണ്ടായിരുന്നതായി ആത്മകഥയായ ‘ബിയോണ്ട് ദ ലൈന്‍സി’ല്‍ പ്രമുഖ പത്രപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജനാധിപത്യത്തെ അക്ഷരാര്‍ത്ഥത്തില്‍ ഹൈജാക്ക് ചെയ്തുകൊണ്ടുള്ള നെഹ്റു-ഇന്ദിര കുടുംബവാഴ്ചയുടെ ഭീകരതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ക്ക് യാതൊരു വിവേചനവുമില്ലാതെ നെഹ്റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും പേരിട്ടിരിക്കുന്നത്. പതിനെട്ട് വര്‍ഷത്തെ മാത്രം കണക്കെടുക്കുമ്പോള്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുള്ള 450 -ലേറെ പദ്ധതികള്‍ക്കാണ് നെഹ്റു-ഗാന്ധിമാരുടെ പേരിട്ടിരിക്കുന്നത്. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2004 മുതല്‍ ഈ ജനാധിപത്യനിന്ദ ഏറ്റവും വഷളായ രീതിയില്‍ തുടരുകയാണ്.
പൊതുധനം ചെലവഴിച്ച് നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നെഹ്റു-ഗാന്ധിമാരുടെ പേര് ചാര്‍ത്തിക്കൊടുക്കുന്നതും രാജ്യത്തുടനീളം പൊതുവിടങ്ങളില്‍ ഇവരുടെ പ്രതിമകള്‍ സ്ഥാപിച്ചിട്ടുള്ളതും ജനാധിപത്യത്തിനെതിരെ കുടുംബാധിപത്യം മേല്‍കൈ നേടുന്നതിന്റെ ഭാഗമാണ്. മറ്റു പല സംസ്ഥാനങ്ങളെയും പോലെ ആന്ധ്രാപ്രദേശിലും വംശാധിപത്യം ഘനീഭവിച്ചുണ്ടായ നെഹ്റു-ഗാന്ധിമാരുടെ പ്രതിമകള്‍ നിരവധിയാണ്. എന്‍.ടി.രാമറാവുവും ചന്ദ്രബാബു നായ്ഡുവും നേതൃത്വം നല്കിയ 16 വര്‍ഷക്കാലത്തെ തെലുങ്കുദേശം ഭരണത്തിന്റെ ഇടവേളയൊഴിച്ചാല്‍ കോണ്‍ഗ്രസ് ഭരണം അഭംഗുരമായി തുടരുന്ന ആന്ധ്രാപ്രദേശില്‍ നെഹ്റു-ഗാന്ധിമാരുടെ കുടുംബവാഴ്ച ഇപ്പോള്‍ സമൂഹത്തിന്റെ അടിത്തട്ടില്‍നിന്ന് വെല്ലുവിളിക്കപ്പെടുകയാണ്. ആന്ധ്രയെ വിഭജിച്ച് തെലുങ്കാന രൂപീകരിക്കാനും ഹൈദരാബാദിനെ ഇരു സംസ്ഥാനങ്ങളുടെയും തലസ്ഥാനമാക്കാനുമുള്ള കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും തീരുമാനത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പ്രതിമകള്‍ തച്ചുതകര്‍ക്കുകയും പിഴുതെറിയുകയും ചെയ്യുന്നത് ആറ് പതിറ്റാണ്ടിലേറെക്കാലമായി നിലനില്‍ക്കുന്ന വംശാധിപത്യത്തിന് അന്ത്യമാവുന്നതിന്റെ ആരംഭമായി കണക്കാക്കാം. സോവിയറ്റ് യൂണിയന്റെ പതനത്തെത്തുടര്‍ന്ന് തലസ്ഥാനമായ മോസ്ക്കോയില്‍ സ്വേച്ഛാധിപത്യത്തിന്റെ പ്രതീകങ്ങളായി പതിറ്റാണ്ടുകള്‍ നിലനിന്ന ലെനിന്റെയും സ്റ്റാലിന്റെയുമൊക്കെ പ്രതിമകള്‍ രോഷാകുലരായ ജനങ്ങള്‍ തച്ചുതകര്‍ത്തത് പോലെയാണിത്.
ആന്ധ്രാപ്രദേശ് രൂപീകരിച്ച് നിലനിര്‍ത്തിയതിന്റെ ഉത്തരവാദികളായ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും പ്രതിമകള്‍ തകര്‍ക്കുന്നവര്‍ എന്തുകൊണ്ട് 40 എംഎല്‍എമാരുടെ സംഘത്തെ നയിച്ച് പ്രത്യേക തെലങ്കാന രൂപീകരിക്കണമെന്ന ആവശ്യവുമായി 2000 ല്‍ സോണിയാഗാന്ധിയെ സന്ദര്‍ശിച്ച മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ പ്രതിമകളെ തൊടാന്‍ പോലും തയ്യാറാവുന്നില്ല എന്നാണ് എപിസിസി അധ്യക്ഷനും മന്ത്രിയുമായ ബോച്ച സത്യനാരായണ ചോദിക്കുന്നത്. സത്യനാരായണ സത്യം മൂടിവയ്ക്കുകയാണെന്ന് വ്യക്തം. ആന്ധ്രാപ്രദേശ് രൂപീകരണത്തോടുള്ള ജവഹര്‍ലാല്‍ നെഹ്റുവിന്റെ സമീപനം അങ്ങേയറ്റം നിഷേധാത്മകമായിരുന്നു. മദ്രാസ് പ്രസിഡന്‍സി വിഭജിച്ച് ഭാഷാടിസ്ഥാനത്തില്‍ ആന്ധ്രാപ്രദേശ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് 1952 ല്‍ പോറ്റി ശ്രീരാമലു നിരാഹാര സത്യഗ്രഹം തുടങ്ങിയപ്പോള്‍ അതിനെതിരെ അന്നത്തെ മദ്രാസ് മുഖ്യമന്ത്രിയായിരുന്ന സി.രാജഗോപാലാചാരിക്ക് കത്തെഴുതിയ ആളാണ് ജവഹര്‍ലാല്‍ നെഹ്റു. “ആന്ധ്രാ പ്രവിശ്യയില്‍ എന്തോ ചില സത്യഗ്രഹം നടക്കുകയാണല്ലോ….ഞാന്‍ അനങ്ങാന്‍ പോകുന്നില്ല. അതിനെ പൂര്‍ണമായി അവഗണിക്കണമെന്നാണ് എനിക്ക് നിര്‍ദ്ദേശിക്കാനുള്ളത്” എന്നാണ് രാജഗോപാലാചാരിക്ക് നെഹ്റു എഴുതിയത്. ആന്ധ്രാപ്രദേശ് രൂപീകരിക്കുന്നതിനെ എതിര്‍ക്കുക മാത്രമല്ല, അതിനുവേണ്ടിയുള്ള സത്യഗ്രഹത്തെ പരിഹസിക്കുക കൂടിയാണ് നെഹ്റു ചെയ്തത്. എന്നാല്‍ 57 ദിവസം കഴിഞ്ഞ് പോറ്റി ശ്രീരാമലു സത്യഗ്രഹത്തിനിടെ മരിച്ചു. നാടെങ്ങും പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇതോടെ കീഴടങ്ങാന്‍ നെഹ്റു നിര്‍ബന്ധിതനാവുകയായിരുന്നു. ഇങ്ങനെയാണ് ആന്ധ്രാപ്രദേശ് നിലവില്‍ വന്നത്.
ആന്ധ്രാപ്രദേശ് രൂപീകരിക്കുന്നതിനോട് ജവഹര്‍ലാല്‍ നെഹ്റു സ്വീകരിച്ച അതേ നിഷേധാത്മക സമീപനമാണ് പുതിയ തെലങ്കാന സംസ്ഥാന രൂപീകരണത്തോടും കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. തെലങ്കാന രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് 40 എംഎല്‍എമാരുടെ സംഘത്തെ നയിച്ച് സോണിയയെ കാണുമ്പോള്‍ വൈ.എസ്.രാജശേഖര റെഡ്ഡി കോണ്‍ഗ്രസുകാരനായിരുന്നു. അതിനുശേഷം 12 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇതില്‍ ഒമ്പതുവര്‍ഷവും കോണ്‍ഗ്രസാണ് കേന്ദ്രത്തിലെ ഭരണകക്ഷി. 2004 ല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലേറിയത് തെലങ്കാന രൂപീകരിക്കാം എന്ന് വാഗ്ദാനം ചെയ്താണ്. എന്നിട്ടും എന്തുകൊണ്ട് അത് സംഭവിച്ചില്ല എന്ന ചോദ്യത്തിന് ഓരോ കോണ്‍ഗ്രസ് നേതാക്കളും ഉത്തരം പറയേണ്ടതുണ്ട്. തെലങ്കാനയ്ക്ക് സംസ്ഥാന പദവി നല്‍കുന്നതിന്റെ പ്രക്രിയ ആരംഭിച്ചു എന്ന് 2009 ല്‍ പ്രഖ്യാപിച്ച അന്നത്തെ ആഭ്യന്തരമന്ത്രി പി.ചിദംബരം തിടുക്കത്തില്‍ ആ പ്രസ്താവന പിന്‍വലിക്കുകയായിരുന്നു. പിന്നീട് ഒരു കമ്മറ്റിയെ നിയോഗിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഇതൊരു വച്ചുതാമസിപ്പിക്കല്‍ തന്ത്രമായിരുന്നു. ജനങ്ങളുടെ ഉത്തമതാല്‍പ്പര്യത്തിന് എതിരുനിന്ന് അവരെ വഞ്ചിക്കുകയെന്ന എക്കാലത്തേയും കോണ്‍ഗ്രസ് നയമാണ് തെലങ്കാന രൂപീകരണത്തോടും സ്വീകരിക്കുന്നത്.
പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്ന സമീപനമാണ് എക്കാലത്തും ബിജെപി സ്വീകരിച്ചിട്ടുള്ളത്. തെലങ്കാനയുടെ കാര്യത്തിലും അത് അങ്ങനെ തന്നെയായിരുന്നു. അധികാര വികേന്ദ്രീകരണവും ഭരണക്ഷമതയും വഴി സന്തുലിത വികസനം സാധ്യമാകും എന്നതാണ് ഇതിന് കാരണം. ആനയെപ്പോലുള്ള ഉത്തര്‍പ്രദേശും അണ്ണാറക്കണ്ണനെപ്പോലുള്ള അരുണാചല്‍പ്രദേശും എന്നത് ഫെഡറല്‍ സംവിധാനത്തില്‍ നീതീകരിക്കാനാകാത്ത അവസ്ഥയാണ്. ബിജെപി ഇതിനെതിരാണ്. എങ്ങനെ പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കണം എന്നതിന് എക്കാലത്തേക്കുമുള്ള മികച്ച ഉദാഹരണമാണ് 1999-2004 വരെ അധികാരത്തിലിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനു കീഴില്‍ നിലവില്‍ വന്ന ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍. പതിറ്റാണ്ടുകളായി വലിയ സംസ്ഥാനങ്ങളായി തുടരുന്ന ഉത്തര്‍പ്രദേശും മധ്യപ്രദേശും ബീഹാറും വിഭജിച്ചാണ് ഈ സംസ്ഥാനങ്ങള്‍ രൂപീകരിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു പ്രക്ഷോഭവും നടന്നില്ല. ഒരാളും കൊല്ലപ്പെട്ടില്ല. ആരും ആത്മാഹുതി ചെയ്തില്ല.
കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സമീപനത്തിലെ മൗലിക വ്യത്യാസമാണ് ഇതിന് കാരണം. ബിജെപിയുടെയും വാജ്പേയി സര്‍ക്കാരിന്റെയും ഈ സമീപനത്തില്‍നിന്ന് കോണ്‍ഗ്രസിനും യുപിഎ സര്‍ക്കാരിനും ഒരുപാട് പാഠങ്ങള്‍ പഠിക്കാമായിരുന്നു. ഇതിന് നില്‍ക്കാതെ തെലങ്കാന സംസ്ഥാന രൂപീകരണത്തില്‍ തികഞ്ഞ ദുഷ്ടലാക്കോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്.
2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ ആകെയുള്ള 42 സീറ്റില്‍ 29 സീറ്റ് കോണ്‍ഗ്രസിനാണ് ലഭിച്ചത്. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 33 സീറ്റും കോണ്‍ഗ്രസിന് ലഭിച്ചു. ദക്ഷിണേന്ത്യ മുഴുവന്‍ കോണ്‍ഗ്രസിനെ കൈവിട്ടപ്പോള്‍ 2004 ല്‍ നേടിയ 29 സീറ്റാണ് ഒന്നാം യുപിഎ സഖ്യത്തിന് അടിത്തറയിട്ടത്. എന്നാല്‍ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം നിലയ്ക്ക് ഒരു സീറ്റുപോലും നേടാനാവുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനില്ല.
രാജശേഖര റെഡ്ഡിയുടെ മകന് ജഗന്മോഹന് റെഡ്ഡി രൂപീകരിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉപതെരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം ഇതിന്റെ വ്യക്തമായ സൂചനയാണ്. തികച്ചും പ്രതികൂലമായ ഈ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കാന്‍ കോണ്‍ഗ്രസ് പയറ്റുന്ന തന്ത്രമാണ് തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ വൈകിയെടുത്ത തീരുമാനം. തെലങ്കാന മേഖലയില്‍ തെലങ്കാന രാഷ്ട്രസമിതിയുമായി ചേര്‍ന്ന് നേട്ടം കൊയ്യാമെന്നും അവശേഷിക്കുന്ന ആന്ധ്രാ മേഖലയില്‍ തെലുങ്കാനയ്ക്കെതിരായ പ്രതിഷേധം മുതലെടുത്ത് സീറ്റ് നേടാമെന്നുമാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ തന്ത്രം തുടക്കത്തിലെ പാളിയിരിക്കുന്നു എന്നതിന് തെളിവാണ് നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പ്രതിമകള്‍ ജനരോഷത്തില്‍ തകര്‍ന്നടിയുന്നത്.
സര്‍ദാര്‍ വല്ലഭഭായ് പട്ടേലിനെ തഴഞ്ഞ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ കയ്യില്‍ പ്രധാനമന്ത്രി പദവി എത്തിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വം വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റണെ മുന്‍നിര്‍ത്തി മറ്റൊരു തന്ത്രവും പയറ്റിയിരുന്നു. ഒരുമിച്ച് സ്വാതന്ത്ര്യം നേടുന്ന ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഗവര്‍ണര്‍ ജനറലായി മൗണ്ട് ബാറ്റണെ നിയമിക്കുകയെന്നതായിരുന്നു അത്. എഡ്വീന മൗണ്ട് ബാറ്റന്റെ സാന്നിദ്ധ്യം ഇഷ്ടപ്പെട്ട നെഹ്റുവിന് ഇത് സമ്മതമായിരുന്നു. എന്നാല്‍ മുഹമ്മദലി ജിന്ന എതിര്‍ത്തതിനാല്‍ പദ്ധതി പൊളിയുകയാണുണ്ടായത്. ഹൈദരാബാദ് സംയുക്ത തലസ്ഥാനമാക്കി തെലങ്കാന രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തില്‍ വിഭജിച്ചുഭരിക്കുക എന്ന സാമ്രാജ്യത്വ തന്ത്രം തന്നെയാണുള്ളത്.
email:[email protected]
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: