ന്യൂദല്‍ഹി: അറുത്തിയേഴാം സ്വാതന്ത്ര്യ ദിനത്തലേന്ന് ഇന്ത്യന്‍ പാര്‍ലമെന്റ് പാക്കിസ്ഥാനെതിരേ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. പാക്കിസ്ഥാന് ഭീകരരെ വളര്‍ത്തുന്ന രാജ്യമാണെന്നും പാക്ക് അധീനകാശ്മീരടക്കം ജമ്മു കാശ്മീരിലെ മുഴുവന്‍ പ്രദേശങ്ങളും ഇന്ത്യയുടെ ഭാഗമാണെന്നും പ്രമേയം നിസ്സംശയം വ്യക്തമാക്കുന്നു. പാക്കിസ്ഥാനെതിരെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രമേയത്തില്‍ ഇന്ത്യയ്ക്കെതിരെ പാക് പാര്‍ലമെന്റ്പാസാക്കിയ പ്രമേയം തള്ളിക്കളഞ്ഞു. രാജ്യസഭയിലും ലോക്സഭയിലും ഒറ്റക്കെട്ടായാണ് പ്രമേയം പാസാക്കിയത്. ലോക്സഭയില്‍ സ്പീക്കര്‍ മീരാകുമാറും രാജ്യസഭയില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും പ്രമേയം അവതരിപ്പിച്ചു. പാക്-പഞ്ചാബ് അസംബ്ലികള്‍ ഇന്ത്യന്‍ സൈന്യത്തിനും ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരെയും പാസാക്കിയ പ്രമേയം തള്ളിക്കളയുന്നതായി പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
പാക്കിസ്ഥാന് ദേശീയ അസംബ്ലി പാസാക്കിയ പ്രമേയത്തില്‍ പറയുന്നതു മുഴുവന്‍ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. നിയന്ത്രണരേഖയില്‍ പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന് ദിവസങ്ങളായി ആക്രമണം തുടരുകയാണ്. 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് യാതൊരു ന്യായീകരണവും ഇല്ല. സമാധാനം നിലനിര്‍ത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്ന സമയത്തെല്ലാം പ്രകോപനം സൃഷ്ടിക്കുകയെന്നത് പാക് സൈന്യത്തിന്റെ സ്ഥിരമായ പ്രവര്‍ത്തനമാണ്. നിയന്ത്രണരേഖയിലെ കുഴപ്പങ്ങള്‍ക്കു കാരണം പാക്കിസ്ഥാന് സൈന്യമാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.
ഇന്ത്യയുടെ സംയമനത്തെ ബലഹീനതയായി കാണരുത്. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രഹരശേഷിയെ കുറച്ചുകാണുന്നത് നല്ലതല്ല, പാര്‍ലമെന്റ് മുന്നറിയിപ്പു നല്കി. ഇന്ത്യ ഒരുതരത്തിലുള്ള പ്രകോപനവും ഉണ്ടാക്കിയിട്ടില്ല. പാക് സൈന്യമാണ് പ്രകോപനമില്ലാതെ ആക്രമണത്തിനു മുതിര്‍ന്നത്. വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ പാക്കിസ്ഥാന് തയാറാകണം,പ്രമേയം ആവശ്യപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രമേയത്തിനെതിരെ നിലപാടെടുത്ത നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കേന്ദ്ര ഊര്‍ജ്ജമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പാക്കിസ്ഥാനെതിരെ പ്രമേയം പാസാക്കിയതുകൊണ്ട് പ്രശ്നപരിഹാരമുണ്ടാകില്ലെന്നും സമാധാന ചര്‍ച്ചകള്‍ ഇന്ത്യ തുടരണമെന്നുമാണ് ഫാറൂഖ് അബ്ദുള്ള പറഞ്ഞത്.
അതിനിടെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. കുപ്വാരയിലെ ഖേരാന് പ്രവിശ്യയില്‍ നുഴഞ്ഞുകയറുന്നതിനുള്ള ശ്രമം നടത്തിയ രണ്ട് പാക് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഇന്നലെ പുലര്‍ച്ചെ 16 ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തുകൊണ്ട് പാക്കിസ്ഥാന് സൈന്യം വീണ്ടും പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: