ഷൊര്‍ണൂര്‍: സ്വാമി വിവേകാനന്ദന്റെ കേരള പര്യടനത്തിന് തുടക്കംകുറിച്ച ഷൊര്‍ണൂരില്‍ ചരിത്ര സ്മാരകം ഉയരുന്നു. 1892 നവംബര്‍ 27 നാണ് സ്വാമി വിവേകാനന്ദന് തന്റെ കേരളാ പര്യടനത്തിന് ഷൊര്‍ണൂരില്‍ നിന്ന് തുടക്കം കുറിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മൈസൂരില്‍ നിന്നും ട്രെയിനില്‍ ഷൊര്‍ണൂരിലെത്തിയ അദ്ദേഹം റെയില്‍വെ സ്റ്റേഷനില്‍ നട്ട ആല്‍മരം ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും വിവേകാനന്ദന്റെ ഓര്‍മകളെ ഉണര്‍ത്തിക്കൊണ്ട് ഇന്നും നിലനില്ക്കുന്നു.
കേരളത്തിലേക്കാണ് തന്റെ അടുത്ത സന്ദര്‍ശനമെന്ന് മൈസൂരില്‍ നിന്ന് വ്യക്തമാക്കിയ അദ്ദേഹം മൈസൂര്‍ രാജാവ് നല്കിയ ഉപഹാരങ്ങളെല്ലാം മടക്കിനല്‍കി. പകരം ആവശ്യപ്പെട്ടത് തനിക്ക് ഷൊര്‍ണൂരിലേക്ക് പോകുവാന്‍ ഒരു ട്രെയിന്‍ ടിക്കറ്റ് മാത്രം മതിയെന്നായിരുന്നു. മൈസൂര്‍ രാജാവ് കേണപേക്ഷിച്ചിട്ടും ഉപഹാരം കൊണ്ടുപോകാന്‍ വിവേകാനന്ദന് തയ്യാറായില്ല. സന്ന്യാസിയായ തനിക്ക് ഉപഹാരത്തിന്റെ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിയ അദ്ദേഹത്തെ കാണാനെത്തിയവരോട് തന്റെ കേരള പര്യടനത്തെക്കുറിച്ചാണ് സംസാരിച്ചത്. പിന്നീട് ഭക്തരുടെ ആവശ്യപ്രകാരമാണ് സ്വാമി സ്റ്റേഷന്‍പരിസരത്ത് ആല്‍മര തൈ നട്ടത്.
ഈയിടെ ഷൊര്‍ണൂര്‍ സന്ദര്‍ശിച്ച ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജരാണ് സ്വാമി വിവേകാനന്ദനാല് വച്ചുപിടിപ്പിച്ച ആല്‍വൃക്ഷം സംരക്ഷിക്കുവാനുള്ള നിര്‍ദ്ദേശം നല് കിയത്.
ഇതിനെ തുടര്‍ന്ന് സം സ്ഥാനസര്‍ക്കാരിന്റെ യുവജനക്ഷേമവകുപ്പ് 25 ലക്ഷം രൂപ ചെലവില്‍ സ്വാമിയുടെ വെങ്കലപ്രതിമയും സ്ഥാപിക്കാന്‍ തീരുമാനിച്ചു. യാത്ര തുടങ്ങിയ ഷൊര്‍ണൂരിലും അവസാനിച്ച കന്യാകുമാരിയിലുമായി രണ്ടു പ്രതിമകളാണ് സ്ഥാപിക്കുക.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: