മണര്‍കാട്: മണര്‍കാട് ദേവീക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ മണര്‍കാട് പെരുമാനുര്കുളം ജംഗ്ഷനില്‍ പണിതീര്‍ത്ത അലങ്കാര കാണിക്കമണ്ഡപത്തിശന് സമര്‍പ്പണം 25 ന് രാവിലെ 10 ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. നിസ്തുല സേവനമനുഷ്ഠിച്ച ദേവസ്വം പ്രസിഡന്റ് ടി.എന്‍ വാസുദേവന്‍ ഇളയത്, മേല്‍ശാന്തി ടി.എന്‍ നാരായണന് ഇളയത്, കാണിക്കമണ്ഡപശില്പി എരമല്ലൂര്‍ ശിവാനന്ദന് എന്നിവരെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആദരിക്കും. ജോസ് കെ. മാണി എം.പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫല്സണ് മാത്യു, വി.എന്‍ വാസവന്, ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, രാധാ വി. നായര്‍, മണര്‍കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കെ. കോര, ജോര്‍ജ്ജ് തൊമ്മി, ഗ്രാമപഞ്ചായത്തംഗം സഖറിയ കുര്യന് എന്നിവര്‍ സംസാരിക്കും. ശില്പഭംഗിയോടുകൂടിയാണ് അലങ്കാര കാണിക്കമണ്ഡപം പണിതീര്‍ത്തിരിക്കുന്നത്. ശ്രീഭഗവതി, ശ്രീഗണപതി, ശ്രീധര്‍മ്മശാസ്താവ്, ശ്രീസുബ്രഹ്മണ്യന്‍, ശ്രീസരസ്വതി, ലക്ഷ്മിദേവി, ദുര്‍ഗ്ഗ, ശ്രീരാമന്, ശ്രീകൃഷ്ണന്, മഹാവിഷ്ണു, ശ്രീപരമേശ്വരന്, പാര്‍വ്വതീദേവീ, ഗംഗ എന്നീ ദേവീദേവന്മാരുടെ വിഗ്രഹങ്ങളും അഞ്ചു നിലകളിലായി പണിതീര്‍ത്തിരിക്കുന്ന ഈ അലങ്കരകാണിക്കമണ്ഡപത്തിന് ചാരുത പകരുന്നു. മണര്‍കാട്-കിടങ്ങൂര്‍ റോഡും, മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസും സന്ധിക്കുന്ന ഭാഗത്ത് പെരുമാനൂര്‍കുളം ജംഗ്ഷനിലാണ് അലങ്കാര ഗോപുരത്തിന്റെ മാതൃകയില്‍ ഈ കാണിക്കമണ്ഡപം പണിതീര്‍ത്തിരിക്കുന്നതെന്ന് ദേവസ്വം സെക്രട്ടറി പി. മോഹനചന്ദ്രന് നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: