കോഴിക്കോട്: മലയാളം ശ്രേഷ്ഠഭാഷയാകുമ്പോഴും മലയാളത്തിന്റെ ഉന്നതിക്കായി മലയാളം സര്‍വ്വകലാശാല നിലവില്‍ വന്നിട്ടും മലയാണ്മയുടെ നാട്ടിലെ യുവതലമുറ വളരുന്നത് സ്വന്തം ഭാഷയിലെ അക്കങ്ങളറിയാതെ. മലയാളം അക്കങ്ങളോ എന്ന് ചോദിച്ച് കൈ മലര്‍ത്തുകയാണ് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളുടേത് മാത്രമല്ല പല അദ്ധ്യാപകരുടെയും സ്ഥിതിയും ഇത് തന്നെ. മാതൃഭാഷയിലെ അക്കങ്ങള്‍ എഴുതാന്‍ ആവശ്യപ്പെട്ടാലോ അറിയില്ലെന്നാണ് പലരുടെയും മറുപടി. ചിലര്‍ പൂജ്യം മുതല്‍ ഒമ്പത് വരെ എഴുതിത്തരും. എന്നാലിത് മലയാളം അക്കങ്ങള്‍ അല്ലെന്ന് പറയുമ്പോള്‍ പിന്നെ മലയാളം അക്കങ്ങള്‍ ഏത് എന്ന ചിന്തയായി.
മലയാളം ഒന്നാം ഭാഷയായി അംഗീകരിച്ച് കഴിഞ്ഞെങ്കിലും മലയാളം അക്കങ്ങള്‍ പഠിപ്പിക്കാനുള്ള സംവിധാനം ഇതുവരെ സര്‍ക്കാര്‍തലത്തില്‍ പോലുമില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളിലും നടപ്പാക്കാത്ത സംവിധാനം ഇതര വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടപ്പാക്കാനും ശ്രമിക്കാറില്ല. മലയാളം അക്ഷരങ്ങള്‍പ്പോലും അറിയാതെ വരുന്ന കുട്ടികള്‍ക്ക് മലയാളം അക്കങ്ങള്‍ ഉണ്ടെന്ന അറിവുപോലും പുതിയതാകും.
മലയാളത്തിന്റെ വീണ്ടെടുപ്പിനായ് ശ്രമം നടത്തുമ്പോള്‍ മലയാളം അക്കങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കണമെന്ന അഭിപ്രായമാണ് മലയാളം ഭാഷാസ്നേഹികള്ക്കുള്ളത്.
മലയാളം അക്കങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ അവസരം ഒരുക്കുകയാണ് വേണ്ടതെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല മലയാളംവിഭാഗം മുന്‍ തലവന്‍ ഡോ. എം.എന്‍ കാരശ്ശേരി ജന്മഭൂമിയോട് പ്രതികരിച്ചു. ഇപ്പോള്‍ ഉപയോഗിക്കുന്ന അക്കങ്ങള്‍ക്കൊപ്പം മലയാളം അക്കങ്ങളും ഒരുപോലെ ഉപയോഗിച്ച് മലയാളം അക്കങ്ങള്‍ക്ക് പ്രചാരം നല്കാന് സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളം അക്കങ്ങള്‍ കൈമോശം വന്നതിലൂടെ സ്വത്വത്തിന്റെ പകുതി മലയാളികള്‍ക്ക് നഷ്ടമായെന്നും പകുതി സമ്പത്ത് ധൂര്ത്തടിച്ചയാള് ബാക്കി പകുതി നഷ്ടമാകുന്നത് നിസ്സംഗതയോടെ നോക്കി നില്‍ക്കുകയാണെന്നും സാഹിത്യകാരനും മലപ്പുറം ഡയറ്റ് ഫാക്കല്‍റ്റിയുമായ ഡോ. ഗോപി പുതുക്കോട് അഭിപ്രായപ്പെട്ടു. മലയാളം അക്കങ്ങളുടെ കൂടി ദിനമാകണം മലയാള ഭാഷാദിനം. അക്ഷരങ്ങള്‍ക്കൊപ്പം അക്കങ്ങള്കൂടി അറിയുമ്പോള്‍ മാത്രമേ ഭാഷാപഠനം പൂര്‍ത്തിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാലഗോകുലവും മറ്റു ചില സാംസ്കാരിക സംഘടനകളും മലയാള അക്കങ്ങള്‍ ഉള്‍പ്പെടുത്തി കലണ്ടറുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ബാലഗോകുലം യൂണിറ്റുകളിലും ഭാരതീയ വിദ്യാനികേതന്‍ കീഴിലെ വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം അക്കങ്ങളെക്കുറിച്ച് അറിവു നല്‍കുന്നുണ്ട്. ഒന്നാം പേജില്‍ മലയാളം അക്കങ്ങള്‍ നല്കി ജന്മഭൂമിയും വര്‍ഷങ്ങളായി ഈ അറിവു നല്കുന്നു. 1997 മുതലാണ് ബാലഗോകുലം മലയാളം പഞ്ചാംഗം പുറത്തിറക്കാന്‍ തുടങ്ങിയതെന്ന് ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ കൃഷ്ണന് ജന്മഭൂമിയോട് പറഞ്ഞു. സ്വന്തം ഭാഷയെയും സംസ്ക്കാരത്തെയുംക്കുറിച്ച് ഒരു തലമുറയ്ക്ക് അറിവുപകരാന്‍ മാതൃഭാഷയിലെ അക്കങ്ങളുടെ പഠനം അനിവാര്യമാണെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി. രാജന് മാസ്റ്റര്‍ പ്രതികരിച്ചു. ബാലഗോകുലം പഞ്ചാംഗത്തിന്റെ പ്രകാശനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ നടന്ന ചടങ്ങില്‍ പ്രമുഖ സാഹിത്യകാരന്മാരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും നിര്‍വഹിച്ചു.
പി. ഷിമിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: