മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ സുരക്ഷിതമല്ലെന്നാണ് കേരളത്തിന്റെ സ്ഥിരമായ വാദം. ബുധനാഴ്ച ഡാമിലെ വെള്ളം 135 അടിയായി ഉയര്‍ന്നത് സമീപപ്രദേശങ്ങളിലെ നിവാസികളില്‍ ഭീതി പരത്തി. ഉയര്‍ന്ന പ്രദേശത്ത് സര്‍ക്കാര്‍ എട്ട് ഷെല്‍ട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഡാമില്‍ വെള്ളം ഉയര്‍ന്നാല്‍ സമീപവാസികളെ മാറ്റി പാര്‍പ്പിക്കാനാണിത്. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോര്‍സിന്റെ മൂന്ന് യൂണിറ്റുകളും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുമ്പോള്‍ കേരള നിവാസികളുടെ ഉള്ളില്‍ ഭീതിയുടെ തീനാളം എരിയും. അപ്പോഴും സ്വന്തം കാര്യം മാത്രം നോക്കുന്ന തമിഴ്നാട് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന് വാദിക്കുകയാണ്. ഇത് ശരിവയ്ക്കുന്ന തരത്തില്‍ അവര്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ഉന്നതാധികാര സമിതി നടത്തിയ പഠന റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്തുകയോ കേരളത്തിന്റെ വാദങ്ങള്‍ കേള്‍ക്കുകയോ ചെയ്തിരുന്നില്ല. ഈ സമിതി നടത്തിയ പഠനങ്ങളാകട്ടെ 2001 ലെ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. 2013 ല്‍ സ്ഥിതിഗതികള്‍ സ്വാഭാവികമായും വ്യത്യസ്തമാണ്. ഇപ്പോള്‍ സുപ്രീം കോടതി അസന്നിഗ്ദ്ധമയി പ്രഖ്യാപിച്ചിരിക്കുന്നത് കേരളത്തിന്റെ ഭാഗം കേള്‍ക്കാതെ തയ്യാറാക്കിയ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നാണ്. കേരളത്തിന്റെ ആശങ്കകള്‍ പരിഗണിക്കാതെ പോയത് പിഴവായി തന്നെയാണ് സുപ്രീംകോടതി കണ്ടത്.
കേരളത്തിന്റെ വാദം കേള്‍ക്കുന്നതില്‍നിന്ന് തമിഴ്നാട് ഉന്നതാധികാര സമിതിയെ വിലക്കിയിരുന്നു. ഈ നടപടി വേദനാജനകമാണെന്നും ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ കേരളത്തിന് അവസരം നല്‍കണം എന്നുമാണ് സുപ്രീംകോടതി നിര്‍ദ്ദേശം. ഇപ്പോള്‍ അണക്കെട്ടിലെ ചോര്‍ച്ച കൂട്ടിയിട്ടുണ്ട്. തമിഴ്നാട് ഇപ്പോഴും വൈദ്യുതി ഉല്‍പ്പാദനത്തിനും കാര്‍ഷിക ആവശ്യത്തിനുമായി സെക്കന്റില്‍ 2000 ഘന അടി വെള്ളം കൊണ്ടുപോകുന്നു. ബുധനാഴ്ച വൈകിട്ട് വരെ 5819 ഘന അടി വെള്ളം സംഭരിച്ച് നിര്‍ത്തിയതായാണ് തമിഴ്നാടിന്റെ കണക്കുകള്‍. അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് ശക്തവുമാണ്. അണക്കെട്ടിന്റെ പണിയിലും ജലസംഭരണത്തിലും ഭൂകമ്പ സാധ്യത മുന്‍നിര്‍ത്തിയും ജലം 142 അടി ആക്കുന്നത് സുരക്ഷിതമല്ല എന്നും 136 അടിയാക്കി നിലനിര്‍ത്തണമെന്നുമുള്ള കേരള നിയമസഭ പാസ്സാക്കിയ നിയമം പോലും തമിഴ്നാട് ചോദ്യം ചെയ്യുന്നുണ്ട്. സാഹചര്യങ്ങള്‍ ഇതായിരിക്കെ കേരളത്തിനെ പൂര്‍ണമായും അവഗണിച്ചാണ് ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നാണ് സുപ്രീംകോടതി പ്രഖ്യാപിച്ചത്. കേരളം ചൂണ്ടിക്കാട്ടിയ തെളിവുകള്‍ പരിശോധിക്കാതെ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. കേരളം ചൂണ്ടിക്കാണിച്ച പിഴവുകള്‍ റിപ്പോര്‍ട്ടിന്റെ അടിത്തറ ഇളക്കുന്നതാണെന്ന് വിലയിരുത്തിയ കോടതി നടപടിക്രമങ്ങള്‍ നിര്‍ത്തിവെച്ച് അരമണിക്കൂറോളം കേരളം ചൂണ്ടിക്കാണിച്ച പിഴവുകള്‍ വിലയിരുത്തിയത് അസാധാരണ സംഭവവുമായി.
കേരളത്തിന് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും ഇത് വേദനാ ജനകമണെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രവചനങ്ങള്‍ക്ക് അതീതമായിരുന്നു ഉത്തരാഖണ്ഡില്‍ സംഭവിച്ച ദുരന്തം എന്നും അപകടം നടന്ന ശേഷം റോഡ് മോശമാണെന്ന ചര്‍ച്ച പരിഹാരമല്ലെന്നും കൂടി കോടതി വിശദീകരിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമില്ലെന്ന റിപ്പോര്‍ട്ടിലെ പാളിച്ച പുനഃപരിശോധിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് തെറ്റാണെന്ന് കണ്ടാല്‍ ഡാം സുരക്ഷാ അതോറിറ്റിയെ സമീപിച്ച് ഡാം ഡികമ്മീഷന്‍ ചെയ്യാന്‍ കേരളം പാസ്സാക്കിയ നിയമത്തിന് അധികാരമുണ്ട്.
കേരളത്തിന് റിപ്പോര്‍ട്ട് നല്കാന് വിസമ്മതിച്ചു എന്നു മാത്രമല്ല പ്രളയ സാധ്യത കണക്കാക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങളും തെറ്റായിരുന്നു. കേരളം സുപ്രീംകോടതി മുമ്പാകെ ചൂണ്ടിക്കാട്ടിയത് മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കി ഡാം തകരുമെന്നും കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങള്‍ നശിക്കുമെന്നുമാണ്.
ഉന്നതാധികാര സമിതി നടത്തിയ പരിശോധനകളില്‍ കേരള പ്രതിനിധിയ്ക്ക് സാന്നിദ്ധ്യം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് കേരളം ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് തള്ളിക്കളയുകയോ തെളിവിന്റെ അടിസ്ഥാനത്തില്‍ കേരള വാദം അംഗീകരിക്കുകയോ ചെയ്യണം. അന്തിമ തീരുമാനം പിന്നീട് പ്രഖ്യാപിക്കുമെന്ന കോടതിയുടെ തീരുമാനമറിയാന്‍ കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: