മുംബൈ: മുംബൈയില്‍ ഇന്ത്യന്‍ നാവികസേനയുടെ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് സിന്ധുരക്ഷക് വന്‍ സ്ഫോടനത്തോടെ കത്തി നശിച്ചു. കപ്പലിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം പതിനെട്ട് പേര് മരിച്ചുവെന്നാണ് സൂചന. അപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെട്ടിട്ടുണ്ടെന്നും സംശയിക്കുന്നു. പ്രതിരോധ മന്ത്രി എ.കെ ആന്റണിയും നാവിക സേനാ മേധാവിയും മുംബൈയിലെത്തിയിട്ടുണ്ട്.
റഷ്യന്‍ നിര്‍മ്മിതമായ മുങ്ങിക്കപ്പല്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മുംബൈയിലെ നാവിക ആസ്ഥാനത്ത് വച്ച് കത്തി നശിച്ചത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. സ്ഫോടനത്തെത്തുടര്‍ന്ന് തകര്‍ന്ന കപ്പലിന്റെ മുക്കാല്‍ ഭാഗവും വെള്ളത്തിന് അടിയിലേക്ക് താണുപോയി. ചെറിയൊരു ഭാഗം മാത്രമാണ് പുറത്തുള്ളത്. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ തെരച്ചില്‍ നടത്തുന്നുണ്ട്.
പ്രധാനമന്ത്രിയെ കണ്ട പ്രതിരോധ മന്ത്രി എ.കെ ആന്റണി സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. 1997ല്‍ റഷ്യയില്‍ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ച മുങ്ങിക്കപ്പല്‍ ഇതിന് മുമ്പ് രണ്ടുതവണ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. 2010ല്‍ വിശാഖപട്ടണത്തുണ്ടായ അപകടത്തില്‍ ഒരു നാവികന് മരിച്ചിരുന്നു. അതിനു ശേഷം റഷ്യയിലേക്ക് കൊണ്ടു പോയി 150 ലക്ഷം ഡോളര്‍ മുടക്കി നന്നാക്കിയ കപ്പലാണ് വീണ്ടും അപകടത്തില്‍പ്പെട്ടത്. അന്നത്തെ അപകടത്തിന് കാരണം ഇന്ത്യന്‍ നിര്‍മ്മിത ബാറ്ററി ഉപയോഗിച്ചതായിരുന്നു.
മധ്യദൂര മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള മുങ്ങിക്കപ്പലാണ് സിന്ധു രക്ഷക്. നാവിക ആസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കപ്പലില്‍ നിന്നും തെറിച്ച മിസൈലിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു. സ്ഫോടന കാരണം കണ്ടെത്തുന്നതിനായി നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. തീപിടുത്തം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്.
രക്ഷപ്പെടുത്തിയ ചിലരെ ആശുപത്രിയില്‍ പ്രവേശിച്ചതായി ആദ്യഘട്ടത്തില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അത് കപ്പലില്‍നിന്ന് രക്ഷപ്പെടുത്തിയവരല്ലെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പരിക്കേറ്റവരാണെന്നും നാവികസേന പിന്നീട് വെളിപ്പെടുത്തി.
നാവികസേനയുടെ ഡീസല്‍ ഇലക്ട്രിക് മുങ്ങിക്കപ്പലാണ് ഐഎന്‍എസ് സിന്ധുരക്ഷക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: